ഭാവന ഒരു നൃത്തഭൂമിയല്ല!

20 Dec 2023

(ബി. മുരളിയുടെ സി ഫോർ ക്യാറ്റ് എന്ന കഥയുടെ ആസ്വാദനം. സ്‌നേഹരാജ്യം, 2023 സെപ്തംബർ ലക്കം) തോന്നിപ്പിക്കലാണ് കഥപറച്ചിലിന്റെ ലക്ഷ്യം. സ്വന്തം അനുഭവം തന്നെയാണ് ആഖ്യാനം ചെയ്യുന്നത് എന്നു തോന്നിപ്പിക്കാൻ ഒരു കഥാകാരൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് മനുഷ്യൻ എന്ന കഥാപാത്രത്തെ പൂരിപ്പിക്കാൻ ജീവികളുടെ അനാട്ടമിക്കൽ സ്റ്റാറ്റസിനെ ഉപയോഗിക്കുന്നത്. ജീവിതത്തിന്റെ മുക്കും മൂലയും പിടിച്ച് പെരുപ്പിച്ച് കാണിക്കുകയും വികാരക്ഷോഭങ്ങൾ ഉണർത്തുകയും ചെയ്യുന്ന രചനാശൈലിക്ക് അധികകാലം വിശ്വാസ്യത നിലനിർത്താൻ കഴിയില്ലെന്നു ബോധ്യമുള്ള കഥാകാരനാണ് ബി.മുരളി. കഥയുടെ കലയെ ജീവിതത്തിന്റെ വ്യാകരണവും ജീവിതത്തിന്റെ പരിഭാഷയുമാക്കി തീർക്കാൻ പലപ്പോഴും മനുഷ്യരെയെന്നതിനേക്കാൾ ജീവികളെ കേന്ദ്രകഥാപാത്രമാക്കുന്ന ഒരു പ്രവണത ലോകകഥയിൽ തന്നെയുണ്ട്. മുരളിയുടെ കഥപറച്ചിലിനും കഥയെഴുത്തിനും ഒരേ വ്യാകരണമാണ്. പക്ഷേ, അവയ്‌ക്കൊരു വൈകാരിക തീവ്രതയുണ്ട്. അത് ലോകകഥയുടെ പാരായണം കൊണ്ടുകൊടുത്ത കഥാരസമാണ്. ലോകകഥയുടെ പുനർവിന്യാസമാണ് മുരളിയുടെ അത്തരം കഥകൾ. ഫ്രാൻസ് കാഫ്കയുടെ ഒരു കൊച്ചുകഥ ഇങ്ങനെയാണ്- 'കഷ്ടംതന്നെ!' എലി പറഞ്ഞു, 'ദിവസംതോറും ലോകം ചുരുങ്ങിച്ചുരുങ്ങി വരികയാണല്ലോ. തുടക്കത്തിൽ അതിന്റെ വലിപ്പം കണ്ട് ഞാൻ പേടിച്ചിരുന്നു. ഓടിയോടിത്തളർന്നപ്പോൾ ഞാൻ എനിക്കു ചുറ്റും, ഇടതുഭാഗത്തും വലതുഭാഗത്തും ചുവരുകൾ ദൂരെനിന്നുതന്നെ കണ്ടു. ഓടിയെത്തുന്തോറും ആ ചുവരുകൾ ഇടുങ്ങിയതായി. അവസാനം ഞാനൊരു മുറിക്കകത്ത് എത്തിച്ചേർന്നു. അതിന്റെ അരികിലായി എനിക്ക് നുഴഞ്ഞുകയറാനുള്ള കെണിയും തയ്യാറാക്കിവച്ചിട്ടുണ്ടായിരുന്നു.' 'നിനക്കിനി നിന്റെ ദിശ മാറ്റുകയേ ചെയ്യാനുള്ളു' എന്നുപറഞ്ഞ് പൂച്ച അതിനെ കടിച്ചുതിന്നു. A little fable എന്ന ശീർഷകത്തിൽ 1920ൽ എഴുതപ്പെട്ട ഇത്തരം സാരോപദേശ കഥകളുടെ ജോണറുള്ള മൂന്ന് കഥകളാണ് 'സി ഫോർ ക്യാറ്റി' ലുള്ളത്. മനുഷ്യജീവിതത്തിന് ഒരു വിന്യാസക്രമമുണ്ടെന്നും ഇതിനെ ഭൂമുഖത്തെ ജീവികളിലൂടെ വിവരിക്കാൻ കഴിയുമെന്നും വിശ്വസിച്ച ഫ്രാൻസ് കാഫ്കയുടെ മനസ്സാണ് മുരളിയ്ക്കുള്ളത്. ഈ കഥകളിലും നായകസ്ഥാനത്തു നില്ക്കുന്നത് പൂച്ചയാണ്. വിധിയുടെ വിളയാട്ടംകൊണ്ട് ആശകൾ നഷ്ടപ്പെട്ട ദുഃഖിതനായ മനുഷ്യന്റെ പ്രതിബിംബമായിരുന്നു കാഫ്കയുടെ ഫാബിളിലെ എലിയെങ്കിൽ സ്‌നേഹവും അനുകമ്പയും ഉണ്ടായിരുന്നിട്ടും പുറത്താക്കപ്പെടുന്ന മനുഷ്യന്റെ പ്രതിബിംബമാണ് മുരളിയുടെ പൂച്ച. മനുഷ്യന് ചിലപ്പോഴെങ്കിലും അവന്റെ ആകൃതിക്കും പ്രകൃതിക്കും ചേർന്നതെന്ന രീതിയിൽ നാം പൂച്ച എന്നു വിളിക്കാറുണ്ട്. പരമ്പരയായി കെട്ടിയേല്പിക്കപ്പെട്ട ഭൃത്യഭാവം ഇവിടെ ഭാരമാവാതെ കാക്കുന്നുവെന്നിടത്താണ് മുരളി പൂച്ചകൾക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നത്. മനുഷ്യന്റെ മനോദൗർബല്യങ്ങളെ ആഖ്യാനിച്ചു കാണിക്കാൻ ഏറ്റവും ഉതകുന്നത് വളർത്തുജീവികളാണെന്ന ഒരു അലിഖിത സത്യം ഈ കഥകളിലുണ്ട്. സങ്കീർണമായ മാനസിക വ്യാപാരങ്ങളുടെ വിന്യാസത്തിലൂടെയാണ് മുരളി പൂച്ച-മനുഷ്യബന്ധത്തിന്റെ വിചിത്രവ്യാപാരങ്ങളെ ആഖ്യാനിക്കുന്നത്. ഒന്ന്, അടുക്കള ഫിക്‌സേഷൻ മനസ്സിന്റെ പ്രയാണങ്ങൾക്ക് പ്രായമോ സാഹചര്യങ്ങളോ ഒന്നും തടസ്സമാവുന്നില്ലെന്ന് ചൂണ്ടിക്കാണിക്കാൻ മുരളി ഭാര്യ/ഭർത്താവ്, വേലക്കാരി/വേലക്കാരൻ എന്നീ ദ്വന്ദ്വങ്ങളെ വിനിയോഗിക്കുകയും അനുഭവങ്ങളുടെ പ്രദർശനശാലയായി ഫിക്ഷന്റെ കലയെ മാറ്റുകയും ചെയ്യുന്നു. അടുക്കള എന്നു പറയുന്നത് വിവിധതരം സാമഗ്രികളുടെ പ്രദർശനവും രൂപഘടനയുമല്ലെന്നും അത് ഭാര്യ/ഭർത്താവ്/ വേലക്കാരി/വേലക്കാരൻ എന്നീ ഉള്ളറകളിലൂടെ അനുഭവങ്ങളുടെ ഉറവ കണ്ടെത്തലാണെന്നും മുരളി സ്ഥാപിക്കുകയാണ്. എന്റെ അമ്മയ്ക്ക് വയ്യാണ്ടായാൽ അടുക്കള അവധിയിലാകും എന്ന് ഒരു കുട്ടി പറയുന്നതും അതുകൊണ്ടാണ്. ദിശ തെറ്റിയ അന്വേഷണങ്ങളാണ് അടുക്കളയുടെ മനഃശാസ്ത്രത്തെ മാറ്റിയെഴുതുന്നത്. ജീവിതത്തിന് റിഹേഴ്‌സൽ ഇല്ലെന്ന് ഏറ്റുപറയുന്ന ഒരു സന്ദർഭത്തെ സറ്റയറിന്റെ ഭാഷയിൽ ഈ കഥയിൽ മുരളി അവതരിപ്പിക്കുന്നത് ഒരു പൂച്ചയെ കഥാപാത്രമാക്കി പ്രതിഷ്ഠിച്ചുകൊണ്ടാണ്. ''അപ്പോഴാണ് അത് സംഭവിച്ചത്. ഒരു നാടൻ പൂച്ച- അപരിചിതൻ വീടിന്റെ പടിക്കൽ വന്നിട്ട് അകത്തേക്ക് നോക്കുന്നു. അനഭിമതനായ മൃഗമാണ്. ഓടിച്ചുവിട്ടേ മതിയാകൂ. ഭർത്താവിന് അതിനെ ഒച്ചയുണ്ടാക്കി പായിക്കാവുന്നതാണ്. അല്ലെങ്കിൽ തലേന്നത്തെ പത്രം മടക്കി ആയുധമാക്കി ഒരു ഏറുവെച്ചുകൊടുക്കാവുന്നതാണ്. പക്ഷേ, സംഭവിച്ചതിതാണ്. അദ്ദേഹം അടുക്കളയിലേക്കു വിളിച്ചുപറഞ്ഞു: ഡേയ്, ദേ ഇവിടെ ഒരു പൂച്ച വന്നു നില്ക്കുന്നു. സ്റ്റീം എഞ്ചിന്റെ രാഗത്തിൽ അടുക്കളയിൽ നിന്നും മറുപടിവന്നു: ഒരു കസേരയിട്ട് ഇരിക്കാൻ പറ. ഞാനിത്തിരി തിരക്കിലാണ്. സ്ത്രീയുടെ ചുമലും അതിലെ കരിയും വിയർപ്പും ഒന്നുമല്ല അടുക്കളയുടെ ഘടനയെ സൃഷ്ടിക്കുന്നതെന്നും പുരുഷൻ കൂടി ചേരുന്നതാണ് അടുക്കളയുടെ പൂർണ്ണതയെന്നും സ്ഥാപിക്കാനാണ് പൂച്ചയുടെ സാമീപ്യത്തെയും സാന്നിധ്യത്തെയും കഥയുടെ ഉൾവടിവിലേക്ക് മുരളി കൊണ്ടുവയ്ക്കുന്നത്. രണ്ട്, നഗ്നമാർജാരൻ എല്ലാ അനുഭവങ്ങളും സൃഷ്ടിയിൽ കലാശിക്കുകയില്ല എന്നതുപോലെ എല്ലാ സൃഷ്ടികളും നേരനുഭവങ്ങളുടെ വെളിപ്പെടുത്തലുമല്ല. പക്ഷേ, ചില കാര്യങ്ങളെ തുറന്നു സംവദിക്കാൻ ഒന്നിലധികം നേരുകളുടെ സംഗമസ്ഥാനങ്ങളെ കഥ സൃഷ്ടിക്കും. വളർത്തുജീവികളും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ വരച്ചുകാട്ടാൻ ശില്പഭംഗിയും ഭാവദീപ്തിയും കോർത്തിണക്കിക്കൊണ്ടുള്ള സന്ദർഭങ്ങളെ മുരളി സൃഷ്ടിക്കുന്നത് ഇത്തവണയും പൂച്ച എന്ന കഥാപാത്രത്തെ മുൻനിർത്തിയാണ്. ഒരു വീട്ടിലെ പൂച്ചയും കുട്ടിയും തമ്മിലുള്ള ബന്ധത്തെ ആവിഷ്‌കരിക്കുക വഴി നഗ്നതയുടെ മനഃശാസ്ത്രത്തെയാണ് മുരളി പോയിന്റു ചെയ്യുന്നത്. ചില കഥകൾ ആസ്വാദകന്റെ മനസ്സിലേക്ക് കൊണ്ടുവച്ചു തരുന്ന വെള്ളിവരകൾ ദർശനങ്ങളാണ്. നിങ്ങൾ മനുഷ്യരല്ലേ? മണ്ണുകൊണ്ടുണ്ടാക്കിയതല്ലേ എന്നീ ചോദ്യങ്ങൾ ചോദിക്കാൻ ഇവിടെയും പൂച്ചയെ ചട്ടം കെട്ടുകയാണ്. കഥാന്ത്യത്തിൽ പൂച്ചയെ പുതുക്കി മോടിവരുത്താൻ കുട്ടി നടത്തുന്ന ശ്രമമാണ് നഗ്നതയുടെ മനഃശാസ്ത്രത്തെ അനാവരണപ്പെടുത്തുന്നത്. കുട്ടി പൂച്ചയോടു ചോദിച്ചു: ഞങ്ങൾ ഉടുപ്പും മറ്റും ധരിക്കണം. നിങ്ങൾ പൂച്ചകൾക്ക് അതുവേണ്ടതാനും. അതെന്താ അങ്ങനെ? അതിന്റെ നൈതികത എന്താണ്? ഞാൻ പ്രതിഷേധിക്കുന്നു. പൂച്ച കുട്ടിയോടു പറഞ്ഞു: ചൂടാവാതെ, നഗ്നരാകുമ്പോൾ നിങ്ങളുടെയത്ര വൃത്തികേടില്ല ഞങ്ങളെ കാണാൻ. അതാണുകാര്യം. മനുഷ്യൻ എന്ന ആകൃതി നിഴലും നിലാവും കൂടിപ്പിണഞ്ഞുകിടക്കുന്ന ഒരു നീലക്കയമല്ലെന്നും അതിൽ അവ്യക്തമായി നീന്തിക്കളിക്കുന്ന വെള്ളിമീനല്ല നഗ്നതയെന്നും പറഞ്ഞുതരാൻ ഒരു പൂച്ച വേണ്ടിവന്നു. സാമൂഹിക പദവിയുള്ള മനുഷ്യന്റെ നശ്വരതയെ കുറിച്ചുതന്നെയാണ് മുരളി ഈ വിധം ആക്ഷേപിക്കുന്നത്. എത്ര വസ്ത്രങ്ങളുടുത്തിട്ടും നഗ്നതയുടെ ഇരുൾനിറഞ്ഞ കാട്ടുപാതയാണ് മനുഷ്യശരീരമെന്ന തത്വചിന്തയാണ് മുരളി കൈമാറുന്നത്. എത്ര കുപ്പായങ്ങൾ തുന്നിക്കൊടുത്താലും മനുഷ്യരുടെ നഗ്നത വിട്ടുമാറില്ലെന്ന ആക്ഷേപഹാസ്യത്തിന് പ്രസക്തിയേറുകയാണ്. മനുഷ്യൻ അവന്റെ ഉത്പാദനോപകരണത്തെമാത്രം മറച്ചുവച്ചിട്ടും അതിനുമപ്പുറം അവൻ പല നന്മകളുടെ കാര്യത്തിലും നഗ്നനാണ് എന്നൊരു കുട്ടി വായനകൂടി ഇവിടെ സംഭവിക്കുന്നുണ്ട്. മൂന്ന്, ചൈനീസ് ചാരൻ സാഹിത്യത്തിലെ പൂച്ചയെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ വഴിത്തിരിവു സൃഷ്ടിക്കാൻ പര്യാപ്തമാണ് സിനിമയിലെ പൂച്ചകൾ. ചൈനീസ് ചാരൻ എന്ന കഥ ഒരു സിനിമാപൂച്ചക്കഥയാണ്. ഇരുളടഞ്ഞ ലോകത്തുനിന്ന് പുരോഗതിയുടെ വെളിച്ചം തേടി ഇരുളടഞ്ഞ സ്‌ക്രീനിലേക്ക് പ്രയാണം ചെയ്യുന്ന കഥാകാരനെയാണ് നാം 'ചൈനീസ് ചാരനിൽ' കാണുന്നത്. സറ്റയറിന്റെ ഭാഷയിൽ മാര്ക്‌സിസ്റ്റ് ദർശനങ്ങളെയും ഊരിയെടുത്ത് കാണിക്കാമെന്ന് കഥ സാക്ഷ്യപ്പെടുത്തുകയാണ്. ഫിലിം ഫെസ്റ്റിവലിൽ ചൈനീസ് സിനിമ കാണാൻപോയ അനുഭവമാണ് കഥാകാരൻ പങ്കുവയ്ക്കുന്നത്. സിനിമയിൽ ഒരു തടിച്ച പൂച്ചയെ കാണിക്കുമ്പോൾ അതിനെ എവിടെയോ കണ്ടതാണെന്നും മുഖം അതിപരചയമുള്ളതാണെന്നും കഥാകാരൻ ഉറപ്പിക്കുന്നു. കഥയുടെ ഒടുവിൽ നാം ഇങ്ങനെ വായിക്കുന്നു: കൂലംകഷമായി മനനം ചെയ്തപ്പോൾ തെളിഞ്ഞുവന്നു. ചങ്ങാതിയോടു ചോദിച്ചു: ഈ പൂച്ച മാവോ സേതൂങ്ങിനെപ്പോലെയില്ലേ? മുഖം? ചങ്ങാതി പറഞ്ഞു: മ്യാവു സേ തൂങ്ങ്. കമ്മ്യൂണിസ്റ്റ് വിശ്വാസവുമായി ബന്ധപ്പെട്ട വിവിധ തലങ്ങൾ ഈ കഥയിൽ കാണാം. സംസ്‌കാരങ്ങൾ തമ്മിലുള്ള അന്തരം മനുഷ്യനിൽ ആന്തരികമായ നിരന്തരസംഘർഷത്തിന് വഴിയൊരുക്കുമെന്ന് മുരളി സ്ഥാപിക്കുന്നത് സംശയം എന്ന ആവശ്യകതയെ മുൻനിർത്തിയാണ്. വിവിധ സന്ദർഭങ്ങളിലെ പ്രതികരണങ്ങളിലൂടെയാണ് 'പൂച്ചത്വം' എന്ന മനുഷ്യത്വസംസ്‌കാരം ഈ കഥകളിൽ വെളിപ്പെടുന്നത്. ഇവിടെ ഭാവന വെറുമൊരു നൃത്തഭൂമിയല്ല.