മിത്ത് എന്ന വിശദാംശങ്ങളുടെ കാട്
07 Sep 2023
ഫാ. സുനിൽ ofm cap.
ഡയറക്ടർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം
മാധ്യമം ആഴ്ചപതിപ്പ് (2023 ജൂലൈ 17) പ്രസിദ്ധീകരിച്ച കെ.പി നിർമൽ കുമാറിന്റെ 'കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ' എന്ന കഥയുടെ ആസ്വാദനം.
ഫിക്ഷന്റെ കല ഒരേ സമയം ആഘാതശേഷിയും സ്വാധീനശക്തിയും നമുക്ക് കൊണ്ടുതരും. ഇത് കഥയുടെ രഹസ്യകേന്ദ്രവും ജീവിതത്തിന്റെ അടിസ്ഥാന വസ്തുതയും തമ്മിലുള്ള അടുപ്പമാണ്. ചിലപ്പോഴൊക്കെ ജീവിതത്തേക്കാൾ അധികം സാധുത സമ്മാനിക്കാൻ കഥകൾക്ക് ശക്തി പകരുന്നത് ഈ അടുപ്പമാണ്. ഒരു കഥയുടെ വസ്തുത്വത്തെ ചിലപ്പോഴെങ്കിലും സ്ഥിരീകരിക്കുന്നത് മിത്തിന്റെ ഭാവനാത്മകസഹകരണമാണ്. പഴകിപ്പൊളിഞ്ഞ ഒരു ഭാവനയെ പുത്തൻമട്ടുള്ള വാസ്തുശില്പമാക്കി അവതരിപ്പിക്കാൻ പുരാണങ്ങളുടെ സങ്കേതങ്ങൾ കൂട്ടിവയ്ക്കുന്നതിൽ കമ്പമുള്ള ചില എഴുത്തുകാർ നടത്തുന്ന പ്രയത്‌നങ്ങളെ നമുക്ക് ചെറുതായി കാണാൻ കഴിയില്ല. വായനക്കാരന്റെ കണ്ണുകൾക്ക് വാണിഭം ചെയ്‌തെടുക്കാൻ സാധിക്കാത്ത വസ്തുത്വത്തെ ഉൾവിളികൊണ്ടെന്നപോലെയാണ് ചില എഴുത്തുകാർ വായനക്കാരിലേക്ക് കയറ്റി അയക്കുന്നത്.
ചരിത്രാഖ്യാനങ്ങളുടെ അപര്യാപ്തതാബോധത്തെ പലപ്പോഴും പരിഹരിക്കുന്നതു മിത്തുകളാണ്. നാം മിത്തിലും ചരിത്രത്തിലും കണ്ടുമുട്ടുന്ന ശബ്ദങ്ങളും ഗന്ധങ്ങളും ബിംബങ്ങളും പലപ്പോഴും നിത്യജീവിതാനുഭവത്തിൽ സാധിക്കാത്തത്ര ആധികാരികതയോടെ നമുക്ക് അനുഭൂതമായി തീരാറുണ്ട്. ഒരു യാഥാർത്ഥ്യത്തിന്റെ വളരെ അഗാധമായ ബിന്ദുവിലേക്ക് ആഴ്‌ന്നെത്താൻ ചരിത്രത്തിന്റെയോ മിത്തിന്റെയോ ഒക്കെ സഹായം അനിവാര്യമാണ്. ലോകം കേവലം ഭാവനാസൃഷ്ടിയല്ലല്ലോ. അതുപോലെതന്നെയാണ് കഥാപാത്രങ്ങളും. ഫിക്ഷനിലെ നിർമിതലോകത്തെ സ്വന്തം ഐന്ദ്രിയാനുഭൂതികളുമായി തട്ടിച്ചു നോക്കാനാണ് വായനക്കാരൻ ശ്രമിക്കുന്നത്.
ഈ ശ്രമത്തെ അടുത്തറിഞ്ഞ എഴുത്തുകാരനാണ് കെ.പി. നിർമൽ കുമാർ. 'കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ' എന്ന കഥ ഒരു കല്പിതകഥയാണ് (fairy tale). ഫിക്ഷനും യാഥാർത്ഥ്യത്തിനുമിടയിലെ ധിഷണയുടെ അസാധാരണത്വമാണ് നിർമൽ കുമാറിന്റെ ഈ കഥ. ചില ടിപ്പണികൾ ഉപയോഗിച്ച് വായിക്കാൻ നിർബന്ധിതമാക്കുന്ന കഥകൾ മുമ്പും നിർമൽ കുമാർ എഴുതിയിട്ടുണ്ട്. അത് ഒരിക്കലും ഭാവനയുടെ മോടിയില്ലായ്മയല്ല, മറിച്ച് അത് ഭാവനയെ ചരിത്രസംബന്ധമായും മിത്തിക്കലായും ചൂടിപിടിപ്പിക്കുന്ന ഒരു വ്യവസ്ഥയാണ്.
അധികാരത്തെക്കുറിച്ചുള്ള ഭാവവിചാരങ്ങൾ
മിത്തിനെയും ചരിത്രത്തെയും ഒന്നു തൊട്ടുപോകുകയോ അത്തരത്തിൽ മേനിനടിക്കുകയോ ചെയ്യുന്നതിനെ കൗണ്ടർ ചെയ്താലേ കഥയ്ക്കുള്ളിലെ സമകാലിക യാഥാർത്ഥ്യത്തെ കണ്ടുമുട്ടാനാകൂ. വായനക്കാരനെ പ്രയത്‌നശാലിയാക്കുന്ന കഥാകാരനാണ് നിർമൽകുമാർ. അധികാരത്തിന്റെ പ്രാകൃതരൂപത്തെയും അതിനെച്ചൊല്ലിയുള്ള വികാരങ്ങളെയും വിചാരങ്ങളെയും നമ്മുടെ ഉള്ളിൽ ഒളിപ്പിക്കുകയും ചെയ്യുന്ന ഒരു രീതിയാണ് നിർമൽ കുമാർ അവലംബിക്കുന്നത്. ദൈവത്തിന്റെ പരിധിയിലെ പ്രിയപ്പെട്ടവനായി തീരാൻ വയലൻസിനെയും യുദ്ധത്തെയും ഒക്കെ വിശുദ്ധവേലയായി കാണുന്ന (കണ്ടിരുന്ന) ഒരു മിത്തിക്കൽ കൾച്ചർ (mythical culture) നമുക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കഥയിൽ നിർമൽ കുമാർ ചോദിക്കുന്ന ഒരു ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്.
''യുദ്ധ ജേതാക്കളെന്ന് അവകാശപ്പെടുന്ന അഞ്ചുപേരും
അവരുടെ ഭാര്യയും തിളയ്ക്കുന്ന നെയ്യിൽ ഇരുകൈകളും
മുക്കി ജ്വാലാമുഖി ദേവതയുടെ മുമ്പിൽ സത്യം ചെയ്യണം,
പാണ്ഡവർ എന്ന വംശീയ കുടുംബമാവും മുമ്പ് അവർ
യഥാർത്ഥത്തിൽ പാണ്ഡുപുത്രന്മാർ ആയിരുന്നുവോ?''
മിത്തിന്റെ അർത്ഥത്തെ ചൊല്ലി അശാന്തമാകുന്ന മനസ്സാണ് നിർമൽ കുമാറിന്റേത്. ഒരു ചരിത്ര യാഥാർത്ഥ്യത്തെ വൈകാരിക ബോധ്യമാക്കി മാറ്റുന്ന രീതിയാണ് ഈ കഥാകാരൻ അവലംബിക്കുന്നത്. ഭാവനയുടെ സൗജന്യസൽക്കാരമല്ലിത്. മറിച്ച് യാഥാർത്ഥ്യത്തിന്റെ തുറന്നുവയ്പ്പാണ്. കലാപങ്ങളുടെയും യുദ്ധങ്ങളുടെയും വിജയപരാജയങ്ങളുടെയും കാലത്തിലെ അധികാരത്തെക്കുറിച്ചുള്ള ഭാവവിചാരങ്ങളാണ് കഥയിലുള്ളത്. ഊഹങ്ങളുടെ ലഹരി പിടിപ്പിക്കുന്ന മിശ്രിതങ്ങളെ കഥാകാരൻ ഒഴിവാക്കുന്നു. എന്നിട്ട് മിത്തിനുമേൽ അനുഭവങ്ങളുടെ തത്വചിന്തയെയാണ് പ്രതിഷ്ഠിക്കുന്നത്. ചരിത്രത്തിന്റെ അന്യമായ അർത്ഥത്തെ പിടിച്ചുകൊണ്ടുവരുന്ന മിത്താണ് ഇവിടെ അധികാരം സ്ഥാപിക്കുന്നത്. അധികാരം ഇവിടെ സേവനത്തിന്റെ മൂല്യമല്ല. ഇത് വയലൻസിന്റെ തത്വചിന്തയെയാണ് ഉണർത്തിയെടുക്കുന്നത്. ഇവിടെ മിത്തിനെ വിശദീകരിക്കുന്ന ദർശനമായി നിർമൽ കുമാർ കഥയിലേക്ക് വ്യാപിപ്പിക്കുന്നു. അധികാരത്തിന്റെ അങ്ങേത്തലയ്ക്കലുള്ളത് യുദ്ധക്കൊതിയാണെന്നും പിടിച്ചുവയ്പ്പാണെന്നും ഇന്നും അതിന്റെ വേർഷനുകൾ അരങ്ങേറുന്നുണ്ടെന്നും കഥ സ്ഥാപിക്കുകയാണ്.
ചോദ്യങ്ങളുടെ ഗ്യാലറി
നിർമൽ കുമാറിന്റെ 'കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ' എന്ന കഥയിലുള്ളത് ചോദ്യങ്ങളുടെ ധാതുശകലങ്ങളാണ്. എല്ലാ ഉത്തരങ്ങളും കൗതുകവസ്തുക്കളുടെ സ്വയംനിർമിത പീഠങ്ങളായി മാറുന്നു. പുരാണങ്ങളിലെയും മിത്തുകളിലെയും അധികാരപ്രഭുക്കന്മാരെ സമകാലികമായി എതിർക്കുന്നതിന്റെ ഒരു രൂപരേഖയാണ് ഈ കഥയിലെ ചോദ്യങ്ങൾ. നിർമൽ കുമാർ സമകാലിക ചരിത്രത്തെയും ഭൂതകാലചരിത്രത്തെയും മുൻനിർത്തി അതിന്റെ സത്യാവസ്ഥ തേടുകയാണ്. അതിനുള്ള ടൂളുകളാണ് ഇതിലെ ചോദ്യങ്ങൾ. അസ്തിത്വത്തിന്റെ സാകല്യാവസ്ഥയാണ് പുതിയ ചരിത്രമെന്ന് എഴുത്തുകാരനായ നിർമൽ കുമാർ കരുതുന്നില്ല. അതുകൊണ്ടുതന്നെ ഈ കഥയിലെ ഓരോ ചോദ്യവും നാം ജീവിക്കുന്ന കാലത്തോടുള്ള ആരായലുകളാണ്. ചില ചോദ്യങ്ങളെ ഉദ്ധരിച്ചാൽ നിർമൽ കുമാർ കാലത്തെ ചോദ്യം ചെയ്യുന്നവിധം കൂടുതൽ ബോധ്യമാകും.
1) കൺകെട്ടഴിച്ചു പെറ്റ തള്ള സ്വയം, മക്കളുടെ ഭൗതികാവശിഷ്ടങ്ങൾ ഒന്നൊന്നായി നുള്ളിപ്പെറുക്കി പരിശോധിച്ച് തിരിച്ചറിഞ്ഞല്ലോ നൂറുകൗരവ ജഡങ്ങളും?
2) അരമന വക്താവിനോട് കൊട്ടാരം ലേഖിക ചോദിച്ചു, ''എന്നിട്ടും മാറിയില്ലേ ധൃതരാഷ്ട്രരുടെ മുറുമുറുപ്പ്?
3) അധികാര ചിഹ്നമായ ചെങ്കോൽ മുതിർന്ന പാണ്ഡവന് ആശംസകളോടെ കൈമാറാതെ എന്തിനാണ് അവരെ കുരുവംശത്തിന്റെ ജനിതകധാര പഠിപ്പിക്കുന്നത്?
കഥകൾ ഭവോദീപനശക്തി നേടിയെടുക്കുന്നത് നമ്മുടെ നിത്യജീവിതാനുഭവങ്ങളിൽനിന്നും അനുഭൂതികളിൽനിന്നുമാണ്. അതുമല്ലെങ്കിൽ ജീവിതത്തിന്റെ അടിസ്ഥാനസ്വഭാവങ്ങളെ പിടിച്ചെടുക്കുന്നതിൽ നിന്നുമാണ്. ഈ കഥ വെറും ഭാവനയോ മിത്തോ ചരിത്രമോ അല്ല, മറിച്ച് ശക്തവും സമ്പന്നവുമായ ഒരു മനുഷ്യപുരാവസ്തുശേഖരം കൂടിയാണ്. ഒരു കാലത്തിലെ മനുഷ്യരുടെ നന്മകളെ കാറ്റെടുത്തുപോയതിന്റെ രേഖീകരണങ്ങൾ മുഴുവനും ഈ കഥയിലെ ചോദ്യങ്ങളിൽ ഉള്ളടക്കം ചെയ്തിട്ടുണ്ട്. ജീവിതത്തിൽനിന്നും നേരിട്ടെടുത്തതും ശൈലീസംശ്ലേഷണംകൊണ്ടു രൂപം മാറാത്തതുമായ ഒരു ചരിത്രത്തെ അഥവാ മിത്തിനെ ചോദ്യങ്ങൾകൊണ്ടാണ് പൂരിപ്പിക്കുന്നത്.
ഖാണ്ഡവ വനം എന്ന അതിവിശിഷ്ട ആവാസവ്യവസ്ഥയെ വളഞ്ഞുകത്തിച്ചു പാടേ നശിപ്പിച്ച പ്രാകൃതപാണ്ഡവരുടെ നീചപ്രവൃത്തിക്ക് നീ വിശ്വപ്രകൃതിയോട് പ്രായശ്ചിത്തം ചെയ്തു. എല്ലാ കലഹങ്ങളും യുദ്ധങ്ങളും പ്രാകൃത സ്വഭാവത്തിലേക്കു കടക്കുമെന്നു തന്നെയാണ് നിർമൽകുമാർ വാദിക്കുന്നത്. കുരുക്ഷേത്രയിൽ യുദ്ധം പൊട്ടിപുറപ്പെട്ടപ്പോൾ, ക്രാന്തദർശിയായ അച്ചൻ പറഞ്ഞു- മകനേ, നീ ഇവിടെ അരമനയുടെ മുഖ്യ കാവൽക്കാരൻ ആയിരിക്കുക. കോട്ട ഭേദിച്ച് ശത്രു ഉള്ളിൽ വരാതിരിക്കാൻ സൂക്ഷ്മശ്രദ്ധ നീ രാപ്പകൽ ചെലുത്തുക. കലാപങ്ങളുടെ കാലത്തിലെ ഭരണദൗത്യത്തെയും കാവലാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമാണ് ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് നിർമൽ കുമാർ ഉദ്‌ബോധിപ്പിക്കുന്നത്.
എല്ലാ ശത്രുതകളും പ്രാകൃതാവസ്ഥ സൃഷ്ടിക്കും. അത് കാലത്തിന്റെ താളിൽ അങ്ങിങ്ങു വിതക്കപ്പെടുന്ന നിർമിത കലാപത്തിലേക്ക് നയിക്കും. അതിൽ രാഷ്ട്രീയ താല്പര്യങ്ങൾ മുങ്ങിത്താണിട്ടുണ്ടാവും. ഇത്തരം യാഥാർത്ഥ്യങ്ങളെ മിത്തിൽനിന്നും ഊരിയെടുത്ത് നമുക്കുമുമ്പിൽ പ്രതിഷ്ഠിക്കാനാണ് ഈ കഥാകാരൻ ശ്രദ്ധവയ്ക്കുന്നത്. അക്രമങ്ങളുടെ ക്രമമില്ലാത്ത ചാട്ടങ്ങൾപോലും ആസൂത്രിതമായി മാറിയ കാലത്തെയാണ് നിർമൽകുമാർ തൊട്ടുകാണിക്കുന്നത്. മിത്തുകളെ വചനസമൃദ്ധിയാക്കി മാറ്റുകയും യാഥാർത്ഥ്യത്തെ തെരഞ്ഞുപിടിച്ചുകൊണ്ടുവരികയും ചെയ്യുന്ന ഈ പ്രവണത തന്നെയാണ് നിർമൽ കുമാർ 'സതി' എന്ന കഥയിലും പ്രവർത്തിപ്പിച്ചിട്ടുള്ളത്. 'സതി' യിൽ ചോദ്യം ചോദിക്കുന്ന ഒരു സതിയും ഉത്തരം പറയാതെ നിൽക്കുന്ന മറ്റൊരു സതിയുമുണ്ട്. കൊട്ടാരം ലേഖികയുടെ അഭിമുഖത്തിലെ സ്ത്രീ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. പക്ഷേ, കലാപ തുല്യമായ സാഹചര്യത്തിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നില്ല. എല്ലാ ചൂതാട്ടസഭകളും ചോദ്യങ്ങളെയും ഉത്തരങ്ങളെയും നേരിടാൻ പാകമല്ലെന്നും അക്രമത്തിന്റെ കലയാണവർ പരിശീലിച്ചിരിക്കുന്നതെന്നും നിർമൽ കുമാർ പറഞ്ഞുവയ്ക്കുകയാണ്. അധികാരത്തിന് അർത്ഥം നഷ്ടപ്പെടുമ്പോൾ പ്രാകൃതമായ വാസനകളിലേക്ക് ഒരു അധികാരമോഹി പ്രവേശിക്കുന്നതിന്റെ എല്ലാ ചിത്രീകരണങ്ങളും ഈ കഥയിലുണ്ട്. ഈ കഥയിലെ ചോദ്യങ്ങൾ അധികാരത്തെ ഒരു പ്രാകൃതവ്യവസ്ഥയായി നമുക്ക് കാട്ടിത്തരുന്നു.
അനുബന്ധം
സമകാലിക ചരിത്രം വായിച്ചും അരമനരഹസ്യങ്ങൾ കേട്ടും പരിചിതരായ കൗരവ-പാണ്ഡവ കഥാപാത്രങ്ങളെ നേരിൽ കാണാൻ തൊഴിൽ സാഹചര്യമുണ്ടാകുമ്പോൾ, കേട്ടറിവിലൂന്നിയ സംശയങ്ങൾ നേരേചൊവ്വേ ചോദിക്കുന്നൊരു ജിജ്ഞാസഭരിതയായ മഹാഭാരത സമകാലികയാണ് കൊട്ടാരം ലേഖിക!
- ടിപ്പണി/ കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ
ഒരു മിത്തും അതിൽത്തന്നെ ദുർഗ്രഹമല്ല. നിരാശ്രയത്തിന്റെ വിദ്യുത്പ്രവാഹങ്ങൾ അവയിലൂടെ കിതച്ചെത്തും. ചരിത്രത്തോടും മിത്തിനോടും ധിക്കാരമായി പെരുമാറുന്ന ഈ കഥ കാലത്തെ നേരിട്ടനുഭവിപ്പിക്കുന്നു. പ്രാകൃത വയലൻസിനോടുള്ള ഈ പ്രതിഷേധങ്ങൾ ഭ്രമാത്മകമായ ദൃശ്യാനുഭവമോ സൗന്ദര്യമുള്ള ഭ്രാന്തോ ഒക്കെയായി നമുക്കനുഭവപ്പെടുന്നു. ഈ കഥയിലെ ടിപ്പണി മുകളിൽ ഉദ്ധരിച്ചിട്ടുണ്ട്. അത് ഏതു കാലത്തെയും ഈ പ്രാകൃത സംസ്‌കാരവുമായി കൂട്ടിച്ചേർത്തു വായിക്കാനുള്ള രഹസ്യസൂചകങ്ങളാണ് മിത്ത് എന്ന സംഗതിയുടെ വിശദാംശങ്ങളെയാണ് ചോദ്യങ്ങളുടെ കാടായി നിർമൽ കുമാർ നിവർത്തിക്കാട്ടുന്നത്.