തുറമുഖം

08 Apr 2023

ഗോപൻ ചിദംബരത്തിന്റെ തിരക്കഥയിൽ രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' എന്ന ചലച്ചിത്രമാണ് ഈ ലക്കം നിരൂപണം ചെയ്യുന്നത്. നിവിൻ പോളി, ഇന്ദ്രജിത്, അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്, ജോജു ജോർജ്, നിമിഷ സജൻ, ദർശന രാജേന്ദ്രൻ, മണികണ്ഠൻ ആചാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു നീണ്ട ക്യാൻവാസിൽ കഥ പറയുന്ന ചരിത്രത്തിന്റെ പുനരാവിഷ്‌കാരമാണ് 'തുറമുഖം.' ഭൂത- വർത്തമാനകാലങ്ങൾ ഇടകലർന്നു മട്ടാഞ്ചേരിയിലെ തുറമുഖ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും പോരാട്ടങ്ങളുടെ ചരിത്രം അവിസ്മരണീയ മുഹൂർത്തങ്ങളായി മുന്നിലെത്തിക്കുകയാണ്. കെ.എം ചിദംബ രം രചിച്ച 'തുറമുഖം' എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം മനഞ്ഞെടുത്തിരിക്കുന്നത്. ജീവിക്കാനുള്ള സമരങ്ങളിൽ തോറ്റുപോകുന്ന മനുഷ്യരെ ചരിത്രം ഓർത്തിരിക്കുമോ? അടിസ്ഥാനവ ർഗ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്കു വേണ്ടി അവർ ചെയ്യുന്ന സമരങ്ങളും ജീവൻവരെ ത്യജിച്ചു നടത്തുന്ന പോരാട്ടങ്ങളും സമൂഹമനസ്സാക്ഷിയുടെ സ്മൃതിപഥത്തിലേക്ക് വീണ്ടും കൊണ്ടുവരാ നാണ് സംവിധായകന്റെ ശ്രമം. എൺപതുകളിൽ ടി. വി ചന്ദ്രൻ സംവിധാനം ചെയ്ത 'ഓർമകളുണ്ടായി രിക്കണം' എന്ന സിനിമയുടെ ടൈറ്റിൽ അടിവരയിടുന്നതുപോലെ രാജീവ് രവി നമ്മോടു പറയുന്നത് നമ്മൾ ഒന്നും മറക്കരുത്, ചരിത്രം ഓർത്തിരിക്കണമെന്നാണ്. അഭിനയ നിരയിൽ പോപ്പുലർ നടീനടന്മാരുണ്ടായിട്ടും ജനപ്രിയ സിനിമകളുടെ ചേരുവകൾ ചേർത്ത് തീയേറ്ററിലേക്ക് ആളെ കൂട്ടാൻവേണ്ടിയുള്ള ശ്രമങ്ങളൊന്നും ഈ ചിത്രത്തിലില്ല. ചിത്രത്തിന് ഒട്ടും ദ്രുത ഗതിയിലുള്ള താളക്രമം അല്ല. ആക്ഷൻ രംഗങ്ങളുണ്ടെങ്കിലും അവയൊന്നും പൊലിപ്പിച്ചു കാട്ടുന്നില്ല. ജനപ്രീതി നോക്കാതെ, കച്ചവടക്കണ്ണു ഒട്ടും ഇല്ലാതെ ഇങ്ങനെയൊരു ചിത്രം പോപ്പുലർ ട്രെൻഡിനു വിപ രീതമായി അവതരിപ്പിക്കാൻ അണിയറപ്രവർത്തകർ കാണിച്ച ചങ്കൂറ്റത്തെ നാമെങ്ങനെയാണ് നോക്കി കാണേണ്ടത്? ഗാന്ധിജി പറഞ്ഞുവച്ചിട്ടുള്ള മഹദ്വചനമാണ് എനിക്കോർമ്മ വരുന്നത്: 'ജീവിതത്തിലെ ഏതെങ്കിലും പ്രതിസന്ധിഘട്ടങ്ങളിൽ ഉചിതമായ തീരുമാനം എടുക്കാൻ കഴിയാതെ നിങ്ങൾ വിഷമിക്കു മ്പോൾ ഇന്ത്യയിലെ ദരിദ്രരിൽ ദരിദ്രർ ആയവരെ ഓർക്കുക, എന്ത് ചെയ്യണം, എങ്ങനെ പ്രവർത്തിക്കണം എന്ന് നിങ്ങൾക്കു ഉത്തരം ലഭിക്കും.' തൊഴിൽ സമയം, തൊഴിലാളിക്ക് അടിസ്ഥാന വേതനം, മറ്റു ആനു കൂല്യങ്ങൾ ഇവയൊന്നും നടപ്പിൽ ഇല്ലാതിരുന്ന 1950 കളിൽ മട്ടാഞ്ചേരി തുറമുഖത്തു നടമാടിയിരുന്ന അനീതികൾക്കു നേരെ ശബ്ദമുയർത്തിക്കൊണ്ട് തുറമുഖം സിനിമ ദരിദ്രരിൽ ദരിദ്രരായവരുടെ പക്ഷം ചേരുക തന്നെയാണ്. മലബാറിലെ തിരൂരിൽ നിന്ന് മട്ടാഞ്ചേരി തുറമുഖത്തു പണി അന്വേഷിച്ചെത്തുന്ന മൈമുവിന്റെ കുടും ബം, ഭാര്യ, മൂന്നു മക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നത്. പക്ഷേ, അവർ പ്രതിനിധാനങ്ങൾ മാത്രമാണ്; കഥയിലെ യഥാർഥ നായികാ നായകന്മാർ പേരെടുത്തു പറയാൻ കഴിയാത്ത അനേകം തൊഴിലാളികളും അവരുടെ കുടുംബങ്ങളും ചേർന്ന തുറമുഖത്തെ മനുഷ്യസമൂഹം ആണ്. മിക്കവാറും സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തി 'ജനക്കൂട്ടം' ആയാണ് തൊഴി ലാളികളെ ചിത്രീകരിക്കുക. 'തുറമുഖ'ത്തിന്റെ ചിത്രീകരണമേന്മ സമരങ്ങളിലും ജാഥകളിലും പങ്കെടു ക്കുന്നവരുടെവരെ വ്യക്തമായ മുഖം നമ്മുടെ മനസ്സിൽ പതിയുന്നു എന്നതാണ്. തുറമുഖത്തു ധാരാളം ചരക്കു കപ്പലുകളെത്തുന്നുണ്ട്; ചരക്കിറക്കാൻ കൂലിപ്പണിക്കാരെ വേണ്ടുവോളം ആവശ്യമുണ്ട്. പക്ഷേ, ദിവസവും ആർക്കൊക്കെ പണി കിട്ടും, കൂലി കിട്ടും എന്ന് നിശ്ചയിച്ചിരുന്നത് ഹീനമായ, മനുഷ്യത്വരഹിതമായ ചാപ്പ സമ്പ്രദായത്തിലൂടെ ആയിരുന്നു; അത് നിയന്ത്രിക്കാൻ കുറെ സ്രാങ്കുമാരും കങ്കാണിമാരും. അവർ വലിച്ചെറിയുന്ന ചാപ്പ (ചെമ്പു നാണയങ്ങൾ) പിടിച്ചെടുത്ത് ഒരു ദിവസത്തെ പണി നേടിയെടുക്കാൻ ശ്രമിക്കുന്ന പാവം മനുഷ്യരെ തമ്മിൽ അടിപ്പിക്കാനാണ് കങ്കാണിമാർ ശ്രമിക്കുന്നത്. ആ ചൂഷകരുടെ വാഴ്ചക്കെതിരെ പ്രതിഷേധിച്ച മൈമുവിന്(ജോജു ജോർജ്) സ്വന്തം ജീവൻ തന്നെ വിലയായി കൊടുക്കേണ്ടി വരുന്നു. അടിമത്തത്തിനു തുല്യമായ ചാപ്പ സമ്പ്രദായത്തെ മാറ്റാ ൻ വേണ്ടി ദീർഘകാലം മുറവിളി കൂട്ടി ഒടുവിൽ തൊഴിലാളികളുടെ യൂണിയൻ (സി.ടി.ടി.യു) നിലവിൽ വന്നപ്പോൾ, അതിനുള്ളിലും പുതിയ കങ്കാണിമാർ കാര്യങ്ങളെ നിയന്ത്രിക്കാൻ തുടങ്ങുന്നു. പക്ഷേ, നീതി യുടെ പക്ഷത്തുനിന്നുകൊണ്ട് പൊരുതാനും തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാനുമായി സാന്റോ ഗോപാലന്റെ (ഇന്ദ്രജിത്)നേതൃത്വത്തിൽ പുതിയ യൂണിയൻ, പി.സി.എൽ.യു. നിലവിൽ വരുന്നു. മൈമുവിന്റെ മക്കളായ മൊയ്തു (നിവിൻ പോളി) പഴയ യൂണിയൻ നിയന്ത്രിക്കുന്ന കങ്കാണി പച്ചീക്ക യുടെ (സുദേവ് നായർ) കൂടെ അയാളുടെ വലംകൈയായിനിന്ന് തൊഴിലാളികളെ അമർച്ച ചെയ്യാൻ കൂട്ടു നിൽക്കുമ്പോൾ അനുജൻ ഹംസ (അർജുൻ അശോകൻ) ഒരിക്കലും നീതിയുടെയും സ്‌നേഹത്തിന്റെയും വഴി വിട്ടു നടക്കുന്നില്ല. അവരുടെ ഉമ്മയായി രണ്ടു കാലഘട്ടങ്ങളെ, കഷ്ടപ്പാടുകളെ അതിജീവിച്ചു വീര്യ ത്തോടെ ഉയർന്നു നിൽക്കുന്നൊരു കഥാപാത്രത്തെയാണ് പൂർണിമ ഇന്ദ്രജിത് അവിസ്മരണീയമാക്കുന്ന ത്. സഹോദരി ഖദീജ (ദർശന രാജേന്ദ്രൻ)യുടെ നിക്കാഹിനു മൊയ്തു തിരിഞ്ഞു നോക്കാതിരിക്കു മ്പോൾ ഹംസയാണ് കൈയിൽ കാശു ഇല്ലാതിരുന്നിട്ടും ഉമ്മയുടെ കൂടെനിന്ന് എല്ലാം നടത്തുന്നത്. ഹംസ ഹൃദയത്തിൽ ഏറ്റി നടന്നിരുന്ന പെൺകുട്ടി ഉമാനി (നിമിഷ സജൻ)യെ പ്രത്യേക സാഹചര്യത്തിൽ മൊയ് തു വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കുമ്പോഴും, പിന്നെ അവളെ തിരിഞ്ഞു നോക്കാതിരിക്കുമ്പോഴും ഹംസക്ക് മൗനമായി പ്രതിഷേധിക്കാനേ കഴിയുന്നുള്ളു. ഖദീജ ഒടുവിൽ തീരാരോഗിണിയായി വീട്ടിൽ മടങ്ങിയെത്തിയപ്പോഴും മൊയ്തുവിന്റെ പെരുമാറ്റം അങ്ങനെ തന്നെ. ഹംസയുടെ വഴി നീതിക്കുവേണ്ടി സമരം ചെയ്യുന്ന തൊഴിലാളികളുടെ കൂടെയായിരുന്നു; അവരുടെ സമരങ്ങളിലൂടെയാണ് കൊച്ചി തുറമുഖത്തിന്റെ ഒരു കാലത്തെ ചരിത്രം നമ്മൾ മനസ്സിലാക്കിയെടുക്കുന്നത്; തോൽവിയും വിജയവും മാറി മാറി വരുന്ന പോരാട്ടത്തിന്റെ ചരിത്രം. തുറമുഖത്തു ചരക്കിറക്കുന്നതിന്റെ ഗുണഭോക്താക്കൾ എപ്പോഴും കുത്തക മുതലാളിമാർ തന്നെ. പൊലീസും നിയമവ്യവസ്ഥയും മുതലാളിത്ത താത്പര്യങ്ങൾ സംരക്ഷിക്കാൻ കൂട്ടുനിൽക്കുകകൂടി ചെയ്യുമ്പോൾ പാവം തൊഴിലാളികളുടെ താത്പര്യങ്ങളും അവകാശങ്ങളുമാണ് ഹനിക്കപ്പെടുന്നത്. സാന്റൊ ഗോപാലന്റെയും ഹംസയുടെയും ഒക്കെ നേതൃത്വത്തിൽ തുറമുഖ തൊഴിലാളികൾ അവകാശ സമരങ്ങളിൽ പിടിച്ചു നില്കുന്നു, അവർ തളരുന്നില്ല എന്ന് തിരിച്ചറിയുന്ന പച്ചീക്കായും പോളിസി മേധാ വികളും സാന്റോയെ വക വരുത്താൻ മൊയ്തുവിനെയാണ് ഉപയോഗിക്കുന്നത്. താൻ ആരെയാണ് ഒറ്റുകൊടുക്കുന്നത് എന്ന് മൊയ്തു തിരിച്ചറിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. സാന്റോയെ പച്ചീക്കയും സംഘവും കൊലപ്പെടുത്തിയിട്ടും തൊഴിലാളികൾ വർധിച്ച വീര്യത്തോടെ സമരം തുടരുന്നു. അവരുടെ സമരം തുറമുഖത്തിന് ചുറ്റും ചേരികളിലും കോളനികളിലും ആയി വിശപ്പും ദാരിദ്ര്യവുമായി കഴിയുന്ന നിരവധി കുടുംബങ്ങളിൽ അന്നന്നത്തെ ആഹാരത്തിനു വേണ്ടിയുള്ള സമര ങ്ങൾ ആയിരുന്നു. തൊഴിലാളി യൂണിയനുമായി ഒപ്പു വച്ചിരുന്ന ഉടമ്പടികൾ കാറ്റിൽ പറത്താൻ മുത ലാളിമാരും പൊലീസും ഒത്തു കളിച്ചപ്പോൾ തൊഴിലാളികൾ ഒന്നടങ്കം തെരുവിലേക്കിറങ്ങി. പൊലീസിന്റെ വെടിയുണ്ടകളായിരുന്നു ആ പാവം മനുഷ്യരെ നേരിട്ടത്. 1953 ലെ കുപ്രസിദ്ധമായ മട്ടാഞ്ചേരി വെടിവയ്പ്പ്! എത്രയോ ജീവിതങ്ങൾ നരഹത്യയിൽ പൊലിഞ്ഞു; പിന്നെയും ഔദ്യോദിക ഭാഷ്യമനുസരിച്ചു 'അപ്രത്യ ക്ഷരായവർ'! അവരെല്ലാം ജീവിതം കൊടുത്തത് അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി യായിരുന്നു. ചരിത്രത്തെ മായം ചേർക്കാതെ സത്യസന്ധമായി ചിത്രീകരിക്കാൻ സംവിധായകൻ കാണിക്കുന്ന ധൈര്യം തന്നെയാണ് ചിത്രത്തെ അതീവ സുന്ദരമാക്കുന്നത്. കറുപ്പിലും വെളുപ്പിലുമായി തുടങ്ങി വയ് ക്കുന്ന ആയിരിത്തി തൊള്ളായിരത്തി അമ്പതുകളുടെ ചരിത്രം അറുപതുകളിൽ എത്തുമ്പോൾ വർണങ്ങ ളിലേക്ക് മാറുന്നു.