കാഴ്ചകള്‍ മനോരാജ്യത്തിന്റെ ചമയങ്ങളല്ല
14 Jul 2023
ഫാ. സുനില്‍ സി. ഇ ofm cap.
ഡയറക്ടര്‍, അസീസി ആര്‍ട്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്, കൊല്ലം
തനൂജ ഭട്ടതിരിയുടെ 'ത്രസിപ്പിക്കുന്ന കണ്ണുകള്‍' എന്ന കഥയുടെ വിശകലനം.
സമകാലിക മലയാളം വാരിക, 2023 മെയ് 15
കഥയുടെ ആഖ്യാനാംശത്തെ കവിത ചുരത്തുന്ന ഒരു ഭാവനാരീതിയുടെ ശ്രുതിലയങ്ങളുമായി കൂട്ടിയിണക്കുന്ന രീതി മുമ്പും ഉണ്ടായിട്ടുണ്ട്. ചെറുകഥയും പൊയട്രിയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാറിമറിയുന്ന അനുഭവം ആസ്വാദകരായ മലയാളികള്‍ക്ക് ആദ്യം സമ്മാനിച്ചത് ഉറൂബാണ്. ഒരു കഥയെ അളക്കാന്‍ പാകമായ നിരവധി മുഴക്കോലുകള്‍ ആവശ്യമുള്ള ഒരു സാഹിത്യ പശ്ചാത്തലത്തിലാണ് നാം ഇപ്പോഴുള്ളത്. ചില കഥകളെ ബാഹ്യോപരിതലത്തില്‍ വച്ച് നിരീക്ഷിക്കാനാവില്ല. കഥ ചിലപ്പോഴെങ്കിലും നമ്മെ അന്തര്‍ഭാവത്തിലേക്ക് കിനിഞ്ഞിറങ്ങാനും അര്‍ഥത്തിന്റെ അടയാളങ്ങളെ തെളിച്ചെടുക്കാനും നിര്‍ബന്ധിക്കും. ഒരു കഥയിലെ ബിംബഘടനയുടെ വിടര്‍ച്ചയെ ചാരുതപകരുന്ന വിദ്യയാക്കാന്‍ കാവ്യാംശത്തിലേക്ക് ഭാവനയെ കടത്തിയിരുത്തുന്നതുതന്നെ ഭാവുകത്വപരിണാമമാണ്. ഇത്തരത്തില്‍ രൂപകങ്ങളിലൂടെ ചിന്തിക്കുന്ന ഒരു കഥാകാരിയാണ് തനൂജ ഭട്ടതിരി. മാന്യന്മാരുടെ ലോകത്തെ നോക്കിക്കൊണ്ട് വളരെ നേര്‍ത്ത ഒരു പരിഹാസച്ചിരിയോടെ പുരുഷ (സ്ത്രീയുടെയും) കാമനയുടെ പതുങ്ങിക്കിടക്കുന്ന ആഴങ്ങളെ ചെറിയമീറ്ററിന്റെ സഹായത്തോടെ വിരല്‍ത്തുമ്പില്‍ ഒതുക്കിക്കാട്ടാനാണ് തനൂജ ശ്രമിക്കുന്നത്. 'ത്രസിപ്പിക്കുന്ന കണ്ണുകള്‍' എന്നു ശീര്‍ഷകപ്പെടുത്തിയിട്ടുള്ള ഈ കഥ കവിതയോടു ചേര്‍ന്നുനില്‍ക്കുന്ന അലങ്കാരസാന്ദ്രമായ ഒരു രീതി പിന്തുടരുമ്പോഴും ഈ കാലത്തിന്റെ കാഴ്ചയുടെ മുറിവുകളെയാണ് കഷ്ണിച്ചിടുന്നത്. ഈ കഥയിലെ സ്ത്രീ ഏതോ ഒരു പ്രകൃതി പ്രതിഭാസം കണക്കാണ് നമ്മുടെ മുന്നില്‍ വന്നുപെടുന്നത്. അവളുടെ ശരീരത്തിന്റെ വടിവുകളും ഹൃദയത്തുടിപ്പുകളും അവളെ ചൂഴ്ന്നുനില്‍ക്കുന്ന കാഴ്ചകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതിലെ കേന്ദ്രകഥാപാത്രം ജീവിതത്തെക്കുറിച്ച് തനിക്കു കിട്ടിയ പുതിയ നിനവുകള്‍ അവതരിപ്പിക്കാന്‍ കണ്ണ് എന്ന് പ്രതീകത്തെ ഭാഷാചിഹ്നമായി വിനിയോഗിക്കുന്നു. ഇവിടെ കാഴ്ച സ്ഥലപരമായ രൂപമാണ്. അത് കഥയെ ദൃശ്യഭാവങ്ങളുടെ കലയാക്കി മാറ്റുന്നു. കണ്ണിനെ അവയവങ്ങളില്‍നിന്ന് കൂട്ടം തെറ്റി സഞ്ചരിക്കുന്ന ഒന്നാക്കി ചിത്രീകരിക്കുകവഴി മലിനമായ കാഴ്ചകളുടെ കാലത്തെയാണ് തനൂജ രേഖീകരിക്കുന്നത്. മനുഷ്യന്‍ എന്ന സത്തയെ വ്യക്തിപരമായ സത്യത്തിന്റെ കുരുക്കില്‍പ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്ന ഈ കഥയെ ആത്മീയ-രാഷ്ട്രീയ വായനകള്‍ക്കു വിധേയപ്പെടുത്താന്‍ ഈ ലേഖകന്‍ നിര്‍ബന്ധിതനാകുന്നു.
ത്രസിപ്പിക്കുന്ന കണ്ണുകള്‍: ഒരു ആത്മീയവായന
ഗോള്‍ഡിങ്ങിന്റെ 'ഫ്രീ ഫാള്‍' എന്ന നോവലില്‍ നായകകഥാപാത്രമായ സമ്മിമൗണ്ട് ജോയ് ബിയാട്രീസിനെ വഞ്ചിക്കുന്നുണ്ട്. അതിനെ തുടര്‍ന്ന് തീവ്രമായ മാനസിക സംഘര്‍ഷത്തിന് വിധേയനാകുമ്പോള്‍ സാധാരണ വസ്തുക്കളെപ്പോലും രാത്രി സ്വപ്നങ്ങളിലെന്നപോലെ ഛേദിക്കപ്പെട്ട അവയവങ്ങളായി കാണുന്നുണ്ട്. ഇവിടെ കഥയിലെ ആഖ്യായികകാരിയുടെ 'കണ്ണിന്റെ കണ്ണുകളില്‍' വിവിധ വസ്തുക്കള്‍ വിവിധ രൂപങ്ങളിലാണ് അണിനിരക്കുന്നത്. ഇത് മനഃശാസ്ത്രപരമായ സംഘര്‍ഷം ഏല്പ്പിക്കുന്ന അകം കാഴ്ചയുടെ പ്രശ്‌നമാണ്. കണ്ണുകള്‍ ഒരേ പ്രതലത്തിലുണ്ടായിരുന്നിട്ടും ഒരിക്കലും മുഖാമുഖം കാണുന്നില്ല. ഇവിടെ സത്താപരമായ അരക്ഷിതാവസ്ഥ കാഴ്ചയുടെ സ്ഥലപരതയില്‍ നിലനില്‍ക്കുന്നുവെന്നുതന്നെയാണ് തനൂജ വാദിക്കുന്നത്. ഈ കാഴ്ചാസംഘര്‍ഷത്തെ നേരിട്ടുപറഞ്ഞുകൊടുക്കാതെ ബിംബഭാഷയിലൂടെ ആ സംഘര്‍ഷത്തെ ബാഹ്യവല്കരിക്കാനാണ് കഥാകാരി ശ്രമിക്കുന്നത്. കണ്ണിന്റെ കടിഞ്ഞാണ്‍ വിട്ട ഓട്ടങ്ങളെക്കുറിച്ച് ഏറ്റവും നല്ല ഫലിതങ്ങള്‍ ഇറക്കി കളിച്ചിട്ടുള്ളത് ക്രിസ്തുവാണ്. കണ്ണാണ് ശരീരത്തിന്റെ വിളക്കെന്നും നിന്റെ കണ്ണ് നിനക്ക് പാപഹേതുവാകുന്നെങ്കില്‍ അത് ചൂഴ്‌ന്നെടുത്ത് ദൂരെ കളയണമെന്നുമൊക്കെ ഓര്‍മിപ്പിച്ചത് ക്രിസ്തുവാണ്. നമ്മുടെ കാഴ്ചകള്‍ വികൃതപ്പെടുമ്പോള്‍ അനുവര്‍ത്തിക്കാവുന്ന ഒരു ആന്തരിക പാഠം എന്ന നിലയ്ക്കാണ് ക്രിസ്തു അങ്ങനെയൊക്കെ പ്രഖ്യാപിച്ചത്. എല്ലാ കാഴ്ചകളും ഒരുതരം അബോധതല വിരുന്നുകളായി മാറിയ കാലത്തില്‍ ഇരുട്ടില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന കണ്ണുകളെ സ്വാതന്ത്രമാക്കുക എന്നൊരു വസ്തുത കൂടി ഇവിടെ നിവര്‍ന്നുവരുന്നു. കണ്ണിന്റെ ബാഹ്യ/ആന്തരിക അന്ധതയെക്കുറിച്ചും അതിന്റെ ദൈന്യതകളെ കുറിച്ചുമാണ് നാമിപ്പോഴും ചിന്തിക്കുന്നതും ആകുലപ്പെടുന്നതും. പക്ഷേ, കണ്ണുകള്‍ക്ക് ബാഹ്യലോകവുമായുള്ള ഭിന്നിപ്പ് ചിലപ്പോഴെങ്കിലും നിലനില്‍പ്പിന്റെ പ്രധാനവകാശമായി തീരും.
തനൂജ ഭട്ടതിരിയുടെ കഥയിലെ ആക്ടിവിസ്റ്റായ കേന്ദ്രകഥാപാത്രത്തിന്റെ കണ്ണുകള്‍ക്ക് പെട്ടെന്ന് അന്ധത ബാധിക്കുകയാണ്. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ആ അന്ധത മിഴികളെ പിടിമുറുക്കിയത്. ഒരു മനുഷ്യവ്യക്തി ആഗ്രഹിക്കുന്നത് ഒന്നും ലഭിക്കുന്നത് മറ്റൊന്നുമായിരിക്കും. അന്വേഷിക്കുന്നത് ഒന്നും കണ്ടെത്തുന്നത് മറ്റൊന്നുമായിരിക്കും. ഇത് ബാഹ്യലോകവും വ്യക്തിയും തമ്മിലുള്ള ഭിന്നിപ്പിനെ രൂക്ഷമാക്കി തീര്‍ക്കും. അപ്പോള്‍ കണ്ണിന്റെ കാഴ്ചയുടെ കടലിലെ അമര്‍ത്തിയ പ്രക്ഷുബ്ധതയെ ഈ കേന്ദ്രകഥാപാത്രം ജീവിച്ചുതീര്‍ക്കുകയാണ്. നമ്മുടെ കണ്ണുകളിലൊക്കെ അന്ധതയുടെ പാടകള്‍ പടര്‍ന്നുനില്‍പ്പുണ്ടെന്നും കഥാകാരി സാക്ഷ്യപ്പെടുത്തുന്നു. ബാഹ്യഭംഗിയിലും മോടിയിലും അയച്ചുനിര്‍ത്തിയിട്ടുള്ള കണ്ണുകള്‍ക്ക് പാകത കുറവുണ്ടെന്നു തന്നെയാണ് കഥാകാരി പറഞ്ഞുവയ്ക്കുന്നത്. കണ്ണ് ശരീരത്തിന്റെ വിളക്കാവാന്‍ വിസമ്മതിക്കുമ്പോഴെല്ലാം അന്ധത അതിന്റെ വല വിരിക്കുമെന്നുതന്നെയാണ് ക്രിസ്തുവും പറഞ്ഞുവയ്ക്കുന്നത്.
ത്രസിപ്പിക്കുന്ന കണ്ണുകള്‍: ഒരു രാഷ്ട്രീയ വായന
ഞാനെന്റെ മേലാടകള്‍ ഊരിയതേയുള്ളൂ
എനിക്ക് എന്റെ കാഴ്ചശക്തി തിരിച്ചുകിട്ടി.
ഞാന്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടി!
കൂടുതല്‍ വ്യക്തമായി വിശദമായി എനിക്ക്
കാഴ്ച തിരിച്ചുകിട്ടിയിരിക്കുന്നു.
ജീവിതത്തോട് ലോകത്തോട്, പ്രപഞ്ചത്തോട്
വലിയ സ്‌നേഹം തോന്നി.
- ത്രസിപ്പിക്കുന്ന കണ്ണുകള്‍ / തനൂജ ഭട്ടതിരി
ബാഹ്യലോകവുമായി ബന്ധപ്പെടാനുള്ള അഭിലാഷമാണ് മനുഷ്യന്റെ പ്രഥമപ്രേരണ. പക്ഷേ, അതിനുള്ള ശിക്ഷണം ലഭിക്കുന്ന കണ്ണുകള്‍ പെട്ടെന്ന് അണഞ്ഞുപോകുമെന്നും പിന്നീട് സംഭവിക്കുന്ന കാഴ്ചകളെല്ലാം ഭാരച്ചരക്കുകളായി മാറുമെന്നുമാണ് കഥ പറഞ്ഞുവയ്ക്കുന്നത്. തുറന്നിരിക്കുന്നതുകൊണ്ട് എല്ലാം കാണണമെന്നില്ല എന്ന ഒരു തത്വബോധത്തെയാണ് തനൂജ ഈ കഥയിലുടനീളം പകുത്തുവയ്ക്കുന്നത്. കണ്ണിന്റെ മേലാടകള്‍ ഉരിഞ്ഞുമാറ്റിയാലേ കാഴ്ചയുടെ ആഴങ്ങള്‍ കണ്ണിന്റെ കുഴിഞ്ഞ പീടികയില്‍ ഇരിപ്പുറപ്പിക്കുകയുള്ളൂവെന്നു തന്നെയാണ് കഥ സ്ഥാപിക്കുന്നത്. നാം ബാഹ്യനയനങ്ങള്‍കൊണ്ട് നല്ലതും ചീത്തയും എന്ന് വെറുതെ അടയാളപ്പെടുത്തിയ മനുഷ്യരെയൊക്കെ വീണ്ടും കാണാന്‍ തോന്നുന്നുവെന്ന് കഥയില്‍ ഒരിടത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണ് പ്രശ്‌നനിബദ്ധരായ മനുഷ്യരെ സൃഷ്ടിക്കാനും മനുഷ്യരെ സത്താപരമായി ഒറ്റപ്പെടുത്തുന്നതിന്റെ ആദ്യ ഉത്തരവാദി ഒരാളുടെ കണ്ണുകളാണെന്ന വാദത്തെയാണ് തനൂജ ഈ കഥയിലൂടെ ശരിവയ്ക്കുന്നത്. ശരീരത്തെ ഉപയോഗശൂന്യമായ ഒരു ആവേശം മാത്രമാക്കി തീര്‍ക്കുന്നതും ഒരാളുടെ കണ്ണുകള്‍ തന്നെയാണ്. ബാഹ്യനയനങ്ങളുടെ മേലാടകള്‍ വലിച്ചെറിയുമ്പോഴാണ് ശരീരത്തിന്റെ ഭാഷാസൗന്ദര്യത്തെ ഒരാള്‍ക്ക് കടഞ്ഞെടുക്കാനാവുന്നതെന്ന് കഥ വാദിക്കുമ്പോള്‍ അന്ധതയുടെ മനഃശാസ്ത്രത്തെയാണ് തനൂജ പകര്‍ത്തിക്കാട്ടുന്നത്. ഒരു ശരീരത്തില്‍ ഏറ്റവും കൂടുതല്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് ഒരാളുടെ കണ്ണുകളാണ്. കണ്ണിന്റെ തന്ത്രങ്ങള്‍ പാളുമ്പോഴാണ് ഒട്ടും ചാരുതയില്ലാത്ത മാനുഷികഭ്രാന്തുകള്‍ പുറത്തേക്കുന്തിവരുന്നത്. ഒരാളെ ഓരോ നിമിഷവും ഓരോതരം മനുഷ്യനാക്കി തീര്‍ക്കുന്നത് അയാളുടെ കണ്ണുകളാണെന്ന രാഷ്ട്രീയവായനയ്ക്ക് ഈ കഥയില്‍ അളവില്‍ കഴിഞ്ഞ സ്‌പേസുണ്ട്.
അനുബന്ധം
മുലക്കണ്ണിലെ കൃഷ്ണമണിയെങ്കിലും
എനിക്ക് കാഴ്ചകള്‍ കാണാന്‍
തുറന്നിടേണ്ടിയിരിക്കുന്നു.
മറ്റാരും ശ്രദ്ധിക്കാനാവാത്തവിധം
ബാക്കിയൊക്കെ.
ഞാന്‍ തുണിയാല്‍ ചുറ്റിക്കെട്ടാം.
സ്ത്രീശരീരം പോലെ അപകടം പിടിച്ച
ഒരു സാധനം മറ്റൊന്നുമില്ലെന്നാണല്ലോ
പൊതുവിധി.
- ത്രസിപ്പിക്കുന്ന കണ്ണുകള്‍/തനൂജ ഭട്ടതിരി.
കാഥിക തന്റെ മനസ്സിന്റെ അവ്യവസ്ഥ സൃഷ്ടിക്കുന്ന ഭാവനാസംബന്ധിയായ കാലം ഇവിടെ ആധിപത്യം ചെലുത്തുന്നു. ഒരു പുരുഷന് രണ്ട് കണ്ണുകളേയുള്ളൂ. ഒരു സ്ത്രീക്കാവട്ടെ നാല് കണ്ണുകളും. സ്ത്രീയുടെ നാല് കണ്ണുകളില്‍ രണ്ടെണ്ണം സ്‌നേഹത്തിന്റെ ഗാഥ രചിക്കാനുള്ളവയാണ്. അവ സ്‌നേഹത്തിന്റെ അകകണ്ണുകളാണ്. അവ കാഴ്ചയുടെ മനോരാജ്യത്തിലെ വെറും ചമയങ്ങളല്ല. മറിച്ച് അകലത്തിന്റെ മാന്ത്രികനിന്ദ്രകളെ ഉടയ്ക്കുന്ന പത്മതീര്‍ഥ കുളമാണ്. ശരീരം എന്ന അപകടം പിടിച്ച തുരുത്തിനെ വീണ്ടെടുക്കുന്നത് ത്രസിപ്പിക്കുന്ന ആ കണ്ണുകള്‍ തന്നെയാണ്.