ഒ. ബേബി
14 Jul 2023
റവ.ഡോ. ബെന്നി ബനഡിക്ട്
ഡയറക്ടര്‍, ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍
കരുത്തുറ്റ തിരക്കഥകള്‍ മലയാള സിനിമയ്ക്കു സമ്മാനിച്ച്, സംവിധാനത്തിലും പ്രതിഭ തെളിയിച്ച രഞ്ജന്‍ പ്രമോദ് മുഖ്യധാരാ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തിക്കൊണ്ട് അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രമാണ് 'ഒ. ബേബി.' ദിലീഷ് പോത്തന്‍, എം. ജി സോമന്റെ മകന്‍ സജി സോമന്‍, രഘുനാഥ് പലേരി, വിഷ്ണു ഗോവിന്ദ് എന്നിവര്‍ക്കൊപ്പം ദേവദത്ത്, ഹാനിയ നഫീസ എന്നീ പുതു മുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ഹൈറേഞ്ചിലെ പള്ളിയില്‍ നടക്കുന്ന ഒരു ഒത്തുകല്യാണ ചടങ്ങുകളില്‍ ആരംഭിക്കുന്ന സിനിമ അവസാനിക്കുന്നത് മരണാന്തര കര്‍മങ്ങളിലും പ്രാര്‍ഥനകളിലും ആണ്. ക്രൈസ്തവ കുടുംബാന്തരീക്ഷം ഈ ചിത്രത്തിലുടനീളം കാണാം. പക്ഷേ, ധനികനും ദരിദ്രനും തമ്മിലും ജന്മിയും അടിയാന്മാരും തമ്മി ലും കാലങ്ങളായി നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളെ മതത്തിന്റെയും വിശ്വാസത്തിന്റെയും പശ്ചാത്തല ത്തില്‍ ചോദ്യം ചെയ്യുന്നതും 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്ന പ്രവാചക ശബ്ദം ഉയര്‍ത്തുന്നതും മലയാള സിനിമകളില്‍ സാധാരണയായി നാം കാണാറില്ല. അക്കാര്യത്തില്‍ ഈ ചിത്രം വേറിട്ട് നില്ക്കുന്നു.
'ഒ. ബേബി' അസ്വസ്ഥത ഉണര്‍ത്തുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന പുതിയ തലമുറയുടെ കഥയാണ്. അടിയാന്മാര്‍ക്കിടയില്‍ വിദ്യാഭ്യാസം നേടിയ പുതിയ തലമുറയും അതോടൊപ്പം മേലാളന്മാരുടെ വ്യത്യസ്തമായി ചിന്തിക്കുന്ന കൊച്ചു മക്കളും ഇതുവരെ ആരും ചോദിക്കാത്ത ചോദ്യങ്ങളുയര്‍ത്തി ജന്മിത്വത്തിന്റെയും പരമ്പരാഗത പുരുഷാധിപത്യത്തിന്റെയും കോട്ടകളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം.
ഇടുക്കി മലനിരകളില്‍ ഇരുന്നൂറ്റമ്പതോളം ഏക്കര്‍ കാടും കൃഷിയും ഏലത്തോട്ടങ്ങളും അടക്കി വാഴുന്ന തിരുവാന്‍ചോല കുടുംബത്തിലെ കാരണവര്‍, 'വല്യപ്പച്ചന്റെ' വിശ്വസ്ത കാര്യസ്ഥനാണ് ബേബി. കാലങ്ങളായി അടിയാന്മാരായി കഴിഞ്ഞു 'അടിമത്തം' മനസ്സിന്റെ അടിസ്ഥാന ഭാവം ആയി മാറിക്കഴിഞ്ഞ ഒരു ജനതയുടെ പ്രതിനിധയാണ് അയാള്‍. 'ഒ' എന്നത് ബേബിയുടെ കുടുംബപ്പേരിന്റെ ആദ്യ അക്ഷ രമാണ്. പക്ഷേ, തിരുവന്‍ചോലകാരുടേതുപോലെ നസ്രാണി തറവാട്ടു മഹിമ അവകാശപ്പെടാനില്ലാത്ത തു കൊണ്ടു അയാള്‍ വെറും ബേബി ആണ്.
കുടിയേറ്റക്കാര്‍ വന്നു കാടു കയറി ജന്മിമാരാകുന്നതിനു എത്രയോ കാലം മുന്നേ കാടും നാടും സ്വന്തം മണ്ണായി കണക്കാക്കിയിരുന്ന, ആ ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍ ആണ് ബേബിയുടെ പൂര്‍വികര്‍. പക്ഷേ, അയാള്‍ക്കും, കുടുംബത്തിനും സമുദായത്തില്‍ ആഭിജാത്യവും അധീശത്വവും നിഷേധിക്കപ്പെടുന്നത് അവരില്‍ കുറേപ്പേര്‍ മതം മാറി ദളിത ക്രൈസ്തവര്‍ ആയി എന്നത് കൊണ്ടാണ്. ഈ സിനിമയെ സുന്ദരമാക്കുന്ന പല ഘടകങ്ങളില്‍ ഒന്ന് ബേബിയുടെ വീട്ടുകാരില്‍ മതം മാറാതിരുന്ന ബന്ധുക്കളും പുതുക്രിസ്ത്യാനികളായ ബേബിയെ പോലുള്ളവരും തമ്മിലുള്ള സഹവാസവും ഊഷ്മളമായ സ്‌നേഹവായ്പ്പും പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങളാണ്. ഇത്തരം സംഗമങ്ങള്‍ക്കിടയില്‍ കറുപ്പും വെളുപ്പും പുരാതന സംസ്‌കാരവും ആചാരങ്ങളും ആധുനികം എന്ന് നാം വിളിക്കുന്ന പുത്തന്‍ രീതികളുമായി ഇടകലരുന്നു. ഈ ചുവടു പിടിച്ചു സാധാരണ മലയാള ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായാണ് അഭിനേതാക്കളുടെ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. പതിവ് മാതൃകയില്‍ ഈ സിനിമ സുന്ദരന്മാരുടെയും സുന്ദരികളുടെയും കഥയല്ല. ഭൂമിയുടെ കരുത്തും മണവുമുള്ള മനുഷ്യരുടെ മുഖങ്ങളും ശരീരങ്ങളുമാണ് സ്‌ക്രീനില്‍ കൂടുതല്‍ തെളിയുന്നത്.
കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ ആണ് കഥ നടക്കുന്നത്. വല്യപ്പച്ചനും (ഗോപാലകൃഷ്ണന്‍) കുട്ടിയച്ചനും (രഘുനാഥ് പാലേരി) മറ്റാരോടും ചോദിക്കാതെ ജോമോന്റെ (സജി സോമന്‍) മകള്‍ മെറിന്റെ ഒത്തുകല്ല്യാണം തീരുമാനിച്ചു അത് നടത്തുന്നു. ജോമോനും അയാളുടെ തീരുമാനങ്ങള്‍ക്കും ആ വീട്ടില്‍ വലിയ സ്ഥാനമില്ല; മകള്‍ മെറിന്‍ തനിക്കിപ്പോള്‍ കല്യാണം വേണ്ട എന്ന് പറഞ്ഞു പ്രതിഷേധിക്കുമ്പോഴും, ജോമോന്‍ നിസ്സഹായനാണ്. ഒത്തുകല്യാണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണു തിരുവന്‍ചോല കുടുംബം മുഴുവന്‍ പ്‌ളാന്റേഷനു നടുക്കുള്ള തറവാട്ട് വീട്ടില്‍ സമ്മേളിച്ചിരിക്കുന്നത്. കോവിഡ് ലോക് ഡൗണ്‍ കാരണം അവരുടെ യാത്രകള്‍ ഒക്കെ മുടങ്ങി വീട്ടില്‍ തന്നെ ഇരിപ്പാണെല്ലാവരും. വിദേശത്തു നിന്നെത്തിയിരിക്കുന്ന കുട്ടിയച്ചന്റെ മകളും ഭര്‍ത്താവ് സ്റ്റാന്‍ലിയും (വിഷ്ണു ഗോവിന്ദ്) ഉണ്ട് കൂട്ടത്തില്‍. സ്റ്റാന്‍ലിക്കു വേറെ പണിയൊന്നും ഇല്ലാത്തതു കൊണ്ട് നേരമ്പോക്കിനായി ബേബിയെ നിര്‍ബന്ധിച്ചു കാട്ടില്‍ നായാട്ടിനു പോകുന്നു. കഥയില്‍ വരാനിരിക്കുന്ന നര നായാട്ടുകളുടെ മുന്‍സൂചനയാണ് തുടക്കത്തിലെ ഈ നായാട്ട്.
സ്റ്റാന്‍ലിയും ഭാര്യയും വിദേശത്തു വലിയ ജോലിയും വേണ്ടുവോളം സമ്പാദ്യവും ഉള്ളവരാണ് എന്നാണ് അവരുടെ വീമ്പു പറച്ചിലുകളില്‍ നിന്ന് നമുക്ക് തോന്നുക. പക്ഷേ, ആ വീട്ടില്‍ ബാക്കി എല്ലാ രും പ്ലാന്റേഷനില്‍ നിന്നുള്ള അധ്വാനത്തെയും വിറ്റുവരവിനെയും അതില്‍ നിന്ന് വല്യപ്പച്ചന്‍ കനിഞ്ഞു ഓരോരുത്തര്‍ക്കും വച്ചുനീട്ടുന്ന തീരെ ചെറിയ വിഹിതങ്ങളെയും ആശ്രയിച്ചു ജീവിക്കുമ്പോള്‍, സ്റ്റാന്‍ ലിയും ഭാര്യയും കുതന്ത്രങ്ങളിലൂടെ വല്യപ്പച്ചന്റെ സ്വത്തു കൈക്കലാക്കാനുള്ള ശ്രമത്തിലാണ്. സ്‌ട്രോക്ക് ബാധിച്ചു മറ്റുള്ളവര്‍ക്ക് മനസ്സിലാകും വിധം നേരെ ചൊവ്വേ സംസാരിക്കാന്‍ പോലും വയ്യാത്ത തീരെ ബലഹീനന്‍ എന്ന് കാഴ്ചയില്‍ തോന്നിക്കുന്ന വല്യപ്പച്ചനാണ് ഈ കഥയില്‍ ഏറ്റവും 'ബലവാന്‍'; ആരും തിരിച്ചറിയാത്ത വില്ലന്‍! സ്റ്റാന്‍ലി ആകട്ടെ സ്വഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും, ലഹരി അടക്കം എല്ലാവിധ കൈയിലിരിപ്പുകൊണ്ടും യഥാര്‍ഥ വില്ലന്‍ കഥാപാത്രം തന്നെ.
തലമുറകളായി ബേബിയുടെ വീട്ടുകാര്‍ തിരുവന്‍ചോല മുതലാളിമാരുടെ ചോറ് തിന്നു കഴിയുന്നത് കൊണ്ടും ബേബിയുടെ സ്വഭാവമഹിമ കൊണ്ടും വല്യപ്പച്ചന്റെ മുതല് കാക്കുന്നതില്‍ ബേബി നൂറു ശതമാനം വിശ്വസ്ഥനാണ്. അക്കാര്യം നന്നായറിയാവുന്ന വല്യപ്പച്ചന്‍ എല്ലാം നോക്കി നടത്താന്‍ ബേബിയെ ഏല്‍പ്പിച്ചിരിക്കുന്നത് മക്കളോടോ മക്കളുടെ മക്കളോടോ ഒന്നും കാണിക്കാത്ത വിശ്വാസം ബേബിയില്‍ ഉള്ളതുകൊണ്ടുതന്നെയാണ്. ബേബിയും ബേസിലും, അപ്പനും മകനും, ഉറ്റ ചങ്ങാതിമാരെ പോലെയാണ്; പക്ഷേ, ബേബി തന്നെ പറയുന്നതുപോലെ ബേസില്‍ ടൗണില്‍ പോയി വലിയ പഠിപ്പു ക്കാരന്‍ ആയപ്പോള്‍ അപ്പനെ, അപ്പന്റെ രീതികളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
ബേസില്‍, ജോമോന്റെ പെണ്മക്കള്‍ മെറിന്‍, മിനി ഇവരെല്ലാം ഒരുമിച്ചു കളിച്ചു വളര്‍ന്നവരായതു കൊണ്ട് അവര്‍ക്കിടയില്‍ പണം, കുലമഹിമ തുടങ്ങിയ അതിര്‍ത്തികളോ വേര്തിരിവുകളോ ഇല്ല. ഈ മൂവരും മറ്റു സമപ്രായക്കാരും കൂടി മുതിര്‍ന്നവര്‍ വിലക്കിയിട്ടുള്ള 'ചെകുത്താന്‍ മലയില്‍' സാഹസിക യാത്രകള്‍ നടത്തുന്നുണ്ട്. ഇത്തരം യാത്രകള്‍ക്കിടയില്‍ ബേസിലിനു മിനിയോട് സൗഹൃദവും അടുപ്പവും തോന്നുന്നെങ്കിലും അതില്‍ കൂടുതല്‍ ഒന്നും അവന്റെ മനസ്സില്‍ ഇല്ല. ഉണ്ടാവാനും എളുപ്പമല്ല; ആ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള അന്തരം അത്രയും വലുതാണല്ലോ. പക്ഷേ, മിനിയുടെ ഹൃദയത്തില്‍ ബേസി ലിന്റെ വ്യക്തിത്വവും വന്യമായ സൗന്ദര്യവും ധീരതയും തുടക്കം മുതലേ ഇടം പിടിക്കുന്നുണ്ട്.
മിനിയും ബേസിലും തമ്മില്‍ എന്തോ ഉണ്ട് എന്ന് മണത്തറിയുന്ന സ്റ്റാന്‍ലിയും ഭാര്യയും വല്ല്യപ്പച്ചനെ സ്വാധീനിച്ചു സ്വത്തു തട്ടിയെടുക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഇത് തന്നെ എന്ന് കുബുദ്ധി തോന്നി കരുക്കള്‍ നീക്കുന്നു. ബേസില്‍-മിനി പ്രേമം എന്നൊരു വാര്‍ത്തയുണ്ടാക്കി വലിയൊരു കാട്ടു തീ പോലെ ആളിക്കത്തിച്ചു വല്യപ്പച്ചന്റെ ചെവിയില്‍ ഓതിക്കൊടുക്കുന്നു. അവരുടെ ഗൂഢപദ്ധതികള്‍ പെട്ടെന്ന് വിജയം കാണുന്നു. വല്ല്യപ്പച്ചന്‍ ഉടനെ ബേബിയെ വിളിപ്പിച്ചു എല്ലാ മേലാളന്മാരും കീഴാളന്മാരോട് പതിവായി ചെയ്യുന്നത് ആവര്‍ത്തിക്കുന്നു: ഉടനടി ബേബി തന്റെ 'സാമ്രാജ്യത്തില്‍' നിന്ന് ഇറങ്ങണം. കാടു വിട്ടു, ആ നാട് തന്നെ വിട്ടു അകലെ പൊയ്‌ക്കൊള്ളണം, അല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് വേറെയാവും എന്നാണ് ഭീക്ഷണി.
തീരെ ശുദ്ധനായ ബേബി മുതലാളി പറയുന്നത് വേദവാക്യം എന്ന് കണക്കാക്കി നാട് വിട്ടു പോവുന്ന കാര്യം മകനോട് പറയുന്നു. ഇവിടെ ബേസില്‍ അപ്പനോട് ചോദിക്കുന്ന ചോദ്യം ഈ ചിത്രത്തിലൂടെ സംവിധായകന്‍ ഉയര്‍ത്തുന്ന സുപ്രധാന ചോദ്യം തന്നെ: 'അപ്പാ, നമ്മുടെ പൂര്‍വികരില്‍ നിന്ന് തിരുവന്‍ ചോലക്കാര്‍ കവര്‍ന്നെടുത്ത നമ്മുടെ സ്വന്തം ഭൂമിയില്‍ നിന്ന് നമ്മളോട് ഇറങ്ങിപ്പോവാന്‍ പറയാന്‍ അവര്‍ക്കു എന്ത് അവകാശം?'
ഇടുക്കി മലനിരകളും കാടിന്റെ ഉള്ളകങ്ങളും സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്ന ഈ ചിത്രം ക്ലൈ മാക്‌സിലേക്ക് നീങ്ങുമ്പോള്‍ ഉദ്വേഗം ഉണര്‍ത്തുന്ന ഒരു ത്രില്ലര്‍ ആയി മാറുന്നു; നന്മയും തിന്മയും ത മ്മിലുള്ള പോരാട്ടം തന്നെയാണ് അടിസ്ഥാന പ്രമേയം. തന്റെ മകനെ വകവരുത്താന്‍ താന്‍ ഇത്രയും നാള്‍ കണ്ണടച്ച് സേവിച്ച തിരുവന്‍ചോലക്കാര്‍ ഒന്നടങ്കം ഒരുമ്പെടുന്നു എന്ന് മനസ്സിലാക്കിയ ബേബി, കാടിന്റെ കരുത്തോടെ ഒറ്റയ്ക്ക് തന്നെ എതിരാളികളെ മുഴുവന്‍ നേരിടുന്നു. എതിര്‍ഭാഗത്തു സ്റ്റാന്‍ലി മുന്തിയ തോക്കും സംവിധാനങ്ങളുമായി ബേബിയേയും ബേസിലിനേയും കൊലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ബേബിയുടെയും മകന്റെയും പക്കല്‍ നാടന്‍ തോക്കും ബുദ്ധിശക്തിയും മാത്രം. വളരെ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റില്‍ അവസാനിക്കുന്ന സിനിമയില്‍ ആര് തോല്‍ക്കുന്നു, വിജയിക്കുന്നു എന്നതിനേക്കാള്‍ പഴകി ദ്രവിച്ച മൂല്യങ്ങളും മനോഭാവങ്ങളും പൊളിച്ചെഴുതുന്ന പുതുതലമുറയുടെ മുന്നില്‍ ഫ്യൂഡല്‍ പ്രഭുത്വങ്ങള്‍ കടപുഴകി വീഴുന്ന കാഴ്ചയാണ് നാം കാണുന്നത്.
സംഗീത സംവിധായകര്‍ വരുണ്‍ കൃഷ്ണ, പ്രണവ് ദാസ് , എഡിറ്റിംഗ് സമര്‍ത്ഥമായി നിര്‍വഹിച്ച ഷംജിത് മുഹമ്മദ്, മറ്റു സാങ്കേതിക വിദഗ്ധര്‍, എല്ലാവരും ചേര്‍ന്ന് ഈ കാടിന്റെ കഥയിലെ പശ്ചാത്തലം അര്‍ഥപൂര്‍ണമാക്കുന്നു. കാടിനുള്ളില്‍ ആരും പോകാന്‍ ധൈര്യപ്പെടാത്ത 'ചെകുത്താന്‍ മലയുടെ' പരാമര്‍ശം ചിത്രത്തില്‍ ഇടക്കിടെ കടന്നു വരുന്നുണ്ട്. ചിത്രം കണ്ടു തീരുമ്പോള്‍ നമുക്ക് ബോധ്യമാവാവുന്നതു പണ്ട് ചൂഷകന്‍, ചൂഷിതന്‍ എന്നൊക്കെ നമ്മള്‍ വേലി കെട്ടി തിരിച്ചിരുന്ന സങ്കല്പങ്ങള്‍ പുതിയ തലമുറ പുതിയകണ്ണുകളോടെയാണ് കാണുന്നതും ചോദ്യം ചെയ്യുന്നതും എന്നാണ്. ചെകുത്താന്‍ മലയില്‍ പോകാതെ തന്നെ മനസ്സിനുള്ളിലെ ചെകുത്താനെ തിരിച്ചറിയാന്‍ അവര്‍ക്കു കഴിയുന്നുവെങ്കില്‍, അങ്ങനെ ഒരു തിരിച്ചറിവിലേക്കു യുവ മനസ്സുകളെയും മുതിര്‍ന്നവരെയും ഒരേപോലെ നയിക്കുക എന്നത് തന്നെയാവാം ഈ തിരക്കഥയ്ക്കും അതിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനും രഞ്ജന്‍ പ്രമോദിന് പ്രേരണയായി മാറിയത്.