തങ്കം
21 Mar 2023
ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ നവാഗത സംവിധായകൻ സഹീദ് അറാഫത്ത് ഒരുക്കിയ 'തങ്കം' എന്ന ചിത്രമാണ് ഈ ലക്കം പരിചിതമാക്കുന്നത്. വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, അപർണ ബാ ലമുരളി, ഗിരീഷ് കുൽക്കർണി, കലൈയരശൻ, വിനീത് തട്ടിൽ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഈ ചലച്ചിത്രത്തിന്റെ പ്രമേയം പരിശോധിക്കുമ്പോൾ 'തങ്കം' എന്ന ശീർഷകം വളരെ ഉചിതമായിരി ക്കുന്നു എന്ന് നമുക്കു ബോധ്യമാകും. രാജ്യത്തെ സ്വർണത്തിന്റെ തലസ്ഥാനം എന്ന് വിളിക്കാവുന്ന തൃശൂർ പട്ടണത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. കണ്ണൻ (വിനീത് ശ്രീനിവാസൻ), മുത്ത് എന്ന മാത്യൂസ് (ബിജു മേനോൻ) എന്നീ രണ്ടു സ്വർണപ്പണിക്കാരുടെ ഒരു സാധാരണ ദിവസത്തിൽ നിന്ന് തുടങ്ങുന്ന കഥ വികസിച്ചു തമിഴ് നാട്ടിലേക്കും മുംബൈ നഗരത്തിലേക്കും നീളുമ്പോൾ സിനിമ ഒരു കുറ്റാന്വേഷണ കഥയായി മാറുന്നു. വീണ്ടും ക്ലൈമാക്‌സിലെത്തുമ്പോൾ കാണികളുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചു കൊണ്ടുള്ളതാണ് കഥാന്ത്യം.
'തനി തങ്കമാണ്' എന്ന് ചില മനുഷ്യരെക്കുറിച്ചു നമ്മൾ പറയാറുണ്ട്. പുറത്തെ തിളക്കം നോക്കി യാണത്. പക്ഷേ, എന്താണ് യഥാർഥത്തിൽ ഒരു വ്യക്തിയുടെ ഉള്ളിൽ നടക്കുന്നതെന്ന് പലപ്പോഴും നമു ക്കറിയില്ല. മനുഷ്യജീവിതത്തിന്റെ സങ്കീർണതകൾ അങ്ങനെയാണ്. ഒരാൾ നമ്മെ നോക്കി ചിരിക്കു ന്നുണ്ടാവും. പക്ഷേ, വാസ്തവത്തിൽ അയാളുടെ ഉള്ളിൽ ഇളകിമറിയുന്ന സമുദ്രത്തെക്കുറിച്ചു നമുക്ക് അറിവൊന്നും ഇല്ലല്ലോ. സ്വർണം എന്ന മോഹന മഞ്ഞലോഹത്തിന്റെ അതേ അവസ്ഥ തന്നെ. പുറമേ എപ്പോഴും തിളക്കമാണ് (ഗ്ലിറ്ററിങ് ഗോൾഡ്). പക്ഷേ, തങ്കത്തിളക്കത്തിന് പുറകിൽ, ഉള്ളിന്റെയുള്ളിൽ ചാരം മൂടിക്കിടക്കുന്ന പരുക്കൻ യാഥാർഥ്യങ്ങളെ പുറത്തുകൊണ്ടുവരാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.
സ്വർണ ബിസിനസ്സിലെ സ്വർണരാജാക്കന്മാർ കാണാമറയത്ത് ആണ്. ഭരണകൂടത്തിനോ നിയമവ്യവ സ്ഥിതിക്കോ ആർക്കും തന്നെ പിടികൊടുക്കാതെ കറുപ്പിന്നെ വെളുപ്പാക്കാൻ കഴിയുന്നവരാണവർ. എന്നാ ൽ, കണ്ണനും മുത്തുവും സാധാരണ സ്വർണപ്പണിക്കാർ ജീവിക്കാൻ വേണ്ടി പരക്കം പായുന്ന മനുഷ്യർക്ക് സദൃശരാണ്. ഈ ഓട്ടപാച്ചിലിനിടയിൽ തെറ്റും ശരിയും കറുപ്പും വെളുപ്പും കൂടിക്കലരുമ്പോൾ അതിനെ വിവേചിച്ചറിഞ്ഞു ശരിയുടെ മാർഗം മാത്രം തിരഞ്ഞെടുക്കാനുള്ള സാവകാശം ഒന്നും ഈ പാവങ്ങൾക്ക് ലഭിക്കുന്നില്ല. സ്വർണം കൊണ്ടുള്ള കളിയിൽ അവർ കൊടുക്കുന്ന വില അവരുടെ ജീവിതവും അവരോടൊപ്പമുള്ള അവരുടെ പ്രിയപ്പെട്ടവരുടെ ജീവിതങ്ങളുമാണ്.
സ്വർണപ്പണിക്കാരുടെ ജീവിതത്തിന്റെ നേർകാഴ്ച കണ്ണനും മുത്തും ചേർന്നുള്ള ഓട്ടങ്ങൾക്കിടയിൽ നിന്ന് നമുക്ക് ലഭിക്കുന്നുണ്ട്. ചെയ്ത പണിക്കുള്ള കാശ് കിട്ടണമെങ്കിൽ നാട്ടിലെ ചെറുകിട സ്വർണ വ്യാപാരികളുമായി കച്ചവടം ചെയ്തിട്ട് കാര്യമില്ല. മാത്രമല്ല, ഈ മേഖലയിൽ ഏറിവരുന്ന മത്സരവും അതോടൊപ്പം തന്നെ പല കരണങ്ങളാലുള്ള വിലയിടിവും പരമ്പരാഗത സ്വർണപ്പണി ക്കാരെയൊക്കെ വലക്കുന്നുണ്ട്. അതുകൊണ്ടു കണ്ണനും മുത്തുവും 'ചേച്ചി' വിളിക്കുന്ന പോലുള്ള പല മൊത്ത വ്യാപാരി കളിൽ നിന്ന് വലിയ തുകക്കുള്ള സ്വർണം കടം വാങ്ങി പണം റോൾ ചെയ്തു അവർക്കു മാത്രം അറിയാ വുന്ന അഭ്യാസങ്ങളിലൂടെ തമിഴ്‌നാട്ടിലും ബോംബെയിലും സ്വർണം എത്തിച്ചു അങ്ങനെ ജീവിതത്തിൽ പിടിച്ചു നില്ക്കാൻ നോക്കുകയാണ്. ഈ പരാക്രമ യാത്രകളിൽ ഒന്നിൽ സേലത്തേക്കു ഒറ്റയ്ക്ക് കാറോടി ച്ചു പോകുമ്പോൾ തമിഴ്‌നാട് പൊലിസ് കണ്ണനെ അറസ്റ്റ് ചെയ്തു കാർ കണ്ടു കെട്ടുന്നുണ്ട്. മുത്തുവും കൂട്ടുകാരനും പൊലീസ് സ്റ്റേഷനിൽ എത്തി കണ്ണനെ മോചിപ്പിക്കാൻ വേണ്ടി പാട് പെടുന്നത് കാണുമ്പോ ൾ നമുക്ക് മനസ്സിലാകും സ്വർണം കൊണ്ടുള്ള കളി തീക്കളി ആണെന്ന്.
കണ്ണൻ എല്ലാം ഒരു പുഞ്ചിരിയോടെയാണ് കൈക്കാര്യം ചെയ്യുന്നത്; തഴക്കം വന്ന അഭ്യാസിയെ പ്പോലെ. മുത്ത് വഴി ചേച്ചിയോട് ശുപാർശ ചെയ്യിപ്പിച്ചു വലിയൊരു തുകക്കുള്ള സ്വർണവുമായി കണ്ണൻ അടുത്ത യാത്ര നടത്തുന്നത് മുംബൈ നഗരത്തിലേക്കാണ്. പക്ഷേ, ആ യാത്ര അവസാന യാത്രയായി, മുംബൈയിലെ ലോഡ്ജിൽ അയാൾ കൊല ചെയ്യപ്പെട്ടു കിടക്കുന്നിടത്തു കഥ വളരെ വ്യത്യസ്തമായൊരു ദിശയിലേക്കു തിരിയുന്നു. കുറ്റാന്വേഷണം ഏറ്റെടുത്തു നടത്താൻ മുംബൈ പൊലീസ് ഇൻസ്പെക്ടർ വിജയ് സകാൽക്കറും (ഗിരീഷ് കുൽക്കർണി) വിദഗ്ധ സംഘവും കേരളത്തിൽ എത്തുന്നു. വളരെ ഉദ്വേഗജനകമായ രീതിയിൽ സിനിമ പുരോഗമിക്കുന്നു.
പൊതുവെ അന്യഭാഷാ താരങ്ങൾ മലയാള സിനിമയിൽ വേഷങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അവരെ ക്കൊണ്ടു മലയാളം സംസാരിപ്പിച്ചു കൃത്രിമത്വം വരുത്തി വയ്ക്കാറുണ്ട്. ആ അബദ്ധം ഈ ചിത്രത്തിലില്ല. ഓരോ സാഹചര്യത്തതിനനുസരിച്ചു മലയാളം, തമിഴ്, ഹിന്ദി, മറാത്തി, ഇംഗ്ലീഷ് ഈ ഭാഷകളിലേ ക്കൊക്കെ അനായാസമായി കഥയുടെ യാത്രയും സംഭാഷണങ്ങളുടെ ഒഴുക്കും കയറി ഇറങ്ങുന്നതുകൊണ്ട് ഒരിടത്തും കൃത്രിമത്വം അനുഭവപ്പെടുന്നില്ല.
ചിത്രത്തിന്റെ ഏറ്റവും കരുത്ത് കുറ്റാന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ചുരുളഴിയുന്ന രഹസ്യ ങ്ങൾ സൃഷ്ടിക്കുന്ന ഉദ്വേഗം പ്രേക്ഷകരെ അവസാനംവരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു എന്നതാണ്. ഇതിനിടയിൽ കഥയിലേക്ക് കയറി വരുന്ന ചില കഥാപാത്രങ്ങൾ പൊലീസ് സംഘത്തെ അപ കടപെടുത്താൻ നടത്തുന്ന ഏറ്റുമുട്ടലുകൾ കഥയുടെ പിരിമുറുക്കം വർധിപ്പിക്കുന്നു. മാത്രമല്ല കണ്ണന്റെ കൊലപാതകത്തിന് പിന്നിൽ ആരെയും സംശയിക്കാം, അടുത്ത സുഹൃത്തുക്കളെവരെ, എന്ന ഘട്ടമെ ത്തുമ്പോൾ ഈ ചിത്രം നമ്മെ ബാധിച്ചു തുടങ്ങുന്നു. ആരാണ് യഥാർഥത്തിൽ കണ്ണന്റെ ഘാതകൻ, ആ രൊക്കെ ചേർന്നാണ് കണ്ണന്റെ കൈയിലെ സ്വർണം തട്ടിയെടുത്തതും അയാളെ മുംബയിലെ ലോഡ്ജ് മുറിയിൽ വകവരുത്തിയതും എന്നറിയാനുള്ള ആകാംക്ഷയിലാണ് കാണികൾ.
പക്ഷേ, തിരക്കഥാകൃത്തും സംവിധായകനും ചേർന്ന് നമ്മെ മറ്റൊരു ട്രാക്കിലേക്കാണ് കൊണ്ടുപോകു ന്നത്. തമിഴ്നാട്ടിൽ കണ്ണന്റെ സഹപാഠിയായിരുന്ന അബ്ബാസ് ആണ് മുംബൈലെ ഹോട്ടൽ മുറിയിൽ വെച്ച് കണ്ണനെ വധിച്ചത് എന്ന നിഗമനത്തിലേക്ക് പ്രേക്ഷകർ എത്തുമ്പോൾ അങ്ങനെയല്ല, കടക്കെണികളിൽ നിന്ന് രക്ഷപെടാൻ കണ്ണൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന വലിയൊരു വഴിത്തിരിവിൽ ആണ് കഥ ചെന്ന് അവസാനിക്കുന്നത്. കാണികൾ ഇത്തരമൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല എന്ന് വ്യക്തമാണ്; അതുകൊണ്ടു ചിത്രത്തിന്റെ ക്ലൈമാക്‌സ് പലർക്കും ഇഷ്ടമായില്ല, അതിന്റെ പേരിൽ ചിത്രത്തെ വിമർശിച്ചുകൊണ്ടുള്ള പ്രതികരണങ്ങളും കണ്ടു.
ശ്യാം പുഷ്‌ക്കരൻ തിരക്കഥയിൽ തന്റെ വൈദഗ്ദ്യം പ്രകടമാക്കി പ്രശംസ നേടിയ ചിത്രങ്ങളാണ് 'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'കുമ്പളങ്ങി നൈറ്റ്‌സ്' 'ജോജി', തുടങ്ങിയവ. ആ ചിത്രങ്ങളിൽ എന്നതുപോലെ കഥയുടെ വളരെ സ്വാഭാവിക വികാസത്തിലും ചിത്രീകരണത്തിലും അദ്ദേഹത്തിന്റെ മികവ് തങ്കത്തിലും കാണുന്നു എന്നാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്‌സിനോട് എന്റെ പ്രതികരണം. കഥയുടെ പരിണാമഗുപ്തി കാണികൾക്കു നൽകുന്ന സംതൃപ്തി എന്നതിനേക്കാൾ വലുതും ചെറുതുമായ കഥാപാത്രങ്ങളുടെ മനസ്സിലെ അന്തർധാരകൾ വിശകലനം ചെയ്യാൻ തിരക്ക ഥാകൃത്തും സംവിധായകനും നടത്തുന്ന ശ്രമമാണ് മുൻ ചിത്രങ്ങളെയും തങ്കത്തേയും മഹത്തര മാക്കുന്നത്.
മിന്നുന്നതെല്ലാം പൊന്ന് കരുതുന്ന സ്വർണ വ്യാപാര മേഖലയിൽ വിനീത് ശ്രീനിവാസന്റെ കഥാപത്രം കണ്ണൻ ആരോടും പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം കടക്കെണിയിൽ ആഴ്ന്നു പോയത് കൊണ്ട് ആത്മഹത്യ ചെയ്യാൻ അദ്ദേഹം തീരുമാനമെടുക്കുകയാണ്. കടം വീട്ടാനുള്ളവരിൽ നിന്ന് കുടുംബത്തെ രക്ഷിക്കാൻ വേണ്ടി കൂടി ഉറ്റ സുഹൃത്തുക്കളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് തന്റെ ആത്മഹത്യയെ പുറമേക്കു കാണുമ്പോൾ കൊലപാതകം ആണ് എന്ന് തോന്നിപ്പിക്കാവുന്ന തെളിവുകളൊക്കെ അവശേഷിപ്പിച്ചാണ് അയാൾ മരിക്കുന്നതും. ഒരു ക്രൈം ത്രില്ലറിന്റെ അവസാന കണ്ണികൾ കണ്ടെത്താ നുള്ള കാണികളുടെ ജിജ്ഞാസയുടെ മുനയൊടിക്കുകയാണ്. നമ്മൾ കണ്ടുമുട്ടുന്ന മനുഷ്യർ പലരും എന്തെല്ലാം സങ്കീർണ സാഹചര്യങ്ങളെ അഭിമുഖീകരിച്ചു കൊണ്ടാണ് ജീവിതം തള്ളി നീക്കുന്നത് എന്ന യാഥാർഥ്യത്തിലേക്കു നമ്മുടെ കണ്ണ് തുറപ്പിക്കുകയാണ് ഈ ചിത്രം. ആ ശ്രമത്തിൽ 'തങ്കം' തീർത്തും വിജയിച്ചിരിക്കുന്നു.
തങ്കം എന്ന വാക്കിന്റെ തിളക്കവും മുഴക്കവും അവസാന ഷോട്ടുവരെ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും വിധമാണ് ചിത്രത്തിന്റെ സാങ്കേതിക വിഭാഗങ്ങളിലെ കലാകാരന്മാരുടെ സംഭാവന. പൊലീസ് ഓഫീസർ ആയി വേഷമിട്ട ഗിരീഷ് കുൽക്കർണി അഭിനയത്തിൽ ഏറ്റവും മികവ് പുലർത്തുമ്പോൾ ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവർ സ്വാഭാവികതയുടെ അനായാസം കൊണ്ട് നമ്മെ അത്ഭുത പ്പെടുത്തുന്നു.
റവ. ഡോ. ബെന്നി ബനഡിക്ട് cmi
ഡയറക്ടർ, ചേതന മീഡിയ, തൃശൂർ