ഇലകളുടെ ഓർമ ജലച്ചായത്തിലാണ്

20 Dec 2023

രേഷ്മ സി. യുടെ 'ഇലകളുടെ ഓർമ ജലച്ചായത്തിലാണ്' (സമകാലിക മലയാളം 2023 നവംബർ 20) എന്ന കവിതയുടെ ആസ്വാദനം. ഡോ. സുനിൽ ജോസ് cmi സെന്റ് ജോസഫ്‌സ് കോളജ്, ദേവഗിരി, കോഴിക്കോട് രണ്ട് കൂട്ടുകാരികളുടെ ഓർമയാണ് കവിതയായി വിരിയുന്നത്. കുട്ടിക്കാലം മുതൽ കൂടെ നടന്നും മുതിർന്നപ്പോൾ പിരിഞ്ഞും പോകുന്ന സാധാരണ ജീവിത സൗഹൃദങ്ങളിൽ ഒന്നായി ഇതിനെ കാണാം. പക്ഷേ, ഈ കവിത പുതിയ ചില മാനങ്ങൾകൂടി കാട്ടിത്തരുന്നുണ്ട്. നാല് ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു ഈ ചെറിയ കവിത. ഒന്ന്: കുഞ്ഞിക്കാലുകൾകൊണ്ട് കാടും കുന്നും കേറി ഇലകൾ ശേഖരിക്കും കുഞ്ഞികൈകൾ കൊണ്ട് കൂട്ടിക്കൊണ്ടുവരുന്ന പൂവുകൾ പങ്കുവയ്ക്കും' അനുരാധയെന്നാണ് ആകാശത്തോളം അഴകുള്ള ഒരുവളുടെ പേര്. ഈ പുക്കളിലും ഇലകളിലും ദൈവത്തെപ്പോലെ അതിശയമായവൾ വന്നിരിക്കും. രണ്ട്: ഇരുണ്ടു തീരാത്ത രാത്രിയിൽ ഞങ്ങൾ തമ്മിൽ ചേർന്നിരുന്നു. പാടിയിട്ടും പാടിയിട്ടും പതിയാത്ത പാട്ടുകൾ പറഞ്ഞുതീർന്നിരുന്നു. പത്തൊമ്പതിന്റെ പരിവേദനങ്ങളിൽ പിടികിട്ടാതെയവർ അലഞ്ഞു തിരിഞ്ഞു. ഇരുപതിന്റെ ഇരുണ്ട വളവുകളിൽ ഇണപിരിയാതെ കഴിഞ്ഞു. മൂന്ന്: ഇരുപത്തിയെട്ടിൽ അവർ തമ്മിൽ അകന്നു. ഇരുപത്തിയൊൻപതിൽ തമ്മിൽ പിരിഞ്ഞു. പച്ചനിറമുള്ള ഓർമകളെല്ലാം ജലച്ചായത്തിൽ പടർന്നു. ഒറ്റ വരികളുള്ള ഈണങ്ങളെല്ലാം ഒറ്റയടിക്ക് മറന്നു. പച്ചനിറമുള്ള ബാല്യത്തിന്റെയും സൗഹൃദത്തിന്റെയും ഓർമ്മകൾ ജീവിതത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയി. ഓർത്തുവയ്ക്കാറുള്ള ഒറ്റവരികളുള്ള ഈണങ്ങളെല്ലാം ഒറ്റയടിക്ക് മറന്നു. അവർ രണ്ടുപേരായി പിരിഞ്ഞു. കൂട്ടിന്റെ പശിമയുള്ള ഓർമകൾ അറ്റുപോയി. നാല്: മുതിർന്നപ്പോൾ അവൾ ചിത്രകാരിയായി. മറ്റെവൾ ഒറ്റുകാരിയും ജീവിതത്തിന്റെ വെള്ളത്തിൽ കുതിർന്നപ്പോൾ ഒരുവൾ വർണങ്ങൾ വിതറി. മറ്റെവൾ പലതായി ചിതറി. കവിത അവസാനിക്കുന്നത് മറ്റൊരു വിധത്തിലാണ്: 'ജനാലയ്ക്കൽ അവൾ വരയ്ക്കുമ്പോൾ പുഴയൊഴുക്കിൽ ഞാൻ മരിക്കുകയായിരുന്നു. അവളുടെ ചിത്രത്തിനും എന്റെ ശവത്തിനും അങ്ങനെയാണ് ജലം മാധ്യമമായത്.' കവിത ഈ മറ്റവളുടെ ആഖ്യാനമാണ്. കവിതയുടെ വ്യത്യസ്തമായ നോക്കിക്കാണലിന്റെ ഉദാഹരണമാണീ ആഖ്യാനം. ഒന്നിച്ചു തുഴഞ്ഞ ജീവിതങ്ങളിലെല്ലാം വന്നുചേരുന്ന വൈപരീത്യത്തിന്റെ ചിത്രമാണീ കവിത. ഒരുപക്ഷേ, ഒരാളുടെ ഉള്ളിലുള്ള രണ്ടുപേരാകാം. കവിതയിൽ ഒരുവൾക്കു മാത്രമേ പേരുള്ളൂ എന്നതും ഈ ആശയത്തെ ശരിവയ്ക്കുന്നുണ്ട്. അവനവനോട് തന്നെ പറഞ്ഞു തീർക്കുന്ന സംഭാഷണങ്ങൾ വർത്തമാനകാലത്തിന് അന്യമല്ലല്ലോ. അങ്ങനെ 'ഇലകളുടെ ഈ ഓർമ' അവർ ശേഖരിച്ച ബാല്യകാലത്തെ പച്ചകളുടെ ഓർമകൾക്കപ്പുറം തനിച്ചിരുന്ന് ഇലകളുടെ ഓർമത്താളുകൾ മറിച്ചുനോക്കുന്ന ഒരാളുടെ ഉള്ളിലെ ചിത്രങ്ങളുടെ കഥകൂടിയാകുന്നു. ചിത്രകാരിയുടെ ജലച്ചായവും കൂട്ടുകാരിയുടെ ജലസമാധിയും ഈ അർത്ഥത്തിൽ കവിതയുടെ പുതിയ കാഴ്ച്ചയിൽ ഒന്നായിത്തീരുന്നുണ്ട്. 'കുതിർ ന്നപ്പോൾ അവർ വർണങ്ങൾ വിതറി' യെന്നും 'പലതായി ചിതറി' യെന്നുമുള്ള കവിതയിലെ വരികൾ ഈ ജീവിതമെഴുത്തിന്റെ സാധ്യതകളാണ് വായനക്കാർക്ക് സമ്മാനിക്കുന്നത്.