മീനാക്ഷി മറ്റൊരു നദിയാണ്

07 Sep 2023

റവ. ഡോ. സുനിൽ ജോസ് cmi സെന്റ് ജോസഫ്‌സ് കോളജ്, ദേവഗിരി കോഴിക്കോട് മുരളി വിരിത്തറയിലിന്റെ 'മീനാക്ഷി മറ്റൊരു നദിയാണ്' എന്ന കവിതയുടെ ആസ്വാദനം. സമകാലിക മലയാളം, 2023 ജൂലൈ 17 'മനുഷ്യൻ തന്റെ അപൂർണതയെ ഭാഷയിൽ പരിഹരിക്കുന്ന ഇടമാണ് കവിത' (കൽപ്പറ്റ) എന്ന വാക്യം കവിതയുടെ ഭാഷയെക്കുറിച്ചുള്ള നല്ലൊരു നിരീക്ഷണമാണ്. 'സംഭാഷണ ഭാഷയിൽനിന്ന് ഭിന്നമല്ലാത്തതും എന്നാൽ വാക്കുകളെ കൂടുതൽ അർത്ഥവത്തായി ക്രമീകരിച്ചതും അറിയുന്നതിൽ കവിഞ്ഞ ധർമമുള്ളതും ക്ഷയിക്കാത്തതും ഭ്രമിപ്പിക്കുന്ന രൂപമുള്ളതും ഉത്കൃഷ്ടവുമായ ഒരു ഭാഷയാണ് കവിത' എന്നൊരു നിരീക്ഷണവും കവിയായ കൽപ്പറ്റയുടേതായുണ്ട് (കവിതയുടെ ജീവചരിത്രം -10). മുരളി വിരിത്തറയുടെ മീനാക്ഷി മറ്റൊരു നദിയാണ് എന്ന കവിത കവിതയുടെ ഈ സവിശേഷതകളെ അടയാളപ്പെടുത്തുന്നുണ്ട്. കവിത മീനാക്ഷിയുടെ ഒഴുക്കാണ്. മീനാക്ഷി ഒരു നദിയല്ല മനുഷ്യസ്ത്രീയാണ്. അവളെങ്ങനെയാണ് ഒരു നദിപോലെ ഓട്ടത്തിനും നടത്തത്തിനുമിടയിലുള്ള വേഗത്തിൽ പാടം കവിഞ്ഞ് എന്നും റോഡിലേക്ക് ഒഴുകുന്നത്? കടവനാട്ടിലേയ്ക്കുള്ള ഒരേയൊരു ബസ് കാലത്ത് എടപ്പാളിൽനിന്നും പുറപ്പെട്ട് കഴിയുമ്പോഴേക്കും അവൾ ഓട്ടം/ഒഴുക്ക് ആരംഭിക്കും. അവളുടെ അതുവരെയുള്ള പ്രാരാബ്ധങ്ങൾ കവിതയിലില്ല. 'അവളുടെ ഒഴുക്കിൽപ്പെട്ട നാട്ടിലെ ചരാചരങ്ങളെല്ലാം റോഡിലെത്തിയാൽ നാനാദിക്കിലേക്കും പിരിഞ്ഞുപോകും.' അനേകരെ അവൾപോലുമറിയാതെ ഒഴുക്കിക്കൊണ്ട് പോകാനുള്ള എന്തോ ഒന്ന് അവളിലുണ്ട്. 'കടവനാട്ടിലേക്കുള്ള ബസിൽ കലങ്ങാതെ, കവിയാതെ അവളിരുന്ന് കാഴ്ചകൾ കാണും.' ഒഴുകുന്ന ഒരു നദി അതിന്റെ ഇരുകരകളെയും കാണുംപോലെ. 'ഐശ്വര്യ ടാക്കീസെത്തിയാൽ മമ്മൂക്കയുടെയും ലാലേട്ടന്റെയും പോസ്റ്ററുകളിലേയ്ക്ക് അവളൊന്നു തുളുമ്പിപ്പോകും' - പ്രണയവും ആരാധനയും കലർന്ന നോട്ടത്തിന്റെ തുളുമ്പൽ- 'അച്യുതവാര്യരുടെ സ്‌കൂൾ കണ്ടാൽ ഒരു വട്ടംകൂടി അങ്ങോട്ട് ഒഴുകിപ്പോയാലോന്ന് തോന്നും' - കുട്ടിത്തത്തിന്റെ ഗൃഹാതുരമായ ഓർമകൾ. കോടതി വളപ്പിലെത്തുമ്പോൾ 'പഴയ കേസുകെട്ടിന്റെ കടലാസ്സ് വഞ്ചിയുംകൊണ്ട് കടലിലേക്ക് ഒഴുകിപ്പോയാലോന്ന് വിചാരിക്കും. ഇനിയും ഒത്തുതീർപ്പാകാത്ത, കുരുക്കഴിയാത്ത ജീവിത വ്യവഹാരങ്ങളുടെ ഭാരംകൊണ്ട് തളർന്ന് കടലിൽ അഭയം തേടാൻ കൊതിക്കുന്ന ഹതഭാഗ്യകൂടിയാണവൾ എന്ന് കവിത പറയാതെ പറയുന്നു. സിവിൽ സ്റ്റേഷൻ കഴിഞ്ഞ് താലൂക്കാസ്പത്രിക്കു മുന്നിലെത്തിയാൽ മുറിവേറ്റവരും രോഗികളും ബസ്സിൽനിന്നും നിർച്ചാലുകളായ് ആസ്പത്രിയിലേയ്‌ക്കൊഴുകിപ്പോകുന്നതു കണ്ടാൽ അവൾ കലങ്ങാൻ തുടങ്ങും. കലങ്ങലും കവിയലും നദിയുടെ ഭാവങ്ങളാണ്. അവ മീനാക്ഷിയിലും ചേർത്തു വയ്ക്കുന്നുണ്ട് കവിത. മീനാക്ഷി കവിഞ്ഞപ്പോൾ കൂടെപ്പോന്നത് നാട്ടിലെ 'സകലചരാചരങ്ങളു'മാണ്. ബസിൽ അവളിരുന്നത് 'കലങ്ങാതെ, കവിയാതെയാണ്.' പക്ഷേ, ആശുപത്രിയിലെ മുറിവേറ്റവരുടെയും രോഗികളുടെയും കാഴ്ച അവളെ നൊമ്പരപ്പെടുത്തുന്നു. അവൾ കലങ്ങുന്നു. കടവനാട്ടിലെ തുരുമ്പിച്ച റാട്ടുകളുടെ ശബ്ദം ഈ കലക്കത്തിൽ പശ്ചാത്തലമാകുന്നുണ്ട്. 'ബസങ്ങനെ വളഞ്ഞുപുളഞ്ഞൊഴുകി പൂക്കൈതക്കടവിലെത്തുമ്പോൾ പുഴയിലേക്കൊഴുകി മീനാക്ഷി മറ്റൊരു നദിയാകും.' കവിത ഇവിടെ അവസാനിക്കുന്നു. മീനാക്ഷി എന്ന നദി ഇത്ര ധൃതിയിൽ കവിഞ്ഞ് കലങ്ങിയൊഴുകിയത് പൂക്കൈതക്കടവിൽ- പുഴയിലൊഴുകി മറ്റൊരു നദിയാകാനായിരുന്നോ? എന്നൊരു ചോദ്യം വായനക്കാരിൽ അവരറിയാതെ ഉണരും. കവിയുടെ സവിശേഷമായ നേട്ടമാണ് ഈ പെണ്ണൊഴുക്കിനെ കവിതയാക്കുന്നത്. സംഭാഷണങ്ങൾ ഒന്നുമില്ലാത്ത ഒരു ദൃക്‌സാക്ഷി വിവരണമായി ആഖ്യാനം ചെയ്യപ്പെടുന്ന കവിതയിൽ സ്ത്രീജീവിതത്തിലെ പലതരം ജീവിതാവസ്ഥകളിലേക്കുള്ള നോട്ടപ്പാടുകൾ കാണാം. ആ ചലനത്തെ ഒരു നദിയുടെ ഒഴുക്കായും അതിൽ ഓരം ചേർന്നും പിരിഞ്ഞും ഒഴുകുന്ന മനുഷ്യരുടെ കൂട്ടത്തെ നീർച്ചാലുകളായും കവിത സങ്കല്പിക്കുന്നുണ്ട്. 'മീനാക്ഷി മറ്റൊരു നദിയാണ്' എന്ന കവിത പെണ്ണൊഴുക്കിന്റെ ഗതിവേഗങ്ങളിലൂടെ ജീവിതത്തിന്റെ നേർക്കാഴ്ചകളിലേക്ക് സവിശേഷമായ വെളിച്ചം നല്കി ഒഴുകിപ്പോകുന്നു.