വൈകാരികതയുടെ കുരിശേറ്റങ്ങൾ

22 Feb 2023

പി.കെ പാറക്കടവിന്റെ 'മിന്നൽക്കഥകളെ' ക്കുറിച്ചുള്ള വിശകലനം (പച്ചക്കുതിര മാസിക, 2022 ഡിസംബർ) സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിൽ കാലാനുഭവം മാത്രമല്ല മാറുന്നത്. അതോടൊപ്പം വായനയുടെ മനഃശാസ്ത്രം കൂടി മാറിമറിയുന്നുണ്ട്. മനുഷ്യശബ്ദതരംഗങ്ങൾക്ക് ഒരാളുടെ ചുറ്റുപാടിൽ നന്നേ ചെറിയ നേരമേ ആൻങ്കർ ചെയ്യാൻ പറ്റുകയുള്ളൂവെന്ന ഒരു ധാരണയെ വിതരണം ചെയ്യുന്ന ചില സാഹിത്യ ഇടപെടലുകൾ ഇവിടെ നടക്കുന്നുണ്ട്. നാം കാണുന്ന ഈ ഭൗതികലോകം പൂർണമായും തിരക്കുപിടിച്ചതാണ് എന്നത് സത്യത്തിന്റെ നേർക്കു തിരിയുന്നൊരു കാഴ്ചപ്പാടാണ്. നാം ആന്തരികമായി അനുഭവിക്കുന്ന വൈകാരിക യാഥാർഥ്യത്തിന്റെ തുണ്ടുതുണ്ടായ വേർപെടലുകളെയാണ് പലപ്പോഴും മൈക്രോ ആഖ്യാനങ്ങൾ നമുക്ക് കൊണ്ടുതരുന്നത്. വൈകാരിക രഹസ്യങ്ങളുടെ ചെറിയ കലിയിളക്കമായെത്തുന്ന ലഘു ആഖ്യാനങ്ങൾ പലപ്പോഴും യാഥാർഥ്യങ്ങൾക്ക് ചുറ്റും നിന്ന് കറങ്ങുന്ന ഫാന്റം പ്രസൻസിനെ (മിഥ്യാ സാന്നിധ്യത്തെ) വെട്ടിക്കളയുന്നു. ആസ്വാദകൻ ഭാവിയിൽ പോകാനിരിക്കുന്ന ദർശന സൗന്ദര്യത്തിലേക്ക് ഇപ്പോൾത്തന്നെ കൊണ്ടുപോകുന്ന ഒരു ജാലവിദ്യ പലപ്പോഴും പുറത്തെടുക്കുന്നത് ഈ ലഘു ആഖ്യാനങ്ങൾ തന്നെയാണ്. നീത്‌ഷേയുടെ യഥാർഥ പിൻഗാമി എന്നറിയപ്പെടുന്ന റുമേനിയൻ എഴുത്തുകാരനായിരുന്നു ഇ.എം ഷിയോറാൻ. ഒരുപക്ഷേ, മൈക്രോ ആഖ്യാനത്തിൽ വിസ്മയം കാട്ടിയ ക്ലാരിസ് ലിഷ്‌പെക്‌തോറിനെപ്പോലെ എടുത്തുപറയേണ്ടുന്ന പേരുതന്നെയാണ് ഇ.എം ഷിയോറാന്റേതും. ഇവർ സൗന്ദര്യദർശനത്തിന്റെ ചെറിയ മീറ്ററുകളിൽ നിറച്ചുവച്ചത് താർക്കിക ശാസ്ത്രം തന്നെയാണ്. 1. വിപ്ലവങ്ങൾ മോശം സാഹിത്യത്തിന്റെ ഉദാത്ത സന്തതികളാണ്. - ഇ.എം ഷിയോറാൻ 2. ഒരു മത്സ്യം വസ്ത്രങ്ങൾ അഴിച്ചുവച്ചുകൊണ്ട് നഗ്നയായി കഴിയുന്നതിനെക്കുറിച്ച് ഞാൻ സ്വപ്നംകണ്ടു. - ക്ലാരിസ് ലിഷ്‌പെക്‌തോർ. ഏതാണ്ടിതേ മീറ്ററുകളിൽ തന്നെയാണ് പാറക്കടവിന്റെ മിന്നൽക്കഥകളും പിറവിയെടുക്കുന്നത്. വായനക്കാരന്റെ ബോധത്തിന്റെ ട്രാക്കുകൾക്കു ചുറ്റും രക്തസമ്മർദ്ദത്തിന്റെ തിരയുയർത്തുന്ന അത്തരം ഏഴ് ദർശനഖണ്ഡങ്ങളാണ് പാറക്കടവിന്റെ ഏഴ് മിന്നൽക്കഥകൾ. ഒന്ന് നദിക്കരികെയുള്ള മരം വെള്ളത്തിൽ ചാഞ്ഞുനിൽക്കുന്നത് നദിയോടുള്ള ഇഷ്ടംകൊണ്ടല്ല, സ്ഫടികജലത്തിൽ തന്നെത്തന്നെ കാണാനാണ് (മരം കണ്ണാടി നോക്കുന്നു). മൈക്രോ കഥയിലെ രാഷ്ട്രീയാംശമെന്നത് കരുതലോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ്. വ്യാജസൗന്ദര്യത്തിന്റെ പുകമറ പരത്തി ആഗ്രഹപൂരണം നടത്തുന്ന പിത്തലാട്ടക്കാരനായ ഭാവനക്കാരനല്ല ഇവിടെ കഥാകാരൻ. ഇവിടെ ഒതുക്കിവച്ച ദർശനത്തിന്റെ അടിയിൽ പ്രവർത്തിക്കുന്ന ദാർശനിക പരിഹാസത്തെ ഭൂമിയിലെ ജീവിതങ്ങളുമായി ചേർത്തുവായിക്കാൻ വായനക്കാരൻ ക്ഷണിക്കപ്പെടുകയാണ്. നദി ഒരു തെളിഞ്ഞ കണ്ണാടിയായിരുന്നെന്നും അതിൽ മുഖം തെളിഞ്ഞു കാണാമായിരുന്നുവെന്നും പ്രഖ്യാപിക്കുന്ന പാറക്കടവ് ഈ ഒറ്റവരിക്കഥയിൽ ഗ്രീൻ പൊളിറ്റിക്‌സിന്റെ (green politics) വ്യത്യസ്തതരം താളങ്ങളെയാണ് ഊതിക്കയറ്റിയിരിക്കുന്നത്. ഇന്ന് നഗരങ്ങൾ ഗ്രാമങ്ങളെ വളഞ്ഞിട്ടാക്രമിക്കുന്നതുപോലെ തന്നെയാണ് നാം തെളിഞ്ഞ നദികളെ കലക്കിക്കളയുന്നതെന്നുമുള്ള മറുവായനയും ഇവിടെ സാധ്യമാണ്. നിമിഷങ്ങളുടെ ആനന്ദം പങ്കുപറ്റി ജീവിക്കുന്ന പുതിയ മനുഷ്യൻ നദിയോളം തെളിച്ചമുള്ള ഒരു കണ്ണാടി തെരഞ്ഞുനടപ്പാണെന്ന തത്വസൗന്ദര്യം തന്നെയാണ് ഈ മിന്നൽക്കഥ പങ്കുവയ്ക്കുന്നത്. സ്ഫടികജലത്തിൽ തന്റെ ഹരിതയും ഈർപ്പവും കണ്ടുകിട്ടാൻ നോക്കിനിൽക്കുന്ന ഒരു മനുഷ്യൻ നമ്മിലെല്ലാവരിലുമുണ്ടെന്നു തന്നെയല്ലേ കഥ അടിവരയിട്ടോർമിപ്പിക്കുന്നത്. രണ്ട് ഇവിടെനിന്നു പോകുമ്പോൾ എന്റെ കാൽപാടുകൾ മാഞ്ഞു പോകാതിരിക്കാനാണ് ഞാൻ പഴയ വലിയ മെതിയടികളിട്ട് നടക്കുന്നത് (കാൽപ്പാടുകൾ). ഒരു മൈക്രോ കഥയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലുമധികം വിഭവങ്ങൾ ഈ ലഘു ആഖ്യാനത്തിലുണ്ട്. ഇരുട്ടിനും ഹിമപാതത്തിനുമെതിരെ സഞ്ചരിക്കുന്ന ഒരു മനുഷ്യക്കപ്പലിന്റെ പൊള്ളുന്ന പാദങ്ങളുടെ അടിയിലായി ആഴത്തിൽ കുടികൊണ്ടിരുന്ന (കുടികൊള്ളുന്ന) ഒരു രഹസ്യമായിരുന്നു ഒരാളുടെ കാൽപ്പാടുകൾ എന്നുപറയുന്നത്. പക്ഷേ, ഇന്ന് ഓർമയുടെ തിരസ്‌കാരം സംഭവിക്കുമ്പോൾ ആദ്യം ദ്രവിച്ചടിയുന്നത് കാൽപ്പാടുകൾ ആണെന്ന തത്വബോധമാണ് പാറക്കടവ് കൈമാറുന്നത്. ഒരു പേടിസ്വപ്നത്തിലെന്നവണ്ണം ആകൃതികൊള്ളുന്ന ഇടുങ്ങിയ കാൽപ്പാടുകളെ മറവി ഒഴുക്കിക്കളഞ്ഞേക്കാമെന്ന ഭീതി ഒരാളെ ചുറ്റിവരിയുമ്പോൾ വലിയ മെതിയടികളിട്ട് കാൽപ്പാടുകളെ വിസ്തൃതമാക്കിവയ്ക്കുന്ന ഒരു കലാകൗശലം പ്രാബല്യത്തിൽ വരാനിരിക്കുകയാണെന്നു തന്നെയാണ് പാറക്കടവ് പ്രഖ്യാപിക്കുന്നത്. മറവിക്കെതിരെയുള്ള വിപ്ലവമായി വേണം ഈ കഥയെ പാരായണവിധേയമാക്കാൻ. ഒരാളുടെ വിഷാദാന്തരീക്ഷത്തിന് ഹൃദ്യതയരുളുന്ന ഭാവനയാണ് പാറക്കടവ് ഇവിടെ പ്രവർത്തിപ്പിക്കുന്നത്. മൂന്ന് ഇല കാടാണെന്നും ഇലയിൽ തങ്ങിയ മഴത്തുള്ളി കടലാണെന്നും അഹങ്കരിച്ചു നിൽക്കുംനേരം ഓടിയെത്തിയ കാറ്റ് ഇലയെയും മഴത്തുള്ളിയെയും തട്ടി താഴെയിട്ട് ചിരിച്ചുകൊണ്ടേയിരിക്കുന്നു (കാറ്റിന്റെ ചിരി). നമുക്കു ചുറ്റുമുള്ള മനുഷ്യവിരുദ്ധമായ ലോകത്തെ ചികിത്സിക്കുകയെന്നതാണ് ഈ കഥയുടെ ദൗത്യം. മനുഷ്യന്റെ സങ്കുചിതത്വം എന്ന രോഗകാരണത്തെ ഇക്കോ ആഖ്യാനങ്ങളിലൂടെയാണ് പാറക്കടവ് എപ്പോഴും രേഖീകരിച്ചിട്ടുള്ളത്. ഇലയിൽ കാടാണെന്നും അതിലെ കുമിളകൾ കടലാണെന്നും ഒക്കെയുള്ളത് മാനുഷികമായ പ്രതീകങ്ങളായി ഇവിടെ അവതരിപ്പിക്കുകയാണ്. മനുഷ്യരെ (നന്നേ ദൈർഘ്യം കുറഞ്ഞ ലൈഫ് സ്പാനിൽ) സ്‌നേഹമെന്ന വിഷയമാക്കി മാറ്റുകയെന്ന ആദർശമാനവികതയാണ് പാറക്കടവ് ഇവിടെ വിനിയോഗിക്കുന്നത്. അഹങ്കാരംകൊണ്ട് അപകടത്തിലായവരെ ദർശനത്തിന്റെ കാരുണ്യത്താൽ വീണ്ടെടുക്കാനാണ് പാറക്കടവ് നമ്മെ ക്ഷണിക്കുന്നത്. നമ്മുടെ അഹങ്കാരത്തിന്റെ മുനയൊടിക്കുന്ന വൈദ്യനാണ് പ്രകൃതിയെന്നുതന്നെയല്ലേ ഈ ലഘുആഖ്യാനം നമുക്കുപറഞ്ഞുതരുന്നത്. ഇവിടെ കഥാകാരൻ അഹങ്കാരിയായ മനുഷ്യന്റെ മാനസിക ചികിത്സകനായിത്തീരുന്നു. നാല് ഒരു പൂമ്പാറ്റ ചെടിയിൽ വന്നിരുന്ന് ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ പോകാൻ മടിച്ച് ഇലകളെ പുതപ്പാക്കി അവിടെത്തന്നെ കിടന്ന് ഒരു പൂവായി മാറി. (ഒരു പൂവിന്റെ പിറവി). ജൈവികമൂല്യങ്ങളുടെ ഗഹനതയിൽ ദൈവാനുഭവം പ്രവർത്തിക്കുന്നതിന്റെ മറ്റൊരു വഴിയേ കുറിച്ചാണ് ഒരു പൂവിന്റെ പിറവിയിൽ പാറക്കടവ് അന്വേഷിക്കുന്നത്. മനുഷ്യന്റെ ഭൗതികമായ ധൃതികൂട്ടൽ കാരണമാണ് പലപ്പോഴും ആന്തരസൗന്ദര്യം ഉടഞ്ഞുപോകുന്നതെന്ന ഒരു തത്വവിചാരത്തെയും ഈ കഥയിൽനിന്നും വായിച്ചെടുക്കാവുന്നതാണ്. ഇവിടെ പൂവായിമാറുന്ന പൂമ്പാറ്റ ഒരു ഭാവഭാഷയാണ്. ആ ഭാവഭാഷയിൽ രണ്ടുവിരുദ്ധ ആശയങ്ങളെയാണ് പാറക്കടവ് സമന്വയിപ്പിക്കുന്നത്. ഇവിടെ ദൈവകേന്ദ്രമായ പ്രകൃതിയെ ശ്വസിച്ചുകൊണ്ട് ഇക്കോളജിയിൽ ലയിച്ചിരിക്കുന്ന ദൈവാനുഭവത്തെ മനുഷ്യത്വത്താൽ നിറയ്ക്കാനാണ് കഥാകാരൻ ശ്രമിക്കുന്നത്. ഒരുതരം ഇക്കോളജിക്കൽ മിസ്റ്റിസിസത്തെ ഉത്പാദിപ്പിക്കുകയും അതിന്റെ വിപുലസാധ്യതകളെ 'ചട്ട'പ്പുസ്തകത്തിൽനിന്നും മോചിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യരക്തത്തെ പ്രബുദ്ധമാക്കാൻ ഇനി ഇക്കോ സെൻട്രിക് ഫിലോസഫിക്കേ സാധിക്കുകയുള്ളൂവെന്ന ഒരു ദർശനഖണ്ഡമാണ് ഇവിടെ അഴിച്ചുവച്ചിരിക്കുന്നത്. അഞ്ച് മരം പൂത്തു, കായ്ച്ചു. ''നാളെ ഈ പഴം മൂത്ത് പഴുക്കും,'' മരം പറഞ്ഞു. ചില്ലയിൽ വന്നിരുന്ന ഒരു കിളി അത് തിന്നുകൊണ്ട് പറഞ്ഞു: ''നാളെ എന്നൊന്ന് ഇല്ല.'' (നാളെ) നാളെയെക്കുറിച്ചുള്ള മഹാബോധനങ്ങൾ ഇവിടെ സുലഭമാണ്. ദയാശൂന്യമായ വർത്തമാനകാലത്തിൽ സൂക്ഷ്മമായി ജീവിക്കാൻ സാധിക്കാത്ത ഒരാൾക്കും നാളെയെ അഥവാ ഭാവിയെ പുണർന്നുനിൽക്കാൻ അവകാശമില്ലെന്ന ദാർശനികനിയമത്തെയാണ് ഒരു തത്വചിന്തകന്റെ ഭാഷയിൽ കിളിയിലൂടെ പാറക്കടവ് അവതരിപ്പിക്കുന്നത്. ധർമത്തിലധിഷ്ഠിതമായ ഹൃദയങ്ങൾ കമ്മിയാകുമ്പോൾ ക്രൂരമായ ചില സമ്മർദ്ദങ്ങൾക്കു വിധേയമാകേണ്ടിവരും. ഈ ഭൂമിയത്തന്നെ മറ്റൊന്നാക്കി ഉയർത്തിയേക്കാവുന്ന അനുകമ്പയുടെ ദർശനത്തെയാണ് 'നാളെ' എന്ന കഥ അവതരിപ്പിക്കുന്നത്. നാളെയെക്കുറിച്ചുള്ള ആകുലത വ്യക്തികളുടെ ഭ്രാന്തും ചരിത്രത്തിന്റെ രോഗവുമാണ്. അത് മനുഷ്യവ്യക്തിത്വത്തെ തെറ്റിന്റെ അഭിരുചിയിലേക്കു നയിക്കും. നാളെയെക്കുറിച്ചുള്ള ആശങ്ക ഒരു മാതൃകാസ്ഥാനമല്ലെന്നും ഇന്നിനെ (news) സ്‌നേഹിച്ചു ധീരരാകുകയാണ് പ്രധാനമെന്നും 'നാളെ' എന്ന കഥ പറഞ്ഞുവയ്ക്കുന്നു. ആറ് മഴവില്ലിന് ഇനി മുതൽ ഒറ്റനിറം മതിയെന്ന് ആകാശത്തോട് രാജാവ്. (നിറം) ചില കഥകൾ ഭവിഷ്യൽ പർവങ്ങളാണ്. അധർമങ്ങളുടെ കാലത്തെ അവ പ്രവചിക്കും. അഗ്നികൊണ്ടു ശുദ്ധീകരിക്കേണ്ടതിനു പകരം ഭയങ്കരമായ ന്യായവിധികൾകൊണ്ട് നാം ചുറ്റുപാടിനെ അശുദ്ധമാക്കും. ഋതുക്കളെപ്പോലും വിപരീതമാക്കുന്ന അത്തരം ഒരു പ്രവണതയെ വിളിക്കുന്നപേരാണ് ഫാസിസം എന്നത്. പ്രകൃതിയുടെ രക്തത്താൽ നിർമ്മിതമായ മഴവില്ലിന്റെ ഏഴ് നിറം എല്ലുകളെ പൊടിച്ചുകളയാനുള്ള നീക്കം ഇവിടെ ഒരു പ്രതീകം മാത്രമാണ്. മേഘങ്ങളെക്കൊണ്ട് വിചിത്രമഴ പൊഴിയിക്കാൻ തുടങ്ങിയാൽ മനുഷ്യർ ഹീനമായ നില പ്രാപിക്കുമെന്നൊക്കെയുള്ള ചില സന്ദേഹങ്ങളും 'നിറം' എന്ന കഥ കൈമാറുന്നുണ്ട്. ഫാസിസത്തിന്റെ ജനിതകരഹസ്യം മറുവഴിക്കുകൊണ്ടുവരാൻ പോകുന്ന അധർമത്തിന്റെ കാലത്തെ കഥാകാരൻ പ്രവചിക്കുകയാണിവിടെ. ഏഴ് മുള്ളുകളോട് ഇത്രയേറെ അടുപ്പം പുലർത്തിയിട്ടും പൂക്കളെ നാം സ്‌നേഹിക്കാതിരിക്കുന്നില്ല. (അടുപ്പം) കഥയെഴുത്ത് ഒരു രാഷ്ട്രീയനീക്കമാണ്. അതുകൊണ്ടുതന്നെ കൗതുകം നിറഞ്ഞ പുച്ഛത്തോടെ മാത്രം ചില കഥകളെ കേട്ടിരിക്കാനാവില്ല. അത് അപൂർണ്ണമായ ജീവിതത്തെയാണ് പ്രതിപാദനസംസ്‌കാരത്തിലേക്ക് ഉയർത്തുന്നത്. മുള്ളുകളിൽനിന്നും പിടിവിട്ടു പുറത്തുവരുന്ന പൂക്കളെ മാത്രമല്ല, മുള്ളുകളെയും സ്‌നേഹിക്കുന്ന ഒരാൾക്കേ കഠിനകാലങ്ങളിൽ നിലനിൽക്കാനാവൂ എന്ന ദർശനബോധമാണ് 'അടുപ്പം' എന്ന കഥ പങ്കുവയ്ക്കുന്നത്. ദർശനത്തെ വിശ്വാസയോഗ്യമായ വാർത്തയാക്കി കഥകളിൽ അവതരിപ്പിച്ച ഇ.എം ഷിയോറാനെപോലെയും ക്ലാരിസ് ലിഷ്‌പെക്‌തോറിനെപ്പോലെയും പി.കെ പാറക്കടവും വൈകാരികതയുടെ കുരിശേറ്റങ്ങളാൽ നമ്മെ ചുറ്റിവരിയുന്നു. പ്രത്യേക രീതികളിൽ എഴുതി വാക്കുകളുടെയും പ്രതീകങ്ങളുടെയും ബിംബങ്ങളുടെയും കണ്ണുതുറപ്പിക്കുന്ന ഈ കഥനരീതിയെ മൈക്രോ മാന്ത്രികത എന്നുതന്നെ വിശേഷിപ്പിക്കാം. സുനിൽ സി.ഇ