സ്‌നേഹത്തിന്റെ ഭിന്നരുചികൾ
20 Dec 2023
സുനിൽ ofm cap.
ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം
ആർ. ഉണ്ണിയുടെ 'അഭിജ്ഞാനം' എന്ന കഥയുടെ ആസ്വാദനം (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2023 ഒക്‌ടോബർ 22)
ഫിക്ഷന്റെ മുഖമുദ്ര ഏകാഗ്രതയാണ്. അത് സാന്ദ്രവും തീവ്രവുമായ ഒരു ഭാവാവിഷ്‌കാരത്തെയാണ് അരങ്ങത്തെത്തിക്കുന്നത്. ചിലർ കഥ പറയുമ്പോൾ ആനുകൂല്യങ്ങൾക്കും ഇളവുകൾക്കും വേണ്ടിയുള്ള ഭാഷാപരമായ തട്ടിക്കിഴിക്കലുകളുടെ പങ്കുവയ്ക്കലുകൾ സാധ്യമല്ല. അവിടെ ആശയങ്ങൾ പ്രസ്ഥാനങ്ങളായി മാറും. അവിടെ ഒത്തുതീർപ്പുകളൂടെ സ്ഥാനത്ത് പ്രതിരോധങ്ങളും കീഴടങ്ങലുകളുടെ സ്ഥാനത്ത് പ്രതിഷേധവും ഇടം നേടുന്നു.
പക്ഷേ, ഇതൊന്നുമല്ലാത്ത ഒരു നിസ്സംഗ ഭാവാർത്ഥംകൊണ്ട് സ്ഥാപിത താല്പര്യത്തിന്റെ അർത്ഥം തിരയുന്ന ചില ഭാവനാസഞ്ചാരങ്ങൾ മലയാളകഥയിൽ അരങ്ങുവാഴുന്നുണ്ട്. നിസംഗമായിരിക്കുമ്പോഴും യഥാർത്ഥ പ്രശ്‌നങ്ങളെ പ്രതിനിധീകരിക്കാൻ ഒരു കഥ കാട്ടുന്ന മനസ്സിന്റെ സൂക്ഷ്മ യാത്രകളെ കഥയുടെ യഥാർത്ഥ ധർമമായി കണ്ട് ട്രീറ്റ് ചെയ്യേണ്ടതുണ്ട്.
അങ്ങനെയെങ്കിൽ ഉണ്ണി ആറിന്റെ കഥകൾക്കുള്ളത് ഭാവനയുടെ രൂപമാണ്. പക്ഷേ, ഈ രൂപത്തിന്റെ ഘടന ഘടിപ്പിക്കപ്പെടുന്നതല്ല മറിച്ച് ഒരു ഭാവം എന്ന നിലയിൽ ജീവിതത്തെ പുതുതായി ഭവിപ്പിക്കുകയാണ്. ഉണ്ണിയുടെ 'അഭിജ്ഞാനം' എന്ന കഥയുടെ പിന്നിലും മുന്നിലും പ്രവർത്തിക്കുന്നത് ഒരു പ്രത്യേകതരം മാനസികാവസ്ഥയാണ്. ദുര, അഹങ്കാരം, സ്വാർത്ഥത എന്നീ മുറകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്ന ദുർഭാവങ്ങളായി ബാഹ്യജീവിതത്തിന്റെ പൊരുത്തക്കേടുകൾ വായിച്ചെടുക്കപ്പെടുമ്പോഴും ആന്തരജീവിതത്തിന്റെ പൊരുത്തമില്ലായ്മകളെ വിചാരണ ചെയ്യാൻ ഇടത്തരക്കാരന്റെ മാനസിക പ്രതിസന്ധികളെയാണ് കഥാകാരൻ വിനിയോഗിക്കുന്നത്.
വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും തുടങ്ങി ഭൗമജീവിതത്തോളം വ്യാപിക്കുന്ന പ്രത്യാഘാതങ്ങൾ നിറച്ചുവച്ചിട്ടുള്ള ഒരു കഥയാണ് അഭിജ്ഞാനം. ഇത് ഭാവനയെ താളപ്പെടുത്തി യാഥാർത്ഥ്യം ആവിഷ്‌ക്കരിക്കലാണ്. ഒരു അച്ഛനെ കാലോചിതമായി 'ഫിറ്റസ്റ്റാക്കാൻ' മുന്തിയ ശ്രമങ്ങൾ അവലംബിക്കുന്ന മകനെയും മകളെയുമാണ് കഥയിൽ നാം കാണുന്നത്. അച്ഛന്റെ കണ്ണുകൾ തിളച്ച എണ്ണയാണെന്നും അതിൽ കൈമുക്കി സ്വയം പീഡിപ്പിക്കേണ്ടതുണ്ടോയെന്നുമുള്ള ഒരു ധാരണാ നോട്ടം അമ്മയുടെ ഭാവങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. കുടുംബം എന്ന വ്യവസ്ഥയെക്കുറിച്ച് പുനർവിചിന്തനങ്ങൾ സാധ്യമാക്കുന്ന 'അഭിജ്ഞാനം' നമ്മിൽനിന്നും ആവശ്യപ്പെടുന്നത് ഒരു രാഷ്ട്രീയ വായനയാണ്.
കുടുംബം എന്ന സാമൂഹിക സ്ഥാപനം
ജീവിതത്തിന്റെ അവ്യവസ്ഥകളിൽ കടന്നുചെന്ന് അവയ്ക്ക് അനുഭവങ്ങളുടെ കാവ്യാത്മകതകൊണ്ട് ഉണ്ണി ക്രമം നല്കുന്നു. കുടുംബം എന്ന പ്രമേയത്തെ തരളമായ ബോധ്യമാക്കിത്തീർക്കുന്നു. ഭാഷയ്ക്ക് കഥയിലുടനീളം ഒരു മൃദുലത പകരുന്ന ഭാവനയെയാണ് ഉണ്ണി പ്രവർത്തിപ്പിക്കുന്നത്. സൗമ്യമായി നീങ്ങുന്ന കഥാരചന അച്ഛന്റെ നിസ്സംഗതയിൽ അവസാനിക്കുമ്പോൾ മൊത്തത്തിൽ കഥയുടെ ഭാവം ഒരു സ്വരാരോഹണമായിത്തീരുന്നു. കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിനുള്ളിൽ നടമാടുന്ന നിസ്സംഗതയുടെ ജ്ഞാനലാഭത്തെ ഭാവാവേശത്തിൽ അടയാളപ്പെടുത്തണമെങ്കിൽ സേതുവിന്റെ 'ദൂത്' എന്ന കഥയിലെ ഒരു സംഭാഷണശകലം ഉദ്ധരിക്കേണ്ടതുണ്ട്. അത് ഭാവനയുടെ പുതുമയുറ്റ ആരോഗ്യമാണ്.
'അച്ഛനെ ഇവിടെ വന്നുകാണാൻ അച്യുതൻകുട്ടിക്ക്
അനുവാദം നല്കണമെന്ന് ദൂതൻ അപേക്ഷിച്ചപ്പോൾ
അച്ഛൻ പറഞ്ഞു:
അത്ര സാധിക്കുംന്ന് തോന്നണില്യ
അതെന്താ?
ഞാൻ യാത്രയാണല്ലോ?'
എങ്ങോട്ട്?
ഈ പ്രായത്തില് യാത്ര പോകുന്നവരോട് എങ്ങോട്ടെന്നു ചോയ്ക്കണത് വെറും ഭോഷ്‌കല്ലേ ചങ്ങാതി? ഒരു നീണ്ട യാത്രയാണെന്നു നിരീച്ചോളു.
അപ്പോൾ അച്യുതൻ കുട്ടിയോട്?
യാത്രയാന്ന് പറയൂ.
അവൻ വരികയാണെങ്കിലോ?
യാത്രയാന്ന് പറയൂ.
ഒന്നു കാണണമെന്നു വച്ചാൽ?
യാത്രയാന്നെ പറയാമല്ലോ.
സേതുവിന്റെ ദൂതിൽ സംഭവിക്കുന്നത് ബാഹ്യയാത്രയാണ്. 'അഭിജ്ഞാനം' എന്ന കഥയിലെ കേന്ദ്രകഥാപാത്രമായ അച്ഛന്റേത് ആന്തരികയാത്രയാണ്. ആ യാത്രയുടെ അടിവാരത്തിലെ നിസ്സംഗതപോലും ഭാവാർത്ഥമാണ്. അഭിജ്ഞാനത്തിലെ കേന്ദ്രകഥാപാത്രമായ അച്ഛനെ ഉണ്ണി അവതരിപ്പിക്കുന്നതു നോക്കുക:
തൊണ്ണൂറു വർഷങ്ങൾ! ആലോചിക്കുമ്പോൾ ഒരു നൂറ്റാണ്ടിലേക്ക് വെറും പത്തുവർഷത്തിന്റെ അകലം മാത്രം. ഒരു പ്രൈമറി സ്‌കൂൾ അധ്യാപകനായി ജീവിക്കുക. പെൻഷൻ പറ്റിയ ശേഷം വീട്ടിൽതന്നെ ഇരിക്കുക. കല്യാണത്തിനു ക്ഷണിച്ചാൽ പോകാതിരിക്കുക. നാട്ടിൽ ആരു മരിച്ചാലും അവിടെ അടക്കം കഴിയുംവരെ നിശബ്ദനായി നില്ക്കുക. ആലോചിച്ചു നോക്കിയാൽ വിചിത്രനായൊരു മനുഷ്യനാണ് അച്ഛൻ. വോട്ടുചെയ്യാൻ പോകും. എന്നാൽ അച്ഛന്റെ രാഷ്ട്രീയമെന്തെന്ന് ഇതുവരെയും മനസ്സിലായിട്ടില്ല.
പൊയ്മുഖം നല്കുന്ന സുരക്ഷിതവലയത്തിലാണ് ആധുനിക മനുഷ്യൻ ജീവിക്കുന്നത്. അത് അഴിഞ്ഞുപോകുമ്പോൾ മുഖം തെളിഞ്ഞുവരും. യാഥാർത്ഥ്യങ്ങളുടെ പൊള്ളിക്കുന്ന വെളിച്ചം അപ്പോൾ മറ്റൊരാളിലൂടെ കുറ്റം വിധിക്കാൻ ഇറങ്ങിവരും. കുടുംബം എന്ന വ്യവസ്ഥയ്ക്കുള്ളിൽ മിതഭാഷിയായി കഴിയുന്ന അച്ഛന്റെ തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന മക്കൾ അച്ഛന്റെ വ്യത്യസ്തമായ ഗുണങ്ങൾ തിരയാൻ ഇറങ്ങിപ്പുറപ്പെടുന്നതിനിടയിലാണ് നിസ്സംഗനായ അച്ഛനെ തൊണ്ണൂറാം വയസ്സടുക്കുമ്പോഴും അതേ നിസ്സംഗഭാവത്തിൽ കണ്ടെത്തുന്നത്. പക്ഷേ, കഥയിൽ ഒരിടത്ത് വൈരുധ്യങ്ങളെ ചേർത്തണച്ച അച്ഛനെ കഥാകൃത്ത് വരച്ചുകാട്ടുന്നുണ്ട്. അതിങ്ങനെയാണ്:
കാണുന്ന കാലംമുതലേ ഒരുപോലെ. ഭക്ഷണത്തിൽപോലും മാറ്റമില്ല. ആകെയുള്ള അധികച്ചെലവ് നിഘണ്ടുക്കൾ വാങ്ങുന്നതാണ്. ശബ്ദതാരാവലി, തെസോറസ് തുടങ്ങി നിരവധി നിഘണ്ടുക്കൾ വീട്ടിലുണ്ട്. പകൽ മുഴുവൻ ഇതു വായിക്കലാണ് ജോലി. സംസാരത്തിൽ ഇത്രയേറെ പിശുക്കുള്ള മനുഷ്യന് ഈ വാക്കുകൾകൊണ്ട് എന്താണ് പ്രയോജനമെന്ന് മനസ്സിലായിട്ടില്ല!
വേഷമാണോ കുടുംബം എന്ന സ്ഥാപനത്തിലെ അച്ഛന്റെ സാമൂഹിക പദവി നിർണയിക്കുന്നത് അതോ അയാളുടെ ആശയങ്ങളോ എന്ന ചോദ്യത്തെയാണ് ഇവിടെ നേരിടേണ്ടത്. അഭിജ്ഞാനത്തിലെ അച്ഛന് ഇതൊന്നുമായിരുന്നില്ല അപ്പത്വമെന്നത്. ജീവിതം ഒരു മടുത്ത കളിയെപ്പോലെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുമ്പോഴും പുതിയ ചിന്തകളെ ഉള്ളിൽ സ്വരൂപിച്ചുവയ്ക്കാൻ പദക്രമം ആവശ്യമാണെന്നും ലിപികളും പദങ്ങളും നാവിലൂടെ ഊർത്തിയിറക്കാൻ മാത്രമുള്ളതല്ലെന്നും സ്ഥാപിക്കുക കൂടി ചെയ്യുന്നുണ്ട്.
ഇതൊരു മനഃശാസ്ത്രചികിത്സയാണ്. എത്രയോ വാക്കുകളെ അതിന്റെ ഗർഭത്തിൽ വച്ചുതന്നെ നാം മുക്കിക്കൊല്ലുകയായിരുന്നെന്നും ഇനി കൊലയ്ക്കു കൊടുക്കരുതെന്നുമുള്ള നിശ്ചയദാർഢ്യമാണിത്. അച്ഛന്റെ ദിനചര്യകളുടെ വിശദാംശങ്ങൾ മക്കളുടെ സമനിലയാണ് തെറ്റിയ്ക്കുന്നത്. അതൊരിക്കലും അമ്മയുടെയോ അച്ഛന്റെയോ സമനിലയെ കുരുക്കിട്ടു വലിക്കുന്നില്ല. ഇവിടെ അച്ഛന്റെ ആന്തരിക ഭാവങ്ങൾ അനിർവചനീയമായ അർത്ഥങ്ങൾ കൊണ്ടുതരുന്നു. അപ്പത്വം എന്നത് നിശബ്ദമായ ഭാരങ്ങളാണെന്നു കൂടി കഥ സാക്ഷ്യപ്പെടുത്തുന്നു.
വാക്യാർച്ചനകൾ
ചില വാക്യങ്ങളാണ് ഫിക്ഷന്റെ കലയെ അർത്ഥവഴികളിലേക്ക് നയിക്കുന്നത്. ഈ കഥയിലെ ദർശനസൗന്ദര്യത്തെ പൂരിപ്പിക്കുന്നത് ചില വാക്യങ്ങൾ തന്നെയാണ്.
1. ഒരു മക്കൾക്കും തങ്ങളുടെ അച്ഛനമ്മമാരുടെ സ്വകാര്യജീവിതം എന്തെന്ന് അറിയില്ല.
2. മറ്റുള്ളവർ പറഞ്ഞ് അറിയുന്നതും നമ്മൾ കണ്ടറിയുന്നതുമാണല്ലോ അവരുടെ ജീവിതം.
3. ഏറ്റവുമടുത്ത ഒരു സുഹൃത്ത് അറിയുന്നിടത്തോളം നമ്മുടെ അച്ഛനെക്കുറിച്ചോ അമ്മയെക്കുറിച്ചോ മറ്റൊരാൾക്കും അറിയാൻ കഴിയില്ല.
സാത്വികനെന്നോ പരമസാത്വികനന്നോ നമ്മൾ കരുതുന്ന ഏതൊരാളുടെയും മാനസിക വ്യവഹാരത്തെയാണ് ഈ വാക്യാർച്ചനകൾ തൊട്ടുകാണിക്കുന്നത്. സ്‌നേഹത്തിന്റെ ഭിന്നരുചികൾ കൊണ്ടുനടക്കുന്ന ഒരാൾക്ക് വാക്കുകളേ തൂക്കിയേ വിനിയോഗിക്കാനാവുകയുള്ളൂവെന്നുതന്നെയാണ് 'അഭിജ്ഞാനം' പറഞ്ഞുയ്ക്കുന്നത്.