ജയ ജയ ജയ ജയ ഹേ
21 Feb 2023
റവ. ഡോ. ബെന്നി ബനഡിക്ട് cmi
ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിട്ട്യൂട്ട്, തൃശൂർ
വിപിൻദാസ് സംവിധാനം ചെയ്തിട്ടുള്ള 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രമാണ് ഈ ലക്കം പരിചയപ്പെടുത്തുന്നത്. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ, അജു വര്ഗീസ്, മഞ്ജു പിള്ള, ഹരീഷ് പേരടി, അനിൽ നെടുമങ്ങാട്, ആനന്ദ് മന്മഥൻ, നോബി, അസീസ് തുടങ്ങിയവർ കഥാപാത്രങ്ങളായെത്തുന്നു.
ഒരു സ്ത്രീപക്ഷ സിനിമ എന്ന നിലയിലാണ് 'ജയ ജയ ജയ ജയ ഹേ' നിർമാതാക്കൾ മുന്നോട്ടു വച്ചതും ഭൂരിഭാഗം പ്രേഷകർ സ്വീകരിച്ചതും. കാലിക പ്രസക്തിയുള്ള ഈ സിനിമ മുഖ്യധാരാ പ്രേക്ഷ കരെ ഏറെ ആകർഷിക്കുകയും ഒരു 'ട്രെൻഡ് സെറ്റെർ' ആയി മാറുകയും ചെയ്തിട്ടുണ്ട്.
ഇത് ഒരു സ്ത്രീപക്ഷ സിനിമ മാത്രമല്ല, ഒരു സ്ത്രീ 'പക്ഷപാത' സിനിമയായാണ് എനിക്ക് അനുഭവപ്പെട്ടത്. അതായത് നമ്മുടെ സാമ്പ്രദായിക സാമൂഹ്യ വ്യവസ്ഥകളിൽ ഒരു പെൺകുട്ടി അനുഭ വിക്കുന്ന വിവേചനങ്ങൾ, അവൾ വളർന്നു, വിവാഹം കഴിഞ്ഞു ഒരു കുടുംബിനി ആവുമ്പോളും തുടരുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങൾ തുറന്നു കാട്ടാൻ വേണ്ടി തന്നെയാണ് ഈ സിനിമ രൂപകല്പന ചെയ്തിരിക്കുന്നത്. സംവിധായകനും സംഘവും തങ്ങളുടെ നിലപാട് മറച്ചു വെക്കുകകയല്ല, മറിച്ചു വളരെ പ്രകമ്പനത്തോടുകൂടിയ ക്ലൈമാക്‌സിലൂടെ ഹെൻറിക് ഇബ്സന്റെ പ്രഖ്യാതമായ 'എ ഡോ ൾസ് ഹൗസ്' നാടകത്തിലെ നായിക നോറയെപ്പോലെ ഈ ചിത്രം നായിക ജയയുടെ പോരാട്ടത്തിന്റെ വിജയഗാഥ ഉയർത്തിക്കാട്ടുകയാണ്. ഏറെ ചർച്ച ചെയ്യപ്പെട്ട അടുത്ത കാലത്തിറങ്ങിയ 'എ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്ന സിനിമയുടെ അടുത്ത പടിയായും ഈ സിനിമയെ കാണാനാകും.
ചിത്രം കണ്ട ചിലർ, 'നല്ല കുടുംബത്തിൽ പിറന്ന സ്ത്രീകൾ' ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന ചോദ്യം ഉയർത്തുമ്പോൾ സംവിധായകനും സംഘവും അടിവരയിട്ടു പറയാൻ ശ്രമിക്കുന്നത് പുതിയ കാലത്തെ സ്ത്രീകൾ പ്രതികരിക്കുന്നവരാണ്, അവർ ഏതറ്റംവരെയും പോകും, അതുകണ്ടു ആരും നെറ്റി ചുറ്റിക്കണ്ട എന്നാണ്. തുടക്കം മുതൽ കോമേഡിയുടെ എല്ലാ ചേരുവകളും ചേർത്തിരിക്കുന്നത് കൊണ്ട് 'ഇതൊക്കെ അസംഭവ്യം' എന്ന് പറഞ്ഞു തള്ളിക്കളയാനും കഴിയില്ല. ആക്ഷേപഹാസ്യത്തിന്റെ ചട്ടക്കൂ ട്ടിൽ തയ്യാറിക്കിയിരുന്ന ഈ ചിത്രം സ്ത്രീയുടെ ഉയിർത്തെഴുന്നേൽപ്പിനെ എടുത്തു കാട്ടാനുള്ള ശ്രമ ത്തിൽ പരുഷന്മാരുടെ അതിക്രമങ്ങളും ശുംഭത്തരങ്ങളും എല്ലാം അതിശയോക്തി കലർത്തി ചിരിയോ പൊട്ടിച്ചിരിയോ ഉണർത്തുന്ന വിധം തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
വളരെ ചെറുപ്പം മുതൽ 'നീ പെൺകുട്ടിയാണ്' നീ ഇങ്ങനെ പെരുമാറണം, അങ്ങനെ അരുത് എന്നീ സ്ഥിരം പല്ലവികൾ കേട്ടു വളർന്നവളാണ് നായികാ കഥാപാത്രം, ജയഭാരതി. കുട്ടിക്കാലത്തു ചേട്ടൻ ജയന്റെ നിഴലിൽ മാത്രം വളരാനേ ജയക്ക് അനുവാദമുണ്ടായിരുന്നുള്ളു. അവൾ 'മരം കേറി പെണ്ണ്' ആവരുത്, ചേട്ടന്റെ 'ജയൻ' എന്ന് പേരെഴുതിയ പഴയ ടീഷർട് അവൾക്കു 'പുത്തൻ ഉടുപ്പ്'; ചേട്ടന് വേണ്ടി വാങ്ങിയ പുത്തൻ പാഠപുസ്തകങ്ങൾ പഴയതാകുമ്പോൾ അടുത്ത വർഷം ജയക്ക് ആ കീറിത്തുടങ്ങിയ പുസ്തകങ്ങൾ; ഇങ്ങനെ തുടങ്ങി 'മിണ്ടാതവിടെ ഇരുന്നോ' എന്ന ഒറ്റ വാചകത്തിൽ അച്ഛനും അമ്മയും അമ്മാവനും അവളെ 'വരച്ച വരയിൽ' ഒതുക്കിയിരുന്നു.
തിരുവനന്തപുരം നഗരത്തിലെ കോളജിൽ 'ആന്ത്രോപോളജി' വിഷയത്തിൽ ഉപരിപഠനത്തിനു പോക ണം എന്ന് വ്യക്തമായ തിരഞ്ഞെടുപ്പ് ജയക്കുണ്ട്. പക്ഷെ 'പെൺകുട്ടികൾ എന്തിനു കൂടുതൽ പഠിക്കണം, കല്ല്യാണം കഴിച്ചു പോകാനുള്ളതല്ലേ?' എന്ന നിലപാടിലാണ് വീട്ടുകാർ. അവർ നാട്ടു നടപ്പുകളുടെ ചട്ടക്കൂട്ടിൽ ജയയെ പിടിച്ചു തളക്കാൻ വേണ്ടി നാട്ടിലെ പാരലൽ കോളജിൽ ചേർക്കുന്നു.
സാധാരണ ഇത്തരം പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളെ 'ബുദ്ധിജീവി ഫെമിനിസ്റ്റുകളു ടെ' സിനിമ എന്ന് മുദ്രകുത്തി പൊതുസമൂഹം മാറ്റി നിർത്താറുണ്ട്. എന്നാൽ ജയയുടെ കഥാപാത്രം പൊ തുവെ ഫെമിനിസ്റ്റുകളുടെ ശൈലി എന്ന് സമൂഹത്തിൽ പലരും ചൂണ്ടിക്കാട്ടാറുള്ള മാതൃകയിലുള്ള ആളല്ല. പുറമേക്കുള്ള സമര പരിപാടികളോ, മുദ്രാവാക്യം വിളിയോ ഒന്നും പുറത്തെടുക്കാത്ത സാധാരണ നാട്ടിൻപുറത്തുകാരി പെണ്ണാണ് ജയ. ഈ സിനിമയുടെ കഥ നടക്കുന്ന കൊല്ലം പ്രദേശത്തെ കശുവണ്ടി യും തൊഴിലാഴികളുടെ ജീവിതവും ഈ ചിത്രത്തിൽ ഒരു രൂപകം പോലെ ഉപയോഗിക്കുന്നുണ്ട്. ജയഭാരതി സ്വന്തം പ്രതിരോധ മാർഗങ്ങളിലേക്കു കടക്കുമ്പോൾ പശ്ചാത്തലത്തിൽ കശുവണ്ടി തൊഴി ലാളികളായ സ്ത്രീകളുടെ കരുത്തും സമരവീര്യവും പാട്ടിലൂടെയും ചില ദൃശ്യങ്ങളിലൂടെയും സൂചിപ്പിക്കുന്നത് വളരെ സുന്ദരമായിരിക്കുന്നു.
ഈ സിനിമയെ കേരളത്തിലെ ബഹുഭൂരിപക്ഷം പ്രേക്ഷകരും കൈനീട്ടി സ്വീകരിച്ചു എങ്കിൽ അതിന്റെ പുറകിൽ ചില കാരങ്ങങ്ങളുണ്ടാകും. ഇതിലെ ഭാര്യാഭർതൃ ബന്ധത്തിന്റെ ചിത്രീകരണം, അതിന്റെ പ്രതിഫലനങ്ങൾ സ്വന്തം ജീവിതത്തിലും നേരിട്ട് അനുഭവിച്ചിട്ടുള്ള കുറെ സ്ത്രീ പ്രേക്ഷകർ ആകാം ഈ സിനിമയെ ഇത്രയും പോപ്പുലർ ആക്കിയിരിക്കുന്നത്. ബുദ്ധിപൂർവം ചിന്തിക്കുകയും തീരുമാന ങ്ങൾ എടുക്കുകയും ചെയ്യുന്ന വിവാഹിതകളോ അല്ലാത്തവരോ ആയ സ്ത്രീകളെ 'അഹങ്കാരികൾ' ആയി കാണുന്ന ഒരു പ്രവണത നമ്മുടെ പോസ്റ്റ് മോഡേൺ, ഡിജിറ്റൽ യുഗത്തിൽ പോലും ഉണ്ടെന്നു കാണു മ്പോൾ അപമാനവും നിരാശയുമാണ് എനിക്ക് തോന്നുന്നത്. എല്ലാ കാര്യത്തിലും മാറ്റങ്ങൾക്കു നാം തയ്യാറായിട്ടും എന്തുകൊണ്ടാണ് സ്ത്രീയെയും പുരുഷനെയും ഒരേ ആദരവോടെ കാണാൻ ഇനിയും നമുക്ക് കഴിയാതെ പോകുന്നത്? നമ്മുടെ സമൂഹം ഇനിയും വളർന്നിട്ടില്ല എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്?
സ്ത്രീ സമത്വം വാചകക്കസർത്തിൽ ഒതുക്കുകയും ജീവിതത്തിൽ പരുഷാധിപത്യത്തിന്റെ തനി നിറം പുറത്തെടുക്കുകയും ചെയ്യുന്ന 'ആദർശധീരരുടെ' തികഞ്ഞ പതിപ്പാണ് അജു വർഗീസിന്റെ മലയാളം അധ്യാപകൻ. പുരോഗമനത്തിന്റെ സ്വരം എന്ന് തോന്നി ജയക്ക് അയാളോട് പ്രണയം മൊട്ടിട്ടതാണ്. പക്ഷേ, അവൾക്കു പെട്ടെന്ന് ബോധ്യമായി അയാളും പെണ്ണിന്റെ വ്യക്തിത്വത്തിനും അഭിപ്രായത്തിനും വില കൽപ്പിക്കാതെ അവളെ തന്റെ നിയന്ത്രണത്തിൽ തളച്ചിടുന്നതിൽ ആണത്വം കാട്ടുന്ന പുരുഷകേ സരിയാണെന്ന്.
ഡിഗ്രി പഠനം പൂർത്തിയാക്കുന്നതിനു മുൻപുതന്നെ വീട്ടുകാർ ജയയെ ആദ്യം പെണ്ണന്വേഷിച്ചു വന്ന കോഴി ബിസിനസുകാരൻ രാജേഷിനു വിവാഹം ചെയ്തു കൊടുക്കുന്നു. വിവാഹം കഴിഞ്ഞു രാജേഷിന്റെ വീട്ടിൽ ആദ്യമായ് കാൽവച്ചപ്പോൾതന്നെ അവൾക്കു മനസ്സിലായി, അവിടം അത്ര പന്തിയല്ല എന്ന്: ചില്ലു പൊട്ടിയ ടിപോയ്, ഉടഞ്ഞു കിടക്കുന്ന പാത്രങ്ങൾ. അതൊരു തുടക്കം മാത്രമായിരുന്നു. മുൻകോപിയായ രാജേഷ് അമ്മയോടും സഹോദരിയോടും വീട്ടിലെത്തിയിരിക്കുന്ന പുതിയ അഥിതി സ്വന്തം ഭാര്യയോടു പോലും ക്രോധത്തോടെ അലറി വിളിച്ചു കൊണ്ടുള്ള പെരുമാറ്റമാണ്. താൻ എന്ത് പോക്രിത്തരം ചെയ്താ ലും അത് തന്റെ അവകാശമാണ്, ഭാര്യയും വീട്ടിലെ പെണ്ണുങ്ങളെല്ലാവരും സമൃദ്ധമായി സഹിച്ചോളൂ എന്നാണ് രാജേഷിന്റെ മനോഭാവം. രാജേഷിന്റെ ശാരീരികവും മാനസികവുമായ പീഡനം സഹിക്കാൻ വയ്യാതെ വീട്ടിലേക്കു തന്നെ കൂട്ടിക്കൊണ്ട് പോവാൻ ജയ മാതാപിതാക്കളോട് കേണപേക്ഷിക്കുന്നുണ്ട്. അതിനൊന്നും അവർ തയ്യാറാവുന്നില്ല.
വിവാഹത്തിന് സമ്മതം മൂളുമ്പോൾ 'എനിക്ക് ഡിഗ്രി പഠനം മുഴുവനാക്കണം' എന്നൊരു വ്യവസ്ഥ ജയ രാജേഷിന്റെ മുന്നിൽ വച്ചിരുന്നു. പക്ഷേ, ഭാര്യ പഠിക്കണ്ട, വീട് നോക്കുക, ബിസിനസ് നോക്കുക അത്രയൊക്കെ മതി എന്ന ഏകപഷീയമായ തീരുമാനം രാജേഷ് ജയയുടെമേൽ അടിച്ചേൽപ്പിക്കുന്നു. പക്ഷേ, പുതിയ ഡിജിറ്റൽ യുഗത്തിലെ സ്ത്രീകൾക്ക് പഠിക്കാൻ പുറത്തു പോവണമെന്നില്ല എന്നതിന് ഉത്തമയായി മാറുന്നു ജയ.
സ്‌നേഹവും കരുണയുമില്ലാത്ത ഭർത്താവ്, പീഡനത്തിൽ രസിക്കുക കൂടി ചെയ്യുന്നു എന്ന് കാണു മ്പോൾ ജയ ചെയ്യുന്നത് ജീവിതത്തിൽ പിടിച്ചു നിൽക്കാനുള്ള പ്രായോഗിക തന്ത്രങ്ങൾ പഠിച്ചെടുക്കുക യാണ്. രാജേഷിന്റെ ഭാഗത്തുനിന്ന് ഇനിയും കൂടുതൽ ശാരീരിക പീഡനങ്ങൾ വരുമ്പോൾ തടുത്തു നിൽക്കാനുള്ള അടവുകൾ ജയ പഠിച്ചെടുത്തത് യൂട്യൂബ് വീഡിയോകൾ കണ്ടിട്ടാണ്. അടി വാങ്ങാൻ മാ ത്രമല്ല അങ്ങോട്ട് കൊടുക്കാനും അറിയാം എന്ന് അവൾ തെളിയിച്ചു കൊടുക്കുന്നു. യൂടൂബിലൂടെ കരാട്ടെ പഠിച്ചു അത് അവൾ രാജേഷിന്റെമേൽ പ്രയോഗിക്കുമ്പോൾ തിയേറ്ററിൽ കൈയടി ഉയരുന്നുണ്ട്. സ്വാഭാവികം!
ഈ ചിത്രം പ്രമേയത്തിലെ പുതുമ കൊണ്ടും അഭിനേതാക്കളുടെ മികവുകൊണ്ടും മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചുവെങ്കിൽ നല്ല കാര്യം. പക്ഷേ, എനിക്ക് ഇക്കാര്യത്തിൽ ഒരു ഭേദഗതി നിർദേശി ക്കാനുണ്ട്. ഗാർഹിക പീഡനം നടത്തുന്ന ഭർത്താവിൽനിന്ന് രക്ഷപെടാൻ ഒരു വേള ഭാര്യയും ഉരുളക്കു പ്പേരി കൊടുക്കും എന്നത് നമ്മുടെ നാട്ടിൽ സംഭവിക്കാറുള്ള കാര്യങ്ങൾ തന്നെയാകാം. എന്നാൽ സിനിമ കളിൽ നായകന്മാർ പതിവായി എതിരാളികളെ അടിയിടയിലൂടെ നിലംപരിശാക്കുന്ന ശൈലി സ്ത്രീ കഥാപാത്രങ്ങളിലും പറിച്ചു നടേണ്ടതില്ല. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ സിനിമകളിൽ പുരുഷ കഥാപാത്രങ്ങൾ സ്ഥിരമായി ചെയ്തിരുന്ന മനുഷ്യത്വരഹിതമായ അതിക്രമങ്ങളും ആക്രോശങ്ങളും അട്ട ഹാസങ്ങളും സ്ത്രീ കഥാപാത്രങ്ങളിലും ആരോപിക്കുന്നതിനു തുല്യമാകും. സ്ത്രീകൾ കേന്ദ്ര കഥാപാ ത്രങ്ങളാകുന്ന ഭാവപൂർണമായ സിനിമകൾക്കു എത്രയോ സാധ്യതകൾ നിലനിൽക്കുമ്പോൾ, മനസ്സുകളെ പ്രകാശത്തിലേക്ക് നയിക്കുന്ന അത്തരം സിനിമകളിൽ അല്ലെ നമ്മൾ മുതൽമുടക്കും സർഗാത്മക സിദ്ധിക ളും കൂടുതലായി എടുത്തു പ്രയോഗിക്കേണ്ടത്? ഒരു കാര്യം തീർച്ചയാണ്: സമൂഹത്തിൽ, മനോഭാവ ങ്ങളിൽ മാറ്റം ഉണ്ടാക്കുന്ന പോസിറ്റീവ് ആയ സിനിമകളുടെ വരവ് വിളിച്ചറിയിക്കുന്നുണ്ട്, 'ജയ ജയ ജയ ജയ ഹേ.'