ന്നാ താൻ കേസ് കൊട്
21 Feb 2023
റവ. ഡോ. ബെന്നി ബനഡിക്ട് CMI
ഡയറക്ടർ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചിച്ച് സംവിധാനം നിർവഹിച്ചിരിക്കുന്ന 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രമാണ് വെളിച്ചം വിതറുന്ന ചിത്രമായി ഈ ലക്കം പരിചയപ്പെടുത്തുന്നത്. കുഞ്ചാക്കോബോബൻ, ഗായത്രി, രാജേഷ് മാധവൻ, ബേസിൽ ജോസഫ്, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ എത്തുന്നു.
നമ്മുടെ രാജ്യത്തു നീതിന്യായ നിർവഹണം ഏറ്റെടുത്തു നടത്തേണ്ട ഭരണകൂടവും അതിന്റെ തലപ്പത്തുള്ള രാഷ്ട്രീയ നേതാക്കളും അവരുടെ ചൊൽപ്പടിക്ക് നില്ക്കാൻ വിധിക്കപ്പെട്ടിട്ടുള്ള ഉദ്യോഗ സ്ഥരും ചേർന്ന് ജനങ്ങൾക്ക് നീതി നിഷേധിക്കുന്ന നിരവധി അനുഭവങ്ങൾ നമ്മുടെ കൺമുൻപിൽ നിത്യേനയെന്നോണം സംഭവിക്കുന്നുണ്ട്. ഈ ദുരവസ്ഥകൾക്കു ഒരു പരിഹാരവുമില്ല എന്ന് വിചാരിച്ചു, സഹിച്ചു ക്ഷമിച്ചു ജീവിക്കുന്നവരാണ് നാട്ടിൽ ഭൂരിഭാഗവും. പക്ഷേ, വലിയ പഠിപ്പും വിവരവും ഇല്ല എന്ന് എല്ലാവരും എഴുതിത്തള്ളുന്ന ഒരു സാധാരണക്കാരൻ, കൊഴുമ്മൽ രാജീവൻ (കുഞ്ചാക്കോ ബോബൻ) ഒറ്റയ്ക്ക് നടത്തുന്ന നിയമപോരാട്ടം അന്തിമവിജയം നേടുന്ന കഥയാണ് 'ന്നാ താൻ കേസ് കൊട്' മുന്നോട്ടുവയ്ക്കുന്നത്.
കളവൊന്നും നടത്തിയില്ല, എന്നിട്ടും കള്ളനായി ചിത്രീകരിക്കപ്പെടുന്ന രാജീവൻ പൊലീസ് സ്റ്റേഷ നും ആശുപത്രിയും കോടതിയും കയറി ഇറങ്ങി വലയുമ്പോൾ ആളുകൾ അയാളെ ശിക്ഷിക്കപ്പെടേണ്ട ഒരു പ്രതിയായിതന്നെയാണ് കാണുന്നത്. പക്ഷേ, രാജീവൻ ഈ കേസിൽ പ്രതിയായി കാണുന്നത് പൊ തുമരാമത്ത് മന്ത്രിയെയാണ്. തന്നെ കള്ളനായി ചിത്രീകരിച്ചതിനും എം എൽ എ യുടെ വീട്ടിലെ പട്ടി കടി ച്ചതിനും എല്ലാത്തിനും തുടക്കം റോഡിലെ കുഴിയാണ്, അങ്ങനെ റോഡ് കുഴിയായി കിടക്കാൻ ഉത്തര വാദി പൊതുമരാമത്ത് മന്ത്രി ആണ്, അതുകൊണ്ടു മന്ത്രിക്കെതിരെയാണ് കേസ് എടുക്കേണ്ടത് എന്നാ ണയാളുടെ വാദം. ഒരു വക്കീലിനെ വയ്ക്കാൻ പണമില്ലാത്തതുകൊണ്ട് സ്വയം കേസ് വാദിക്കുകയാണ് അയാൾ, വെറും വാദമല്ല സാക്ഷികളെ വിസ്തരിച്ച് തെളിവുകൾ ഹാജരാക്കി, നിയമവകുപ്പുകൾ ഉദ്ധ രിച്ചു, വർഷങ്ങൾ നീണ്ടു നിൽക്കുന്ന നിയമ പോരാട്ടം.
കാസർകോടിന്റെ വിവിധ പ്രദേശങ്ങളിലായി നടക്കുന്ന ഈ കഥയിൽ, ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടി യെയും നേതാക്കളെയും പ്രത്യക്ഷമായോ പരോക്ഷമായോ വിമർശിക്കുന്നു എന്ന തോന്നൽ ഉളവാക്കു ന്നതുകൊണ്ട് ചിലർക്ക് ഈ ചിത്രം സാധാരണ പോപ്പുലർ രാഷ്ട്രീയ സിനിമകളിൽ നിന്ന് വ്യത്യസ്ത മായി, ഉള്ളിൽ പൊള്ളുന്ന അനുഭവം ഉണ്ടാക്കുന്നുണ്ട്. അക്കൂട്ടർ ആദ്യം മനസ്സിലാക്കേണ്ടത് ഇതൊരു ആക്ഷേപഹാസ്യ ചിത്രം (പൊളിറ്റിക്കൽ സറ്റയർ) ആണ്; എന്നതാണ്. 'ബ്ലാക്ക് ഹ്യൂമർ' ആണ് ചിത്രത്തിന്റെ കാതൽ. കുഞ്ചൻനമ്പ്യാരുടെ തുള്ളൽ ഫലിതങ്ങൾപോലെ സമൂഹത്തിൽ നടക്കുന്ന കുറ്റങ്ങളേയും കുറവുകളേ യും തുറന്നു കാട്ടിക്കൊണ്ടാണ് ആക്ഷേപഹാസ്യ സിനിമകൾ കടന്നു വരിക. സത്യവും നീതിയും എന്താ ണ് എന്ന് പരിഹാസത്തിന്റെ ഭാഷയിൽ പറഞ്ഞുവയ്ക്കാൻ സംവിധായകൻ ശ്രമിക്കുന്നു. ശ്രമം വലിയൊരു വിജയമായി എന്ന് കേരളത്തിലെ വലിയൊരു വിഭാഗം പ്രേക്ഷകർ വിധിയെഴുതിയിരിക്കുന്നു, ഹാസ്യം കൊള്ളേണ്ടിടത്തു കൊള്ളുന്നു. 'റോഡിൽ കുഴിയുണ്ട്, ചിത്രം കാണാൻ വരുന്നവർ സൂക്ഷിക്കുക' എന്ന് ചിത്രത്തിന്റെ പരസ്യത്തിൽ കൊടുത്തു, സംവിധായകൻ സിനിമയിലെ ഹാസ്യം സിനിമ തിയേറ്ററിന്റെ പുറത്തേക്കും ഒഴുകാൻ അനുവദിക്കുന്നു. ആ പരസ്യമാണ് ചെറുപ്പക്കാരുടെ ഭാഷയിൽ കൂടുതൽ പേർക്ക് 'കലിപ്പ്' ഉണ്ടാക്കിയതും ചിത്രം ബഹിഷ്‌കരിക്കണം എന്ന് തുടങ്ങിയ രാഷ്ട്രീയ പോരാട്ട ഭാഷയിലേക്കും ആഹ്വാനങ്ങളിലേക്കുംവരെ കാര്യങ്ങളെ എത്തിച്ചതും.
റോഡിലെ കുഴി കാരണം റോഡപകടത്തിൽ തനിക്കു പലവിധ പരിക്കുകൾ ഏൽക്കുന്നു, അതോടൊ പ്പം ജോലിനഷ്ടവും മാനനഷ്ടവും. അതുകൊണ്ടു റോഡിലെ കുഴിക്കു കാരണക്കാരനായ പൊതുമരാമത്തു മന്ത്രി ശിക്ഷിക്കപ്പെടണം എന്നാണ് രാജീവൻ കോടതിയിൽ വാദിക്കുന്നത്. ഈ 'വിചിത്രവാദം' കേട്ടപ്പോൾ എനിക്ക് സാമ്യം തോന്നിയത് ഈയടുത്ത കാലത്തു സിനിമാപ്രേമികളുടെ വൃത്തങ്ങളിൽ ഒരു ഇഷ്ട ചിത്രമായി മാറിയ 'കഫർണാം' എന്ന ലബനീസ് സിനിമയുടെ കഥാതന്തുവാണ്. ചേരിപ്രദേശത്തു താമ സിക്കുന്ന ദരിദ്രരായ മാതാപിതാക്കളുടെ അഞ്ചാറു മക്കളുള്ള കുടുംബത്തിൽ തന്റെ അനിയന്മാരെയും അനിയത്തിമാരെയും ഓരോരോ 'തരികിട' പരിപാടികളിലൂടെ നയിച്ച് വീട്ടിലേക്കു നാല് കാശുണ്ടാക്കേണ്ട ചുമതലയുള്ള പന്ത്രണ്ടു വയസ്സുകാരനാണ് നായകൻ. പ്രായപൂർത്തിയാവാത്ത തന്റെ അനിയത്തിയെ മാതാപിതാക്കൾ നിർബന്ധമായി മുതിർന്ന ഒരു പുരുഷന് വിവാഹം ചെയ്തു കൊടുത്തു, ഭർത്താവിന്റെ വീട്ടിൽവച്ച് അനിയത്തി മരിച്ച വാർത്ത അറിയുമ്പോൾ പയ്യൻ ഓടിച്ചെന്നു അയാളെ വകവരുത്തുന്നു. കോ ടതി വിചാരണക്കിടയിൽ 'നിനക്കെന്തെങ്കിലും പറയാനുണ്ടോ' എന്ന് ജഡ്ജി ചോദിക്കുമ്പോൾ അവൻ വാ ദിക്കുന്നത് തനിക്കു ജന്മം തന്ന മാതാപിതാക്കളെയാണ് യഥാർഥത്തിൽ കോടതി ശിക്ഷിക്കണ്ടത് എ ന്നാണ്.
രാജീവനിൽ മുദ്ര ചാർത്തപ്പെട്ട 'കള്ളൻ' എന്ന ആരോപണവും റോഡിലെ കുഴിയും ഇല്ലെങ്കിൽ ഈ സിനിമ ഇല്ല എന്ന് പറയാം. താൻ സ്‌നേഹിക്കുന്ന പുരുഷൻ പൊലീസ് അന്വേഷിക്കുന്ന ഒരു 'കള്ളൻ' ആണ് എന്ന സത്യം അംഗീകരിക്കാൻ കാമുകി ദേവി (ഗായത്രി) ക്ക് എളുപ്പം കഴിയുന്നില്ല. രാജീവിനെ സംബന്ധിച്ചിടത്തോളം ദേവിയിൽ നിന്ന് ലഭിച്ച സ്‌നേഹത്തിന്റെ മാധുര്യത്തിൽ മോഷണം എന്ന തൊഴിൽ അപ്പാടെ ഉപേക്ഷിക്കാൻ തീരുമാനിച്ചു ഒരു കുടുംബജീവിതം പണിതെടുക്കാൻ ശ്രമിക്കുമ്പോഴാണ് റോഡിലെ കുഴി വരുത്തിയ വിനമൂലം ദേവിയോടൊത്തുള്ള ജീവിതവും എല്ലാ സ്വപ്നങ്ങളും തകർന്നു തരിപ്പണമാവുന്ന നിലയിലെത്തുന്നത്.
നാട്ടുകാർ മാത്രമല്ല ദേവിയും താൻ പറയുന്ന സത്യം വിശ്വസിക്കാൻ തയ്യാറാവുന്നില്ല എന്ന വേദന അയാൾക്ക് താങ്ങാവുന്നതല്ല. താൻ കള്ളനല്ല എന്ന സത്യം തെളിയിക്കാൻ കോടതി കയറി ഇറങ്ങുന്ന രാജീവന് ആരുംതന്നെ ഒരു ജോലിയും കൊടുക്കാൻ തയ്യാറാവുന്നില്ല. എങ്കിലും തളരാതെ, വിജയിക്കും എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത നിയമയുദ്ധത്തിൽതന്നെ ഉറച്ചു നിൽക്കുകയാണ് അയാൾ. രാജീവന്റെ നിശ്ചയദാർഢ്യം കണ്ടു, 'കള്ളന്റെ' ഉള്ളിലെ നന്മ തിരിച്ചറിഞ്ഞു സീനിയർ വക്കീലും, പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയറും ദേവിയും, റോഡിലെ കുഴി മൂലം അപകടത്തിൽ ചാടി രാജീവിനെ ഈ പൊല്ലാപ്പിലൊക്കെ എത്തിച്ച ഓട്ടോ ഡ്രൈവർ സുരേഷനും, അങ്ങനെ പലരും ഈ യുദ്ധത്തിന് പിന്തുണ പ്രഖ്യാപിച്ചു അയാളുടെ കൂടെ കൂടുന്നു. നമ്മുടെ നാട്ടിൽ ഭരണം ഏതു രാഷ്ട്രീയ പാർട്ടി ആയാലും, റോഡുകളുടെ അവസ്ഥ ശോചനീയം ആയതുകൊണ്ട് കോടതി ഇടപെട്ടാണല്ലോ പലപ്പോഴും ചില അടിയന്തിര പരിഹാരങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാവുന്നത്. ഈ കഥയിലും അങ്ങനെ തന്നെ. കേസ് വിസ്താരത്തിന്റെ കേന്ദ്ര സ്ഥാനത്തുള്ള ജഡ്ജിയും (പി.പി. കുഞ്ഞികൃഷ്ണൻ) രാജീവിന്റെ ഭാഗത്തു ആണ് സത്യവും നീതിയും എന്ന് തുടക്കത്തിലേ മനസ്സിലാക്കി അയാളുടെ പോരാട്ടത്തിനു മനസ്സാ പിന്തുണ നൽകുന്നുണ്ട്.
ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയിലാണ് കഥയും സംഭാഷണങ്ങളും ചാലിച്ചെടുക്കുന്നതെങ്കിലും ഈ ചിത്രം നന്മയുടെ വിജയം ആഘോഷിക്കുന്ന സിനിമയാണ്. അതുകൊണ്ടു ഈ സിനിമയെ വെറു മൊരു രാഷ്ട്രീയ വിമർശനം മാത്രമായി കാണാൻ കഴിയില്ല. വിമർശനം ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രം ലക്ഷ്യംവച്ചല്ല എന്നും വ്യക്തമാണ്. പടം തുടങ്ങുന്നതും ഈ ചിത്രത്തിൽ കടന്നു പോകുന്ന കാലം പല തവണയായി അടയാളപ്പെടുത്തുന്നതും രാജ്യത്തു കുത്തനെ വർധിച്ചു വരുന്ന പെട്രോൾ വില കൃത്യമായി അക്കമിട്ടു രേഖപ്പെടുത്തിക്കൊണ്ടാണ്.
'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകൻ രതീഷ് ബാലകൃ ഷ്ണ പൊതുവാൾ പുതുമായർന്നൊരു പ്രമേയം, വ്യത്യസ്തവും നർമ്മത്തിന് പ്രാധാന്യം നൽകുന്ന തുമായ ശൈലിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവ് തെളിയിച്ചതാണ്. 'ന്നാ താൻ കേസ് കൊട്' രതീ ഷിന്റെ മൂന്നാമത്തെ സിനിമയാണ്. എന്തൊരു അവധാനതയോടെ, പ്രതിഭാധനനായ ഒരു മുതിർന്ന ചല ച്ചിത്രകാരന്റെ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം അഭിനേതാക്കളെ ഒരുക്കിയെടുക്കുന്നതും കാണി കളുടെ കൈയടി വാങ്ങിയെടുക്കുന്ന പ്രകടനങ്ങൾ ഈ അഭിനേതാക്കളിൽ നിന്ന് രൂപപ്പെടുത്തിയെടുക്കു ന്നതും.
കുഞ്ചാക്കോ ബോബന്റെ അഭിനയത്തികവ് ജനങ്ങൾ ഏറ്റുവാങ്ങിയ അടുത്ത കാലത്തെ ഏറ്റവും സുന്ദരമായ ശൈലിയിലുള്ള ചിത്രമായിട്ടുണ്ട് 'ന്നാ താൻ കേസ് കൊട്'. പക്ഷെ സംവിധായകൻ കൂടുതൽ അഭിനന്ദനം അർഹിക്കുന്നത് യാതൊരു മുൻകാല സിനിമാഭിനയ പരിചയവും ഇല്ലാത്തവരെ അണിനിര ത്തിക്കൊണ്ടാണ് സുപ്രധാന കഥാപാത്രങ്ങളെവരെ അവതരിപ്പിച്ചിരിക്കുന്നത് എന്നതിനാലാണ് /വസ്തുയാലാണ്. പൊതുമരാമത്ത് മന്ത്രിയായി വേഷമിട്ട കുഞ്ഞിക്കണ്ണനും കൃഷ്ണൻ വക്കീലായി വേഷമിട്ട എ.വി. ബാലകൃഷ്ണനും മറ്റു അഭിഭാഷകരായി എത്തുന്ന ഷുക്കൂറും ഗംഗാധരൻ കുട്ടമത്തും എം.എൽ.എ യുടെ ഭാര്യയായി എത്തുന്ന സി.പി. ശുഭയും 'ആയിരം കണ്ണുമായി' എന്ന ഓട്ടോയുടെ ഡ്രൈവറായി രാജേഷ് മാധവനും നമ്മെ അമ്പരിപ്പിക്കുന്നുണ്ട്.
പുനർനിർമിതി ചെയ്‌തെടുത്ത 'ദേവദൂതർ പാടി' എന്ന ഗാനവും അതിനു കുഞ്ചാക്കോ ബോബന്റെ ചുവടുവയ്പ്പുകളൂം ചിത്രമിറങ്ങും മുൻപേ വൈറലായി. അതുപോലെതന്നെ രസകരമായി, ഒരു തല മുറക്കാർക്ക് നൊസ്റ്റാൾജിയ ഉണർത്തികൊണ്ടു 'ആയിരം കണ്ണുമായി കാത്തിരുന്നു' എന്ന ഗാനവും ഈ ചിത്രത്തിന് സൗന്ദര്യവും കഥാഗതിയിൽ ഏറെ പ്രാധാന്യവും സമ്മാനിച്ചിരിക്കുന്നു.
നേതാക്കൾക്കോ പണക്കാർക്കോ എതിരായി ആരെങ്കിലും ധീരതയോടെ പ്രതികരിക്കാൻ തുനിഞ്ഞാൽ ഈ ചിത്രത്തിൽ രാജീവൻ കോടതിയിൽ പറയുന്നതുപോലെ 'ന്ന താൻ പോയി കേസ് കൊട്' എന്ന പുച്ഛവും വെല്ലുവിളിയും നിറഞ്ഞ ആക്രോശമാവും പ്രതീക്ഷിക്കാനാകുക. പാവപ്പെട്ടവന് കോടതിയിലും രക്ഷയില്ല എന്ന ധ്വനിയുണ്ട് ആ പല്ലവിക്ക്. പാവപ്പെട്ടവന് വേണ്ടി നിലകൊള്ളുന്നു എന്ന് വീറോടെ പ്രസം ഗിക്കുന്ന, പ്രസംഗവും പ്രവൃത്തിയും തമ്മിൽ ബന്ധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാന രാഷ്ട്രീയ കേരളത്തിന്റെ ഓർമപ്പെടുത്തലാണ് ഈ ചിത്രം നിർവഹിക്കുന്ന ദൗത്യം. ഇവിടെ ഏതൊരു സാധാരണ ക്കാരനും തന്റെ നീതിബോധവും സത്യസന്ധതയും ഉയർത്തിപ്പിടിക്കാനും നന്മയുടെ വിജയത്തിനായി പോരാടാനും അന്തിമ വിജയം നേടാനും കഴിയും എന്ന പ്രത്യാശാപൂർണമായ സന്ദേശം നമ്മുടെ മനസ്സിൽ ആഴത്തിൽ പതിയും എന്നുറപ്പാണ്.