മാലിന്യക്കൂമ്പാര തീ കാട്ടു തീ പോലെയല്ല
08 Apr 2023
പ്രൊഫ. പ്രസാദ് പോൾ
റിട്ട. എൻവയൺമെന്റൽ കെമിസ്ട്രി അധ്യാപകൻ, ദേവമാതാ കോളജ്, കുറവിലങ്ങാട്
കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യക്കൂമ്പാരം അഗ്നിക്കിരയായത് ഒരു സൂചനമാത്രമാണ്. സംസ്‌കരണമില്ലാതെ മാലിന്യങ്ങൾ കൂനകൂട്ടിയതിന്റെ അനന്തരഫലമായുണ്ടായ അഗ്നിബാധയും തുടർന്നുണ്ടായ അന്തരീക്ഷണ മലിനീകരണവും എന്നതിനപ്പുറം സമീപഭാവിയിൽ ഉണ്ടാകാവുന്ന വലിയ ആരോഗ്യപ്രശ്‌നങ്ങളെ കാണാതിരിക്കരുത്. മാലിന്യസംസ്‌കരണംപോലെ മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കുന്ന നമ്മുടെ സംസ്‌കാരത്തിനുതന്നെ അറുതിവരുത്തേണ്ടിയിരിക്കുന്നു. ബ്രഹ്മപുരം അഗ്നിബാധയുടെ പശ്ചാത്തലത്തിൽ പരിസ്ഥിതി രസതന്ത്രജ്ഞനായ ലേഖകന്റെ നിരീക്ഷണ വിലയിരുത്തലുകൾ.
വലിയ, ഏക്കർ കണക്കിനുള്ള മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നതിനെ 'slow atom bomb' explosion എന്ന് വേണമെങ്കിൽ വിളിക്കാം. കാരണം, അത് അത്രയ്ക്കും മാരകമാണ്. പത്തോ, ഇരുപതോ അടി ഘനത്തിലുള്ള മാലിന്യക്കൂമ്പാരത്തിന്റെ അടിയിൽ നടക്കുന്നത് ഓക്‌സിജന്റെ അഭാവത്തിലുള്ള an aerobic decomposition ആയിരിക്കും. അതിൽ നിന്ന് ബഹിർഗമിക്കുന്ന വാതകങ്ങളിൽ ജ്വലനസ്വഭാവമുള്ള മീഥേൻ ഗ്യാസ് ഉണ്ടാവുമെന്നതുകൊണ്ട് ഒരിക്കൽ തീ പിടിച്ചാൽ അണയ്ക്കുക ഏതാണ്ട് അസാധ്യമായ കാര്യമാണ്.
മീഥേൻ വാതകങ്ങൾ കത്തുമ്പോൾ ഉണ്ടാവുന്ന ഉയർന്ന താപത്തിൽ ജന്തുജീവികളുടെ ആരോഗ്യ ത്തെ അതിഭീകരമായ വിധത്തിൽ ബാധിക്കാനിടയുള്ള അനേകം മാരകമായ രാസസംയുക്തങ്ങൾ കൂടിയുണ്ടാവും എന്നതാണ് അത് ഒരു slow atom bomb ആണെന്ന് പറയാനുള്ള കാരണം. അണുബോം ബുകൾ പൊട്ടുമ്പോഴുണ്ടാവുന്ന നാശം നേരിട്ട്, അപ്പോൾതന്നെയാണ് ജീവജാലങ്ങളെ ബാധിക്കുക യെങ്കിൽ, ഇതങ്ങനെയല്ല, അനേക കാലം നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുക.
ജൈവമാലിന്യങ്ങൾ, ഹാലൊജനേറ്റഡ് പ്ലാസ്റ്റിക്കുകളുമായി(PVC പോലുള്ളവ) ചേർന്ന് ഭാഗിക ജ്വ ലനം (പുക അതിന്റെ ലക്ഷണമാണ്) നടക്കുമ്പോൾ ഉണ്ടാവുന്ന ഏറ്റവും ഭീകരമായ വിഷമാണ് ഡയോക് സിനുകൾ (Dioxins). മനുഷ്യൻ നിർമിച്ചിട്ടുള്ള രാസസംയുക്തങ്ങളിൽ ഏറ്റവും മാരകവും അപകടകാ രികളുമായവയാണ് ഡയോക്‌സിനുകൾ.
ആദ്യമായി ഇവയുടെ മാരകമായ അവസ്ഥ തിരിച്ചറിഞ്ഞത് വിയറ്റ്‌നാം യുദ്ധത്തിന് ശേഷമായിരുന്നു. അന്ന് അമേരിക്ക അവിടെയുള്ള കാടുകളിൽ ഒളിച്ചിരുന്ന ഗറില്ലാ പടയാളികളെ പിടിക്കാനായി തളിച്ച (defoliant) 'ഏജന്റ് ഓറഞ്ച്' എന്ന TCDD ഡയോക്‌സിൻ യുദ്ധം അവസാനിച്ചതിന് ശേഷമുണ്ടാക്കിയ ആരോഗ്യ പ്രശ്‌നങ്ങൾ ലോകചരിത്രത്തിൽ അന്നുവരെ ഉണ്ടായിട്ടുള്ളതിനേക്കാൾ ഭീകരമായിരുന്നു. അതോടെയാണ് ഡയോക്‌സിനുകൾ എത്രമാത്രം അപകടകാരികളാണെന്നു തിരിച്ചറിഞ്ഞത്.
കാൻസർ മുതൽ ജനിതകവൈകല്യങ്ങൾ വരെ, ഞരമ്പുകൾ, തലച്ചോർ എന്നിവയെ മാരകമായി ബാധി ക്കുന്ന രോഗങ്ങൾ മുതൽ വന്ധ്യത വരെ, ശ്വാസംമുട്ട് മുതൽ ത്വക്ക് രോഗങ്ങൾ വരെ. അങ്ങനെ നമ്മിലേ ക്ക് പ്രവേശിക്കുന്ന അവയുടെ അളവും കാലവുമനുസരിച്ച് ഒരിക്കലും പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങ ളാണ് സകല ജീവജാലങ്ങൾക്കും അതുണ്ടാക്കുന്നത്.
ഭൂരിപക്ഷം കൊച്ചിക്കാർക്കും ഇപ്പോൾ അറിയുന്ന ഒരേയൊരു കാര്യം മാലിന്യക്കൂമ്പാരത്തിലെ തീപിടിത്തം മൂലമുള്ള പുക അവർക്ക് ശ്വാസംമുട്ട്, കണ്ണുനീറ്റൽ എന്നിങ്ങനെയുള്ള ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്നത് മാത്രമാണ്. പക്ഷേ, സംഗതിയുടെ കിടപ്പത്ര സുഖകരമല്ല; കുറഞ്ഞപക്ഷം ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങളെക്കുറിച്ചു ശരിയായ അവബോധമുള്ളവർക്കെങ്കിലും.
ലോകത്ത് ചിരഞ്ജീവികൾ എന്ന് വിളിക്കാവുന്ന രാസസംയുക്തങ്ങളിൽ ഒന്നാണ് ഡയോക്‌സിനുകൾ. അതുകൊണ്ട് ഒരിക്കൽ പരിസ്ഥിതിയിലേക്ക് അവയെ തുറന്നുവിട്ടാൽ തലമുറ, തലമുറകളോളം അവ നാശം വിതച്ചുകൊണ്ടിരിക്കും. അതാണ് പ്ലാസ്റ്റിക്കുകൾ ഒരിക്കലും കത്തിക്കരുതെന്ന് പറയുന്നതും, നിയമം വഴിയായി അത് തടയാനുള്ള കാരണവും.
ഭാവിയിൽ കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങളിൽ, അവരുടെ അനന്തര തലമുറകളിൽ ഉണ്ടാവാനിടയുള്ള ജനിതക രോഗങ്ങൾ, വന്ധ്യത, കാൻസർ എന്നിവയുടെ അഭൂതപൂർവമായ വളർച്ചയെ ആരും ഇന്നത്തെ തീപിടുത്തവുമായി ബന്ധിക്കില്ലെന്നത് ഉറപ്പാണ്. പക്ഷേ, ബന്ധം ഉണ്ടാവുമെന്ന് ഏതൊരു Environmental Chemistry ക്കാരനും ഉറപ്പാണ്.
മാലിന്യം ഒരിക്കലും അലംഭാവത്തോടെ കാണേണ്ട വിഷയമല്ല. അത് ശരിയായവിധം കൈകാര്യം ചെയ്തില്ലെങ്കിൽ അണുബോംബുകളെക്കാൾ മാരകമാണ്.
മാലിന്യങ്ങൾ കത്തിയാലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ
നമ്മുടെ നാട്ടിൽ മാലിന്യങ്ങളെ ജൈവം, അജൈവം, പ്ലാസ്റ്റിക്, ലോഹങ്ങൾ എന്നിങ്ങനെയൊക്കെ ത രംതിരിച്ചുള്ള സംസ്‌കരണം ഇല്ലെന്ന് തന്നെയല്ല; സംസ്‌കരണം പോലുമില്ലെന്നാണ് കേരളത്തിലെ ഏറ്റ വും വലിയ നഗരമായ കൊച്ചിയിലെ മാലിന്യ സംസ്‌കരണ ഇടമായ ബ്രഹ്മപുരം സൂചിപ്പിക്കുന്നത്.
മാലിന്യങ്ങൾ തരംതിരിക്കാതെ ഒന്നായി ഒരിടത്ത് അനേകം നാൾ കൂട്ടിയിട്ടാൽ അതിന്റെ ഘനം കൂടുന്നതിനനുസരിച്ച് അടിഭാഗത്തുള്ളവയ്ക്ക് ഓക്‌സിജൻ ലഭ്യമാവാതെ വരികയും തൽഫലമായി അവിടെ ഓക്‌സിജന്റെ അഭാവത്തിലുള്ള 'anaerobic decomposition' സംഭവിക്കുകയും ചെയ്യും. അതിലൂടെ ധാരാളമായി ജ്വലന സ്വഭാവമുള്ള മീഥേൻ പോലുള്ള വാതകങ്ങൾ ഉണ്ടാവുകയും ചെറിയ ഒരു സ്പാർക്ക്, അല്ലെങ്കിൽ അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ്, ബീഡിക്കുറ്റികൾ അവയെ ജ്വലിപ്പിക്കുകയൂം ആ അ ഗ്‌നി പലപ്പോഴും നിയന്ത്രണാതീതമായി മാറുകയും ചെയ്യും. ആ അഗ്‌നിയുടെ ഫലമായുണ്ടാവുന്ന ഉയർ ന്ന താപത്തിൽ അരുതാത്ത/അസ്വീകാര്യമായ/ മാരകമായ പല രാസസംയുക്തങ്ങൾ കൂടി ഉണ്ടാവുകയും അതെല്ലാം അന്തരീക്ഷത്തിലേക്കും ജലം, മണ്ണ് എന്നിങ്ങനെ സകലയിടങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യും.
അത്തരത്തിലുണ്ടാവുന്ന മാരകമായ രാസസംയുക്തങ്ങളിൽ ഏറ്റവും അപകടകാരികളാണ് ഡയോ ക്‌സിനുകൾ, ഫ്യുറാനുകൾ, പോളിക്ലോറിനേറ്റഡ് ബൈഫിനൈലുകൾ ഒക്കെ. അവയെ മൊത്തത്തിൽ POP (Persistent Organic Pollutants) എന്ന പേരിൽ വിളിക്കാൻ കാരണം അവയെല്ലാം ചിരഞ്ജീവിക ളെന്നതുകൊണ്ടാണ്. എന്തൊക്കെ ആരോഗ്യപ്രശ്‌നങ്ങളാണ് അവയുണ്ടാക്കുക എന്ന് ചോദിച്ചാൽ ഉത്തരം പറയുക എളുപ്പമല്ല. കാരണം മനുഷ്യശരീരത്തിലെ ഏതാണ്ട് സകല വ്യവസ്ഥകളെയും തകിടം മറിക്കുന്ന പലതും അവയുണ്ടാക്കും എന്നതാണ്. ചുരുങ്ങിയ അളവിൽ, ചുരുങ്ങിയ കാലഘട്ടത്തേക്കാണെങ്കിൽ ക ണ്ണെരിച്ചിൽ, ത്വക്കിൽ കുമിളകൾ, കറുത്ത പാടുകൾ, കരളിന്റെ പ്രവർത്തനം താൽക്കാലികമായി തകരാ റിലാവുക, ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ട, ശ്വാസംമുട്ട് പോലെയുള്ളവയൊക്കെയാണ് ഉണ്ടാക്കുന്ന തെങ്കിൽ കൂടിയ അളവിൽ, കൂടുതൽ കാലഘട്ടത്തേയ്ക്ക് അവ ആഗിരണം ചെയ്താൽ പ്രതിരോധ വ്യവസ്ഥ ബലഹീന മാവുക, ഹോർമോൺ, അന്തഃസ്രവ ഗ്രന്ഥി വ്യവസ്ഥകൾ തകരാറിലാവുക, പ്രത്യു ത്പാദന വ്യവസ്ഥയെ ബാധിച്ച് വന്ധ്യതാ, ജനിതക വൈകല്യങ്ങൾ ഉണ്ടാക്കുക എന്നിങ്ങനെ ധാരാളം കുഴപ്പങ്ങൾക്ക് പുറമെ കാൻസറിനും കാരണമാവുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
എങ്ങനെയാണ് മനുഷ്യരാശിയെ ഇതിൽനിന്ന് മോചിപ്പിക്കാനാവുക? ചെറുപ്പത്തിൽ, ധാർമികത, സദാചാരം, സംസ്‌കാരം എന്നിവയെ മനസ്സിലാക്കിക്കൊടുക്കുന്ന അതേ ഗൗരവത്തോടെ തന്നെ മാലിന്യ ങ്ങളെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു മനുഷ്യന് ചെയ്യാവുന്ന ദുഷ്‌കർമങ്ങളിൽ ഏറ്റവും ദോഷകരമായ ഒന്നാണ് തോന്നിയിടത്തെല്ലാം അലംഭാവത്തോടെ മാലിന്യങ്ങൾ വലിച്ചെറിയുന്നത് എന്ന് നാം മനസ്സിലാക്കുകയും, നമ്മുടെ കുട്ടികളെയും മുതിർന്നവരെയും അത് പഠിപ്പിക്കേണ്ടിയുമിരിക്കുന്നു.