രഹസ്യത്തിന്റെ ആനന്ദസാരം
21 Feb 2023
ഇ. സന്തോഷ്‌കുമാറിന്റെ 'ജ്ഞാനോദയം പൂതപ്പാറയിൽ യുക്തിയുടെ കാലം' എന്ന കഥയുടെ വിശകലനം.
മാതൃഭൂമി ആഴ്ചപ്പതിപ്പ് 2022 ജൂലായ് 31
ഫാ. സുനിൽ Ofm Cap.
ഡയറക്ടർ, അസ്സീസി കമ്മ്യൂണിക്കേഷൻ, കൊല്ലം
ജ്ഞാനചിന്തയുടെ പര്യടനങ്ങൾ എവിടെനിന്നും ആരംഭിക്കുന്നുവെന്നത് ഒരു ചെറിയ ചോദ്യമല്ല. എ ല്ലാ കാലത്തും ഈശ്വരബോധം പരമാനന്ദത്തിന്റെ പൂർണതയ്ക്കുവേണ്ടി അലയുന്ന ചിന്തകരെ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം ഒരു മെറ്റാഫിസിക്കൽ ഗോഡിനെയാണ് (Metaphysical God) എല്ലാ തത്വചിന്തകരും തെരഞ്ഞിട്ടുള്ളതും യുക്തിവാദികൾ നിരാകരിച്ചിട്ടുള്ളതും. വിമൂകമായ ആശയങ്ങളിൽനിന്നാണ് പ്രകാശഖണ്ഡങ്ങൾ ചിലപ്പോഴെങ്കിലും രൂപംകൊള്ളുന്നത്. ജ്ഞാനധാരകളുടെ മഹാപ്രവാഹം സാധ്യമാക്കാൻ സഹായിക്കുന്നത് വെളിപാടുകളുടെ നർത്തനമാണ്. ഒരാളുടെ ദൈവബോധത്തിനും യുക്തിബോധത്തിനും മാംസപുഷ്ടി നൽകുന്നത് ആശയലിഖിതങ്ങൾതന്നെയാണ്. വാക്കുകളെ വെളിച്ചത്തിന്റെ ചാരുതയാർന്ന ജ്ഞാനചിത്രമെഴുത്തുപോലെ അനുഭവപ്പെടുത്തിത്തരുന്ന ഒരു കഥയിലേക്കു പ്രവേശിക്കാനാണ് ഇത്തരം ഒരു മുഖവുര കുറിച്ചത്. എല്ലാ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിഗ്രഹങ്ങളാണെന്നും അവയെ ഉടച്ചുകളയാൻ യുക്തിബോധത്തിനേ സാധിക്കുകയുള്ളൂവെന്നും വിശ്വസിക്കുന്ന ഒരു വിഭാഗം ഒരതിരിലും, ദൈവബോധത്തിൽ നിലനിൽക്കുന്ന മറ്റൊരുവിഭാഗം മറ്റേയതിരിലും നിലനിൽക്കുന്നുവെന്നു സ്ഥാപിക്കുന്ന ഒരു കഥയാണ് 'ജ്ഞാനോദയം: പൂതപ്പറമ്പിൽ യുക്തിയുടെ കാലം.' ആത്മീയ ആനന്ദത്തിമിർപ്പ് പരസ്യപ്പെടുത്താൻ മതവാദികൾ പരക്കംപായുന്ന ഒരു കാലത്തിൽ മതേതര ആത്മീയ സന്തുലിതാവസ്ഥ നിലനിർത്താൻ നമ്മെ ക്ഷണിക്കുകയാണ് 'ജ്ഞാനോദയം.' യുക്തിബോധവും ദൈവബോധവും ജ്യോതിർമയിയായ ആത്മാവിനെ ജ്വലിപ്പിച്ചുനിർത്താൻ അവലംബിക്കുന്ന മാർഗ്ഗരേഖകളാണ് ഈ കഥയെ ശ്രദ്ധിപ്പിക്കുന്നത്. യുക്തിബോധത്തിനും ദൈവബോധത്തിനും രണ്ടുതരം അളവുകളും സ്ഥലപ്പെടലുകളുമാണുള്ളതെന്നും അതുകൊണ്ട് ആത്മീയ സന്തുലിതാവസ്ഥ നിലനിർത്താൻ (Spritual equlibrium) ആശയകൈമാറ്റം ആവശ്യമാണെന്നും ഈ കഥ വാദിക്കുന്നു. ഇരുട്ടിലിരുന്ന് ജീവിതത്തിന് നിറം കൊടുക്കുന്നവർക്കുള്ള താക്കീതായി ഈ കഥയെ പാരായണം ചെയ്തുനോക്കാം.
യുക്തിബോധം എന്ന ഉപരോധം
ചില കഥകൾ ഭാവനകളായി നിൽക്കാൻ വിസമ്മതിക്കുന്നു. പകരം അവ ആത്മസന്ദേശങ്ങളാവാൻ തിടുക്കം കാണിക്കുന്നു. ആത്മാവിന്റെ ഉദ്യാനത്തെ തളിർപ്പിക്കാൻ ഒരാൾ നടത്തുന്ന ആത്മീയസംവാദ ത്തെയും യുക്തിബോധമായി മനസ്സിലാക്കാവുന്നതാണ്. പൂതപ്പാറ എന്ന ദേശത്തിന്റെ ആത്മകഥയിൽ ഓ രോ ഘട്ടത്തിലും ഓരോരുത്തർ പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. വരത്തനായ മുരിക്കൻ മാണി അവിടെ കമ്മ്യൂണിസം പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു. അയാൾ അന്ധവിശ്വാസങ്ങൾക്കെതിരായിരുന്നില്ല. അവിടെ കമ്മ്യൂണിസം പച്ചപിടിച്ചതുമില്ല. പക്ഷെ രണ്ടു ദശകങ്ങൾക്കുശേഷം യുക്തിവാദിസം ഘം രൂപീകൃതമാകുന്നുണ്ട്. ഭക്തിയെന്ന അനാചാരത്തിനും അനുബന്ധമായ അന്ധവിശ്വാസങ്ങൾക്കുമെതിരെ കർശനമായ നിലപാടെടുത്തവരായിരുന്നു യുക്തിവാദികൾ എന്ന് നമുക്കറിയാവുന്നതാണ്. പൂതപ്പാറയിൽ യുക്തിവാദപ്രസ്ഥാനം ആരംഭിച്ചത് പാതാലിൽ വർക്കിച്ചൻ എന്നൊരു നസ്രാണിയായിരുന്നു. ഓ രോ മനുഷ്യന്റെയും വിധിയരുളപ്പാടുകൾ ഈശ്വരൻ പരതിനോക്കാറുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് വർ ക്കിച്ചൻ. ആശയങ്ങളുടെ ലൗകീകാതീത തലമാണ് മതാത്മക ദുരന്തങ്ങളെ കാരുണ്യത്തോടെ കാണാനു ള്ള തന്റേടം മനുഷ്യർക്ക് സമ്മാനിക്കുന്നതെന്ന് അയാൾ വിശ്വസിച്ചു തുടങ്ങിയത് 'ജ്ഞാനോദയം' എന്ന മാസികയുടെ പാരായണത്തിനൊടുവിലാണ്. വർക്കിച്ചന്റെ ആത്മഗതങ്ങൾ നോക്കുക.
1. പല ആളുകൾ, പലപല ലേഖനങ്ങൾ എഴുതി ലോകനിയന്താവായ ദൈവത്തെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അയാൾക്കു തോന്നി.
2. ഇത്രയുംനാൾ താൻ ഇരുളടഞ്ഞ ഒരു ഭൂഖണ്ഡത്തിൽ ജീവിക്കുകയായിരുന്നുവെന്ന് അയാൾക്കുതോന്നി.
വർക്കിച്ചന്റെ ചോദ്യങ്ങളും നോക്കുക:
1. ആരാണ് ദൈവം?
2. ഈ പൂതപ്പാറയും പ്രദേശങ്ങളും ദൈവം സൃഷ്ടിച്ചതാണോ?
3. എങ്കിൽ സൃഷ്ടിക്കുമുൻപ് പൂതപ്പാറ എങ്ങനെയായിരുന്നു?
ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ ഇന്നേവരെ സംശയങ്ങൾ ദുരീകരിക്കപ്പെട്ടവരായി ആശയലോകത്ത് നിന്നിട്ടുള്ളുവെന്ന് സിസേക്ക് നിരീക്ഷിച്ചിട്ടുണ്ട്. ആസ്വാദകന്റെ അതാര്യമായ ഭാഷയെയാണ് സിസേക്ക് ചോദ്യം എന്നു വിളിക്കുന്നത്. വർക്കിച്ചന്റെ ജീവചരിത്രം പരിശോധിച്ചുനോക്കിയാൽ ഒരു കാര്യം തീർച്ചപ്പെടും. ഓരോ ചുവടുവയ്പ്പും ആത്മീയ പൊതുബോധത്തിന്റെയും മതേതര മൂല്യത്തിന്റെയും അന്തർധാരകളെ അനാവൃതമാക്കാനുള്ള ശാസ്ത്രീയമായ സമീപനമാണ്. ഈ സമീപനത്തെ പല മടക്കുകളിലൂടെ സ ഞ്ചരിപ്പിക്കാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്. ദൈവമില്ലാത്ത ഒരു മതത്തെ സ്വപ്നംകണ്ടയാളാണ് ഫ്യൂസ് ബാക്ക്. അതേ ഫ്യൂസ്ബാക്കിന്റെ മനോനില വച്ചിട്ടാണ് ഇതിലെ വർക്കിച്ചൻ തർക്കങ്ങളിലേക്ക് കടക്കുന്നത്. ആളിക്കത്തുന്ന വാക്കുകളിലൂടെ ദൈവത്തിന്റെ മുഖം പ്രകടമാക്കാനാണ് ഓരോ മതസ്ഥരും ശ്രമിക്കുന്നതെന്ന വാദമൊക്കെ കഥയുടെ പുരോഗമന റീലുകളിൽ വച്ച് നാം അനുഭവിച്ചറിയുന്നുണ്ട്. ആത്മീയ മ നുഷ്യന്റെ സൗമ്യാകാശ ജ്യോതിസ്സിനു നേരെ ഇരുട്ടയയ്ക്കുന്ന ഓരോ ചോദ്യങ്ങളും വേരുറയ്ക്കാത്ത പൊള്ള വാക്യങ്ങളാണെന്നുതന്നെയാണ് പിന്നീട് നാം മനസ്സിലാക്കുന്നത്.
ജ്ഞാനോദയം മാസിക ഒറ്റ ലക്കത്തോടെ അവസാനിക്കുന്നു. വർക്കിച്ചൻ അവിചാരിതമായിട്ട് ജ്ഞാ നോദയം ഭാസ്‌കരൻ എന്ന പത്രാധിപരുടെ അടുത്തെത്തുന്നു. ജ്ഞാനോദയം ഭാസ്‌കരൻതന്നെയാണ് അ തിലെ ഓരോ രചനകളും പല പേരുകളിൽ എഴുതിയിരിക്കുന്നത്. അന്ധവിശ്വാസികളായ വായനക്കാരുടെ സംശയം ദുരീകരിക്കുന്ന ചോദ്യോത്തരപംക്തിയും അയാൾതന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. പ ക്ഷെ മൂല്യവത്തായ ചൈതന്യങ്ങളുടെ അന്വേഷണം ഉയർത്തെഴുന്നേൽപ്പിനു മുൻപുള്ള സഹനമാണെന്ന് ബോധത്തിന്റെ ഒരു പാതിയിൽ ഉറപ്പിച്ചുവച്ചിരിക്കുന്ന ഒരാളായിരുന്നു വർക്കിച്ചൻ. അതുകൊണ്ടാണിങ്ങനെ ചിന്തിക്കുന്നത്- ''ദിവ്യസന്നിയിൽ ഇരിക്കുമ്പോൾ വർക്കിച്ചൻ തന്റെ പക്ഷത്തിന്റെ വിജയത്തിനുവേണ്ടി ദൈവത്തെയൊന്ന് വിളിച്ചുപ്രാർത്ഥിച്ചാലോ എന്ന് സംശയിച്ചു.'' എല്ലാ സംശയങ്ങളും ദൈവബോധത്തി നെ ശക്തിപ്പെടുത്തുമെന്നാണ് കീർക്കഗോറിന്റെ (kierkegaard) മെറ്റാഫിസിക്കൽ ദൈവബോധം പോലും പറഞ്ഞുതരുന്നത്. മനുഷ്യന്റെ സുരക്ഷിതത്വബോധമില്ലായ്മയെയും ഭയാശങ്കയെയും വിശദീകരിക്കുന്നതിനിടയിൽ താൽക്കാലികമായി ഊർന്നുപോയേക്കാവുന്ന ദൈവബോധത്തെ നിലനിർത്താനും പുനഃക്രമീകരിക്കാനും യുക്തിബോധം എന്ന ഉപരോധവിദ്യ അനിവാര്യമാണെന്നു തന്നെയല്ലേ ഇതിലെ വർക്കിച്ചനും ജ്ഞാനോദയം ഭാസ്‌കരനും ദിവ്യനും ഒക്കെ വാദിക്കുന്നത്. ഇവരെല്ലാം പ്രതിനിധീകരിക്കുന്നത് വിശ്വാസിയിലെ ആത്മീയ ദാർശനികനെതന്നെയാണ്. ക്ഷോഭിക്കുന്ന പുസ്തകങ്ങളും അക്ഷരചാരിത്ര്യവും ആത്മീയസ്വത്വങ്ങളെ വീ ണ്ടെടുക്കുമെന്നുതന്നെയാണ് സന്തോഷ് കുമാറിന്റെ 'ജ്ഞാനോദയം' സ്ഥാപിക്കുന്നത്.
വാക്യാർച്ചനകളും ജ്ഞാനപ്രകാശവും
മനുഷ്യനുമേൽ പരന്ന മതാന്ധതയുടെ ഇരുട്ടിനെയും അറിവില്ലായ്മയുടെ ദുഃഖനക്ഷത്രത്തെയും പി ഴിഞ്ഞുമാറ്റുന്നത് ആശയങ്ങൾതന്നെയാണ്. ഭക്തിയുമായി ബന്ധപ്പെട്ട നവീന പരമാർത്ഥങ്ങൾ കമ്മിയാകുമ്പോഴാണ് നാം മതേതരനന്മകൾ മറക്കുന്നതും ദൈവത്തെ സ്വന്തം പ്രെമിസ്സിൽ പിടിച്ചുവയ്ക്കുന്നതും. നമ്മിലെ അജ്ഞതയുടെ കൊടും താപത്തെ തണുപ്പിക്കുന്ന ചില വാക്യങ്ങൾ ജ്ഞാനോദയം എന്ന കഥയുടെ മൊത്തം വ്യാഖ്യാനമാണ്. വായനക്കാരനെ അമ്പരപ്പിക്കുന്ന നിർവചനങ്ങളുടെ ജലാശയം ഒരുക്കി കാത്തിരിക്കുന്ന ആ വാക്യങ്ങളിലൂടെ സഞ്ചരിച്ചാൽ നമ്മുടെ ആത്മീയാന്ധതകളും നവീകരിക്കപ്പെടും. കഥയിൽ പങ്കുവയ്ക്കപ്പെടുന്ന ആശങ്കകളിലൊന്ന് പ്രധാനമാണ്- മനുഷ്യരുടെ മതാത്മക തർക്കങ്ങൾ ക്കൊടുവിൽ ദൈവം നമ്മുടെ ഹൃദയങ്ങളിൽനിന്നും പുറത്താകുമോ എന്ന ആശങ്കയെ മറികടക്കാൻ ഈ വാക്യങ്ങൾ ഉപകരിച്ചേക്കും. പദങ്ങളുടെ സ്‌തോഭം പ്രകടിപ്പിച്ചുകൊണ്ട് ജ്ഞാനാന്വേഷണത്തിന്റെ സ്വകാര്യപാതയിലൂടെയാണ് വർക്കിച്ചനും ജ്ഞാനോദയം ഭാസ്‌കരനും ദിവ്യനും ഒക്കെ സഞ്ചരിക്കുന്നത്. ഇവർ മൂന്നുപേരും നമ്മുടെ ആത്മീയ മോബിലെ ഓരോ ജനുസ്സിലുംപെട്ട വിശ്വാസികളുടെ പ്രതിനിധികളാണ്. ഇവർ/ അല്ലെങ്കിൽ കഥാകാരൻ കുറിച്ചിടുന്ന ഈ വാക്യങ്ങളിൽ കഥയുടെ മൊത്തം സത്ത ഇഴുകിച്ചേരുകയും പുതിയ ആത്മീയസംവേദനം സാധ്യമാകുകയും ചെയ്യും. നമ്മുടെ ആത്മീയബോധത്തെ സ്ഫുടമാക്കിത്തീർക്കുന്ന ചില വാക്യങ്ങളെ ഉദ്ധരിച്ചാൽ കഥാകൃത്ത് 'ജ്ഞാനോദയ' ത്തിലൂടെ കൈമാറാൻ ബാക്കിവച്ച ആത്മീയതയുടെ രാഷ്ട്രീയത്തെ നമുക്ക് ബോധ്യമാകും. ആത്മീയത വൈകാരികമായ നിസ്സഹായതയോ സങ്കടമോ മാത്രമായി ഒടുങ്ങുന്നിടത്താണ് മതേതരമൂല്യങ്ങളുടെ മരണം സംഭവിക്കുന്നതെന്ന ദർശനമാണ് ഓരോ വാക്യത്തിലുമുള്ളത്.
ഒന്ന്
ആത്മാവ് എന്നത് തലച്ചോറിലെ ചില രാസപദാർഥങ്ങൾ സവിശേഷരീതിയിൽ പ്രവർത്തിക്കുമ്പോഴുള്ള തോന്നൽ മാത്രമാകുന്നു.
രണ്ട്
അറിയുകയും അറിയിക്കുകയും ചെയ്യുന്നതാണ് യഥാർഥ ജ്ഞാനോദയം
മൂന്ന്
യുക്തിബോധം പിരിഞ്ഞുപോയ കണ്ണികളെ കൂട്ടിച്ചേർക്കുകയും അകന്നുപോയ മനസ്സുകളെ അടുപ്പിക്കുകയും ചെയ്യുന്നു.
നാല്
അന്ധകാരത്തിന് ദുർമരണമായിരിക്കും.
അഞ്ച്
കെട്ടുകഥകളാണ് മനുഷ്യവംശത്തെ ഇത്രയും പിന്നോട്ടടുപ്പിക്കുന്നത്.
അനുബന്ധം
'Don't wait for others to bring the change,
Be the change and bring the change''
- Invajy
ഈ കഥ അവസാനിക്കുന്നതിങ്ങനെയാണ്. ''പാതാലിൽ വർക്കിച്ചൻ തകർന്ന മനസ്സുമായി അശൂന്യതയിലേക്കു നോക്കിനിന്നു. പകൽ നീണ്ടുനീണ്ടുപോയി. ഉഷ്ണം വർധിച്ചു ഉച്ചയായി കൊഴിഞ്ഞു. പോക്കുവെയിൽ വന്നു മാഞ്ഞു. വൈകുന്നേരമായി. ഇരുട്ടു പൊടിഞ്ഞുതുടങ്ങി. ഈ മഹാപ്രപഞ്ചത്തെ ഘോരാന്ധകാരം വിഴുങ്ങാൻ പോവുകയാണെന്നു തോന്നിച്ചു.'' അറിവില്ലായ്മയാണ് ഒരാളെ ഘോരാന്ധകാരത്തിലേക്ക് ഒളിച്ചുകടത്തുന്നത്. ആത്മീയതയുമായി ബന്ധപ്പെട്ട് ഒന്നിലധികം ചിന്തകൾ ഒരേ പ്ലാറ്റ്‌ഫോമിൽ ഒരു രഹസ്യലോകം കണക്കെ തുറന്നുവയ്ക്കപ്പെടുമ്പോൾ ചിലർക്ക് അത് ദുർഗ്രഹമായി തോന്നിയേക്കാം. തർക്കങ്ങളാണ് ദുർഗ്രഹതകളെ പരിഹരിക്കുന്നത്. വർക്കിച്ചന് ചോദ്യങ്ങളും ആത്മഗതങ്ങളുമുണ്ടായിരു ന്നു. പക്ഷെ തർക്കങ്ങൾക്ക് ഉത്തരം ലഭിക്കാതെ പോകുന്നു. ദിവ്യന്റെ അർത്ഥദ്യോതകമായ സമീപനങ്ങളെ ആത്മീയ രഹസ്യത്തിന്റെ ആനന്ദസാരമായി ഉൾക്കൊള്ളുകയാണ് പ്രധാനം.