ജീവിതത്തിനുള്ള നാല് ചതുരങ്ങൾ
20 Dec 2023
സുനിൽ സി.ഇ ofm cap.
ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം
വി.എച്ച് നിഷാദിന്റെ 'നവംബർ കഥകൾ' എന്ന കഥയുടെ ആസ്വാദനം
(യോഗനാദം ദ്വൈവാരിക, 2023 നവംബർ 16)
മൈക്രോ ആഖ്യാനത്തെ ലിസ പ്രൈസ് വിശേഷിപ്പിക്കുന്നത് നേരും നുണയും തമ്മിലുള്ള അതിർവരമ്പുകളുടെ നേർത്തുവരവ് എന്നാണ്. ചില സ്വപ്‌നങ്ങളും സങ്കല്പങ്ങളും ചേർന്നാണ് ജീവിതത്തിന് അർത്ഥമുണ്ടാക്കുന്നത്. ജീവിതം ജീവിക്കാവുന്നതായിത്തീരുന്നത് ചില കൗതുകങ്ങളെ ഭാവന ചെയ്യാൻ കഴിയുമ്പോഴാണ്. ജീവിതത്തെ സംബന്ധിച്ച മാറിയ കാഴ്ചപ്പാടുകളാണ് ഓരോ കഥയിലും നിഷാദ് അവതരിപ്പിക്കുന്നത്. കഥയുടെ സ്വാഭാവിക ഘടന ലംഘിച്ചുകൊണ്ട് കഥാകൃത്ത് നടത്തുന്ന ആത്മാലാപനമാണ് നിഷാദിന്റെ കഥകളെ ശ്രദ്ധിപ്പിക്കുന്നത്. ധർമവും നീതിയും ക്ഷയിച്ച വർത്തമാനകാലത്തിന്റെ കാരിക്കേച്ചറാണ് നിഷാദിന്റെ ഒട്ടുമിക്ക മൈക്രോ ആഖ്യാനങ്ങളും.
മനുഷ്യന് നഷ്ടമാകുന്ന മനസ്സാക്ഷിയുടെ വിശുദ്ധലിഖിതം തിരയുന്ന നാല് കഥകളാണ് 'നവംബർ കഥകളി'ലുള്ളത്. വി.പി ശിവകുമാറിന്റെ 'കാട്ടിൽ പോകാം' എന്ന കഥയിൽ ഇങ്ങനെയെഴുതിയിട്ടുണ്ട്- 'തന്റെ മടിയിൽ കണ്ണീരൊലിപ്പിച്ചു ചിരിക്കുന്ന പുഴയേയും നോക്കിക്കിടക്കുന്ന കാമുകിയുടെ നീലോല്പല മിഴികളിലേക്കു നോക്കി അവൻ ചോദിച്ചു:
കാട്ടിൽ പോകാം?
ഉം.
കൂട്ടിൽ പോകാം?
ഉം.
കള്ളനെ കണ്ടാൽ പേടിക്കുമോ?
ഇല്ല.
അവൻ ശക്തിയായി ഊതി. അവൾ കണ്ണടച്ചു.
അയ്യേ, പേടിച്ചേ!
അവൻ ആർത്തു ചിരിച്ചു.
അങ്ങനെയാണ് അവരീ കാട്ടിലെത്തിയത്.
- കാട്ടിൽ പോകാം / വി.പി ശിവകുമാർ.
ജീവിതത്തിലെ വിധിനിർണായകമായ ഖണ്ഡങ്ങൾക്ക് കുട്ടികളുടെ ലീലാവിലാസത്തിന്റെ പശ്ചാത്തല ഭംഗിയെയാണ് വി.പി ശിവകുമാർ മിക്കപ്പോഴും ഉപയോഗിച്ചു കാണുന്നത്. കഥയുടെയുള്ളിലെ ഈ ഭാവനാനിർമിതി ഒരു വിഡ്ഢിക്കളിയല്ല. അത് മനോഭാവത്തിന്റെ ഗൗരവത്തെ വ്യഞ്ജിപ്പിക്കലാണ്. ഇത്തരം ചില ശ്രമങ്ങൾ കൂടി നിഷാദ് എന്ന കഥാകാരനും പരീക്ഷിക്കുന്നുണ്ട്. ജീവിതം എന്ന ആർട്ട് ഫോമിനെ കൂടുതൽ കലാത്മകമാക്കാൻ സഹായിക്കുന്ന നാല് ചതുരങ്ങളാണ് നിഷാദിന്റെ 'നവംബർ കഥകൾ.'
ഒന്നാം ചതുരം
ആന-പാപ്പാൻ
ഇല്ലാത്ത സത്യത്തെ അറിയാത്തിടത്ത് അന്വേഷിച്ചലയുന്ന സമൂഹത്തിനു നല്കുന്ന വിലപ്പെട്ട ഗുണപാഠമാണ് 'ആന- പാപ്പാൻ' എന്ന കഥ. നാട്ടുപഴമകൾ കോർത്തിണക്കി ജീവിതത്തെ പൊതിയഴിച്ചു കാണിക്കാൻ നിഷാദ് നടത്തുന്ന ശ്രമത്തെ പ്രത്യക്ഷത്തിൽ ഒരു കൗതുകമായി തോന്നുമെങ്കിലും അവയിലെല്ലാം ജീവിതത്തിന്റെ രാഷ്ട്രീയമുണ്ട്. യാഥാർഥ്യത്തേക്കാൾ തോന്നലുകളെ മാനിക്കുകയും സമൃദ്ധിയേക്കാൾ പുറംമോടികൾക്ക് പ്രാധാന്യം നല്കുകയും ചെയ്യുന്ന സാമൂഹിക ക്രമങ്ങൾ കൃത്രിമത്വത്തെയും താല്ക്കാലിക ലാഭത്തെയുമാണ് നെഞ്ചിലേറ്റുന്നതെന്നു പറയാനാണ് നിഷാദ് 'ആന-പാപ്പാൻ' എന്ന ലഘു ആഖ്യാനത്തിലൂടെ ശ്രമിക്കുന്നത്.
അല്പകാലസ്ഥിതമായ യാഥാർഥ്യങ്ങളെ ചൂണ്ടിക്കാണിക്കാൻ ചിലപ്പോൾ പ്രപഞ്ചത്തിലെ വലിയ ജൈവപ്രതിഭാസങ്ങൾക്ക് പരിമിതിയേറുമെന്നു തന്നെയല്ലേ നിഷാദ് പറഞ്ഞുവയ്ക്കുന്നത്. 'ആനേ വേണമെന്ന് മോൻ പറഞ്ഞപ്പോ ഗതികെട്ട് കുഴിയാനയെപോലും തപ്പി നടന്നു. എവിടെയും കിട്ടില്ല എന്നുറപ്പായപ്പോൾ പഴഞ്ചൊൽ പെട്ടിയിൽ കൈയിട്ടുതപ്പി. കുറച്ച് ആനകൾ കൂടെ വന്നു:
- ആന കൊടുത്താലും ആശ കൊടുക്കരുത്.
- ആന പെറ്റാലേ ആനുക്കുട്ടിയുണ്ടാകൂ.
- ആനക്കുഴിയിൽനിന്ന് ആനേ കേറ്റാൻ ആന തന്നെ വേണം.
ഇനി ഇവറ്റകളേയും മേച്ച് നടക്കാം'- ഇങ്ങനെ പറഞ്ഞുകൊണ്ടാണ് കഥ അവസാനിപ്പിക്കുന്നത്. പ്രലോഭനങ്ങൾക്കു പെട്ടെന്ന് വഴങ്ങിക്കൊടുക്കുന്ന ഒരു സമൂഹത്തെ വലിയൊരു സമസ്യയാക്കി നിഷാദ് മുന്നിൽ നിർത്തുകയാണ്. ഓർമകളിലെ സുഗന്ധസ്മരണകളാണ് ചില വലിയ ബിംബങ്ങളുടെ പിന്നാലെ പോകാൻ പ്രേരിപ്പിക്കുന്നത്.
ഇവിടെ ആനയോടായിരുന്നില്ല കമ്പം എന്നോർക്കണം. മറിച്ച് പ്രതാപത്തിന്റെ ചിഹ്നമായ ആനയെ പ്രദർശിപ്പിക്കാനുള്ള വ്യഗ്രത മാത്രമേ കുട്ടിയിലെ 'അയാൾക്ക്' ഉണ്ടായിരുന്നുള്ളു. ഈ കഥയിലൂടെ വിനിമയം ചെയ്യപ്പെടുന്ന ഒരു യാഥാർഥ്യം ഇതാണ്- 'മനുഷ്യർ പരസ്പരം സഹായിക്കാൻ പരാജയപ്പെടുന്നിടത്ത് മൃഗങ്ങൾ പരസ്പരം സഹായിക്കാൻ എടുക്കുന്ന മനോഭാവത്തിന്റെ തൂക്കത്തെയാണ് കഥാകാരൻ ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യരെ കണ്ണടച്ചു വിശ്വസിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നുവെന്ന ദർശനമാണ് കഥ അനാവരണപ്പെടുത്തുന്നത്.
രണ്ടാം ചതുരം
E-ണം
കാലത്തിന്റെയും അതിനൊത്തുള്ള അഭിരുചികളുടെയും മാറ്റം പല നിലയ്ക്കാണ് പ്രകടമാകുന്നത്. ഹെറിറ്റേജ് ടൂറിസത്തിന്റെ കാലത്തിലെ മണ്ണുമോഷണത്തെക്കുറിച്ചാണ് നിഷാദ് 'E-ണം' എന്ന കഥയിൽ പറയുന്നത്. ഭൂമിയുടെ പടം മിനുക്കിയെടുത്ത് ഷോ കേസിൽ നിരത്തി ആഢ്യത്വം കാട്ടുന്ന കാലത്തിലെ മണ്ണുവിപ്ലവങ്ങളെയും പാരിസ്ഥിതിക ശോഷണത്തെയുമാണ് നിഷാദ് അടിവരയിട്ടുറപ്പിക്കുന്നത്. പുതിയ കാലത്തിന്റെ ശീലങ്ങളെ ഒരു പോളറോയ്ഡ് ക്യാമറയിലൂടെ കാണാൻ വേണ്ടിയാണ് നിഷാദ് നമ്മെ ക്ഷണിക്കുന്നത്. ഒരു പുരാണകഥയുടെ ശേലിൽ ആരംഭിക്കുന്ന ഈ ലഘു ആഖ്യാനം പുതിയ കാലത്തിലെ ഭൂമാഫിയയുടെ നെറികേടുകളെ ഓർമിപ്പിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.
മൂന്നടി സ്ഥലം ചോദിച്ച
വാമനനോട് മാവേലി:
-താങ്കൾക്കു തരാൻ ഭൂമിയിലെവിടെയും സ്ഥലമില്ല.
ഒക്കെയും ഭൂമാഫിയയുടെ കൈയിലാണ്.
പകരം തുല്യമായ ഒരു തുക ജി-പേ ചെയ്യട്ടെ?
ഭൂമിയെ പൊയ്മുഖം അണിയിക്കുന്ന സുരക്ഷിത വലയത്തിലാണ് പുതിയ മനുഷ്യൻ പാർക്കുന്നത് എന്ന വലിയ ബോധമാണ് ഈ കഥ കൈമാറുന്നത്.
മൂന്നാം ചതുരം
ഇവിടെ...
പുതിയ കാലത്തെയും അതിന്റെ എഴുത്തുപകരണങ്ങളെയും നേരിടാൻ ചെറിയ ചില പ്രതീകങ്ങളോ വിഗ്രഹങ്ങളോ ഒക്കെ ആവശ്യമായിത്തീരുന്ന കാലമാണിത്. കാലം (പുതിയ) ഒരു മഹാനായ പ്രതിമയാണെന്ന് ബെൻ ഓക്രി എഴുതിയിട്ടുണ്ട്. ഈ പ്രതിമ പുതിയ കാലത്തിലെ ഒരു എഴുത്തുകാരനെ എങ്ങനെയാണ് വളഞ്ഞിട്ടു പിടിക്കുന്നതെന്നാണ് 'ഇവിടെ' എന്ന കഥയിൽ നിഷാദ് ചൂണ്ടിക്കാട്ടുന്നത്.
ആത്മാവിൽ ദൃശ്യ ഇലാസ്തികതയുടെ കുഷ്ഠവുമായി ജീവിക്കുമ്പോൾ ഉള്ളിലെ ഉൺമയോടടുത്ത സ്ഥലപരതയും സമയപരതയും കാലം എന്ന മഷി ഉണങ്ങാത്ത പേന കൊണ്ടെഴുതൂ എന്നാണ് പറയുന്നത്. നിഷാദ് ഇതിനുമുമ്പും മൊബൈൽ ഫോൺ പ്രമേയ കഥകൾ എഴുതിയിട്ടുണ്ട്. പക്ഷേ, അവയിലൊക്കെ മൊബൈൽ ഫോൺ മാത്രമായിരുന്നു കഥാപാത്രം. ഇവിടെ മാലിന്യജടിലമായ കാലത്തെയാണ് നിഷാദ് തൊട്ടുകാണിക്കുന്നത്.
ഇവിടെ വിരൽ കൊണ്ട് എഴുതൂ എന്ന്
മൊബൈൽഫോൺ എന്നോട്.
ഇവിടെ മൊബൈൽകൊണ്ട്
എഴുതൂ... എന്ന് കാലം എന്നോട്.
കാലം കൊണ്ട് എഴുതൂ എന്ന് പിറകിൽ
നിന്ന് ആരോ എന്നോട്.
ധ്യാനത്തിന്റെ പരീക്ഷണംകൊണ്ട് മികവാർജിച്ച ഒരു കഥയാണ് 'ഇവിടെ'.
നാലം ചതുരം
വാച്ച് ഇപ്പോൾ നിശബ്ദമാണോ?
മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും ചുറ്റുപാടുകളും തമ്മിലുള്ള സംഘർഷങ്ങളെ കഥയുടെ അച്ചിലേക്ക് പകർത്തിയെടുത്തിരുന്ന കാലത്തിൽനിന്ന് വാച്ചും വളർത്തുജീവികളും തമ്മിലുള്ള സംവാദത്തിൽ നിന്നാണ് ഇവിടെ കഥ രൂപമെടുക്കുന്നത്. ഇവിടെ പ്രത്യക്ഷ പൊരുത്തക്കേടുകൾ മനുഷ്യന്റെ ആന്തരജീവിതത്തെ ചലനാത്മകമാക്കുകയാണ്.
വാച്ചിനെയും പൂച്ചയെയും വൈകാരിക ഭാവാർഥങ്ങളിലേക്കാണ് നിഷാദ് കൊണ്ടുവയ്ക്കുന്നത്. മനുഷ്യൻ നിയന്ത്രണങ്ങളുടെ ചരടുപൊട്ടിക്കുന്നതിന്റെ ആവേശത്തിൽ വിട്ടുകളയുന്ന ചില ശബ്ദങ്ങളെ വാച്ചും പൂച്ചയും ഏറ്റെടുത്തതിന്റെ ലഘുചരിത്രമാണ് 'വാച്ച് ഇപ്പോൾ നിശബ്ദമാണോ' എന്ന കഥ. കൃത്യമായി പ്രവർത്തിച്ചിരുന്ന ആ വാച്ച് പൂച്ച വിഴുങ്ങുകയാണ്. പിന്നീട് വാച്ച് ചെയ്തിരുന്ന അതേ ജോലികൾ പൂച്ച നിർവഹിക്കുകയാണ്. മനുഷ്യൻ പോഷക ദ്രവ്യങ്ങൾ വിഴുങ്ങിയിട്ടും നിഷ്ഫലനായി തുടരുന്നതിനെ ആക്ഷേപിക്കാനാണ് കഥാകൃത്ത് ഈ കഥയിൽ ശ്രമിക്കുന്നത്. കാലത്തെ വിവിധ കോണുകളിൽനിന്ന് നോക്കിക്കാണുകയും വ്യത്യസ്തമായ കാഴ്ചകൾ സമ്മാനിക്കുകയും ചെയ്യുന്ന നാല് അർഥചതുരങ്ങളാണ് ഈ കഥകൾ!