കഥാനിരൂപണം

19 May 2023

ഭാവന ചെയ്യപ്പെടേണ്ടതല്ല സ്‌നേഹം ഫാ. സുനിൽ ofm cap. ഡയറക്ടർ, അസ്സീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻസ്, കൊല്ലം സി.വി ബാലകൃഷ്ണന്റെ'അത്തിമരത്തിനു കീഴെ' എന്ന കഥയുടെ വിശകലനം പ്രഭാതരശ്മി 2023, മാർച്ച് - ഏപ്രിൽ സി.വി ബാലകൃഷ്ണന്റെ കലാഭാവനയ്ക്ക് ബൈബിളുമായി ബന്ധപ്പെട്ട പ്രതിമാനങ്ങളുടെ നേർക്ക് എന്തെന്നില്ലാത്ത കമ്പമാണുള്ളത്. ഞെരുക്കുന്ന ചുറ്റുപാടുകളിൽ തന്റെ ഭൗതികമായ നിലനിൽപ്പും ഒപ്പം സ്‌നേഹത്തിന്റെ കർക്കശവിശുദ്ധിയും സ്ഥാപിക്കാനുള്ള ശ്രമത്തിനിടയിൽ, കഠിന (ജീവിത) പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ കേന്ദ്രമാക്കിയുള്ള കഥകളാണ് ബാലകൃഷ്ണൻ എഴുതുന്നത്. ഈ കഥാകാരന്റെ പല കഥകളും തമ്മിലുള്ള ചില ഉപരിതല സാദൃശ്യങ്ങൾ ആത്മീയസുകൃതങ്ങളെ തൊട്ടുകാണിക്കുന്നവയാണ്. പട്ടണം നൽകുന്ന ആഢംബരങ്ങൾ ഉപേക്ഷിച്ച് ഒരു കുഗ്രാമത്തിലേക്ക് സേവനതല്പരനായി കടന്നുചെല്ലുന്ന ഒരു ഡോക്ടറുടെ ജീവിതം 'ഭയാനകം' എന്ന കഥയിലൂടെ ബാലകൃഷ്ണൻ അവതരിപ്പിച്ചുണ്ട്. ഡോക്ടർ വിഷ്ണുഭട്ട് സ്വന്തം വീട്ടിൽനിന്നും അഞ്ചുകിലോമീറ്ററോളം അകലെയുള്ള ദരിദ്രമായ ഒരു വീട്ടിൽ രോഗശയ്യയിലായ വൃദ്ധന്റെ അരികിലായിരുന്നു. രോഗിയുടെ ശ്വാസഗതി സാധാരണ നിലയിലായിരുന്നില്ല. അയാളുടെ നെഞ്ചിൻകൂട് ദീനമായി ഉയർന്നുതാണുകൊണ്ടിരുന്നു. കാഴ്ച മങ്ങിയ കണ്ണുകൾ തുറന്ന് അയാൾ ഡോക്ടറെ നോക്കി. ''സാരമില്ല, ശരിയാകും. ഈ വിഷമമൊക്കെ മാറി സുഖമാകും'' വിഷ്ണുഭട്ട് അയാളുടെ നെഞ്ചിൽ തടവിക്കൊണ്ട് പറഞ്ഞു. രോഗം സൃഷ്ടിക്കുന്ന പെരുംനോവും പ്രതിസന്ധികളെ വലംചുറ്റി നീങ്ങുന്ന നിരാലംബരായ മനുഷ്യരുമാണ് ബാലകൃഷ്ണന്റെ കഥാപാത്രങ്ങൾ. രോഗബാധിതമായ ശരീരത്തിന്റെ നോവുകളെ ആത്മീയമായ അവസ്ഥകളിലേക്ക് സംക്രമിക്കുന്നതിന്റെ പ്രയാസങ്ങൾ മുമ്പും നേരിട്ടിട്ടുള്ള ഒരു കഥാകാരന്റെ 'അത്തിമരത്തിനു കീഴെ' എന്ന പുതിയ കഥ വായിക്കാൻ ചില ദാർശനിക സുകൃതങ്ങളും ട്യൂളുകളും ആവശ്യമാണ്. ഓരോ മനുഷ്യരുടെയും ഉള്ളിലിരുന്നു നീറുന്ന ഒരുതരം അസംതൃപ്തിയുണ്ട്. കഠിനമായ ഈ അതൃപ്തി ഒരാളെക്കൊണ്ട് പലതും ഭാവന ചെയ്യിക്കും. ഇപ്പോൾ സ്‌നേഹവും ഭാവന ചെയ്യപ്പെട്ടു തുടങ്ങിയതിനെ പ്രതിരോധിക്കാൻ ബാലകൃഷ്ണൻ തീർക്കുന്ന ഈ ആശുപത്രി സാഹിത്യത്തെ (clinical literature) പല മട്ടിൽ വായിക്കുകയാണ് പ്രധാനം. സ്‌നേഹത്തിന്റെ കിടയറ്റ അഭ്യാസികൾ കഥയിലെ സ്വിറ്റുവേഷൻ നിർമ്മിതികൾ രോഗം എന്ന അനുഭവത്തിലേക്കുമാത്രം ഒതുങ്ങിക്കൂടുന്നില്ല. മറിച്ച് അത് സ്‌നേഹത്തിന്റെ പ്രത്യയശാസ്ത്രം തീർക്കുന്നു. അതിൽ മനഃശാസ്ത്രപരമായ സ്ഥലപ്പെടലുകൾ സാധ്യമാക്കുകയും സ്‌നേഹത്തിന്റെ വിശാലത സൃഷ്ടിക്കുകയും ചെയ്യുന്നു. ജീവിതം എന്ന കലയ്ക്കുള്ളിലെ ഉപപ്രപഞ്ചങ്ങളെ പിടിച്ചുകൊണ്ടുവരുന്നത് രോഗവും സ്‌നേഹവുമാണെന്ന ധ്വനികൾ ഈ കഥ അവശേഷിപ്പിക്കുന്നു. ആയുസ്സിന്റെ അന്ത്യത്തിനപ്പുറത്തേക്കുപോകുന്ന അനുഭവമായി സ്‌നേഹത്തെ ചിത്രീകരിച്ചത് ഷേക്‌സ്പിയറാണ്. ബാലകൃഷ്ണൻ തീർക്കുന്ന ഈ ഗ്ലോബൽ ചിത്രങ്ങൾ സ്വയം വിശാലത നേടുന്നത് അതിൽ ഉള്ളടക്കം ചെയ്തിരിക്കുന്ന ആത്മീയസൂക്തങ്ങളുടെ പിൻബലംകൊണ്ടാണ്. രോഗം ഒരാളെ ഒഴിഞ്ഞുമാറലിലേക്കോ ഒറ്റപ്പെടലിലേക്കോ ഒക്കെ നയിച്ചേക്കാമെന്ന സന്ദേഹമാണ് ഈ കഥ കൈമാറുന്നത്. അവിടെ ഭാവന ചെയ്യപ്പെട്ട സ്‌നേഹം അട്ടിമറിക്കപ്പെടേണ്ടതുണ്ട്. ഒരു കമ്പോള മാനവികതയുടെ ഭാഗമായി വരുന്ന ആത്മീയ സംസ്‌കാരമല്ല ഇവിടെ സ്‌നേഹം എന്നു പറയുന്നത്. സി.വി ബാലകൃഷ്ണന്റെ 'അത്തിമരത്തിന് കീഴേ' എന്ന കഥ ആരംഭിക്കുന്നത് നോക്കുക- ഡോക്ടർ വിശദമായ പരിശോധനയ്‌ക്കൊടുവിൽ ഒരു തീർപ്പിലെത്തി: എത്രയും പെട്ടെന്ന് ശസ്ത്രക്രിയ. മൈക്കിൾ എന്റെ കൈ പിടിച്ചു ''പേടിക്കണ്ട.'' ഡോക്ടറുടെ തീർപ്പ് കേട്ടപ്പോൾ എന്റെ കണ്ണുകൾ ഭയംകൊണ്ട് പിടഞ്ഞത് മൈക്കിൾ മാത്രമേ കാണാനുണ്ടായിരുന്നുള്ളു. കാറോടിച്ച് എന്നെ ആശുപത്രിയിലെത്തിച്ചത് അവനാണ്. ഞാൻ കൊടും നോവിലായിരുന്നു. ഒരു വഴിക്കുനോക്കിയാൽ ഈ കഥ മാനസികക്കുഴപ്പത്തിന്റെ സൃഷ്ടിയാണ്. ഈ മാനസികക്കുഴപ്പം ജീവിതത്തിന്റെ പൊള്ളത്തരത്തെ, നോവുകളുടെ കാലത്തിലെ ഏകാന്തതയെ, സ്‌നേഹംകൊണ്ട് തൊടാനാവുമെന്നും അത്തരം മാനസികപീഡകളെ ദുരീകരിക്കാനാവുമെന്നും സാക്ഷ്യപ്പെടുത്തുന്നു. കലയുടെ രൂപത്തിൽ മാത്രമല്ല സാധാരണ ജീവിതത്തിലെ പ്രവൃത്തികളിലൂടെയും രോഗപീഡകളുടെ കാലത്തിലെ മനുഷ്യന്റെ സ്‌നേഹസാമീപ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഈ കഥ നൽകുന്നു. സ്‌നേഹത്തെ നിർവചിക്കണമെങ്കിൽ രോഗം ഒരു ഭാഷയായി ഒരു മനുഷ്യന്റെ ഉള്ളിൽ പ്രവേശിക്കേണ്ടതുണ്ടെന്നു തന്നെയാണ് ബാലകൃഷ്ണൻ സ്ഥാപിക്കുന്നത്. സ്‌നേഹത്തിന്റെ കിടയറ്റ അഭ്യാസികളായിട്ടാണ് ഇതിലെ കഥാപാത്രങ്ങൾ നിലനിൽക്കുന്നത്. സംഭാഷണങ്ങൾക്ക് ജീവിതത്തിലുള്ള സ്ഥാനം മനസ്സിലാകണമെങ്കിൽ രോഗം എന്ന അനുഭവം അനിവാര്യമാണെന്നും കഥ പറഞ്ഞുവയ്ക്കുന്നു. ഏറ്റവും ചെറിയ രോഗംപോലും ഒരാളെ കൊടുംനോവിൽ കൊണ്ടെത്തിക്കും. സ്‌നേഹത്തിന്റെ പലതരം മുഖങ്ങളെ ചിത്രങ്ങളാക്കി വയ്ക്കാനാണ് ബാലകൃഷ്ണൻ ശ്രമിക്കുന്നതും. മൈക്കിൾ എന്ന കഥാപാത്രം സ്‌നേഹം അനുഭവിക്കാത്തവരുടെ അത്യാർത്തിയോടെയല്ല സ്‌നേഹത്തിൽ ചെന്നുചാടുന്നത്. രോഗം സ്‌നേഹത്തെ വൈകാരിക വ്യാകരണമാക്കുമെന്നതിന്റെ തെളിവുകളാണ് കഥ ശേഷിപ്പിക്കുന്നത്. ആശുപത്രി സാഹിത്യത്തിന്റെ കലയെ പ്രദർശിപ്പിക്കണമെങ്കിൽ സ്‌നേഹത്തിന്റെ ഭാഷ കൊത്തിയെടുക്കപ്പെടേണ്ടതുണ്ട്. സ്‌നേഹം നടിപ്പായി മാറിയ കാലത്തിൽ രോഗത്തിന്റെ ഭാഷ സ്‌നേഹത്തെ വീണ്ടെടുക്കുന്നതിന്റെ ചിത്രീകരണമാണ് 'അത്തിമരത്തിനുകീഴേ' എന്ന കഥയുടെ ഒരു ഛേദം. രോഗം എന്ന ഉത്പന്നം വർത്തമാനകാലഘട്ടത്തിലെ പല മനുഷ്യരും സ്വന്തം രോഗങ്ങളെക്കുറിച്ചും ശാരീരികാസ്വാസ്ഥ്യങ്ങളെക്കുറിച്ചും കുമ്പസാരരീതിയിൽ എഴുതുന്നതുകൊണ്ടുമാത്രം തൃപ്തിപ്പെടുന്നില്ല. കാരണം, രോഗത്തെ ഒരു ഉത്പന്നമായി കാണുന്ന ഭിഷ്വഗ്വര സംസ്‌കാരമാണിപ്പോൾ നിലവിലുള്ളത്. അവിടെ പരിചരണം ഒരിക്കലും ആൽക്കെമിയായി തീരുന്നില്ല. ഭാവനചെയ്യപ്പെട്ട സ്‌നേഹമാണ് പല ഭിഷഗ്വരന്മാരും കൈമാറ്റം ചെയ്യുന്നത്. അതു പണം മുടക്കി തിരികെ വാങ്ങുന്ന ആരോഗ്യവും സ്‌നേഹവുമാണ്. അത്തരം ഒരു അനുമാനത്തെയും കറന്നെടുത്തു വച്ചിട്ടുള്ള ഒരു കഥയാണ് 'അത്തിമരത്തിനു കീഴേ.' രോഗിയുടെ വിഹ്വലമായ മാനസിക പ്രപഞ്ചത്തിലേക്ക് എത്തിനോക്കുമ്പോൾ തീക്ഷ്ണമായ അപഹരിക്കലിന്റെ അബോധഘടനകൾ വായനക്കാരന് അസ്വാസ്ഥ്യം പകരുന്നു. രോഗത്തിൽനിന്ന് വിചിത്രമായൊരു വിമോചനമാണ് ഇക്കാലത്ത് രോഗിക്കു ലഭിക്കുന്നത്. മരുന്നിന്റെ പ്രയോഗങ്ങൾകൊണ്ട് മാറ്റാവുന്ന ദീനങ്ങളെപോലും ശസ്ത്രക്രിയയ്ക്ക് വിട്ടുകൊടുക്കുന്ന ഒരു പ്രവണത ഇവിടെ നിലനിൽക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ ചൂഷകനായിട്ടുള്ള ഒരു ഭിഷ്വഗ്വരന്റെ മുന്നിൽ രോഗംപോലും ഒരു ഉത്പന്നമായി തീരും. നാം ജീവിക്കുന്ന കാലത്തെ അതായിത്തന്നെ ചിത്രീകരിക്കുന്ന ഒന്നിലധികം മുഹൂർത്തങ്ങളെ സി.വി ബാലകൃഷ്ണൻ സൃഷ്ടിച്ചിട്ടുണ്ട്. ഇവിടെ രോഗവും സ്‌നേഹവുമെല്ലാം വളർച്ചയെത്തിയ ശരീരഭാഗങ്ങൾപോലെ പ്രത്യക്ഷമാകുകയാണ്. കാലത്തെ അതായിത്തന്നെ പകുത്തുവയ്ക്കാനും കഥ ശ്രമിക്കുന്നുണ്ട്. ഇതിലെ സെബാസ്റ്റ്യൻ എന്ന രോഗിയായ ആൾ ഇങ്ങനെ പറയുന്നുണ്ട്: 'ആശുപത്രികളെ പേടിച്ചാണ് ഞാൻ വളർന്നത്. ഓരോ ആശുപത്രിയും എന്നെ പേടിപ്പിച്ചിരുന്നു. ഓരോന്നിലും മനുഷ്യരെ കാർന്നുതിന്നുന്ന രോഗങ്ങളാണ്. ഇന്ന് മനുഷ്യർക്കെല്ലാം രോഗങ്ങളെക്കാൾ പേടി ആശുപത്രികളെയാണെന്ന ധ്വനി യും ഈ പരസ്യവാചകങ്ങളിലുണ്ട്. ചില വ്യഗ്രസന്ദർഭങ്ങളിൽ രോഗം സ്‌നേഹത്തെ നിഷേധിക്കും. പുഴുക്കളുടെ ഭക്ഷണമായിത്തീരാനുള്ള ശരീരത്തിന് ഒരർഥവുമില്ലെന്ന മനനപ്രഖ്യാപനമാണത്. സ്‌നേഹം ചിലപ്പോൾ ഒരു നേരമ്പോക്കായി തീർന്നേക്കാം. പക്ഷേ, രോഗം ഒരു അസ്വാതന്ത്ര്യമാണല്ലോ. ഈ അസ്വാതന്ത്ര്യത്തെയാണ് നമ്മുടെ ആശുപത്രി സംസ്‌കാരം ഉത്പന്നമായി സ്വീകരിക്കുന്നത്. വളർച്ചയെത്തിയ ശരീരഭാഗങ്ങളെ നാം മറച്ചുവയ്ക്കുന്നതുപോലെ ആശുപത്രി അധികൃതർ രോഗത്തിന്റെ വിപണനമൂല്യത്തെയും മറച്ചുവയ്ക്കുന്നുവെന്നു തന്നെയാണ് ബാലകൃഷ്ണൻ പറഞ്ഞുവയ്ക്കുന്നത്. അനുബന്ധം ഫിക്ഷന്റെ ഉള്ളിലെ അഫോറിസങ്ങൾ കാലം തന്നെയാണ്. അത് കഥയുടെ മൃദുവായ സമീപനങ്ങളെ കഠിനപ്പെടുത്തി ഒരു തത്വചിന്തയെ കാട്ടിത്തരലാണ്. ആശുപത്രികിടക്കയിൽ അധികൃതരുടെ സ്‌നേഹം നാട്യമാണെന്ന് തന്നെയാണ് കഥ സ്ഥാപിക്കുന്നത്. രോഗിയുടെ ശാരീരികാരോഗ്യത്തോടുള്ള ഇഷ്ടവും താല്പര്യവും ഇവിടെ വിപണനതന്ത്രം മാത്രമാണ്. സ്‌നേഹം രോഗപീഡകളുടെ കാലത്ത് ഒരു ക്ഷണികവികാരമായി ഉയർന്നുനിന്നേക്കാം. ഒന്നുരണ്ട് അഫോറിക് വാക്യങ്ങളിലൂടെ ആശുപത്രി സാഹിത്യത്തിന്റെ ചില ദുരന്ത സമീപനങ്ങളെ ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒന്ന് ആശുപത്രി രോഗാണുക്കളുടെ സ്വർഗമാണ്. രണ്ട് വരൂ, വരൂ എന്ന് ഓരോ മാത്രയിലും അത് മനുഷ്യരോടായി വിളിച്ചുപറയുന്നു. മൂന്ന് ടെലിവിഷൻ ചാനലുകളിലെ ക്ഷുദ്രങ്ങളായ കാഴ്ചകൾ ഇനിയും ഓക്കാനത്തിന് ഇടയാക്കും. ഇവിടെയൊക്കെ സ്‌നേഹവും രോഗവും തമ്മിലുള്ള സംഘർഷവും രോഗവും കാലവും തമ്മിലുള്ള സംഘർഷവുമാണ് സി.വി. ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നത്. രോഗിയുടെ മാനസികാവസ്ഥ വ്യസനബോധമായി ഇവിടെ മാറുകയാണ്. ഭാവന ചെയ്യപ്പേടണ്ടതല്ല സ്‌നേഹം എന്ന ബോധ്യങ്ങളാണ് ഈ കഥ കൈമാറുന്നത്.