പരീക്ഷണങ്ങളുടെ വിശുദ്ധവാഗ്ദാനങ്ങൾ
21 Feb 2023
ഫാ. സുനിൽ ofm cap.
ഡയറക്ടർ, അസീസി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കൊല്ലം
സി.വി ബാലകൃഷ്ണന്റെ 'ഒരു വൃത്തത്തിന്റെ രണ്ടു പകുതികൾ' എന്ന കഥയുടെ വിശകലനം.
സമകാലിക മലയാളം വാരിക, 2022 സെപ്തംബർ 19
ആത്മീയതയെ പുതിയ തുറമുഖങ്ങളിൽ കൊണ്ടെത്തിക്കുന്ന ചില പരീക്ഷണങ്ങൾ മലയാളകഥയിൽ ഉയിരെടുക്കുന്നുണ്ട്. പരീക്ഷണങ്ങളുടെ പ്രത്യാശയിൽ ജീവിക്കുന്ന വിശുദ്ധ വാഗ്ദാനങ്ങളായി ചിലപ്പോൾ ചില സംവാദങ്ങൾ രൂപപ്പെടുന്നത് കാണാം. നമ്മുടെ ആത്മീയ പ്രതിസംസ്‌ക്കാരം ഏതാണ്ട് മാറിമറിഞ്ഞിരിക്കുന്നുവെന്നുതന്നെയാണ് ബുദ്ധിപഥങ്ങൾക്കതീതമായി നിൽക്കുന്ന ചില ഭാവനാനിർമിതികൾ നമുക്ക് പറഞ്ഞുതരുന്നത്. നമ്മുടെ അനുഭവത്തിന്റെ നയനപഥങ്ങൾക്കുള്ളിൽ ഭദ്രമായി നിലനിൽക്കാത്ത ചില ഗോഡ് ടോക്കുകൾ (God talks) കഥയിൽ സംഭവിക്കുന്നുണ്ട്. വിനോദരസത്തിൽ മാത്രം ഊന്നുന്ന ആഖ്യാനത്തിലൂടെ കഥയിൽ ഒരു ഗോഡ് ടോക്ക് സൃഷ്ടിക്കാൻ ശ്രമിക്കുന്ന കഥാകാരനല്ല സി.വി ബാലകൃഷ്ണൻ. ദൈവവർത്തമാനങ്ങൾക്ക് ദൃശ്യപരമായ ഉജ്ജ്വലത പകരാൻ സിവി ബാലകൃഷ്ണനെ സഹായിക്കുന്നത് ബിബ്ലിക്കൽ ഇമേജസ് (biblical images) തന്നെയാണ്. കഥയുടെ സംവാദത്തെ അങ്ങേയറ്റം സ്വാഭാവികമാക്കിത്തീർത്ത ക്രിസ്തുവെന്ന കഥാകാരന്റെ പിൻതുടർച്ചക്കാരനാകാൻ ഈ ഗോഡ് ടോക്കുകാരനും ആകുന്നിടത്താണ് 'ഒരു വൃത്തത്തിന്റെ രണ്ടു പകുതികൾ' എന്ന കഥ നമ്മിൽനിന്നും ആത്മീയ (മതേതര) വായന ആവശ്യപ്പെടുന്നത്. ദൈവസംവാദത്തിൽ ഭാഷയുടെ പരുക്കൻ സ്വഭാവത്തെ കടത്തിവിടാതെ തന്നെ വെളിച്ചത്തിന്റെ രശ്മികളെ തെറുത്തെടുക്കാൻ ഈ കഥാകാരൻ കാട്ടുന്ന ശ്രദ്ധയെ പ്രത്യേ കം നിരീക്ഷിക്കേണ്ടതുണ്ട്. പോഞ്ഞിക്കര റാഫിയും കാക്കനാടനുമൊക്കെ വേദപുസ്തകത്തിലെ ചില മൂലകഥകളെ അതേപടിയും ചില്ലറ വ്യതിയാനങ്ങളോടെയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഉത്പത്തി 11:3-9 ഉദ്ധരിച്ചുകൊണ്ടാണ് കാക്കനാടൻ 'ബാബേൽ' എന്ന കഥ രചിച്ചത്. അത്തരം ചില ശ്രമങ്ങളുടെ തുടർച്ചകളെയാണ് സി.വി ബാലകൃഷ്ണന്റെ 'ഒരു വൃത്തത്തിന്റെ രണ്ടു പകുതികൾ' എന്ന കഥയിൽനിന്നും നാം വായിച്ചെടുക്കുന്നത്. ബൈബിളിന്റെ സാംസ്‌കാരിക സാധ്യതയെ കടഞ്ഞുകൊണ്ടുവരാൻ ഈ കഥാകാരൻ നടത്തുന്ന ശ്രമത്തെ ഒരു കഥാപാത്രവായനയിലൂടെ മാത്രമേ പുറത്തുകൊണ്ടുവരാൻ കഴിയൂ. ബൈബിളിന്റെ കഠിനതകളിലേക്കുള്ള ഈ സർഗാത്മക വഴിതെറ്റിക്കൽ ചില വിവേചനമൂല്യങ്ങളെ കരുതിവയ്ക്കുന്നതിനാൽ ഒരു ദൈവശാസ്ത്രവായനയായാണ് കഥ നമ്മിൽനിന്നും ആവശ്യപ്പെടുന്നത്. കഥ ഇവിടെ കലയുടെ രൂപത്തിലുള്ള കാലവിശദീകരണവും ആത്മീയ ശൈഥില്യത്തെയും കുടുംബത്തകർച്ചയെയും കുറിച്ചുള്ള പ്രതിരൂപാത്മകമായ വീക്ഷണവുമാണ്.
കഥാപാത്രം എന്ന ആത്മീയ/സാംസ്‌കാരിക നിർമിതി
പ്രശ്‌നരൂപത്തിലുള്ള പ്രേരകങ്ങളിൽനിന്നാണ് പലപ്പോഴും കഥാപാത്രങ്ങൾ മിണ്ടിത്തുടങ്ങുക. രൂപസ്പഷ്ടതയിൽ എത്തിച്ചേരുന്ന ഒരു കഥാപാത്രത്തിന് കാലത്തെ എഡിറ്റ് ചെയ്ത് അവതരിപ്പിക്കാനാവും. ഒരുപക്ഷേ, ബാലകൃഷ്ണന്റെ 'ഒരു വൃത്തത്തിന്റെ രണ്ടുപകുതികൾ' എന്ന കഥയിലെ ഓരോ കഥാപാത്രങ്ങളും ആത്മീയ/സാംസ്‌കാരിക നിർമിതിയുടെ അളന്നുവച്ച നിശ്ചിത തൂക്കങ്ങളാണ്. പുതിയ ആത്മീയതയുടെ രാഷ്ട്രീയ ജ്ഞാനം ചില യാഥാർഥ്യങ്ങളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലവ്യാഖ്യാനങ്ങളിലൂടെ തുറന്നുകാട്ടുകവഴി കഥാകാരൻ ബൈബിളിന്റെ സാംസ്‌കാരിക സാധ്യതയെയാണ് വിസ്തൃതപ്പെടുത്തുന്നത്. എക്കാലത്തെയും ആത്മീയഭ്രാന്തിനും വഴിവിട്ട ജീവിതത്തിനും സാഹിത്യഭാവന കൊടുക്കുന്ന രൂപമാണീ കഥയുടെ മൊത്തം കഥാപാത്രങ്ങളെയും സഞ്ചരിപ്പിക്കുന്നത്. ഇതിലെ കഥാപാത്രങ്ങളെ നാം ആശ്ചര്യത്തോടെ ആസ്വദിക്കുമ്പോൾതന്നെ മറഞ്ഞിരിക്കുന്ന നമ്മുടെ പുതിയ മനഃശാസ്ത്രത്തിന്റെ അനുഭവങ്ങളെ യാഥാർഥ്യത്തിലെന്നോണം ലയിപ്പിക്കുന്നതാണ് നാം കാണുന്നത്. വർത്തമാനകാലത്തെ കുടി തള്ളിത്തുറന്ന്, അതിൽ പ്രവേശിച്ചിരുന്നു ആത്മഗതം ചെയ്യാൻ നമ്മെ ക്ഷണിക്കുന്ന പ്രധാനകഥാപാത്രങ്ങളെ ഒറ്റയ്ക്കുനിർത്തി വായിച്ചാൽ അവരിലുള്ള ഓരോ ഭാവാർഥങ്ങളും നമ്മിലെ ഓരോ തരം ഗൂഡസ്വഭാവങ്ങളാണെന്നു കാണാൻ കഴിയും. ഇവിടെ കഥാപാത്രങ്ങളെ യാഥാർഥ്യത്തിന്റെ അഗ്നിയിലിട്ടു നീറ്റി കഥയെ പരിശുദ്ധമാക്കുന്ന കലയാണ് പ്രവർത്തിപ്പിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ ചുറ്റിപ്പിണയുന്ന ആന്തരിക ഘടനകളിലേക്ക് പ്രവേശിച്ചാൽ ചില തത്വപരാഗസ്പർശങ്ങളിലേക്ക് നമുക്ക് കടന്നെത്താനാവും. കഥാപാത്രങ്ങളുടെ നിൽപിലും നടപ്പിലും ഇരിപ്പിലുമെല്ലാം ഭാവനയാൽ പൊതിയപ്പെട്ട ജ്ഞാനം കലരുകയാണ്. ഈ കഥ കഥാപാത്രങ്ങളിലൂടെ ചുരുൾ നിവർത്തപ്പെടുന്ന ഒരു കാലരേഖയുടെ കൂടി അനാവരണപ്പെടുത്തലാണ്. പുതിയ മനുഷ്യന്റെ ഹിപ്പോക്രസിയെ പലവിധമായി അടയാളപ്പെടുത്തുന്ന ആ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ചാൽ കാപട്യത്തിന്റെ ആഴങ്ങളും വഴികളും കൂടുതൽ ഭദ്രമായി വെളിപ്പെട്ടുവരും.
ഒന്ന്/ ശേബ
ഒരു സ്ത്രീയുടെ ഉള്ളിൽ ഉയിരെടുത്തു നിൽക്കുന്നത് വൈകാരികമായ ജ്ഞാനോദയങ്ങളാണ്. അത് പ്രകൃതി അവൾക്കുകൊടുത്ത മുഖാവരണമാണ്. അവളുടെ ഭാവഭാഷയുടെ മിനുസമേറിയ ബാഹ്യതലങ്ങൾക്കു താഴെ വികാരസംഘർഷങ്ങളുടെ ഭീഷണമായ നിവേദനങ്ങൾ സംഭരിച്ചുവച്ചിരിക്കുന്നതിനെ ഏറ്റവും ഗൗരവമായാണ് ബാലകൃഷ്ണൻ ശേബയിലൂടെ പുറത്തുകൊണ്ടുവരുന്നത്. കഥയിലെ ശേബ എന്ന കഥാപാത്രം ഫാ. ലിയോപോൾദിന്റെ അടുത്തെത്തുന്നത് സൈമൺ എന്ന തന്റെ ജീവിതപങ്കാളിയുടെ അവിഹിതബന്ധത്തെപ്പറ്റിയുള്ള പരാതി ബോധിപ്പിക്കാനാണ്. പൗരോഹിത്യത്തിന്റെ ആത്മീയ/സാം സ്‌കാരിക സാധ്യതയെയാണ് ശേബയിലെ ദൈവവിശ്വാസി ഗൗരവമായി ഉൾക്കൊണ്ടത്. അവൾ ലിയോപ്പോൾദിനോട് ഇങ്ങനെ പറയുന്നു: 'പതിനെട്ടു വർഷംമുമ്പ് ഇതേ പള്ളിയിൽ ഫാ. റാഫേൽ കാമ്പുള്ളിയുടെ കാർമികത്വത്തിൽനടന്ന ചടങ്ങിലൂടെ തന്റെ ജീവിതപങ്കാളിയും പിന്നീട് അമേലിയ, കരോളിന, ജെയ്‌സൺ എന്നിങ്ങനെ മൂന്നുമക്കൾക്കു പിതാവുമായ സൈമണെച്ചൊല്ലിയായിരുന്നു പരാതി. സൈമൺ ഇപ്പോൾ മറ്റൊരു ബന്ധത്തിലാണ്.'
''ആട്ടെ, സൈമണ് ബന്ധം ഏതു പെണ്ണുമായാണ്?'' ഫാ. ലിയോപ്പോൾദ് ചോദിച്ചു.
''പെണ്ണുമായല്ല'' - ശേബ പറഞ്ഞു.
''ങ്‌ഹേ'' ഫാദർ സന്നിഗ്ധതയിലായി.
''ഒരാണുമായാണ്.'' ശേബ വ്യക്തമാക്കി.
സഹനം എന്ന വിഗ്രഹത്തെ മൃദുലതയോടെ ഉടച്ചുകളയാൻ ശേബ എടുക്കുന്ന ഒരു പ്രാഥമിക സ്റ്റെപ്പാണിത്. ഈ കാലഘട്ടത്തിലെ ദമ്പതിമാർ നേരിടുന്ന ഒരു വലിയ വിപത്തിന്റെ ഭാവനാത്മകമായ ആവിഷ്‌ക്കാരമായി വേണം ശേബയുടെ മുൻകൈയെടുപ്പുകളെ വായിച്ചെടുക്കാൻ. വൈകാരിക ഭാവാർഥങ്ങളുടെ പര്യടനങ്ങൾക്ക് ദാമ്പത്യത്തിന്റെ കഠിനവേദനകളെ ലഘൂകരിച്ചെടുക്കാനാവുമെന്നുതന്നെയാണ് ശേബയുടെ നിഗമനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ ശേബയുടെ വാക്കുകൾ സങ്കടത്തിന്റെ ചാരുതയാർന്ന ചിത്രമെഴുത്തുപോലെ അനുഭവപ്പെടുന്നു.
രണ്ട്/ ഫാദർ ലിയോപ്പോൾദ്
ദൈവം സൗജന്യമായി നൽകുന്ന വിചാരങ്ങളെ അർഹതപ്പെട്ടവരുടെ ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഒരു പുരോഹിതന്റെ ദൗത്യം. ഇവിടെ ഫാ. ലിയോപ്പോൾദ് ഉന്നയിക്കുന്ന വിമൂകമായ ചോദ്യങ്ങളിൽനിന്നാണ് ചില പ്രകാശഖണ്ഡങ്ങൾ ഉണ്ടാകുന്നത്. അനുഗ്രഹിക്കപ്പെട്ടവരുടെ ഹൃദയത്തിന്മേൽ പുരോഹിതന്റെ നിശബ്ദതപോലും ശബ്ദായമാനമായി ആലേഖനം ചെയ്യപ്പെടും. അതിഭാഷണങ്ങളോ അധിക്ഷേപങ്ങളോ ഇല്ലാതെയാണ് ഫാ. ലിയോപ്പോൾദ് തന്റെ ആത്മീയ സാമീപ്യത്തിമിർപ്പ് പരസ്യപ്പെടുത്തുന്നത്. രഹസ്യം വിനിമയം ചെയ്യുന്ന ഒരു ആത്മീയസംഗീതമാണ് ഫാ. ലിയോപ്പോൾദിന്റെ സാന്നിധ്യത്തെ ഊർജസ്വലതയോടെ നിലനിർത്തുന്നത്. അതുകൊണ്ടയാൾക്ക് സൗമ്യതയോടെ ഇടപെടാനാകുന്നു. മതേതര ബോധത്തിന്റെ വക്താവാകാൻ കഴിയുന്നു.
''ഇനി അറിയാനുള്ളത് അതാരാണെന്നാണ് ശേബ പറയൂ.''
''സഫ്‌വാൻ.''
ഫാ. ലിയോപ്പോൾദ് ഞെട്ടി, സഫ്‌വാനെന്നത് ക്രിസ്ത്യാനിപ്പേരുകളിൽ ഒന്നല്ലെന്ന് ഉറപ്പാണ്. ''മുസ്ലീമാണോ?''
''അതെ.''
തുടർന്ന് ശേബയും ഫാ. ലിയോപ്പാൾദുമായുള്ള സംവാദത്തിൽ ശേബ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു. 'മതമല്ല ഇവിടെ പ്രശ്‌നം'.
ഈ പ്രസ്താവനയെയും ശരിവയ്ക്കുന്നിടത്താണ് ഫാ. ലിയോപ്പോൾദിലെ മതേതരവാദി ഉണർന്നെണീക്കുന്നത്. സൈമണും സഫ്‌വാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചൊക്കെ അന്വേഷിക്കുന്ന ഫാ. ലിയോപ്പോൾദ് ജ്ഞാനധാരകളുടെ മഹാപ്രവാഹത്തിൽ നർത്തനമാടുന്ന ബുദ്ധിയെ ഉപേക്ഷിക്കുകയും അവർക്കിടയിൽ ഒരു സാധാരണക്കാരനായി ഇരുന്ന് അവരെ കേൾക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റു സുവിശേഷകന്മാരെപ്പോലെ അതിശയകരമായി സംസാരിക്കുന്ന ഫാ. ലിയോപ്പോൾദിന്റെ മുമ്പിൽ സൈമണും സഫ്‌വാനും നിശബ്ദരായിത്തീരുന്നതാണ് നാം കാണുന്നത്. ജ്യോതിർമയിയായ ദൈവാത്മാവിനെ ഉൾക്കൊള്ളാൻ മനുഷ്യർ പരാജയപ്പെടുമ്പോഴാണ് കലഹങ്ങളും ലൈംഗിക ദുരാഗ്രഹങ്ങളും ദുഷ്ചിന്തകളുമൊക്കെ രൂപമെടുക്കുന്നതെന്ന് ഫാ. ലിയോപ്പോൾദിന്റെ മൗനം നമ്മോടുപറയുന്നു. വിജ്ഞാനത്തെ മനനത്തിന്റെ മനോഹരമായ വചനങ്ങളിലൂടെ മെരുക്കിയെടുത്ത് ശേബമാരുടെയും സൈമൺമാരുടെയും സഫ്‌വാൻമാരുടെയും ആത്മാവുകളിൽ നിമജ്ജനം ചെയ്യുകയാണ് ഫാ. ലിയോപ്പോൾദ്. കാലദേശങ്ങൾക്ക് വശംവദമാകാത്ത ശരീരവും ആത്മാവിന്റെ നൽവരവും കിട്ടിയിട്ടുള്ള പുരോഹിതന്മാരുടെ പ്രതിനിധിയാണിവിടെ ഫാ. ലിയോപ്പോൾദ്.
അനുബന്ധം/വാക്യാർച്ചനകൾ
''ദൈവത്തിനു വിരോധമായി നടന്നാൽ ദൈവം മനുഷ്യനു വിരോധമായി നടക്കും. ദൈവത്തിന് ഒരു നിയമാവലിയുണ്ട്. പാപങ്ങൾ ചെയ്യുന്നവരെ ദൈവം ദണ്ഡിപ്പിക്കും. കണ്ണിനെ മങ്ങിക്കും. ജീവന ക്ഷയിപ്പിക്കും.''
'ദേശം ശൂന്യമാകും' എന്നു പറഞ്ഞുകൊണ്ടാണ് മുകളിലത്തെ ഉദ്ധരണി പൂർത്തിയാക്കുന്നത്. തിന്മയുടെ ശക്തമായ ഉപരോധങ്ങൾ കാലങ്ങളോളം ദൈവപ്രസാദത്തെ മനുഷ്യമനസ്സിൽനിന്നു മാറ്റിനിർത്തുമെന്നുതന്നെയാണ് ബാലകൃഷ്ണൻ പറഞ്ഞുവയ്ക്കുന്നത്. ഇരുട്ടിലിരുന്ന് ജീവിതത്തിന് നിറം കൊടുക്കുന്ന സൈമന്റെയും സഫ്‌വാന്റെയും ജീവിതത്തെ അനാവരണപ്പെടുത്തുകവഴി ഭൂമിയിൽ അരങ്ങേറുന്ന മ്ലേഛതകളുടെ മനഃശാസ്ത്രത്തെ തന്നെയാണ് ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നത്. കഥയുടെ അർഥഗർഭമായ മുഹൂർത്തങ്ങളെ ആഴത്തിൽ വരച്ചിടുന്ന വാക്യങ്ങളെ കൂടി ഉദ്ധരിക്കാൻ ഈ ലേഖകൻ നിർബന്ധിതനാകുന്നു.
ഒന്ന്
സ്‌നേഹം എന്നത്, തീർച്ചയായും ഒരു
വലിയ വാക്കാണ്.
രണ്ട്
ദാമ്പത്യ സ്‌നേഹരഹിതമാവുകയെന്നത് ജലത്തിനടിയിലെ
ഉരുളാത്ത കല്ലിൽ പായൽ പടരുന്നതുപോലെ സ്വാഭാവികമായ ഒരു കാര്യമാണ്.
മൂന്ന്
താൻ ആഗ്രഹിക്കപ്പെടുകയെന്നത് ഏതൊരു സ്ത്രീയെ
സംബന്ധിച്ചും ഏറ്റവും അഭിമാനകരമാണെന്നതിൽ തർക്കമില്ല.
നാല്
ബന്ധത്തിന് ചില അതിർത്തികളുണ്ട്.
അവ ലംഘിക്കപ്പെടരുത്.
കഥ കാലത്തെക്കുറിച്ചുള്ള പ്രവചനക്ഷേത്രമാവണമെന്ന് നിഷ്‌കർഷയുള്ള കഥാകാരനാണ് സി.വി ബാലകൃഷ്ണൻ. ഈ കഥയിൽ തിന്മയുണ്ട്. പക്ഷേ, പരീക്ഷണങ്ങളുടെ വിശുദ്ധ വാഗ്ദാനങ്ങൾകൊണ്ട് വായനക്കാരനെ നന്മയുടെ സ്‌കൂളിൽ കൊണ്ടിരുത്താൻ ബാലകൃഷ്ണനാവുന്നു. കഥയിൽ ബാലകൃഷ്ണൻ ആവിഷ്‌കരിച്ച തിന്മപോലും നമ്മുടെ കാലഘട്ടത്തിലെ മനുഷ്യസഹജമായൊരു വികാരമായി മാറിയിരിക്കുന്നു.