നീലവെളിച്ചം
19 May 2023
റവ. ഡോ. ബെന്നി ബനഡിക്ട് cmi
ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ
ആഷിക് അബു സംവിധാനം ചെയ്ത 'നീലവെളിച്ചം' എന്ന ചലച്ചിത്രമാണ് ഈ ലക്കം നിരൂപണം ചെയ്യുന്നത്. ടൊവിനോ തോമസ്, റീമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളത്തിലെ ആദ്യത്തെ റൊമാന്റിക്-ഹൊറർ ചിത്രമായ 'ഭാർഗവിനിലയ'ത്തിന്റെ പുനരാവിഷ്‌ക്കാ രവുമായി ആ സിനിമക്ക് ആധാരമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയുടെ പേരായ നീലവെളിച്ചം കടമെടുത്തുകൊണ്ടാണ്. 1964-ൽ ഇറങ്ങിയ ഭാർഗവി നിലയം 2023-ൽ നീലവെളിച്ചമായി പേരും രൂപഭാവങ്ങളും മാറുകയാണ്.
ഒരു സാഹിത്യകൃതി സിനിമയാക്കുമ്പോൾ സാഹിത്യത്തോളം സിനിമ നന്നായില്ല എന്ന വാദങ്ങളും, വിവാദങ്ങളും ഉയർന്നു വരാറുണ്ട്. 'നീലവെളിച്ചം' നേരിടേണ്ടി വരുന്ന വെല്ലുവിളികൾ സാഹിത്യം സിനിമ ആകുമ്പോഴുള്ള പ്രതീക്ഷാഭംഗത്തിന്റെ പ്രശ്‌നങ്ങൾ മാത്രമല്ല. മലയാള സാഹിത്യത്തിൽ മാന്ത്രിക തൂലിക ചലിപ്പിച്ച 'ബേപ്പൂർ സുൽത്താൻ' വൈക്കം മുഹമ്മദ് ബഷീർ തന്നെ കഥയും തിരക്കഥയും സംഭാഷണ ങ്ങളും എഴുതി, എ. വിൻസെന്റ് സംവിധാനം ചെയ്ത്, മലയാള പ്രേക്ഷകർ നെഞ്ചിലേറ്റിയ 'ഭാർഗവി നിലയം' സിനിമയുടെ അടുത്തെത്തിയോ ആഷിക് അബുവിന്റെ സിനിമ, അതിനെ കവച്ചു വെച്ചോ, എന്നിങ്ങനെ ചർച്ചകൾ ഉയരുക സ്വാഭാവികമാണ്. അതുപോലെ തന്നെ സ്വാഭാവികമാണ് ഭാർഗവിനിലയം കണ്ടിട്ടുള്ള പ്രേക്ഷകർ നടത്താനിടയുള്ള അന്നത്തെ അഭിനേതാക്കളും ഇന്നത്തെ അഭിനേതാക്കളും തമ്മിലുള്ള താരതമ്യവും വിധി പ്രസ്താവനയും. മധു അവതരിപ്പിച്ച എഴുത്തുകാരൻ ടോവിനോയിൽ എത്തുമ്പോൾ എങ്ങനെ? നിത്യഹരിത നായകൻ പ്രേംനസീർ ജീവൻ കൊടുത്ത ഭാർഗവിയുടെ കാമുക കഥാപാത്രം ശശികുമാർ, നീലവെളിച്ചത്തിലെത്തുമ്പോൾ റോഷൻ മാത്യുവിന്റെ കൈകളിൽ ഭദ്രമായോ? ഏറ്റവും തീക്ഷ്ണമായി കീറിമുറിക്കപ്പെടുന്ന വിശകലനം പണ്ട് വിജയ നിർമൽ ചെയ്ത ഭാർഗവിയുടെ കഥാപാത്രത്തെ റിമ കല്ലിങ്കൽ അവിസ്മരണീയമാക്കിയോ ഇല്ലയോ എന്നായിരിക്കും.
നീലവെളിച്ചത്തിന്റെ ആകർഷണീയത എന്നത് തീയേറ്ററുകളിൽ ഓടിക്കാൻ വേണ്ടി ചേരുവകൾ ചേർത്ത് പതിവ് മാതൃകയിൽ ഒരു ഹൊറർ സിനിമ നിർമിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല എന്ന വസ്തുതയാണ്. ടൊവിനോ അവതരിപ്പിക്കുന്ന എഴുത്തുകാരന്റെ കഥാപാത്രത്തിലൂടെ, പ്രപഞ്ചത്തിലേക്കു മുഴുവൻ ഹൃദയം തുറന്നു വച്ചിരിക്കുന്ന ബഷീറിന്റെ ജീവിതവീക്ഷണത്തിന്റെ ആർദ്രതയും വിശാലതയും മിഴിവാർന്നു നിൽപ്പുണ്ട്. ഭാർഗവി നിലയത്തിന്റെ ഉള്ളിലും പുറത്തും സ്വതന്ത്ര വിഹാരം നടത്തുന്ന പാമ്പും പെരുച്ചാഴിയും കരിമ്പൂച്ചയും പ്രേക്ഷകരിൽ കുറെ പേർക്ക് ഭീതിസൂചകങ്ങൾ ആകാം. പക്ഷേ, ഭയം മാറ്റിവച്ചു, സ്‌നേഹമസൃണമായി സകല ജീവജാലങ്ങളിലേക്കും നീളുന്ന എഴുത്തുകാരന്റെ മനോഭാ വങ്ങളിലൂടെ സംവിധായകൻ ലക്ഷ്യമിടുന്നത് ബഷീറിന്റെ ആത്മാംശത്തിന്റെ പ്രതിഫലനം തന്നെയാണ്.
ചിത്രത്തിന്റെ തുടക്കത്തിൽ രണ്ടു മാസത്തെ വാടക മുൻകൂറായി കൊടുത്തു എഴുത്തുകാരൻ ഭാർഗവി നിലയത്തിൽ താമസം തുടങ്ങാൻ എത്തുമ്പോൾ, ഏകാന്തതയുടെ വിജനതയിൽ ഭീതിയുണർത്തുന്ന ദൃശ്യ-ശ്രവ്യമൂലകങ്ങളാണ് നമ്മുടെ ശ്രദ്ധയിൽപ്പെടുക. പക്ഷേ, 'ക്ഷുദ്രജീവികൾ' എന്ന് മനുഷ്യൻ പേരിട്ടു ഭീകരരായി ചിത്രീകരിക്കുന്ന എല്ലാ ജീവജാലങ്ങളെയും ഭാർഗവിനിലയത്തിൽ തന്റെ കൂടെ പാർക്കാൻ ക്ഷണിക്കുന്നതുപോലെയാണ് നായകന്റെ മൃദുവായ വാക്കുകൾ. ചിത്രത്തിന്റെ ഈ ആദ്യരംഗങ്ങൾ ഓർമിപ്പിക്കുന്നത് മറ്റൊരു ബഷീർ കൃതിയായ 'ഭൂമിയുടെ അവകാശികൾ' സിനിമയായി ചിത്രീകരിച്ചു കണ്ടപ്പോൾ ഉണ്ടായ അതേ വിചാരധാരകളാണ്.
ടൗണിലെ ലോഡ്ജിൽ സ്ഥിരതാമസമാക്കിയിട്ടുള്ള കൂട്ടുകാരും ആ കടലോര ഗ്രാമത്തിലെ നാട്ടുകാരും ചേർന്ന് 'ഭാർഗവിനിലയ'ത്തെ ക്കുറിച്ചുള്ള അവരുടെയുള്ളിലെ ഭീതികൾ അയാളിലേക്ക് പകരാൻ ആവതു ശ്രമിക്കുന്നുണ്ട്. പക്ഷേ, അവരുടെ താക്കീതുകളും അവ ന്യായീകരിക്കും വിധം രാത്രിയിൽ ആ മാളികക്ക് ചുറ്റും ജീവൻ വയ്ക്കുന്ന വിചിത്രമായ ദൃശ്യങ്ങങ്ങളും ശബ്ദങ്ങളും പക്ഷേ, എഴുത്തുകാരനിൽ സ്ഥായിയായ പേടിയൊന്നും ജനിപ്പിക്കുന്നില്ല. അനുഭവങ്ങളൊന്നും അടര് തിരിക്കാതെ എല്ലാം തന്റെ തന്നെ ഭാഗമായാണ് അയാൾ സ്വീകരിക്കുന്നത്. നാട്ടുകാർ പറഞ്ഞു പേടിപ്പിക്കുന്ന കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത ഭാർഗവിയുടെ ഗതി കിട്ടാതലയുന്ന പ്രേതത്തെയും അയാൾ മാറ്റി നിർത്തുന്നില്ല. 'ഭാർഗവിക്കുട്ടി' എന്ന് ചെല്ലപ്പേര് വിളിച്ചു അരൂപിയുമായി സൗഹൃദം സ്ഥാപിക്കാനാണ് അയാൾ ശ്രമിക്കുന്നത്.
നാട്ടുകാർ ഐതിഹ്യം പോലെ പറഞ്ഞു പരത്തിയിട്ടുള്ള പെരുമാറ്റമേ അല്ല ഭാർഗവി എഴുത്തുകാരന്റെ മുന്നിൽ എത്തുമ്പോൾ. എഴുത്തുകാരൻ കഥാപാത്രത്തിന്റെ മനസ്സിൽ ആരെയും ഭയമില്ല, പ്രേതത്തെ പോലും. അയാൾ സമൂഹം നിശ്ചയിക്കുന്ന വഴികളിലൂടെ നടന്നു ശീലിച്ച ആളല്ല. അതുകൊണ്ടു ഭാർഗവിയെക്കുറിച്ചു നാട്ടുകാർ പറഞ്ഞുവയ്ക്കുന്ന കഥകൾ അംഗീകരിക്കാൻ അയാൾ കൂട്ടാക്കുന്നില്ല., രാത്രിയുടെ വൈകിയ യാമങ്ങളിൽ തൂവെള്ള വസ്ത്രം ധരിച്ചു, നിലാവ് പോലെ, സംഗീതം പോലെ കടന്നു വരുന്ന ഭാർഗ്ഗവിയുമായി ചങ്ങാത്തം സ്ഥാപിച്ചു അവളുടെ യഥാർത്ഥ കഥ കണ്ടെത്താനും അത് പകർത്തി വെക്കാനുമാണ് അയാളുടെ ശ്രമം. ആദ്യദിവസങ്ങളിലെ ഏകാന്തതയുടെ പാരമ്യത്തിൽ അയാൾ 'കാമുകന്റെ ഡയറി' എഴുതി തുടങ്ങിയെങ്കിലും അത് നിർത്തി ഒരു ഇൻവെസ്റ്റിഗേറ്റീവ് ജേര്ണലിസ്റ്റിനെ പ്പോലെ ഭൂതകാലത്തിലേക്ക് ചൂഴ്ന്നിറങ്ങി ഭാർഗവി നിലയത്തിലെ കാമുകി, കാമുകൻ, വില്ലൻ ഇവരുടെ യഥാർത്ഥ കഥ കണ്ടെത്താനും, എഴുതി വെക്കാനുമാണ് അയാളുടെ തീവ്ര ശ്രമം. മറ്റുള്ളവർ പറഞ്ഞു പിടിപ്പിച്ചിരിക്കുന്ന കഥയിലെ അസത്യങ്ങളുടെ താളുകൾ ഭാർഗവി തന്നെ അയാളുടെ എഴുത്തു മേശയിലെത്തി അഗ്‌നിക്കിരയാക്കുന്നുണ്ട്. അങ്ങനെ അയാൾ ഭഭാർഗ്ഗവിക്കുട്ടിയെ' എഴുത്തിൽ പങ്കാളിയാക്കിയതുപോലെ, മെല്ലെ മെല്ലെ അയാൾക്ക് അവളോട് പ്രണയവും ജനിക്കുന്നു.
ഏകദേശം ഏഴു പതിറ്റാണ്ടുകൾക്ക് ശേഷം ഭാർഗവിയെയും ഭാർഗവി നിലയത്തെയും പുതിയ തലമുറയ്ക്ക് രുചിക്കും വിധം പുനരാവിഷ്‌ക്കരിക്കുവാൻ ആഷിഖ് അബുവും സംഘവും ആശ്രയിക്കുന്നത് ഈ ഡിജിറ്റൽ കാലഘട്ടത്തിലെ സിനിമയുടെ നൂതന സാങ്കേതിക വിദ്യകളെയാണ്. ഒരു 'പീരിയഡ് സിനിമ' ആയതുക്കൊണ്ടു പ്രൊഡക്ഷൻ ഡിസൈൻ, കലാസംവിധാനം, വസ്ത്രാലങ്കാരം, ചമയം , സംഭാക്ഷണ രീതികൾ ഇവയിലെല്ലാം അതീവ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. സൂക്ഷ്മാംശങ്ങളിലൂടെ ഒരു കാലം, അന്തരീക്ഷം പുനര്‌നിര്മിച്ചു നമ്മൾ പ്രേക്ഷകരെ ആ മാസ്മരികതയിലേക്കു കൈപിടിച്ചു നടത്തുന്ന സാങ്കേതിക വിദഗ്ധർക്ക് അഭിനന്ദനങ്ങൾ! അരൂപിയായ ഭാർഗവി അമൂർത്തത വിട്ടു നീല വെളിച്ചത്തിൽ, തിരമാലകൾക്കു നടുവിൽ നടന്നും, പട്ടുനൂൽ ഊഞ്ഞാലിലാടിയും എഴുത്തുകാരന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന രംഗങ്ങൾ അതിമനോഹരം!
ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ, പ്രത്യേകിച്ചു രാത്രിരംഗങ്ങളുടെ ചിത്രീകരണത്തിൽ, ദൃശ്യങ്ങളോരോന്നിനും മിഴിവ് നൽകുന്ന ചാരുത പകരുമ്പോൾ, അതിനു അകമ്പടിയായി, വിഷ്വൽ ഇഫക്ട്‌സിന്റെ മായാജാലം! ഒറിജിനൽ ഭാർഗവി നിലയത്തിൽ കവിതയുടെയും, സംഗീതത്തിന്റെയും , ആലാപനത്തിന്റെയും വശ്യത കൊണ്ട് നമ്മെ മോഹിപ്പിച്ച പി.ഭാസ്‌കരൻ, ബാബുരാജ് , യേശുദാസ് ടീമിന്റെ അത്രയും പ്രതിഭയോടെയാണോ എന്നൊക്കെ അഭിപ്രായങ്ങൾ ഉയരാമെങ്കിലും നീലവെളിച്ചത്തിന്റെ ശബ്ദപഥ്വും, സംഗീതവും, ആലാപനവും എല്ലാം മനോഹരമാക്കിയ ബിജിബാൽ, റെക്‌സ് വിജയൻ, ഷഹബാസ് അമൻ തുടങ്ങിയവർ പുതിയ തലമുറക്കു ആ സുവര്ണകാലഘട്ടത്തിനു സമാനമായ അനുഭവം പകരുന്നു എന്നാണ് ഞാൻ കരുതുന്നത്. 'താമസമെന്തേ വരുവാൻ', ഭഏകാന്തതയുടെ അപാര തീരം', ഭ പൊട്ടിത്തകർന്ന കിനാവിന്റെ' തുടങ്ങിയ ഗാനങ്ങളുടെ പുനരാവിഷ്‌കരണം ദൃശ്യങ്ങളോട് ചേർത്ത് വീണ്ടും കേൾക്കുമ്പോൾ ആരാണ് അൽപ്പമെങ്കിലും നൊസ്റ്റാൾജിക് ആവാതിരിക്കുക!
ആഷിഖ് അബുവും സംഘവും നീലവെളിച്ചം റീമെയ്ക് അല്ല 'സ്വതന്ത്ര ആവിഷ്‌കാരം' ആണ് എന്ന് അവകാശവാദം ഉന്നയിച്ചാലും അത് വിലപ്പോവുന്ന രീതിയിൽ ആയില്ല ചിത്രത്തിന്റെ രണ്ടാം പകുതി. അത് പഴയ സിനിമയുടെ ഒരു കോപ്പി പോലെയായി മാറി. സിനിമയുടെ ഒന്നാം പകുതി അവസാനിക്കുമ്പോൾ ആ 'മിസ്റ്റിക്കൽ' അനുഭവത്തിന്റെ തുടര്ച്ചയാണ് നമ്മൾ പ്രതീക്ഷിക്കുക . രണ്ടാം പകുതിയിൽ ഭാർഗവിയും ശശികുമാറും തമ്മിലുള്ള പ്രണയം കവിതയുടെയും , സംഗീതത്തിന്റെയും, നൃത്തത്തിന്റെയും പശ്ചാത്തലത്തിൽ പുനർ നിർമിക്കാനാണു സംവിധായകൻ ശ്രമിക്കുന്നതു. ആ ശ്രമം പക്ഷെ പഴയകാല സിനിമകളിലെ മെലോഡ്രാമയിലേക്കാണ് നീങ്ങുന്നത്.
ബഷീറിന്റെ കഥയെ ആധാരമാക്കി ഈ ഉത്തരാധുനിക കാലത്തു 'നീലവെളിച്ച'ത്തെക്കുറിച്ചു അണിയറയിൽ ആലോചനകൾ നടന്നപ്പോൾ പുതിയ കാലത്തു, പുതിയ തലമുറയോട് പങ്കു വെക്കാൻ എന്തെല്ലാം പുനരാഖ്യാനങ്ങൻ ആയിരിന്നിരിക്കാം ആഷിഖ് അബുവും സംഘവും ആലോചിട്ടുണ്ടാവുക? ഈ ചെറുകഥ എഴുതപ്പെട്ട അമ്പതുകളിലും അറുപതുകളിലും സാഹിത്യത്തിലും മറ്റു കലാസൃഷ്ടികളിലും ശ്രേഷ്ഠ ശ്രേണികളിൽ പ്രസ്തിക്കാറുള്ള മാംസബദ്ധം അല്ലാത്ത 'ദിവ്യപ്രേമം' പോലൊരു സങ്കൽപ്പത്തെ ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്താൻ ഒരു ഓര്മപ്പെടുത്തലാക്കി മാറ്റമായിരുന്നു 2023 ൽ ഈ സിനിമ ഇറക്കുമ്പോൾ. അങ്ങനെ ഒരു ആലോചനയുടെ കുറവ്, അതിന്റെ ആഴമില്ലായ്മ രണ്ടാം പകുതിയേ ശുഷ്‌ക്കമാക്കുന്നുണ്ട്. സിനിമയുടെ രണ്ടാം പകുതിയിലെ ഫ്‌ലഷ്ബാക്ക് രംഗങ്ങൾ കൂടുതലും മെലോഡ്രാമയായി. ഈ രംഗങ്ങളിലൊന്നും എഴുത്തുകാരൻ പ്രത്യക്ഷനാവുന്നതേയില്ല. ഭാവനകൊണ്ട് അതീത യാഥാർഥ്യങ്ങളെ അനുദിനവ്യാപാരങ്ങളുമായി കോർത്തിണക്കിയ ഒന്നാം പകുതിയിൽ അൽപ്പം അത്ഭുതം കൂർന്ന് മുഴുകിയിറങ്ങാൻ പ്രേക്ഷകന് കഴിഞ്ഞു. രണ്ടാം പകുതിയിൽ ഫ്‌ലാഷ് ബാക്ക് കഴിഞ്ഞു എഴുത്തുകാരൻ വീണ്ടും പ്രത്യക്ഷപ്പെടുന്നത് വില്ലൻ കഥാപാത്രം നാണുക്കുട്ടന്റെ മുന്നിലാണ്. സമൂഹം വിശ്വസിച്ചു വെച്ചിരിക്കുന്ന 'ആത്മഹത്യ ചെയ്ത' ഭാർഗ്ഗവിക്കുട്ടിയുടെ കഥയിലെ തെറ്റ് തിരുത്തി എഴുതുവാൻ എഴുത്തുകാരൻ തയ്യാറെടുക്കുന്നു എന്ന് മനസ്സിലാക്കുന്ന നാണുക്കുട്ടൻ അയാളെയും അയാൾ പുറത്തു കൊണ്ട് വരാനിരിക്കുന്ന സത്യത്തെയും കൊലക്കു കൊടുക്കാൻ, ഒരുമ്പെടുന്നു.
ഈ സിനിമ നമ്മുടെ മനസ്സിലേക്ക് പരത്തുന്ന പ്രകാശം പുതുമകൾ നിറഞ്ഞ ചിത്രീകരണത്തിന്റെ നീലവെളിച്ചം തന്നെയാണ്. തിരക്കും ബഹളവും നിറഞ്ഞ ഇക്കാലഘട്ടത്തിൽ മനുഷ്യന്റെ മുന്നിൽ 'നീലവെളിച്ചം' മുന്നോട്ടു വെക്കുന്ന അനുഭവം ഭീതിയും ഭയാനകതയും നിറഞ്ഞൊരു ലോകവീക്ഷണം അല്ല. യഥാർത്ഥ സ്‌നേഹത്തിന്റെ ഗദ്ഗദമായി, നന്മയുടെ മാസ്മരിക അനുഭവമായി ഈ സിനിമ ഏറെ നാളത്തേക്ക് നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും.