സത്യമല്ലാത്തതൊന്നും ചരിത്രമായി പഠിപ്പിക്കരുത്

21 Feb 2023

റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വികാരി ജനറൽ, കോതമംഗലം രൂപത വ്യത്യസ്ത മതവിഭാഗങ്ങളും ഭാഷക്കാരും കുടിയേറ്റക്കാരുമൊക്കെ ഉൾപ്പെട്ട ഒരു സാംസ്‌കാരിക ചരിത്രമാണ് ഭാരതത്തിന്റേത്. ആരെയെങ്കിലും പുറത്താക്കിക്കൊണ്ടുള്ള ഇന്ത്യയെക്കുറിച്ച് ചരിത്രാവബോധമുള്ളവർക്കാർക്കും ചിന്തിക്കാനാവില്ല. ചരിത്രം തിരുത്തപ്പെടുന്ന പശ്ചാത്തലത്തിൽ പ്രശസ്ത ചരിത്രകാരനും ഡൽഹി JNU ചരിത്രവിഭാഗം പ്രൊഫസറുമായ ഡോ. പയസ് മലേകണ്ടത്തിലുമായി കാരുണികൻ നടത്തിയ സംഭാഷണ പരമ്പരയുടെ അഞ്ചാം ഭാഗം. അധിനിവേശ ശക്തികളെ ശത്രുക്കൾ എന്ന നിലയിൽ തുരത്താനുള്ള നിശബ്ദമായ ആഹ്വാനം വലിയ വിഭാഗം ഇന്ത്യക്കാർക്ക് എതിരെയുള്ള കലാപ ആഹ്വാനമാണ്. 'നിങ്ങൾ ഇന്ത്യക്കാരല്ല, ഇന്ത്യ വിട്ട് പോകൂ' എന്ന് ഭീഷണി മുഴങ്ങുകയാണ്. 'പാക്കിസ്ഥാനിൽ പോകൂ' എന്നാണ് കൂടുതലായി കേൾക്കുന്നത്. ഈ വിദ്വേഷവും അതുണ്ടാക്കുന്ന രാഷ്ട്രീയ പരിസരവും വോട്ട് രാഷ്ട്രീയത്തിൽ നിന്ന് പൂർണമായ ഏകാധിപത്യത്തിലേക്കുള്ള അതിവേഗ ഘട്ടമാണെന്ന ഭയം സൃഷ്ടിക്കുന്നില്ലേ? അധിനിവേശശക്തികൾ ഇന്നിപ്പോൾ ഇവിടെ ആരും ഇല്ല. ഇന്ത്യ ഭരിക്കുകയും ഇന്ത്യയെ കീഴ്‌പ്പെടുത്തുകയും ചെയ്ത വിദേശികൾ അവരെല്ലാംതന്നെ തിരിച്ചുപോയി. ആ കാലഘട്ടത്തിൽ വന്ന കച്ചവടക്കാരും ആ കാലഘട്ടത്തിൽ ഇവിടെ താമസിച്ചിരുന്ന ചില സിവിലിയൻസിന്റെ സന്തതിപരമ്പരകളും ഇവിടെ ഉണ്ടാകാം. അവർ ഏതൊരു തദ്ദേശിയരെപ്പോലെയും ഇന്ത്യയുടെ ഭാഗമായി നിൽക്കുന്നവരാണ്. അവരെ അധിനിവേശശക്തികളെന്ന് വിളിക്കാൻ പറ്റില്ല. ഇന്ത്യൻ ജനസംസ്‌കാരം എന്നുപറയുന്നതിൽ ആഫ്രിക്കൻ ജനിതക സ്വഭാവം കാണപ്പെടുന്നവരും മെഡിറ്ററേനിയൻ വംശത്തിൽപ്പെട്ടവരും മംഗ്ലോയിറ്റ്‌സും ആസ്ട്രലോയിഡ്‌സും ആര്യൻ ഭാഷ സംസാരിക്കുന്നവരും ഇന്തോ യൂറോപ്യൻ വിഭാഗത്തിൽപ്പെട്ടവരുമുണ്ട്. അങ്ങനെ പല വിഭാഗത്തിൽപ്പെട്ടവരാണ്. ആ കൂട്ടത്തിൽ കച്ചവടത്തിന് വരുകയും ഇന്ത്യയെ കുറച്ചുനാൾ ഭരിക്കുകയും ചെയ്തിരുന്നവരുടെ സന്തതിപരമ്പരകളും അവരുമായി ബന്ധപ്പെട്ടവരും കച്ചവടക്കാരും യാത്രക്കാരുമൊക്കെ ഇവിടെയുണ്ട്. അവരൊക്കെ ഈ മണ്ണി ന്റെ ഭാഗമായി പരിണമിച്ചു ഇന്ത്യൻ വംശജരായ് മാറിയവരാണ്. ഇവരൊക്കെ അനുരൂപീകരണത്തിലൂടെ (Acclimatization ) സ്വാഭാവിക പൗരന്മാരായിരിക്കയാണ്. അതിനാൽ ഇവരെയൊക്കെ വിദേശികളായി കണക്കാക്കാനും അധിനിവേശത്തിന്റെ ഭാഗമെന്ന് വിശേഷിപ്പിക്കാനും പറ്റില്ല. കാരണം, ഇവിടെ ഭരിക്കുന്ന ഭൂരിപക്ഷത്തിന്റെ പൂർവികരെല്ലാം ആരൊക്കെയാണെന്ന് തേടിപ്പോയി അവരുടെ വേരുകൾ എവിടെയാണെന്നും ആ വേരുകളുടെ ഘടനയിൽ എന്തൊക്കെ തെറ്റുകളുണ്ടെന്നും നോക്കിയാൽ പല തെറ്റുകളും കണ്ടുപിടിക്കാൻ പറ്റിയേക്കും , പല അപ്രതീക്ഷിതമായ വിവരങ്ങളും കിട്ടിയേക്കും. വലിയ തെറ്റുകൾ ചെയ്തത് ആരാണെന്നുചോദിച്ചാൽ ആദ്യംതൊട്ട് ഇവിടെ കടന്നുവന്ന് ഭരിക്കാൻ കഴിഞ്ഞവരാണോ പിന്നീട് വന്നവരാണോ ഈയടുത്തകാലത്ത് വന്നുപോയവരാണോ എന്നൊക്കെ പറഞ്ഞ് വിധിയെഴുതാൻ നമുക്ക് സാധിക്കില്ല. ഇന്ത്യ എന്നുപറയുന്നത് പല കാരണങ്ങളാൽ ഇവിടെ വന്നുകൂടിയ മനുഷ്യരെ ഒരുമിച്ചുകൂട്ടിയ ഒരാൾക്കൂട്ടം മാത്രമല്ല; അവർ സൃഷ്ടിച്ച ഇന്ത്യ എന്നൊരാശയം കൂടിയാണ്. Idea of India- അതിന് ഉൾക്കൊള്ളലി (Inclusiveness) ന്റെയും ഇടം കൊടുക്കലി (Accommoda tiveness) ന്റെയും പാതയിലൂടെ മാത്രമേ നിലനിൽക്കാൻ കഴിയൂ. അധിനിവേശത്തിന്റെ ഭാഗമായുള്ള വ്യക്തികളെ കണ്ടെന്നിരിക്കും. എന്റെ മതത്തിൽ പെടാത്തവരെല്ലാം ശത്രുവായി കണക്കാക്കപ്പെടുക എന്നുപറഞ്ഞാൽ- ഇന്നത്തെ ഹിന്ദുമതം, രണ്ടാമത് നിൽക്കുന്ന മുസ്ലീംമതം പിന്നെ ചെറിയൊരു ന്യൂനപക്ഷം എന്നുപറയുന്ന 2.5 ശതമാനം ക്രിസ്ത്യാനികൾ- ഇവർ ഒരിക്കലും ഇന്ത്യയുടെ ഭരണത്തിന് ഭീഷണിയല്ല. ഇവരെല്ലാം ഇന്ത്യയുടെ ഭാഗമായതാണ്. ഇവിടെ ഒരു പങ്കാളിത്ത സംസ്‌കാരമാണുള്ളത്. ഇവിടുത്തെ ഹിന്ദുക്കളും മുസ്ലീംങ്ങളും ക്രിസ്ത്യാനികളുമെല്ലാം ഏറ്റെടുത്ത ഒരു പങ്കാളിത്ത സംസ്‌കാരമുണ്ട്. പങ്കാളിത്ത ഭക്ഷ്യ സംസ്‌കാരം, പങ്കാളിത്ത വസ്ത്രസംസ്‌കാരം, പങ്കാളിത്ത ഭാഷാ സംസ്‌കാരം ഇതൊക്കെ ഒരാളുടെ മാത്രമല്ല എല്ലാവരുംകൂടെ പങ്കിട്ടെടുക്കുന്നൊരു സംസ്‌കാരമാണ്. ഇത് അവരുടെ പൊതുസ്വത്താണ്. ഇവിടെ ഇപ്പോൾ പ്രധാനമായും രോഹിൻഗ്യൻ കുടിയേറ്റക്കാരും -എന്നുപറഞ്ഞാൽ ബർമയിൽനിന്നും ബംഗ്ലാദേശിൽനിന്നുമൊക്കെ വന്നിട്ടുള്ള മുസ്ലീങ്ങളും -അങ്ങനെയുള്ള നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാരുമാണ് ടാർജെറ്റ് ചെയ്യപ്പെടുന്നത്. അതുകൊണ്ട് എല്ലാ മുസ്ലീങ്ങളെയും ടാർജെറ്റ് ചെയ്യുന്നുണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. ബിജെപി സർക്കാരിൽപോലും ധാരാളം മുസ്ലീങ്ങളുണ്ട്. പലപ്പോഴും ഇവരെ ഭാരവാഹികളാക്കുന്നുപോലുമുണ്ട്. മുസ്ലീംവോട്ടുകൾ മറ്റുപാർട്ടികളിൽ പോകാത്തവിധത്തിലുള്ള രീതിയിൽ മുസ്ലീം ഉദ്ഗ്രഥനം (Integration) സാധിക്കുന്ന വിധത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടുപോലും. ഭരിക്കുന്ന ഗവൺമെന്റ് ആന്റി മുസ്ലീമാണോ ആന്റി ക്രിസ്ത്യനാണോ എന്ന് ചോദിച്ചാൽ താഴെപ്പറയുന്ന വിധത്തിലാണ് ഞാൻ അതിനു ഉത്തരം കൊടുക്കാനാഗ്രഹിക്കുന്നത് . കാരണം, ഇപ്പോൾ ഭരിക്കുന്ന സർക്കാരിന്റെ നയങ്ങളിലൊന്ന് പരമാവധി ഭാരതീയതയിലേക്കുള്ള (Indianness) ഉദ്ഗ്രഥനം(Integration) ലക്ഷ്യംവയ്ക്കുന്നു എന്നതാണ്. പക്ഷേ, അതോടൊപ്പം തന്നെ ലേബലിങ്ങു നടത്തുന്നുണ്ട്. തുടർച്ചയായ ആക്രമണം നടത്തുന്നുണ്ട്. അങ്ങിങ്ങായി മുസ്ലീംങ്ങളും ക്രിസ്ത്യാനികളും പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന വാർത്തകളും കേൾക്കുന്നുമുണ്ട്. ആ വാർത്തകൾ സത്യമാണെങ്കിൽ അത് ശരിയല്ല. ഇന്ത്യൻ സംസ്‌കാരത്തിന്, ഇന്ത്യൻ ചരിത്രത്തിന്, ഇന്ത്യൻ ഭരണഘടനയ്ക്ക് ചേർന്നതല്ല അത്. ഭരണഘടനയ്ക്ക് വിരുദ്ധമാണത് . അത് പലപ്പോഴും നടത്തുക പല വിധത്തിലുള്ള ഫ്രിഞ്ച് ഗ്രൂപ്പുകളാണ്. അവർ കൂടുതൽ പവർ അസ്സെർഷനുവേണ്ടിയും കൂടുതൽ വിസിബിലിറ്റിക്കു വേണ്ടിയും തീവ്ര നിലപാടുകൾ (Extreme Positions)എടുക്കുകയും Extreme ആയി ചെയ്തുപോകുകയും ചെയ്യുന്നതാണ്. ഇത് എല്ലാം സർക്കാർ അറിഞ്ഞുകൊണ്ടുള്ളതാണോ സർക്കാർ അംഗീകാരത്തോടെയാണോ എന്ന് പറയാൻ ഞാൻ ആളല്ല. പക്ഷേ, ഇതിലേറ്റവും പ്രശ്‌നമെന്ന് പറയുന്നത് ഇതിനെ നിയന്ത്രണവിധേയമാക്കേണ്ടത് ഗവൺമെന്റാണ് എന്നുള്ളതാണ്. ഫ്രിഞ്ച് ഗ്രൂപ്പുകളുടെ ഈ രീതിയിലുള്ള എക്‌സ്ട്രീം പൊസിഷൻസും ഇടപെടലുകളും നിയന്ത്രണത്തിനു വിധേയമാക്കുകയും ലോ ആന്റ് ഓർഡർ തിരിച്ചുകൊണ്ടുവരികയും എല്ലാ ഗ്രൂപ്പുകൾക്കും ഇവിടെ തുല്യതയുണ്ടെന്നും സമത്വമുണ്ടെന്നും എല്ലാവർക്കും സുരക്ഷിതമായി ജീവിക്കാൻ തുല്യാവകാശമുണ്ടെന്നും പ്രഘോഷിക്കാൻ ഇവിടുത്തെ സർക്കാരിന് കഴിയണം. ഫ്രിഞ്ച് ഗ്രൂപ്പുകളെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിച്ചുകൂടാ. അത്തരം നിലപാടുകൾ വരാൻ പാടില്ല. ഇത്തരം ഗ്രൂപ്പുകളുടെ പെരുമാറ്റരീതികളെ നിയന്ത്രിക്കുകയും നിയമത്തിന് വിധേയമാക്കുകയും ചെയ്തുകൊണ്ട് എല്ലാവർക്കും തുല്യമായ സുരക്ഷിതത്വവും ആരാധനാ സ്വാതന്ത്ര്യവും അവരുടെ മതസ്വാതന്ത്ര്യവും കിട്ടത്തക്ക ഒരന്തരീക്ഷം ഇവിടെ ഉണ്ട് എന്ന ബോധ്യം നൽകണം. ഒരുകാരണവശാലും ഒരു മതസ്ഥരെയും ഇന്ത്യയിൽനിന്ന് പുറത്താക്കിയാൽ പിന്നീട് ഇന്ത്യയില്ല. സിക്കുകാരെ പുറത്താക്കിക്കൊണ്ട് ഇന്ത്യയില്ല, സിക്കുകാർ കൂടെ ഉൾപ്പെട്ടതാണ് ഇന്ത്യ. ക്രിസ്ത്യാനികളെ പുറത്താക്കിയിട്ട് ഇന്ത്യയില്ല, ക്രിസ്ത്യാനികൾകൂടെ ഉൾപ്പെട്ടതാണ് ഇന്ത്യ. മുസ്ലീങ്ങളെ പുറത്താക്കിയിട്ടു ഇന്ത്യയില്ല , കാരണം മുസ്ലീങ്ങളും കൂടി ചേർന്നതാണ് ഇന്ത്യ . ഹിന്ദുക്കളെ കൂടാതെയും ഒരു ഇന്ത്യയില്ല , കാരണം അവരും കൂടി ചേർന്നതാണ് ഇന്ത്യ . അങ്ങനെ എല്ലാ മതസ്ഥരും കൂടിയതാണ് ഇന്ത്യ. അവിടെ ഒരാളുടെയും സംഭാവന ചെറുതായി കാണാൻപാടില്ല. കൂടുതൽ ചെയ്യാൻ പറ്റിയ ഭൂരിപക്ഷ സമുദായങ്ങൾ ഉണ്ടാകാം. വളരെ കുറച്ചുമാത്രം അംഗസംഖ്യയുള്ള പാഴ്‌സികളെപ്പോലെയുള്ളവർ അല്ലെങ്കിൽ യഹൂദരെ പ്പോലുള്ളവർ ആനുപാതികമായിട്ടുള്ളതിനേക്കാൾ കൂടുതൽ സംഭാവന ചെയ്തവരായിരിക്കും . എല്ലാവരുടെയും പങ്കാളിത്തം ഇന്ത്യ എന്നുപറയുന്ന രാഷ്ട്രനിർമിതിയിലുണ്ട്. അതിനാൽ ആരെയെങ്കിലും ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഇന്ത്യ എന്ന് പറഞ്ഞാൽ ഇവിടുത്തെ സ്വാതന്ത്ര്യസമരസേനാനികൾ വിഭാവനം ചെയ്ത ഇന്ത്യക്ക് വിരുദ്ധമായിരിക്കും.