കഥാപാത്രം മനുഷ്യന്‍ എന്ന സാധനം

14 Jul 2023

വി.എസ്. അജിത്തിന്റെ ഭാര്യാ രക്ഷതി യൗവനേ എന്ന കഥയുടെ വിശകലനം. മാധ്യമം ആഴ്ചപ്പതിപ്പ് 2023 ജൂണ്‍ 12 സുനില്‍ സി. ഇ ofm cap. വസ്തുസ്ഥിതികളുടെ പുറംമോടികള്‍ക്കപ്പുറം അവയുടെ സൂക്ഷ്മവശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് ഒരെഴുത്തുകാരന് സൗന്ദര്യാനുഭൂതികള്‍ സൃഷ്ടിക്കാന്‍ കഴിയുന്നത്. സ്‌നേഹം കാവലാകലാണെന്നും അത് ബാഹ്യം എന്നതിനേക്കാള്‍ ആന്തരികമാണെന്നും അല്ലാത്തതെല്ലാം വസ്തുവാണെന്നുമുള്ള തത്വചിന്തയെ പ്രചരിപ്പിക്കാന്‍ ആരും ഫിക്ഷന്റെ കലയെ വിനിയോഗിക്കാറില്ല. മനുഷ്യന്‍ എന്ന വസ്തുവിനെക്കുറിച്ചെഴുതുമ്പോഴും അതിസൂക്ഷ്മ നിരീക്ഷണങ്ങളാല്‍ അപൂര്‍വമായ ചാരുത പകര്‍ന്നുവയ്ക്കാന്‍ സമൂഹതലത്തിന്റെ സ്ഥൂലതലത്തെ വികാരങ്ങളായും വിചാരങ്ങളായും നിലപാടുകളായും പ്രത്യക്ഷീഭവിക്കുന്ന ഒരു കഥ വി.എസ് അജിത്തിന്റേതായി വന്നിട്ടുണ്ട്. മനുഷ്യന്‍ എന്ന സത്തയുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാനും ഭിന്നമായ ആന്തരിക സ്വരൂപവും സ്വഭാവവും പുലര്‍ത്തുന്ന 'സാധനം' തന്നെയായ ചില മനുഷ്യരെ ചൂണ്ടിക്കാട്ടാനും അജിത്ത് പ്രവര്‍ത്തിപ്പിക്കുന്നത് ഫിക്ഷന്റെ കലയെയാണ്. മനുഷ്യന്‍ എന്ന വസ്തുവിനുമേലെയാണ് ഇപ്പോള്‍ ലോകം നിലനില്‍ക്കുന്നത്. ഒരു കൊമ്മോഡിറ്റി (commodity) യായി മാറിയ മനുഷ്യന്റെ ആന്തരഭാവങ്ങളെയാണ് അജിത്ത് വരച്ചിടുന്നത്. മനുഷ്യന്‍ സ്‌നേഹത്തിന്റെ ആശയങ്ങളില്ലാത്ത ലോകത്തേക്കാണ് സൗന്ദര്യവുമായി വരുന്നത്. അതുകൊണ്ട് സ്‌നേഹത്തെ ഉപേക്ഷിച്ചശേഷം ആശയം സ്വതന്ത്രമാവുന്നതിനെയാണ് അജിത്ത് 'ഭാര്യാ രക്ഷതി യൗവനേ' എന്ന കഥയിലൂടെ ആക്ഷേപിക്കുന്നത്. സ്‌നേഹത്തിന്റെ ഇന്നലെകളെ കാരുണ്യം കൂടാതെ മായ്ച്ചുകളയുന്ന പുതിയ മനുഷ്യന്‍ ഒരു വസ്തുവാണെന്ന് (സാധനം) പരിഹാസത്തോടെ അജിത്ത് വിളിച്ചുപറയുമ്പോള്‍ സ്‌നേഹത്തിന്റെ ആര്‍ക്കൈവ് അല്ലാതായി മാറിയ മനുഷ്യരെ കഥയിലെ 'സാധനം' ചൂണ്ടിക്കാണിക്കുന്നു. സ്‌നേഹം എന്ന കല്പന വിപണിയും ജീവിതപങ്കാളി അതിന്റെ ഉപഭോക്താവുമായി മാറിയ കാലത്തില്‍ സ്‌നേഹത്തിന്റെ അരുചികളെ ഒരാള്‍ എങ്ങനെയാണ് ഡിസൈന്‍ ചെയ്യുന്നതെന്നും അജിത്ത് വിരല്‍തൊട്ടു കാണിക്കുകയാണ്. ഫ്രഞ്ച് തത്വചിന്തകനായ സാര്‍ത്രിന്റെ പ്രധാനപ്പെട്ട ഒരു വാദമിങ്ങനെയാണ്- 'കലയെ മരിച്ചവരോടും ഇനിയും ജനിച്ചിട്ടില്ലാത്തവരോടും ചേര്‍ത്തുനിര്‍ത്താനാവില്ല.' കാരണം, കല സജീവമായ ഇന്ദ്രിയങ്ങളുടേതാണ്. ഇവിടെ മരിക്കുന്ന വസ്തുവായ മനുഷ്യനില്‍നിന്ന് സ്‌നേഹത്തിന്റെ കലയുടെ ഖണ്ഡതയുടെ മൂര്‍ച്ചയാണ് കഥാകാരന്‍ പുറത്തെടുത്തു കാണിക്കുന്നത്. എല്ലാ വിലപിടിപ്പുള്ള മനുഷ്യരെയും സൈബര്‍ ഇടം ഒരുപോലെയാണ് കാണുന്നത്. ആരുടെ പേജിനും മുന്തിയ വില അതു കൊടുക്കുന്നില്ല. അത്തരം ഒരു ദൃശ്യ ഇലാസ്തികത കാലത്തിലെ ഭാര്യ-ഭര്‍തൃ ബന്ധത്തെയും അതിനുള്ളിലെ സംശയത്തിന്റെ തരികളെയും തെറ്റിധാരണകളെയും വിഹിത/അവിഹിത സൗഹൃദങ്ങളെയും ഒരു കിടക്കയുടെ പശ്ചാത്തലഭംഗിയില്‍ വിവരിക്കുമ്പോള്‍ മനുഷ്യാ ഉടമസ്ഥതയുടെ താക്കോല്‍ ആരുടെപക്ഷത്ത് എന്ന ചോദ്യം ചോദിച്ചുകൊണ്ട് വായനക്കാരന്‍ കഥയില്‍ താമസിക്കുകയോ പിന്‍വാങ്ങുകയോ ചെയ്യുന്നു. മലയാളകഥ അതിന്റെ സൃഷ്ടാവിന്റെ സമീപത്തുതന്നെ ചുറ്റിക്കറങ്ങിക്കിടക്കുന്ന ഒരു കാലത്തിലാണ് അജിത്തിന്റെ കഥ പുറത്തേയ്ക്കുവന്ന് സംവദിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കഥയുടെ ഇസ്‌തെറ്റിക് ചുറ്റുപാടിനെക്കുറിച്ചും അത് കാലത്തോട് എന്തുപറയാന്‍ ആഗ്രഹിക്കുന്നുവെന്നതിനെകുറിച്ചുമാണ് ചര്‍ച്ച ചെയ്യേണ്ടത്. ഫിക്ഷന്റെ വിനിയോഗ ദര്‍ശനം മനുഷ്യന്‍ എന്ന വസ്തുവിനെ ഇനി വിനിയോഗത്തിന്റെ സൗന്ദര്യശാസ്ത്രമെന്നു വിളിക്കാം. കാരണം, വെറും കാഴ്ചയുടെ പുതുമയാണിതിപ്പോള്‍. അവനിലെ ഗ്രാഫിക് ആര്‍ട്ടിസ്റ്റ് സ്‌നേഹത്തെ മിനുക്കിയെടുത്ത് മുഖം എന്ന മന്ദിരത്തില്‍ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. സ്‌നേഹവും സൗന്ദര്യവും അനുഭവിക്കുന്നില്ല. അവര്‍ പല കാരണങ്ങളാല്‍ അകറ്റിനട്ട വൃക്ഷത്തൈകളെ പോലെയാണ് വളരുന്നത്. 'ഭാര്യാ രക്ഷതി യൗവനേ' എന്ന കഥ തുടങ്ങുന്നത് നോക്കുക: ''കിടക്കുമ്പോള്‍ ആ സാധനത്തിന്റെ മേത്ത് മുട്ടുവോ?'' ''ഛായ്'' ''സത്യമായിട്ടും.'' ''ഉറങ്ങിവരുമ്പം അറിയാതെ കയ്യെങ്ങാനും?'' ''ഇല്ലെന്നേ... കിങ്‌സൈസ് കട്ടിലാ പോരാത്തതിന് നടുക്ക് തലേണ...'' - ഭാര്യാ രക്ഷതി യൗവനേ ദാമ്പത്യം എന്നത് ഒരു സ്ഥാപനം എന്നതിലുപരി അതൊരു മൂല്യമാണ്. മനുഷ്യന്‍ എന്ന വസ്തു ഇന്നൊരു വൈകാരിക ജീവി എന്നതിനപ്പുറം ഒരു സാങ്കേതിക ജീവിയാണ്. അവിടെ സ്‌നേഹം എന്ന വൈകാരികഭാഷയ്ക്ക് അംഗത്വമില്ല. അപ്പോള്‍ സ്‌നേഹത്തിന്റെ പുതിയ അക്കൗണ്ടുകള്‍ തുറക്കും. ഇന്ന് കിടക്കകള്‍ കിതയ്ക്കുന്നത് വൈകാരിക അകലംകൊണ്ടാണ്. അവിടെ സ്‌നേഹത്തിന്റെ വ്യാജരേഖയുമായി ഒരുപാടുപേര്‍ കതക് തള്ളിത്തുറന്ന് വരും. വൈകാരിക രമ്യതക്കുറവുകള്‍ ഒരാളെ എപ്പോഴും തടഞ്ഞുവയ്ക്കും. വൈകാരിക ഭാഷയ്ക്ക് യുക്തികള്‍ കുറവായിരിക്കും. അത് നൈമിഷികതയില്‍ നിലനിന്ന് പെട്ടെന്ന് എവിടേയ്‌ക്കോ മറയുന്നു. നാം പെട്ടെന്ന് നമ്മളല്ലാതായി മാറുന്നത്. യുക്തികള്‍ വന്നുമൂടുമ്പോഴാണ്. ഒരു സ്ത്രീ സ്‌നേഹത്തിന്റെ പേരില്‍ പൊസ്സസീവായി തീരുമ്പോള്‍ കുടുംബം എന്ന സ്ഥാപനത്തില്‍ കെട്ടുകഥയായി അവശേഷിക്കും. കുടുംബം എന്നത് ഒരു വിവര രേഖയുമാണ്. പക്ഷേ, സ്‌നേഹം എന്ന വൈകാരിക ഭാവത്തിന് എപ്പോഴും രേഖകള്‍ അവശേഷിപ്പിക്കുക സാധ്യമല്ല. സ്‌നേഹത്തെ ജനിപ്പിച്ചെടുക്കാന്‍ വൈകാരികമായി രോഗിയായിത്തീരുന്ന സ്ത്രീ/പുരുഷ വിഹിത/അവിഹിത സൗഹൃദങ്ങളെ എത്ര ഭംഗിയായിട്ടാണ് കേവലം ചില ഡയലോഗുകള്‍ കൊണ്ടുമാത്രം അജിത്ത് എന്ന കഥാകാരന്‍ സാധിച്ചെടുക്കുന്നത്. എല്ലാ മനുഷ്യരിലും ഒരു അപരനുണ്ട്. വിഹിതമല്ലാത്തതു ചെയ്യുമ്പോള്‍ ഈ അപരനാണ് അമരക്കാരനായി നില്‍ക്കുന്നത്. ഈ കഥയിലെ പേരില്ലാത്ത കഥാപാത്രം അഥവാ 'സാധനം' ഈ അപരത്വത്തെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. പുറത്തുള്ള വസ്തുക്കളായ മനുഷ്യരില്‍ ജീവിതത്തെ കാണുകയും അതില്‍ തങ്ങളെത്തന്നെ നിറയ്ക്കുകയും ചെയ്യുന്ന രീതിയാണത്. രക്തവും മാംസവുമുള്ള വ്യക്തി ചില നേരങ്ങളിലെല്ലാം നമ്മില്‍നിന്ന് പുറത്താകുമെന്നു തന്നെയാണ് അജിത്ത് പറഞ്ഞുവയ്ക്കുന്നത്. മനുഷ്യന്‍ എന്ന സത്തയെ സാധനത്തിന്റെ തലത്തിലേക്ക് ആരോപിക്കുകയും പുതിയൊരു അര്‍ഥചരിത്രത്തെ നെയ്തു ചേര്‍ക്കുകയുംവഴി കഥയെ പുതിയ വര്‍ണത്തിലും പുതിയ മനുഷ്യനെ പുതിയ ഭാവാര്‍ഥത്തിലുമാണ് അജിത്ത് കൊണ്ടുപ്രതിഷ്ഠിക്കുന്നത്. ഈ പുതിയ വ്യക്തിത്വാംശംതന്നെ വസ്തുവായ മനുഷ്യനെ കാണാനുള്ള ജാലകമാണ്. ഇത് വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് വഴിതുറക്കും. സംശയരോഗങ്ങള്‍ സൃഷ്ടിക്കും. സ്‌നേഹം എറിഞ്ഞുടയ്ക്കപ്പെടും. അകലത്തിന്റെ വിസ്തീര്‍ണം വര്‍ധിപ്പിക്കും. പുതിയ മനുഷ്യന്‍ സ്‌നേഹത്തിന്റെ പുതിയ സോഫ്റ്റുവെയറാണ്. അത് വിതരണം ചെയ്യപ്പെടുന്ന സ്‌നേഹം കൊണ്ടുനടക്കുന്ന ഒരു ഉപകരണമാണ്. പുതിയത് തിരയാന്‍ വെമ്പല്‍ കാട്ടുന്ന ഒരു പുതിയ മനുഷ്യന്‍ എപ്പോഴും രൂപമെടുത്തുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ സ്വരം, വികാരം ഒക്കെ സാങ്കേതിക വസ്തുവായി മാറിക്കൊണ്ടിരിക്കുകയാണ്. 'ഭാര്യാ രക്ഷതി യൗവനേ' എന്ന കഥ അക്ഷരാര്‍ഥത്തില്‍ സംശയരോഗം, പൊസ്സസീവ്‌നെസ്, സ്‌നേഹരാഹിത്യം തുടങ്ങിയ സംഗതികളെയാണ് അനാവരണപ്പെടുത്തുന്നത്. 'അവരവര്‍' എന്നൊരു ഉള്ളടക്കമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനു നടുവിലേക്കാണ് ചിലപ്പോഴെങ്കിലും ഇത്തരം ജീവിതവ്യവസ്ഥകള്‍ വന്നുമറിയുന്നത്. ജീവിതത്തിലേക്കുള്ള നേര്‍പ്രവേശനത്തില്‍ സ്‌നേഹം സ്പ്ലിറ്റായി മാറുന്നതിനെ കഥാകൃത്ത് വിപുലീകരിക്കുന്ന വിധത്തെ ദര്‍ശനത്തിന്റെ വിനിയോഗമായി നമുക്ക് വായിച്ചെടുക്കാം. അനുബന്ധം അയാള്‍ ഭാര്യയുടെ മൊബൈല്‍ നമ്പറില്‍ വിരലമര്‍ത്തി. അവള്‍ ഫോണ്‍ കാതോടു ചേര്‍ത്തു പിടിച്ചു ചോദിച്ചു: ''എന്തേ... അയാള്‍ പറഞ്ഞു: ''വല്ലാത്ത ചൂട്... നീയൊന്ന് മാറിക്കിടന്നേ...'' -അടുപ്പം/അശ്രഫ് ആഡൂര് (കുണാമന്റെ പുതപ്പ്) അകലത്തിന്റെ മനഃശാസ്ത്രത്തിന്റെ പുതിയ രംഗാവതരണമാണിത്. സ്‌നേഹം ഫാന്റസിയും വ്യാജയാഥാര്‍ഥ്യവുമായി മാറിയ ഒരു കാലത്തെയാണ് അജിത്ത് അഡ്രസ് ചെയ്യുന്നത്. സ്‌നേഹം ഉണ്ടെന്ന വിശ്വാസമാണിപ്പോഴുള്ളത്. അതിന്റെ അനുഭവങ്ങള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ല. സ്‌നേഹം ഒരേസമയം യഥാര്‍ഥവും വ്യാജവുമായി അവതരിക്കുന്നതിന്റെ ഭാഷാപരമായ സങ്കല്പത്തെയാണ് കഥയില്‍ നാം വായിക്കുന്നത്. ഒരാളുടെ ആന്തരിക/വൈകാരിക/ബാഹ്യ ഭാവങ്ങളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്താല്‍ ലഭിക്കുന്ന കാതലല്ല. സ്‌നഹത്തിന്റെ ഉടമ്പടി മനഃശാസ്ത്രം. അത് വസ്തുവായ മനുഷ്യന്റെ ഒരു ഛേദം മാത്രമാണ്. അതുകൊണ്ട് എല്ലാവസ്തുക്കളിലും മനുഷ്യന്‍ ജീവിക്കുന്നുവെന്ന തത്വം ഉണ്ടാകുകയാണിപ്പോള്‍. ഫിക്ഷനും പുറത്തു നടക്കുന്ന യാഥാര്‍ഥ്യമാണ് വി.എസ് അജിത്തിന്റെ 'ഭാര്യാ രക്ഷതി യൗവനേ'.