'സീതാരാമം'

21 Feb 2023

റവ. ഡോ. ബെന്നി ബനഡിക്ട് CMI ഡയറക്ടർ, ചേതനമീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ഹനു രാഘവ്പുടി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത തെലുങ്ക് ചിത്രമാണ് ഈ ലക്കം പരിചിതമാക്കുന്നത്. ദുൽക്കർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിഘാൻ, സുമന്ത്, തരുൺ ഭാസ്‌കർ, രുഗ്മിണി വിജയകുമാർ, പ്രകാശ് രാജ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'സീതാരാമം' സുന്ദരമായ ഒരു ചലച്ചിത്ര അനുഭവമാണ്. മലയാളം, തമിഴ്ഭാഷകളിൽകൂടി മൊഴിമാറ്റം ചെയ്തു തീയേറ്ററുകളിൽ എത്തി വൻ വിജയമായി മാറിയ ഈ തെലുങ്ക് ചിത്രം കാല്പനികതയും അല്പം അതിഭാവുകത്വവും ഇടകലർത്തിയ സുന്ദരമായൊരു പ്രണയകഥയാണ്. പക്ഷേ, മനസ്സിലേക്കു ഈ ചിത്രം പകരുന്ന വിശാലമായ മനുഷ്യ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സഹവർത്തിത്വ ത്തിന്റെയും കുളിർമ അടുത്തകാലത്തു ഇറങ്ങിയിട്ടുള്ള ബിഗ്ഹിറ്റ് ചിത്രങ്ങളിലൊന്നും കണ്ടെന്നുവരില്ല. രാജ്യസ്‌നേഹത്തിന്റെ പേരിൽ ചില പ്രത്യേക ജനവിഭാഗങ്ങൾക്കുനേരെ വിദ്വേഷത്തിന്റെ വിഷം കുത്തി വയ്ക്കുന്ന സിനിമകൾവരെ ഇറങ്ങുന്ന കാലത്ത് 'സീതാരാമം' വളരെയധികം പ്രേക്ഷകരെ, പ്രത്യേകിച്ചു യുവജനങ്ങളെ, വിശ്വസാഹോദര്യത്തിന്റെ നേർക്കാഴ്ചയിലേക്ക് നയിക്കുന്നത്; ചരിത്രം പുനരാവിഷ്‌കരി ക്കുന്ന ഒരു പീരിയഡ് സിനിമയാണ് ഈ ചിത്രം. പക്ഷേ, ഇതിൽ 'പഴഞ്ചൻ' എന്ന് വിളിച്ചുമാറ്റി വയ്ക്കാ വുന്ന ഒരു ഘടകം പോലുമില്ല. 'ഓൾഡ് ഈസ് ഗോൾഡ്' എന്ന പല്ലവി ശരിവയ്ക്കുംവിധം പഴമയുടെ സൗന്ദര്യമാണ് ഈ ചിത്രത്തിന് യുവജനങ്ങളുടെ ഇടയിൽ കൂടുതൽ മതിപ്പുണ്ടാക്കുന്നത് എന്ന് കാണാം. ഒരുദാഹരണത്തിനു ഈ ഡിജിറ്റൽ കാലത്ത് ചെറുപ്പക്കാരും പ്രായമായവരും വരെ മിക്കവാറും ഉപേക്ഷിച്ചു കഴിഞ്ഞ, കടലാസിൽ എഴുതുന്ന കത്തുകൾ ഈയിടെ ഇറങ്ങിയ 'ജാനേമൻ' എന്ന ചിത്രത്തിലും 'കുൽസുമ്മാന്റെപേരക്കുട്ടി' എന്ന ഹ്രസ്വചിത്രത്തിലും കഥയുടെ കേന്ദ്രസ്ഥാനത്തുതന്നെ കടന്നുവരു ന്നതും പുതിയ തലമുറ അതിനെ ഏറെ പ്രിയത്തോടെ സ്വീകരിക്കുന്നതും കണ്ടു അതിശയവും സന്തോഷ വുംതോന്നിയിട്ടുണ്ട്. 'സീതാരാമ'ത്തിലും മർമപ്രധാനമായൊരു പങ്കുകടലാസ്സിലെഴുതിയ ഒരു കത്തിനാണ്. കത്ത് വരുന്നത് പാക്കിസ്ഥാനിൽനിന്ന്; അവിടെ ജയിലിൽ കിടന്നുകൊണ്ട് ലെഫ്റ്റനന്റ് റാം (ദുൽഖർ സൽമാൻ) ഇന്ത്യയിൽ, കാശ്മീരിലുള്ള തന്റെ ഭാര്യ സീതക്കു (മൃണാൽ താക്കൂർ) എഴുതിയകത്ത് അവളു ടെ കൈയിൽ ഒരിക്കലും എത്തിയില്ല. ആ കത്ത്, ഇരുപതുവർഷങ്ങൾക്കു ശേഷം സീതയെ തിരഞ്ഞു പിടിച്ചു ഏൽപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തു ഇന്ത്യയിൽ എത്തുന്നത് പാക്കിസ്താനി പെൺകുട്ടി അഫ്രീൻ (രശ്മിക മന്ദാന) ആണ്. അവൾ നിസ്സാരക്കാരിയല്ല; ലണ്ടനിൽ വിദ്യാർഥിനേതാവായ അഫ്രീൻ തീവ്രമായ പാക്കിസ്ഥാൻ ദേശസ്‌നേഹവും അതെ അളവിൽ ഇന്ത്യയോടുള്ള വെറുപ്പും മനസ്സിൽ സൂക്ഷി ച്ചിരുന്നവളാണ്. ഈ കത്ത് സീതയെ തിരഞ്ഞുപിടിച്ചു ഏൽപ്പിക്കുന്ന ദൗത്യം അഫ്രീന്റെ മരണമടഞ്ഞു പോയ മുത്തച്ഛൻ പാക്കിസ്താനി സൈനിക കമാന്റർ മേജർ അബു താരിഖ് ആണ് തന്റെ വക്കീൽവഴി അവൾക്കു കൈമാറിയിരിക്കുന്നത്. ആ ദൗത്യം പൂർത്തിയാക്കിയാൽ മാത്രമേ താരിഖിന്റെ സ്വത്തിൽ അഫ്രീനു അവകാശം ലഭിക്കയുള്ളു എന്ന വ്യവസ്ഥയും വച്ചിട്ടുണ്ട്. എങ്ങനെയെങ്കിലും സീതയെ കണ്ടു പിടിച്ചു കത്ത് ഏൽപ്പിച്ചു, സ്വത്തുകൈപ്പറ്റുക, ലണ്ടനിൽ ഒരു ഇന്ത്യൻ വ്യാപാരിക്കു വരുത്തിവച്ചിട്ടുള്ള നഷ്ടത്തിന് പരിഹാരം ചെയ്യുക; ഈയൊരു ഉദ്ദേശ്യം മാത്രമേ ഇന്ത്യയിൽ ഹൈദരാബാദ് നഗരത്തിലേക്കു സീതയെ അന്വേഷിച്ചു പുറപ്പെടുമ്പോൾ അഫ്രീന്റെ മനസ്സിലുണ്ടായിരുന്നുള്ളു. പക്ഷേ, ഈ അന്വേഷണം രണ്ടുരാജ്യങ്ങൾ തമ്മിലുള്ള ചരിത്രത്തിന്റെ നീണ്ട അധ്യായങ്ങളിലേക്കും അതിന്റെയുള്ളിൽ ദേശം, മതം തുടങ്ങിയ എല്ലാ അതിർവരമ്പുകളെയും മറികടന്നു മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന ഉത്കൃഷ്ടമായ പ്രണയത്തിന്റെ കഥയിലേക്കും കടന്നുചെല്ലുമ്പോൾ അഫ്രീൻ എന്നപെൺകുട്ടിയുടെ മനസ്സുതന്നെ മാറുക യാണ്. കഥ നടക്കുന്നത് രണ്ടുകാലഘട്ടങ്ങളിൽ ആണ്; 1960-കളിൽ കഥയുടെ ഒന്നാംഭാഗവും 80-കളിൽ രണ്ടാംഭാഗവും. രണ്ടുകാലഘട്ടങ്ങളിലൂടെയും മാറിമറിഞ്ഞാണ് ഈ ചിത്രം നമ്മെ കൊണ്ടുപോകുന്നത്. ഹൈദരാബാദിൽ നിസ്സാമിന്റെ കൊട്ടാരത്തിലെ മുസ്ലീം മതവിശ്വാസിയായ നൂർജഹാൻ രാജകുമാരിയും, കാശ്മീരിൽ അതിർത്തി സേനയിൽ ജോലി ചെയ്യുന്ന അനാഥനായ റാം എന്ന ഹിന്ദുമതവിശ്വാസിയായ പട്ടാളക്കാരനും തമ്മിൽ ഉടലെടുത്ത പരിപാവനമായ പ്രണയബന്ധത്തിന്റെ പുനരാഖ്യാനത്തിലേക്കാണ്. നൂർജഹാൻ 'സീത' യാവുന്നത് എങ്ങനെ? അത് ഈ ചിത്രത്തിന്റെ കൗതുകകരമായ സസ്‌പെൻസ് ആണ്. റാം പട്ടാളക്കാരനാണ്, അദ്ദേഹത്തിന്റെമനസ്സു എപ്പോഴും രാജ്യത്തിന്റെ സുരക്ഷയിൽ കേന്ദ്രീകരിച്ചി രിക്കുകയാണ്; പക്ഷേ, സാധാരണ മനുഷ്യരെ ഒരിക്കലും അദ്ദേഹം യുദ്ധത്തിന്റെയോ വെറുപ്പിന്റെയോ കരുക്കളാക്കാൻ സമ്മതിക്കുന്നില്ല. അതിർത്തിയിൽ കണ്ടുമുട്ടുന്ന പാക്കിസ്ഥാൻ ഗ്രാമീണരോടും, പട്ടാള ക്യാമ്പിന് ചുറ്റുമുള്ള കാശ്മീരിലെ എല്ലാജനവിഭാഗങ്ങളോടും ഒരേ മമതയാണ് റാമിന്. യുദ്ധഭൂമിയിൽ റാമിനെയും സഹപട്ടാളക്കാരെയും ആകാശവാണിക്കുവേണ്ടി അഭിമുഖം നടത്തിയ പത്രപ്രവർത്തക റാം അനാഥനാണ് എന്ന് കണ്ടപ്പോൾ റേഡിയോയിലൂടെ ലെഫ്റ്റനന്റ് റാമിന് കത്തുകൾ എഴുതാൻ ശ്രോതാ ക്കളെ പ്രേരിപ്പിക്കുന്നു. പിന്നെ നാം കാണുന്നത് എല്ലാ ദിവസവും റാമിന് ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്ന് കത്തുകളുടെ പ്രവാഹമാണ്. ഒരു ദിവസം റാമിനെ വിസ്മയിപ്പിച്ചുകൊണ്ട് എത്തിചേരുന്നൊരു കത്ത് റാമിന്റെ ഭാര്യ 'സിതാമഹാലക്ഷ്മി' ആണ് എന്ന് അവകാശപ്പെട്ടു 'ഫ്രം അഡ്രസ്' ഇല്ലാത്തൊരുകത്താണ്. പിന്നെ എല്ലാ ദിവസവും റാം സീതയുടെ കത്ത് കാത്തിരിപ്പായി; എവിടെ നിന്നാണ് ആ കത്തുകൾ വരുന്നത് എന്നറിയില്ല. ഏറ്റവും ഒടുവിൽ ലഭിച്ച കത്ത് ഡൽഹിയിൽ നിന്നാണ് പോസ്റ്റ്‌ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കി റാം പട്ടാളക്കാരൻ കൂട്ടുകാരനെയുംകൂട്ടി ഡൽഹിയിലേക്കും പിന്നെ കിട്ടിയ സൂചന അനുസരിച്ചു സീതയെ കണ്ടുമുട്ടാനായി ട്രെയിനിൽ ഹൈദരാബാദിലേക്കും തിരിക്കുന്നു. ആ യാത്ര റാ മിന്റെയും സീതയുടെയും ജീവിതത്തിന്റെ ഗതിവിഗതികൾ എന്നന്നേക്കുമായി എങ്ങനെ മാറ്റിമറിച്ചു എന്ന് ഇരുപതുവർഷങ്ങൾക്കു ശേഷം അഫ്രീൻ നടത്തുന്ന അന്വേഷണത്തിലൂടെയാണ് പ്രേക്ഷകർക്ക് വെളിപ്പെടുക. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നു സീതയും രാമനും വിവാഹിതരായി കശ്മീരിലെ പട്ടാള ക്യാമ്പിൽ എത്തി, അവരുടെ സ്‌നേഹകൂടാരത്തിൽ സ്വപ്നങ്ങളും മോഹങ്ങളും ചിറകുവിരിച്ചുയരുമ്പോൾ, രാജ്യസ്‌നേഹം ജീവത്യാഗം ആവശ്യപ്പെട്ടു മുന്നിലെത്തുന്നു. വിധി വീണ്ടും അവർക്കെതിരായി മാറുന്നു. പാക്കിസ്ഥാനിൽ നുഴഞ്ഞുകയറി തീവ്രവാദികളുടെ തലവനായ അൻസാരിയെയും അനുയായികളെയും നിഷ്പ്രഭരാക്കാൻ നിയോഗിക്കപ്പെടുന്ന ചാവേർപ്പടയിൽ ലെഫ്റ്റനന്റ് റാമും ഉണ്ട്; പക്ഷേ, ദൗത്യ നിർവ ഹണത്തിനായ് കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു. പാക്കിസ്ഥാനിലെ തടവറയിൽ ബന്ദി യായി മരണം കാത്തുകഴിയുമ്പോൾ, ഇന്ത്യൻസൈന്യത്തിന്റെ അതീവ രഹസ്യവിവരങ്ങൾ ചോർത്തി കൊടുത്താൽ തടവറയിൽനിന്ന് മുക്തനായി നാട്ടിലേക്ക് മടങ്ങാം എന്ന് പാകിസ്ഥാൻ പട്ടാളം വ്യവസ്ഥ വയ്ക്കുന്നുണ്ടെങ്കിലും റാം തിരഞ്ഞെടുക്കുന്നത് സ്വന്തം രാജ്യത്തിന്റെ അന്തസ്സും അത് സംരക്ഷിക്കാൻ അയാൾ കൊടുക്കുന്ന വില സ്വന്തം ജീവനും. ബ്രിട്ടീഷ് അടിമത്വത്തിൽനിന്ന് ഒരേ ദിവസം സ്വാതന്ത്ര്യം നേടിയ ഒരു ജനതയെ മതവും വർഗീയതയും രണ്ടായി വിഭജിച്ചു, അതിന്റെ മുറിവുകൾ കലാ കാല ത്തേക്കു ശേഷിക്കുന്ന ചരിത്രമാണ് ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധങ്ങളുടെയും തീവ്രവാദികളുടെ പോരാ ട്ടങ്ങളുടെയും പുറകിൽ. ഇരുരാജ്യങ്ങളിലേയും പുത്തൻതലമുറകളുടെ മുൻപിൽ 'സീതാരാമം' എന്ന ക്ലാ സിക് പ്രണയ കഥ അവതരിപ്പിക്കുന്നതിന് പിന്നിൽ ഹനുരാഘവ് പുടിയുടെ ഒരു ദർശനവും സ്വപ്നവും ഉണ്ട്. യുദ്ധങ്ങളും തീരാവൈരാഗ്യങ്ങളും മാറ്റിവച്ചു ന്യൂജെൻ തലമുറക്കെങ്കിലും സൗഹാർദത്തിന്റെ, സമാധാനത്തിന്റെ, പരസ്പരധാരണകളുടെ പുത്തൻസ്വപ്നങ്ങൾ കാണാനും സാക്ഷാത്കരിക്കാനും കഴിയും എന്നൊരു ശുഭപ്രതീക്ഷ ആയിരിക്കാം ഈ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓരോ ആർട്ടിസ്റ്റിന്റെയും പ്രചോദനം. അവരെല്ലാവരും, പ്രത്യേകമായി അഭിനേതാക്കളും അഭിനന്ദനം അർഹിക്കുന്നു.