കാലത്തിന്റെ വ്യാഖ്യാനങ്ങൾ
21 Mar 2023
അശോകൻ ചരുവിലിന്റെ 'പട്ടന്റെ കുന്ന്' എന്ന കഥയെക്കുറിച്ചുള്ള വിശകലനം
2023 ഫെബ്രുവരി
കാലത്തിന്റെ കഥപറയുന്ന കഥകൾ ഇന്നുണ്ടാകുന്നുണ്ട്. ജീവിതത്തെ ഏങ്കോണിച്ചു കാണാൻ നിർബന്ധിതനാകുന്ന ഒരു കഥാകാരൻ നമ്മുടെ എഴുത്തുകാരിൽ ജീവിക്കുന്നുണ്ട്. മറച്ചുവച്ച് എഴുതപ്പെടുന്ന അത്തരം ജീവിതങ്ങളെ നിഷ്‌കളങ്കമായ കഥ എന്ന് എങ്ങനെ പറയും? ഒട്ടും സങ്കല്പ സൃഷ്ടികളല്ലാത്തതും പടപ്പുകളല്ലാത്തതുമായ ചില യാഥാർഥ്യങ്ങൾ ചിലപ്പോൾ കഥയെ ആത്മഖണ്ഡത്തോളമെത്തിക്കുന്നതുകാണാം. അവയിൽ അപ്പോൾ ദേശചരിതങ്ങളും ആത്മകഥനങ്ങളും ദൃശ്യകാലത്തിന്റെ കൊച്ചിതിഹാസങ്ങളും പടർന്നുവരും. വിശദാംശങ്ങളുടെ ജീവിതഗന്ധം കഥയിലായാൽപോലും അതൊരു ഊഹാപോഹമായിരിക്കരുതെന്ന് നിഷ്ഠയുള്ള ഒരാളെപ്പോലെയാണ് അശോകൻ ചരുവിലെഴുതുന്ന നാട്ടുമണപ്പെരുപ്പമുള്ള കഥകൾ. വായനക്കാരനുഭവിക്കാൻ സങ്കോചമോ എഴുത്തുകാരന്റെ നോട്ടങ്ങളിൽ വ്യംഗ്യങ്ങളോ ബാക്കിവയ്ക്കാത്ത അത്തരം കഥകൾ രഹസ്യാത്മകമായ ഒരു ഉള്ളടുപ്പം കാത്തുവയ്ക്കും. മനുഷ്യമുഖമുള്ള ചിന്തകൾകൊണ്ട് കഥയുടെ പ്ലോട്ടൊരുക്കുന്ന ഒരാൾക്കേ ആശയങ്ങളുടെ നിന്ദ്യമായ സമൃദ്ധിയെ ചോദ്യം ചെയ്യാനാവൂ. ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും ഉള്ള ഒരു കഥയാണ് 'പട്ടന്റെ കുന്ന്.' വായനക്കാരന്റെ ചിന്തയ്ക്ക് പ്രവർത്തനസൗകര്യം ഏർപ്പെടുത്തുന്ന ഒരു 'പുതിയ കഥ' (പുതിയ കാലത്തിൽ എഴുതപ്പെട്ട) യായി വേണം ഈ കഥയെ പാരായണം ചെയ്യാൻ. നാട്ടുമണിചിന്തയുടെ ഊർജ്ജവത്കരണത്തെ പുതിയ ടെക്‌നോളജിയുടെ കാലത്തും ഓർത്തെടുക്കാൻ കഥ വഴിയൊരുക്കുന്നു. അശോകൻ ചരുവിൽ ഈ കഥയിൽ പ്രവർത്തിക്കുന്നത് വൈകാരിക വ്യഗ്രതയ്ക്കപ്പുറമുള്ള ഒരു ബൗദ്ധികവ്യഗ്രതയാണ്. വായനക്കാരന്റെ യുക്തിചിന്തയെ ദുർബലമാക്കാത്തതും മാലിന്യം കലർത്താത്തതുമായ ചില ആത്മപ്രകാശനശൈലികൾ ഈ കഥയിൽ ഉടനീളം കാണാം. പൊരുത്തപ്പെടലുകളെയും പൊരുത്തക്കേടുകളെയും കഥയുടെ കലവറയാക്കി എഴുതിയ 'എഴുപതുകാരുടെ യോഗം' എന്ന കഥയിൽ പ്രവർത്തിപ്പിച്ച അതേ മാജിക്കാണ് ഒരുപക്ഷേ, 'പട്ടന്റെ കുന്നി' ലും അശോകൻ ചരുവിൽ പ്രവർത്തിപ്പിക്കുന്നത്. എഴുപതുകാരുടെ യോഗത്തിലെ ശങ്കരൻകുട്ടി ഇങ്ങനെ പറയുന്നുണ്ട്- ''ചരിത്രം ജീവനോടെയുള്ളത് നമ്മുടെ തലച്ചോറിലാണ്.'' ഇപ്പറയുന്ന ചരിത്രത്തിന്റെ സോഫ്റ്റ് മീഡിയ കാലത്തെ അഥവാ അതിന്റെ നിർമിതിയെക്കുറിച്ചാണ് കഥ സംവദിക്കുന്നത്. അവിടെ പരിസ്ഥിതിബോധവും കാലബോധവും രണ്ടുചേരികളിലൂടെ സഞ്ചരിക്കുകയും വായനക്കാരന്റെ ബോധത്തിൽ വന്നടിയുകയും ചെയ്യുന്നു. പലതരം വായനകൾക്ക് വേദി തീർക്കുന്ന ഈ കഥയെ പാരിസ്ഥിതികമായും രാഷ്ട്രീയമായും വായിക്കേണ്ടിയിരിക്കുന്നു.
പട്ടന്റെ കുന്ന് ഒരു പാരിസ്ഥിതികവായന
പരിസ്ഥിതിയുമായി മനുഷ്യനുണ്ടായിരുന്ന ബന്ധത്തിന്റെ ചരടുപൊട്ടിപോയതിനെ പ്രതിരോധത്തിന്റെ മുറുകിയ അന്തരീക്ഷത്തിൽ കൊണ്ടുവച്ചു വ്യാഖ്യാനിക്കാനാണ് ഈ കഥാകാരൻ ശ്രമിക്കുന്നത്. 'പട്ടന്റെ കുന്ന്' തുടങ്ങുന്നതു നോക്കുക:
ഈയിടെ എഴുതിയ നോവലിൽ വെള്ളാനിയിലെ പട്ടന്റെ കുന്നിനെക്കുറിച്ചും അവിടെ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന നാട്ടുമാവുകളെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. രാത്രിയിൽ നാടുവിട്ട് മുംബൈക്കോ മറ്റോ പോകുന്ന ഒരു കഥാപാത്രം കുന്നിനുമുകളിൽനിന്ന് നിലാവിൽ കുളിച്ചുനിൽക്കുന്ന തന്റെ ദേശത്തെ നോക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അതു വായിച്ച് സ്‌കൂൾ കാലത്തെ സഹപാഠി വിജയലക്ഷ്മി വാട്‌സാപ്പിൽ ഒരു സന്ദേശമയച്ചു.
''പട്ടന്റെ കുന്നിനെക്കുറിച്ച് ഇപ്പോഴും ഓർക്കുന്നുണ്ടല്ലേ? സന്തോഷം.''
ഈ കഥയുടെ കേന്ദ്രം എന്നത് പാരിസ്ഥിതിക ജീവിതത്തെപ്പറ്റിയുള്ള ഒരു ആഴമേറിയ അഭിപ്രായമോ ഉൾക്കാഴ്ചയോ ആകുന്നു. പാരിസ്ഥിതിക കൊള്ളയുടെ കാലത്തിൽ ആഴത്തിൽ അടിഞ്ഞിരിക്കുന്ന ചില നിഗൂഡതാബിന്ദുക്കളെ പുതിയ സാങ്കേതികതയുടെ സഹായത്തോടെ തൊട്ടുകാണിക്കാനാണ് ഈ കഥാകാരൻ ശ്രമിക്കുന്നത്. പാരിസ്ഥിതിക നന്മകളുടെ ആ ചുഴിക്കുറ്റി തേടിപ്പിടിക്കണമെങ്കിൽ ഒരു വൈയക്തികാവേഗം അനിവാര്യമാണ്. പരിസ്ഥിതിയുടെ ശരീരത്തിൽ ബാധപോലെ പറ്റിച്ചേർന്നിട്ടുള്ള അശാന്തിയെ ഇനി ഇങ്ങനെയൊക്കെയോ ചൂണ്ടിക്കാട്ടാനാവൂ. പാരിസ്ഥിതിക നന്മകൾ കഥയിൽ രൂപമെടുക്കുന്നത് ചില വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും ഉപാഖ്യാനങ്ങളിലൂടെയും ബിംബങ്ങളിലൂടെയും സ്മൃതികളിലൂടെയും വിവരശകലങ്ങളിലൂടെയുമാണ്. കഥയുടെ ഉപരിതല വിശദാംശങ്ങളിലുള്ളതും പാരിസ്ഥിതിക നിരീക്ഷണങ്ങൾ തന്നെയാണ്. കഥയ്ക്കുള്ളിലെ യാഥാർഥ്യത്തെ സംസ്‌കരിച്ചുകൊണ്ടും മിനുക്കിക്കൊണ്ടും ഈ കഥാകാരൻ വരച്ചുകാട്ടുന്ന ചില സംഭാഷണങ്ങൾകൂടി ഉദ്ധരിച്ചേ മതിയാകൂ.
നോവൽ വായിച്ചുള്ള വാട്‌സാപ്പ് കമന്റിനു ഞാൻ ഒരു സ്‌മൈലി മറുപടിയായി നൽകി.
വിജയലക്ഷ്മി പ്രതികരിച്ചു.
''പട്ടന്റെ കുന്നിൽ ഇപ്പോൾ മാവുകളുണ്ടോ?
ഞാൻ ചോദിച്ചു, മാവുകളോ? കുന്ന് തന്നെ ഇപ്പോഴില്ല. എല്ലാം മണ്ണെടുത്തുപോയി.
മനുഷ്യൻ എന്ന ഉപമയ്ക്കുള്ളിൽ സ്വാർഥതയുടെ കരിനിഴൽ വീശുന്നതിനെയും പ്രകൃതിയുടെ പരഭാഗശോഭ അഴിഞ്ഞുമാറുന്നതിനെപ്പറ്റിയും ഏറ്റവും പുതിയ കാലത്തിലിരുന്ന് അശോകൻ ചരുവിൽ എഴുതുമ്പോൾ മനുഷ്യന്റെ ദൈന്യതകളെക്കുറിച്ചെഴുതിയ 'പൂതൂർക്കര'യും 'യാത്രകളാണ് ജീവിതം' എന്ന കഥയും ഓർമയിൽ പിടഞ്ഞെത്തും.
ഭാവനകൊണ്ട് പാരിസ്ഥിതിക ചൂഷണത്തെ പ്രതിരോധിക്കാനാണ് ഈ കഥാകാരൻ ശ്രമിക്കുന്നത്. പക്ഷേ, ഇനി കുന്നുകളെയും അതിന്റെ കൂർപ്പിലുള്ള മാവുകളെയും പോക്കറ്റ് ടെലിവിഷനിലൂടെ മാത്രമേ കാണാനാകുകയുള്ളൂ. ഇനി വലിയ വിങ്ങലുകൾക്കിടയിലെ തമോഗർത്തങ്ങളെ കാണണമെങ്കിൽ പ്രകൃതിയുടെ ശോഷണമുഖത്തേക്ക് നോക്കിയാൽ മതിയെന്നുതന്നെയാണ് കഥ വാദിക്കുന്നത്. പ്രകൃതിയുടെ ഏറെ നേരം പഴക്കമുള്ള പുളഞ്ഞ നിലവിളികളെയാണ് അശോകൻ ചരുവിൽ ആവിഷ്‌കരിക്കുന്നത്. പ്രകൃതി നൽകുന്ന കാൽപനികമായ സുഖങ്ങളെ നിരാകരിക്കുന്ന ഈ കഥ തികഞ്ഞ പാരിസ്ഥിതിക സന്ദേഹമാണ്.
കാലകുതിപ്പും കഥയും തമ്മിലെന്ത്?
പുതിയ കഥ പുരാവസ്തുസംരക്ഷകസ്വഭാവം ഉപേക്ഷിക്കുന്നതിനെ പ്രതീക്ഷയോടെ വേണം കാണാൻ. നിത്യജീവിത നിരീക്ഷണങ്ങളെ പ്രകാശിപ്പിക്കാൻ ഏറ്റവും പുതിയ സാധ്യത അനിവാര്യമായിത്തീരും. ആ സാധ്യതയുടെ ഗന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട് രണ്ടുകാലങ്ങളെ തമ്മിൽ കൂട്ടിക്കെട്ടി കാണിക്കുകയാണ്. പ്രകൃതിയുടെ നന്മശോഷണത്തെ അടയാളപ്പെടുത്താൻ കഥയുടെ താളിൽ അങ്ങിങ്ങു വിതറപ്പെട്ട വെറും ഭാവനയല്ല 'പട്ടന്റെ കുന്ന്.' അത് പഴയകാലത്തെ മ്യൂസിയപ്പെടുത്തുന്നതോടൊപ്പം പുതിയ കാലത്തിന്റെ സ്വരങ്ങളെയും ലാക്ഷണിക പ്രയോഗങ്ങളെയും ഡിജിറ്റൽ ഭാഷയുടെ വർണങ്ങൾ ഉപയോഗിച്ച് ആഖ്യാനിക്കുന്നു കൂടിയുണ്ട്. മനസ്സിന്റെ ക്രമമില്ലാത്ത ചാട്ടത്തെ പല മട്ടിൽ ക്രമപ്പെടുത്തുന്ന ഒരു യന്ത്രസരസ്വതിയെ അശോകൻ ചരുവിൽ കഥയിൽ കൊണ്ടുവയ്ക്കുക വഴി ന്യൂമീഡിയ കാലത്തെ കൂടി അഡ്രസ് ചെയ്യുന്നു. കഥയുടെ അന്ത്യഭാഗത്തുള്ള വാട്‌സാപ്പ് സന്ദേശങ്ങളൊക്കെ കാലത്തിന്റെ കുതിപ്പിനെയാണ് അടയാളപ്പെടുത്തുന്നത്.
ഒരു കാര്യംകൂടി ചോദിക്കട്ടെ.
ചോദിക്കൂ.
അന്ന് ആ പൂവ് നിങ്ങൾ എന്തുചെയ്തു?
ചവിട്ടിയരച്ചു കളഞ്ഞു. ''നന്നായി.''
നിത്യജീവിത ഭാഷ പിടിച്ചെടുക്കുക എന്നത് ഫിക്ഷന്റെ ഒരു നിർണായക സ്വഭാവമാണ്. അതിന് സാധാരണ പ്രയോഗങ്ങൾ മാത്രം മതിയാവില്ല. ഇന്ന് പൂവുകൾ വച്ചുവിളമ്പുന്ന അർഥങ്ങളൊന്നും നാം കാത്തിരിക്കാറില്ല. കാരണം, ഒരു പൂവിനെ ചവിട്ടിയരച്ചാൽ ഒരായിരം പൂവുകളെ ബ്രൗസ് ചെയ്‌തെടുക്കാനുള്ള സാധ്യത ഡിജിമോഡേണിസ കാലം ബാക്കിവയ്ക്കുന്നു. പുതിയകാലം പൂവുകളുടെ ഭാരത്തെ, അതിന്റെ നന്മയെ ലഘുത്വമായി ചിത്രീകരിക്കുന്നത് ഈ ഡിജി സാധ്യത മുമ്പിലുള്ളതുകൊണ്ടാണ്.
ആഖ്യായിക കലയുടെ അവശ്യലക്ഷ്യം ജീവിതത്തിന്റെ സൂക്ഷ്മമായ ആവിഷ്‌കാരമാണെന്നു വിശ്വസിക്കുന്ന ഒരു കഥാകാരനെ രണ്ടുകാലങ്ങൾ തമ്മിലുള്ള വ്യത്യാസത്തെ ഭാവനയുടെ രൂപത്തിൽ ആവിഷ്‌കരിക്കാനാവൂ. ആത്മവത്തയുടെ പരിധികൾക്കപ്പുറത്തേക്കു കടന്നുചെല്ലാനും എല്ലാറ്റിനെയും എല്ലാവരെയും സാകല്യേന കാണാനും കഴിയുന്നത്ര കാലവുമായി താദാത്മ്യം കൊള്ളാനും ആവുന്നത്ര കണ്ടറിയാനും ശ്രമിക്കുന്ന ഒരു കഥാകാരനു മാത്രം വഴങ്ങുന്നതാണ് ഇത്തരത്തിലുള്ള ആഖ്യാനചാരുത. ഈ കഥയുടെ പാരായണത്തിനൊടുവിൽ ഒരു കേവലവായനക്കാരൻ വായനയ്‌ക്കൊടുവിൽ ആത്മഗതം ചെയ്യുന്നതിങ്ങനെയായിരിക്കും. കാലത്തെയും അതിന്റെ പലവിധമായ ധ്രുവങ്ങളെയും ഇങ്ങനെവേണം വ്യാഖ്യാനിക്കാൻ. അശോകൻ ചരുവിലിന്റെ 'പട്ടന്റെ കുന്ന്' കാലത്തിന്റെ വ്യാഖ്യാനമല്ലാതെ മറ്റെന്താണ്.
ഫാ. സുനിൽ Ofm Cap
ഡയറക്ടരർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം