മൗണ്ടിൽ നിന്ന് മണിപ്പൂരിലേക്ക്
07 Sep 2023
ഫാ. ജോയ്സൺ ജോസ് പുതുക്കാട്ട് MST
പ്രിൻസിപ്പൽ, ആശാ സദൻ സ്പെഷൽ സ്‌കൂൾ, മാണ്ഡ്യ
മണിപ്പൂരിലെ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഒരു ഡെലഗേഷനെ നിയോഗിച്ചു. മൂന്ന് പേരായിരുന്നു അതിലെ അംഗങ്ങൾ: ഫാ. സിജു അഴകത്ത്, ഫാ. സോബി താന്നിക്കപ്പാറ, ഫാ. ജോയ്സൺ പുതുക്കാട്ട്. തന്റെ ദൗത്യത്തിന് ശേഷവും പ്രശ്‌നബാധിത പ്രദേശങ്ങളിൽ തങ്ങിയ ഫാ. ജോയ്‌സൺ എഴുതുന്നു.
''എന്തിനാണ് അച്ചാ, ഈ വിഷമം പിടിച്ച സാഹചര്യത്തിൽ അങ്ങോട്ട് പോകുന്നത്?'' മണിപ്പൂരിലേക്കുള്ള യാത്രയുടെ തുടക്കത്തിൽ പരിചയപ്പെട്ട അഭിഷേക് എന്ന ചെറുപ്പക്കാരന്റെ സഹതാപത്തോടു കൂടിയ സംശയം.
ആദ്യം കൊച്ചിയിൽനിന്നും ബാംഗ്ലൂർ, പിന്നെ അവിടെ നിന്നും ഇംഫാൽ. ജൂലൈ 13-ാം തിയതി മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ എത്തി. അപ്പോൾ മുതൽ മനസ്സിൽ ഇടക്കിടയ്ക്ക് തികട്ടിവന്നൊരു ചോദ്യമുണ്ട്: 'ഞാൻ ശരിക്കും ഇങ്ങോട്ട് വരേണ്ടകാര്യം ഉണ്ടായിരുന്നോ?' ഈ സംശയത്തിന്റെ പിറകിൽ നമ്മുടെ പത്രങ്ങളും ചാനൽചർച്ചകളും നാട്ടിൽനിന്നും വരുന്ന ഫോൺവിളികളും കൈമാറിയ ഉൾഭയമായിരുന്നു
ഇംഫാൽ ബിഷപ്സ് ഹൗസിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയെങ്കിലും ഉത്കണ്ഠയോടെയായിരുന്നു ആദ്യത്തെ രാത്രി. പിറ്റേന്ന് രാവിലെ സിജുവച്ചനും സോബിയച്ചനോടുമൊപ്പം പ്രശ്നബാധിത പ്രദേശങ്ങളിലേയ്ക്ക്. ഡ്രൈവർ സീറ്റിൽ നാഗാ ഗോത്രക്കാരനായ ജോസഫ് എന്ന യുവവൈദികൻ. പുറപ്പെടുന്നതിന് മുമ്പ് ഒരു കാര്യം മാത്രമേ അദ്ദേഹം നിർദ്ദേശിച്ചുള്ളു: ''ആരും ആധാർ കാർഡ് എടുക്കാൻ മറക്കരുത്.''
മെയ്തേയികളും കുക്കികളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദുരിതം ഏറ്റവുമധികം ഏറ്റുവാങ്ങിയത് സുഗുണു ഗ്രാമവും പരിസര പ്രദേശങ്ങളുമായിരുന്നു. ഞങ്ങൾ സുഗുണുവിനെ സമീപിക്കുകയായിരുന്നു. പെട്ടെന്ന് കുറേ അമ്മച്ചിമാർ റോഡിന്റെ ഒത്ത നടുവിലേക്ക് നടന്നു കയറി. ജോസഫച്ചൻ പതിഞ്ഞ സ്വരത്തിൽ ഞങ്ങളോട് പറഞ്ഞു: ''മെയിരാ പൈബികളാണ് (Meira Paibis). ഇവരാണ് മെയ്‌തേയികളുടെ മുന്നണിപ്പോരാളികൾ.''
മെയിരാ പൈബികളെന്നാൽ ചൂട്ടുപിടിക്കുന്ന വനിതകളെന്നാണ് (Women torch bearers) അർത്ഥം. മെയ്തേയ് സമൂഹത്തിന്റെ ചങ്കുറപ്പുള്ള വനിതകളാണിവർ. മുഖത്തു നോക്കിയാൽ സാധുക്കളെന്ന് തോന്നുമെങ്കിലും ഇവരത്ര നിസ്സാരക്കാരല്ല. 'എങ്ങോട്ടാണ് എല്ലാവരും കൂടെ? എവിടന്നാ വരുന്നെ? എന്താ പരിപാടി?' ചോദ്യങ്ങളുടെ ഒരു നീണ്ട ഘോഷയാത്രയായിരുന്നു. ജോസഫച്ചൻ തന്നെ എല്ലാത്തിനും ഉത്തരം പറഞ്ഞുകൊണ്ടിരുന്നു. ഇതിനിടയിൽ ഞങ്ങളുടെ ആധാർ കാർഡുകളും അവർ വാങ്ങി പരിശോധിച്ചു.
തിരിച്ചറിയൽ പരേഡ് കഴിഞ്ഞ് ഞങ്ങൾ മുന്നോട്ട് നീങ്ങി. കൺമുമ്പിൽ സുഗുണു ഗ്രാമം തെളിഞ്ഞു വരാൻ തുടങ്ങി. അടുക്കുന്തോറും ഒരു കാര്യം വ്യക്തമായി - 'ശരിക്കുമൊരു യുദ്ധക്കളം!' വെടിയുണ്ടയേറ്റ് തുളഞ്ഞ കതകുകളും ജനാലകളും; ഇടിച്ചു നിരത്തപ്പെട്ട വീടുകളും പള്ളികളും സ്‌കൂളുകളും, ചിതറി തകർന്നു കിടക്കുന്ന വീട്ടുപകരണങ്ങൾ, പൊട്ടിത്തകർന്ന കളിപ്പാട്ടങ്ങൾ, കീറിച്ചിതറിയ സ്‌കൂൾ ബാഗുകളും പുസ്തകങ്ങളും... ഒരു സമൂഹത്തിന്റെ സ്വന്തവും സ്വത്തും ആയതൊക്കെ നിലംപറ്റി ചാരമായി കിടക്കുന്നു. കണ്ണു നനയിക്കുന്ന ദൃശ്യങ്ങൾ.
സുഗുണു ഗ്രാമവും പരിസര പ്രദേശങ്ങളും പരിപൂർണമായി നശിപ്പിക്കപ്പെട്ടിരിക്കുന്നു; എത്ര വീടുകളാണ് തകർക്കപ്പെട്ടിരിക്കുന്നതെന്ന് എണ്ണാനാവില്ല. കുക്കികൾക്ക് അഭയം നല്കി എന്ന കാരണത്താൽ പള്ളിയും പള്ളിക്കൂടവും ചാമ്പലായി കിടക്കുന്നു!
രൂപതയുടെ വൈദിക മന്ദിരം സന്ദർശിച്ചപ്പോൾ ഒരു വൃദ്ധ വൈദികൻ: ''ഇംഫാൽ രൂപതയുടെ ആദ്യ ഇടവകയാണ് സുഗുണു; മൂത്ത പുത്രി.'' കണ്ഠമിടറി അദ്ദേഹം നിർത്തി. പിന്നീട് തുടർന്നത് മറ്റൊരു വൈദികനാണ്: ''ഞങ്ങളുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചാണ് ആ ഇടവകയും പള്ളിക്കൂടവുമൊക്കെ പടുത്തുയർത്തിയത്.''
ഉടനെ, മൂന്നാമതൊരാൾ, ''അപ്പോൾ, നൂറു കണക്കിന് കുടുംബങ്ങളിലെ ആയിരക്കണക്കിന് മനുഷ്യരുടെ എത്രകാലത്തെ അധ്വാനമാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്?''
'അതിലൊക്കെ ഉപരിയായി എത്രയെതെ കുഞ്ഞുങ്ങളുടെയും ചെറുപ്പക്കാരുടെയും ജീവിതവും സ്വപ്നങ്ങളുമാണ് തകർത്തെറിയപ്പെട്ടത്!'
തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങൾ പ്രശ്‌നബാധിത പ്രദേശങ്ങൾ പലതും സന്ദർശിച്ചു. ചുർചാന്ദ്പൂർ, കംങ്കോപ്പി, പാസ്റ്ററൽ സെന്റർ അങ്ങനെയങ്ങനെ എത്ര സ്ഥലങ്ങൾ! എല്ലാംതന്നെ കലാപത്തിന്റെ തീച്ചൂളയിൽ വെന്തെരിഞ്ഞു കിടക്കുന്നു.
സമാധാനവും സൗന്ദര്യവും നിറഞ്ഞു നിന്നിരുന്ന ഒരു നാട് ഇന്ന് യുദ്ധക്കളമായി മാറിയിരിക്കുന്നു. അയൽപക്കങ്ങളിൽ ഒരുമിച്ച് കുടിയിരുന്നവർ, സൗഹൃദം പങ്കിട്ടിരുന്നവർ, ഒരുമിച്ചിരുന്ന് ഭക്ഷിച്ചിരുന്നവർ ഇന്ന് പരസ്പരം യുദ്ധം ചെയ്യുന്നു. അതിഭീകരമാണിതെന്ന് ഇരുകൂട്ടരും സമ്മതിക്കുന്നു.
മൂന്ന് ദിവസത്തെ ദൗത്യം അവസാനിപ്പിച്ച് തിരികെ പോരാൻ തയ്യാറെടുക്കുന്ന അവസരത്തിൽ ഇംഫാൽ വികാരി ജനറാൾ വർഗീസച്ചൻ എന്നോട് ഒരു ചോദ്യം: ''കുറച്ചുദിവസം കൂടെ ഇവിടെ നിൽക്കാമോ?''
പതിഞ്ഞ ശബ്ദത്തിൽ സമ്മതം മൂളി. ''അച്ചൻ ഞങ്ങളുടെ കൂടെ വന്നാൽ ബാക്കി കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം,'' ബിഷപ്സ് ഹൗസിലെ ജോളി സിസ്റ്ററിന്റെ ഉറപ്പ്. തുടർന്നുള്ള ദിവസങ്ങളിൽ ക്യാമ്പുകൾ സന്ദർശിക്കാനും അവിടൊക്കെ നമ്മളാൽ കഴിയുന്ന ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തുകൊടുക്കാനുമായി മാറ്റിവച്ചു; പിന്നീട്, അഞ്ച് ദിവസങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിലൂടെ. ഓരോ ക്യാമ്പിലും വ്യത്യസ്ഥങ്ങളായ അനുഭവങ്ങൾ. സിങ്കാട്ട് ക്യാമ്പിൽ ധാരാളം കുട്ടികൾ, അവരുടെ സന്തോഷങ്ങൾ, കളിചിരികൾ, മുതിർന്നവരുടെ പരിഭവങ്ങൾ.
തിരികെ വരുന്ന വഴിക്ക് ഹോസ്റ്റലിൽ കയറി. അവിടെ കുട്ടികൾ തോക്കുകളുടെ മോഡൽ ഉണ്ടാക്കി പരസ്പരം വെടിവച്ച് കളിക്കുന്നു. 'എന്താ ഈ കളിക്കുന്നത്?' ഞാൻ ചോദിച്ചു.
'ഞങ്ങളുടെ എതിരാളികളെ വെടിവയ്ക്കാൻ പ്രാക്ടീസ് ചെയ്യുകയാണ്.'
'എന്താണ്?' മനസ്സിലാകാത്ത മട്ടിൽ ഞാൻ ചോദിച്ചു.
''വിശദമാക്കാം, ഫാദർ. മലയും കാടും ഞങ്ങളുടെ സ്വത്താണ്. അത് കൈയടക്കാൻ ആരുവന്നാലും ഞങ്ങൾ തടയും, പ്രതിരോധിക്കും വേണ്ടിവന്നാൽ അവരെ ഇല്ലാതാക്കും. കാരണം ഈ മണ്ണ് ഞങ്ങളുടെ സ്വന്തമാണ്.'' തീക്ഷ്ണമാണ് അവരുടെ സംസാരം; ആഴമുള്ളതാണ് അവരുടെ മുറിവുകൾ.
മറ്റു ചില ക്യാമ്പുകളിൽ ഞങ്ങൾ കുട്ടികളെ പടം വരയ്ക്കാനും ജപമാല ഉണ്ടാക്കാനും പഠിപ്പിച്ചു. അവരുടെ ഉത്ക്കണ്ഠകളിലും ദുഃഖങ്ങളിലും ചെറു സന്തോഷങ്ങളിലും പങ്കുചേരാനും സാധിച്ചു. ജോയി ചെറുകാട്ട് അച്ചനായിരുന്നു താമസവും ഭക്ഷണവുമൊക്കെ ക്രമീകരിച്ചത്.
സമീപത്തുള്ള ഗ്രാമങ്ങളിൽ കൂട്ടിക്കൊണ്ടുപോയി അവരുടെ ജീവിതരീതികൾ ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നു.
ജൂലൈ 24-ന് ഞങ്ങൾ അതിരാവിലെ ചുർചാന്ദ്പൂർ നിന്നും യാത്ര പറഞ്ഞു. വഴിയിൽ വീണ്ടും മറ്റൊരു കൂട്ടം 'മെയിരാ പൈബികൾ.' ഇത്തവണ സിസ്റ്റേഴ്സ് കുടെയുണ്ടായിരുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ കടന്നുപോന്നു.
ചെക്ക് പോസ്റ്റിൽ CRPF ജവാന്മാർ, സിസ്റ്റേഴ്സിനോട് ഹിന്ദിയിലാണ്: ''അമ്മമാരെ, ഞങ്ങൾ ഇവിടെ വന്നിട്ട് 80 ദിവസങ്ങൾ കഴിഞ്ഞു. എല്ലാവരുടെയും കണ്ണിൽ, കുറ്റം ഞങ്ങളുടേതാണ്. ഞങ്ങൾ നിഷ്‌ക്രിയരായതുകൊണ്ടാണിത് അവസാനിക്കാത്തതെന്ന്. അറിയാമോ, ഞങ്ങൾ നാട്ടിൽ നിന്നും പോന്നിട്ട് മൂന്ന് മാസം കഴിഞ്ഞു. എന്നാണ് ഇനി ഒരു തിരിച്ചുപോക്കെന്ന് അറിയില്ല. നിങ്ങൾ ദൈവത്തിന്റെ ആൾക്കാരല്ലേ? പ്രാർത്ഥിക്കണം. ഇവിടെ സമാധാനം ഉണ്ടാകാൻ!''
യാത്രയുടെ തുടക്കത്തിലെ അഭിഷേകിന്റെ ചോദ്യം ഓർമ വന്നു: ''എന്തിനാണ് അച്ചാ, ഈ സാഹചര്യത്തിൽ മണിപ്പുരിന് പോകുന്നത്?'' പട്ടാളക്കാർ പറഞ്ഞതിലാണ് ഉത്തരം അടങ്ങിയിരിക്കുന്നത്. മണിപ്പൂരിലെ ദുരന്തമുഖത്തുള്ളവരെ നമുക്ക് മറക്കാതിരിക്കാം; നമുക്ക് അവരെ ഓർക്കാം. അവിടെ ക്യാമ്പുകളിൽ കഴിയുന്ന ജനത്തിന് സഹായങ്ങൾ എത്തിക്കാൻ നമുക്ക് കൈകോർക്കാം. വേഗം സമാധാനം സ്ഥാപിക്കപ്പെടാൻ നമുക്ക് പ്രാർത്ഥിക്കാം. അതോടൊപ്പം, നമ്മുടെയിടയിലെ വിദ്വേഷത്തിന്റെയും പകയുടെയും വൈരത്തിന്റെയും ഭാഷയും സംസാരവും പ്രവൃത്തിയും ഇപ്പോൾ തന്നെ നമുക്ക് അസാനിപ്പിക്കാം! അല്ലെങ്കിൽ, ഏറെ താമസിച്ചു പോയെന്ന് പിന്നീട് സങ്കടപ്പെടേണ്ടി വരും.
ഈ യാത്രയിൽ പ്രചോദനമായ വർഗീസ് അച്ചനും അനുഭവങ്ങളെ അക്ഷരമാക്കാൻ സഹായിച്ച കാരുണികന്റെ ജേക്കബ് നാലുപറയിലച്ചനും നന്ദി.