തമസ്‌കരിക്കേണ്ടത് തമസ്‌കരിക്കണം സ്വീകരിക്കേണ്ടത് സ്വീകരിക്കണം
21 Feb 2023
ചരിത്രം തിരുത്തലുകൾക്കു ശേഷം നിരോധനങ്ങൾ ഉണ്ടാകുമല്ലോ. നിരവധി പുസ്തകങ്ങളും ചരിത്ര രേഖകളും നിരോധിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യാം. അല്ലേ?
ചരിത്രം തിരുത്തലുകളെന്നു പറയുന്നത് അതൊരു ഭരിക്കുന്ന പാർട്ടിക്ക് വിധേയപ്പെടുത്തുന്ന വിധത്തിൽ ഇന്നലെകളെ മാറ്റുക എന്നാണ്. അവരുടെ ലക്ഷ്യം നേടത്തക്കവിധത്തിൽ ഇന്നലെകളെ പുനർനിർവചിക്കുക എന്നാണർഥം. അങ്ങനെയുള്ള തിരുത്തലുകൾ എത്ര സാധിക്കുമെന്നറിയില്ല. ടെക്സ്റ്റുബുക്കുകളിലാണ് അത് സാധിക്കുക. ന്യൂ എജ്യൂക്കേഷൻ പോളിസിക്ക് അകത്തുള്ള കോമൺ സിലബസ് ഒരു അപായം സൂചിപ്പിക്കുന്നുണ്ട്. മുഴുവൻ അതാണെന്ന് പറയുന്നില്ല. ഒരു കോമൺ സിലബസ് ഒരു ഹോമോജെനൈസേഷൻ, സ്റ്റാൻഡേഡൈസേഷൻകൊണ്ട് ഒരേ രീതിയിലാണ് ഇന്നലെകളെ മനസ്സിലാക്കപ്പെടേണ്ടതെന്നുള്ള അവസ്ഥ വരുന്നുണ്ടെങ്കിൽ അത് തെറ്റുതന്നെയാണ്. 29 അധ്യാപകരുണ്ടെങ്കിൽ 29 വിധത്തിലാണ് ചരിത്രം മനസ്സിലാക്കപ്പെടുക. കാരണം അവർ സ്വീകരിക്കുന്ന സങ്കേതങ്ങൾ, ബോധനരീതികൾ, സമീപനങ്ങൾ, ഉറവിടങ്ങൾ, സംയമനരീതികളൊക്കെ വ്യത്യസ്തങ്ങളായിരിക്കും. വ്യത്യസ്തരീതിയിലുള്ള വ്യത്യസ്ത ആഖ്യാനങ്ങളും വ്യത്യസ്തമായ വായനകളുമാണ്. ഈ വ്യത്യസ്തമായ വായനകളാണ് നമ്മളെ യാഥാർഥ്യത്തിന്റെ വിവിധ കോണുകളിലൂടെ കാണാൻ സഹായിക്കുക. ഒരു മൊബൈൽ ഫോണിനെ വ്യത്യസ്ഥമായ രീതിയിൽ കാണണം. വ്യത്യസ്തമായ വായനകളും വ്യത്യസ്തമായ സമീപനങ്ങളും എല്ലാത്തിനും ആവശ്യമാണ്. ഒരുവശം മാത്രം മൊബൈൽഫോണിൽ നോക്കിയാൽ അതൊരു സ്ലെന്റർ പാർട്ടാണെന്നു തോന്നും. അത് നാലുവശത്തുകൂടെ കാണുമ്പോൾ മാത്രമാണ് കാണാൻ മാത്രമുള്ള ഡിസ്റ്റൻസും ക്ലാരിറ്റിയും ഡിസിബ്ലിറ്റിയും കിട്ടുമ്പോഴാണ് മൊബൈൽ ഫോണെന്നുപറയുന്നത് വെറുമൊരു ചതുരം മാത്രമല്ല അതിനകത്ത് ഒത്തിരിയേറെ ഇലക്‌ട്രോണിക് നെറ്റ്‌വർക്കുകളുണ്ടെന്ന് മനസ്സിലാകുകയും അതാണ് ശബ്ദത്തെ തരംഗമാക്കി മാറ്റുന്നതെന്നുള്ള മെസ്സേജൊക്കെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. അപ്പോൾ ഒരുവിധത്തിൽ മാത്രം കാണാൻപാടില്ല. വ്യത്യസ്തമായ വിധത്തിൽ കാര്യങ്ങളെ കാണാൻ സാധിക്കുമ്പോൾ യാഥാർഥ്യത്തെ അതിന്റെ പൂർണബോധ്യത്തിൽ മനസ്സിലാക്കാനുള്ള സാധ്യതകൾ കൂടുന്നുവെന്നുള്ളതാണ്. അപ്പോൾ ബഹുസ്വരത യാഥാർഥ്യത്തെ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നതാണ്. ഞാൻ സൂചിപ്പിച്ചുവരുന്നത് നമുക്ക് ഒറ്റവീലുള്ള ചരിത്രം എന്നുള്ള രീതിയിലുള്ളത് ശരിയല്ല. ഒരു പരിധിവരെ സ്റ്റാൻഡേർഡൈസേഷൻ 12-ാം ക്ലാസുവരെയൊക്കെ നടക്കും. പക്ഷേ, അത് സ്റ്റേറ്റ് ഇങ്ങനെയൊക്കെ മനസ്സിലാക്കിയാൽ മതിയെന്നുപറയുന്ന ഒരു ഭാഗംകൂടെയാണ്. അത് അടുത്ത ഭരണകർത്താക്കൾ വരുമ്പോൾ മാറ്റുന്നു. അങ്ങനെ മാറ്റപ്പെടാവുന്നതാണോ ചരിത്രം? എല്ലാവർക്കും സ്വീകാര്യമായവിധത്തിൽ തന്നെയാണ് ചരിത്രം പോകേണ്ടത്. ഭരിക്കുന്ന പാർട്ടിയുടെ ഇംഗിതങ്ങൾക്കനുസരിച്ച് മാറ്റപ്പെടേണ്ടതല്ല ചരിത്രം. അങ്ങനെ ചരിത്രം പോകുകയാണെങ്കിൽ ഉണ്ടാകുന്ന പ്രത്യേകത എന്നുപറയുന്നത് സ്വാഭാവികമായും വേറെ പലതും തെറ്റായി മനസ്സിലാക്കിപോകുന്നു എന്നുള്ളതാണ്. കുട്ടികൾക്ക് യാഥാർഥ്യത്തിന്റേതായ അവസ്ഥയിൽ മനസ്സിലാക്കാനുള്ള അവകാശവും അവസരവും കൊടുക്കണം. പിന്നെ നിരോധിക്കാൻ സാധിക്കുമോ. ഏതു പുസ്തകമാണ് നിരോധിക്കാൻ സാധിക്കുന്നത്. സർക്കാരിന് ഏതുപുസ്തകമാണ് വായിക്കാൻപാടില്ലെന്ന് പറയാൻ പറ്റുന്നത്. ഇന്നത്തെകാലത്ത് ഇലക്‌ട്രോണിക് ഡിവൈസിലൂടെ ഇതെല്ലാം സംലഭ്യമാണ്. ഇവിടെ ഒരു സർവകലാശാലയിൽ ലഭ്യമല്ലെങ്കിലും മറ്റ് സർവകലാശാലകളിൽ അത് കിട്ടും. അതുപോലെതന്നെ ലൈബ്രറികൾ വഴിയും അവ സംഘടിപ്പിക്കാൻ സാധിക്കും. അപ്പോൾ നിരോധിച്ചുകൊണ്ടല്ല പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത്. യാഥാർഥ്യബോധത്തോടെ ചരിത്രസത്യങ്ങളെയും ചരിത്രയാഥാർഥ്യങ്ങളെയും നമ്മൾ സ്വീകരിക്കുകയും കൊടുക്കേണ്ട ഉത്തരം വളരെ ക്രിട്ടിക്കലായിതന്നെ കൊടുക്കേണ്ട വിധത്തിൽ കൊടുക്കണം. അങ്ങനെ സംശയങ്ങൾ മാറ്റിയാണ് പോകേണ്ടത്. അല്ലാതെ ഇങ്ങനെ മനസ്സിലാക്കാവൂ, ഇങ്ങനെ പഠിക്കാവൂ എന്നുപറഞ്ഞുകൊണ്ട് നിഷ്‌കർഷയോടെ പറയാൻ പറ്റുന്ന ഒരുതലം മാക്‌സിമം സ്‌കൂൾതലംവരേയുള്ളൂ. ആ സ്‌കൂൾതലത്തിൽ അങ്ങനെ ചെയ്യുന്നത് അപാകതയാണ്. തെറ്റായ വിധത്തിൽ കുഞ്ഞുങ്ങൾക്ക് ഇന്ത്യൻ രാഷ്ട്രത്തെക്കുറിച്ചും അതിന്റെ ഇന്നലെകളെക്കുറിച്ചും തെറ്റായ ഒരു ധാരണ മനസ്സിലാക്കിക്കൊടുക്കുന്നത് തെറ്റുതന്നെയാണ്. അത് കഴിഞ്ഞുള്ള പഠനങ്ങളിലും സ്വതന്ത്രചിന്താഗതിയിൽ അവർ ഗവേഷണം നടത്തുമ്പോൾ ഇതല്ലല്ലോ യാഥാർഥ്യം തങ്ങൾ വഞ്ചിക്കപ്പെടുകയാണല്ലോ എന്ന ബോധ്യമുണ്ടാകും. ഞങ്ങളെ ഒരു രാഷ്ട്രം സംഘടിതമായിട്ട് തെറ്റോടെ കാര്യങ്ങൾ മനസ്സിലാക്കാനായി നിർബന്ധിച്ചതായി തോന്നിപ്പോകും. അങ്ങനെ വരാതിരിക്കുന്നതിനായി എപ്പോഴും വ്യത്യസ്തമായ ചിന്താഗതികളിലെ ഓൾട്ടർനേറ്റീവ് ഇന്റർപ്രട്ടേഷൻസ് മനസ്സിലാക്കാനുള്ള അവസരം അവർക്ക് കിട്ടിപ്പോകുന്നതാണ് ഏറ്റവും നല്ലത്. ചരിത്രം നിരോധിക്കാനൊന്നുമാകില്ല. ചരിത്രരേഖകളും ചരിത്രഉറവിടങ്ങളും നശിപ്പിക്കാൻ പറ്റുമായിരിക്കാം. അതാണ് പലയിടത്തും സംഘടിതമായി മനഃപൂർവം ഇന്നലെകളെക്കുറിച്ചുള്ള അറിവ് നൽകുന്ന ഉറവിടങ്ങൾ മുഴുവൻ തകർക്കാൻവേണ്ടി അവ സൂക്ഷിക്കാതിടുകയും മഴ പെയ്ത് നശിച്ചുപോകത്തക്കവിധത്തിലുള്ള ലാഘവത്തോടുകൂടി കൈകാര്യം ചെയ്യുന്നത്. ആർക്കൈവ്‌സിനെക്കുറിച്ച് അങ്ങനെ ഒത്തിരി പറയാനാകും. ഗോവൻ ആർക്കൈവ്‌സ് ഉൾപ്പടെ ഇക്കൂട്ടത്തിൽ പെടും. 1510 മുതൽ 1961 വരെയുള്ള പോർച്ചുഗീസ് ഇന്നലെകളെ മനഃപൂർവം മാഞ്ഞുപോകത്തക്കവിധത്തിൽ ബോധപൂർവം നിശബ്ദതയും നിസ്സംഗതയും കാണിക്കുന്ന ഒരു പ്രവർത്തി കാണാനാകും. ഇങ്ങനെ മായിച്ചുകളയാൻ ഒരു പരിധിവരെ ശ്രമിക്കുന്ന ഇടങ്ങളുമുണ്ട്. പക്ഷേ അത്രയും മാഞ്ഞുപോകുമോ എന്ന ശങ്കയുണ്ട്. കാരണം ഇതിന്റെയൊക്കെ പല കോപ്പികളും ലിസ്ബണിലെ ആർക്കൈവ്‌സിലൊക്കെ ലഭ്യമാണ്. അപ്പോൾ എല്ലാം മായിച്ചുകളഞ്ഞാലും മാഞ്ഞുപോകുന്നതല്ല, നിരോധിച്ചാൽ നിന്നുപോകുന്നതല്ല ചരിത്രം എന്നുള്ളതാണ്. പക്ഷേ, പഠിപ്പിക്കുമ്പോൾ ഒരു പ്രത്യേകരീതിയിൽ മാത്രമേ ഈ കാര്യങ്ങൾ സ്വീകരിക്കാവൂ, മനസ്സിലാക്കാവൂ എന്ന രീതിയിൽ ചെറുപ്പത്തിൽതന്നെ മസ്തിഷ്‌കപ്രക്ഷാളനം നടത്തിപ്പോകുന്നതിന് തതുല്യമാണ് ഗാബ്ലിംഗ് ദ് റിയാലിറ്റി, ഗാബ്ലിംഗ് ദ് ഹിസ്റ്റോറിക്കൽ ട്രൂത്ത് എന്നൊക്കെയാണ് എനിക്ക് തോന്നുന്നത്.
ഇന്ത്യൻ ചരിത്രം തിരുത്തപ്പെടാതെ അവശേഷിക്കേണ്ടത് ലോക ചരിത്രത്തിന് എത മാത്രം പ്രധാനമാണ്?
ഇന്ത്യൻ ചരിത്രം ഇപ്പോഴും നിർമിതിക്ക് വിധേയമാണ്. കാരണം, വിവിധ ഭാഷകളിൽ, വിവിധ കാലഘട്ടങ്ങളിൽ വിവിധ സങ്കേതങ്ങളിൽ അടയാളപ്പെട്ട് അറിവിന്റെ അംശങ്ങളുടെ ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നത്. അത് ചരിത്രകാരന്മാർ ഇപ്പോഴും കണ്ടെത്തി ഇന്ത്യയുടെ ഇന്നലെകളെക്കുറിച്ചുള്ള ചിത്രങ്ങൾ പുനർനിർമിച്ചുകൊണ്ടിരിക്കുകയാണ്. ആ പുനർനിർമാണ പ്രക്രിയ തീർന്നിട്ടില്ല. ഒരു പൂർണചരിത്രമായിട്ടില്ല. അപ്പോൾ ഈ ചരിത്രപ്രക്രിയകൾക്കിടയിൽ കണ്ടെത്തിയ പ്രധാനപ്പെട്ട അറിവുകൾവച്ചാണ് ഓരോരുത്തരും അവരുടെ കൃതികൾ എഴുതിയിരിക്കുന്നത്. ഓരോ ഗവേഷണത്തിന്റെയും ഭാഗമായി ലഭിച്ച അറിവുകളുടെ വെളിച്ചത്തിലാണ് അവർ എഴുതിയിരിക്കുന്നത്. അപ്പോൾ ആ എഴുതിയിരിക്കുന്ന കൃതികളുടെ വെളിച്ചത്തിലാണ് ഇന്നത്തെ ചരിത്രജ്ഞാനം അടങ്ങിയിരിക്കുന്നത്. ഇനിയും അത് കൂടുതൽ കൂടുതൽ ഗവേഷണവിധേയമാക്കേണ്ടതുണ്ട്. ഒരു ഭാഷയിലല്ല പല ഭാഷയിൽ സംസ്‌കൃതത്തിനുപുറമേ പാലി, കരോഷ്ടി, പ്രാകൃതി എന്നീ പ്രാചീന ഭാഷകളിൽ അതിനുശേഷം അറബി, പേർഷ്യൻഭാഷകളിൽ. പിന്നീട് പാട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ മലയാള ഭാഷകൾ പോർച്ചുഗീസ്, ഡച്ച് തുടങ്ങിയവയിൽ ലക്ഷക്കണക്കിന് ഡോക്കുമെന്റ്‌സ് കേരളത്തെക്കുറിച്ച്, ഇന്ത്യയെക്കുറിച്ചുണ്ട്. ഇതൊന്നും ചരിത്രകാരന്മാർ പഠിച്ചു തീർന്നിട്ടില്ല. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ ഇന്ത്യയുടെ ചരിത്രം അല്ലെങ്കിൽ കേരളത്തിന്റെ ചരിത്രം ഒറ്റയടിക്ക് തീർന്നുവെന്ന് ധരിക്കേണ്ടതില്ല. ഈ ചരിത്രം ഇപ്പോഴും പുനർനിർമിച്ചുകൊണ്ടിരിക്കുകയാണ്. അല്ലെങ്കിൽ ചരിത്രം എഴുതപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയ്ക്ക് ഒരു ചരിത്രത്തിന്റെ അറിവ് നശിപ്പിച്ചുകൊണ്ട് ലോകചരിത്രത്തിലെ ഒന്നു രണ്ടുപുസ്തകം മാറ്റാൻ കഴിഞ്ഞെന്നുവരാം. പുസ്തകം മാറ്റിയതുകൊണ്ട് ലോകത്ത് ഇന്ത്യയെ കാണുന്നവിധം മാറ്റാൻ കഴിയില്ല. കാരണം, ഇന്ത്യയുടെ മുഴുവൻമേലുള്ള അധികാരം ഭരിക്കുന്ന ഈ സർക്കാരിനില്ല. ഇന്ത്യയ്ക്കകത്ത് എങ്ങനെ മനസ്സിലാക്കണമെന്നു മാത്രമേ പറയാൻ കഴിയൂ. ലോകത്ത് ജർമനിയെക്കുറിച്ചുള്ള അറിവ് ഹിറ്റ്‌ലർ മുഴുവൻ മാറ്റി മറിച്ചപ്പോൾ ജർമനിക്കുള്ളിൽ മാത്രമേ ആ കാഴ്ചപ്പാട് ഡിസ്‌ലൊക്കേറ്റായി മാറിയുള്ളൂ. ലോകം മുഴുവൻ അത് കാണേണ്ട വിധത്തിൽതന്നെയാണ് കണ്ടുകൊണ്ടിരുന്നത്. അപ്പോൾ ഇന്ത്യയെക്കുറിച്ചുള്ള അറിവ് കാണേണ്ടവിധത്തിൽ തന്നെയാണ് പുറംലോകം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ചരിത്രം പുസ്തകങ്ങൾ തിരുത്തിയതുകൊണ്ടുമാത്രം ലോകത്തിന്റെ ചരിത്രരചന പ്രക്രിയയിലോ ചരിത്രം മനസ്സിലാക്കൽ പ്രക്രിയയിലോ വലിയ കാതലായ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. പക്ഷേ, ആവർത്തിച്ചാവർത്തിച്ച് കള്ളംപറയുമ്പോൾ അത് സത്യമാണെന്നു തോന്നും. ഒരു പത്തമ്പത് വർഷം ഇതുതന്നെ ആവ ർത്തിച്ചുപറയുമ്പോൾ, അതുതന്നെ ചരിത്രഗവേഷണത്തിന്റെ ഭാഗമാണെന്നു പറയുമ്പോൾ, ഓൾട്ട ർനേറ്റീവ് നറേറ്റീവ്‌സ് വരാതെ വരുമ്പോൾ ഈ പറയുന്നതിൽ സത്യത്തിന്റെ അംശമുണ്ടല്ലോയെന്ന് തോന്നിപ്പോകും. അപ്പോൾ സ്റ്റേറ്റ് സ്‌പോൺസേർഡ് ഹിസ്റ്ററി, സ്റ്റേറ്റ് സ്‌പോൺസേർഡ് ഹിസ്റ്റോറിയൻസ്, സ്റ്റേറ്റ് സ്‌പോൺസേർഡ് ഇന്റർ പ്രട്ടേഷൻസ് ആദ്യം സംശയത്തിൽ നോക്കുന്നു. രണ്ടാമത് കുറേക്കഴിയുമ്പോൾ കുഴപ്പമില്ലെന്നു തോന്നും. പിന്നീട് സ്വീകാര്യമായിട്ടുള്ളതാണെന്നു തോന്നും. നാലാമത്തെ പ്രാവശ്യം കോട്ട് ചെയ്യുന്ന വിധത്തിലാക്കപ്പെട്ടുവെന്നുവരാം. പിന്നെ വർഷങ്ങൾ കഴിയുമ്പോഴേക്കും അത് ഒരു ചരിത്രവസ്തുതയായി മാറിയെന്നുവരാം. പക്ഷേ, ഇതിനെ വേറിട്ടൊരു വിധത്തിൽ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നത് ചരിത്രകാരന്മാരുടെ ചുമതലയാണ്; ഇന്ത്യയുടെ ചരിത്രയാഥാർഥ്യം അംഗീകരിക്കുന്ന ഏവരുടെയും ചുമതലയാണ്. ഇന്ത്യയെന്ന രാഷ്ട്രം രൂപീകരിക്കപ്പെട്ടതിന്റെ എല്ലാ അടുക്കുകളെയും എല്ലാ ഇടങ്ങളെയുംകുറിച്ച് അറിയാൻ വെമ്പുന്നവരുടെയും അതിനെക്കുറിച്ച് പഠിച്ചെടുക്കുന്നവരുടെയും ചുമതലയാണ് ഈ ചിത്രം പുറത്തുപോകാത്തവിധത്തിൽ ഇന്ത്യയുടെ ഇന്നലെകൾ കാത്തുസൂക്ഷിക്കപ്പെടുകയെന്നും ഇന്നലെകളെക്കുറിച്ചുള്ള ആ ഒരു ചിത്രം മായാതെ സൂക്ഷിക്കുകയെന്നുള്ളതും. കാരണം, അതല്ലേ സർക്കാർ പറയുന്നത് യഥാർഥ ഇന്ത്യയെന്നു പറഞ്ഞുപോയാൽ വർഷങ്ങൾ കഴിയുമ്പോൾ അത് സത്യമാണെന്നു തോന്നത്തക്കവിധത്തിൽ അത് പിന്നീട് ക്വാട്ട് ചെയ്യപ്പെടുകയും പിന്നീട് പഠിക്കപ്പെടുകയും ചെയ്യും. എന്നാലും മനുഷ്യർ ഉള്ളിടത്തോളംകാലം വിമർശനാത്മക വിശകലനം, വിമർശനാത്മക അവലോകനം, വിമർശനാത്മക നിരൂപണമൊക്കെ നടന്നുകഴിയുമ്പോൾ ഈ പറയുന്ന സ്റ്റേറ്റ് സ്‌പോൺസേഡ് പ്രൊജക്ടല്ല സത്യമെന്ന് കണ്ടെത്തുന്ന ചരിത്രകാരന്മാരുണ്ട്. ആഗോളചരിത്രകാരന്മാരുടെ ഉത്തരവാദിത്വം സത്യത്തിന്റെ പക്ഷത്തുനിൽക്കുകയും സത്യത്തിനുവേണ്ടിയിട്ട് നിൽക്കുകയും ചെയ്യുക എന്നതാണ്. സത്യമല്ലാത്തതൊന്നും ചരിത്രമായി പഠിപ്പിക്കപ്പെടുന്ന അവസ്ഥ വരാതിരിക്കാനുള്ള ചുമതല ഇവരിലാണ് ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്. അത് ചരിത്രകാരന്മാർ ശ്രദ്ധിക്കുകയും വേണം. പൊതുസമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. ചരിത്രത്തിന്റെ ഭാഗമല്ലാത്തതൊന്നും തങ്ങൾ ചരിത്രമായി പഠിക്കുന്ന ഒരവസ്ഥ വരാതിരിക്കുന്നതായി ജാഗ്രതയോടെയും ഉത്തരവാദിത്വബോധത്തോടെയും നമ്മൾ എത്തുന്ന ഇന്നലെകളെക്കുറിച്ചുള്ള വിവരങ്ങൾ നാം കാണുകയും വിശകലനം ചെയ്യുകയുംവേണം. തമസ്‌കരിക്കേണ്ടത് തമസ്‌കരിക്കുകയും സ്വീകരിക്കേണ്ടത് സ്വീകരിച്ചും മുന്നേറാനുള്ള ആർജവത്വം ഉണ്ടാകേണ്ടതാണ്.