സമാധാനത്തിന്റെ റോഡ് മാപ്പ്

20 Dec 2023

മാനവ ജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ അമേരിക്കക്കാരനാണ് തോമസ് ആൽവ എഡിസൺ. ബൾബിന്റെ കണ്ടുപിടുത്തം നടത്തിയ അവസരം; അനാച്ഛാദനം ചെയ്യാനുള്ള തീയതിയും സമയവും നിശ്ചയിച്ചു. പരിപാടിയുടെ ഒരുക്കങ്ങൾ നടക്കുമ്പോൾ, എഡിസൺ ലാബ് അസിസ്റ്റന്റുമാരിൽ ഒരാളോട് ഒന്നാം നിലയിലെ ലാബിൽ നിന്ന് താഴത്തെ നിലയിലെ പ്രധാന ഹാളിലേക്ക് ബൾബ് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. പോകുന്നതിനിടയിൽ അയാൾ ഗോവണിപ്പടിയിൽ കാൽതെറ്റി വീണു, മഹത്തായ കണ്ടുപിടിത്തം കഷണങ്ങളായി ചിന്നിച്ചിതറി. പരിപാടി റദ്ദാക്കേണ്ടി വന്നു. എല്ലാവർക്കും വലിയ നിരാശയായി. എന്നാൽ, എഡിസൺ നിശബ്ദമായി തന്റെ ലബോറട്ടറിയിലേക്ക് പോയി ഒരു പുതിയ ബൾബ് നിർമിക്കാൻ തുടങ്ങി. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ബൾബിന്റെ പ്രദർശനം ഷെഡ്യൂൾ ചെയ്തു. പ്രദർശനത്തിനുള്ള സമയമായി. അപ്പോൾ പഴയ ലാബ് അസിസ്റ്റന്റിനെ തന്നെ വിളിച്ച് ബൾബ് വീണ്ടും ഹാളിലേക്ക് കൊണ്ടുപോകാൻ എഡിസൺ നിർദേശിച്ചു. എഡിസന്റെ അഭ്യർത്ഥന കേട്ടതേ അവന്റെ മുഖം പ്രകാശിച്ചു. ആത്മവിശ്വാസത്തോടെ അവൻ ബൾബുമായി പ്രദർശന ഹാളിലേക്ക് നീങ്ങി. ഇതുകണ്ട് നിന്ന എഡിസന്റെ സുഹൃത്ത് അദ്ദേഹത്തോട് ചോദിച്ചു, ''നേരത്തെ ബൾബ് പൊട്ടിച്ച ആളെ തന്നെ എന്തിനാണ് നിങ്ങൾ വീണ്ടും അത് ഏല്പിച്ചത്?'' എഡിസൺ പറഞ്ഞു, ''കഴിഞ്ഞ തവണ ബൾബ് പൊട്ടിയപ്പോൾ അവന്റെ ഹൃദയവും തകർന്നിട്ടുണ്ടാവണം. മറ്റൊരു ബൾബ് ഉണ്ടാക്കാൻ പ്രയാസമില്ല. എന്നാൽ തകർന്ന ഹൃദയങ്ങളെ വീണ്ടും കൂട്ടിയിണക്കുക കൂടുതൽ ബുദ്ധിമുട്ടാണ്.'' ഇസ്രായേൽ - ഹമാസ് യുദ്ധത്തിൽ തകർന്നത് പതിനായിരക്കണക്കിനു ജീവനുകളും ഹൃദയങ്ങളുമാണ്. ഇതാണ് ഇപ്പോൾ ലോകമാസകലമുള്ള ചർച്ചാവിഷയം. ഇസ്രായേലിൽ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണത്തിന് മറുപടിയായി ഗാസയിൽ ഇസ്രായേൽ നടത്തുന്ന പ്രത്യാക്രമണം താരതമ്യം ചെയ്യാനാവാത്ത വിധം ക്രൂരമായി ഇപ്പോഴും തുടരുകയാണ്. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ ആയിരക്കണക്കിനു മനുഷ്യരാണ് മരിച്ചു വീഴുന്നത്. ''യുദ്ധം കഴിഞ്ഞു. കബന്ധങ്ങൾ ഉന്മാദനൃത്തം ചവിട്ടിക്കുഴച്ചു രണാങ്കണം രക്തമൊഴുകി തളം കെട്ടി നിന്ന മൺമെത്തയിൽ കാൽ തെറ്റി വീഴുന്നുനിഴലുകൾ'' എന്ന വയലാർ രാമവർമ്മയുടെ വരികൾ അന്വർത്ഥമാക്കുന്നു ഇന്നത്തെ ഗാസ. ഇസ്രായേലിൽ ഒക്ടോബർ 7-ന് ഹമാസ് നടത്തിയ സാബത്ത് ആക്രമണം അപലപിക്കപ്പെടേണ്ടതാണെന്നതിൽ യാതൊരു സംശയവുമില്ല. അതേ സമയം ഹമാസിനെതിരെയുള്ള പോരാട്ടമെന്ന പേരിൽ ഗാസയെ കൂട്ടമായി ശിക്ഷിക്കുകയും വകതിരിവില്ലാത്ത ബോംബാക്രമണം നടത്തുകയും ദിവസവും നൂറുകണക്കിനാളുകളെ കൊന്നൊടുക്കുകയും ചെയ്യുന്നത് ഇസ്രായേലിനെ ഹമാസിനേക്കാൾ ഒട്ടും മികച്ചവരാക്കുന്നില്ല. ഇസ്രായേലിന്റെയും പലസ്തീൻ സംഘർഷത്തിന്റെയും ചരിത്രം 2023 ഒക്ടോബർ 7-ലോ 1947-ലോ 48-ലോ അല്ല തുടങ്ങിയത്. ഇസ്രായേലിനു വിജയവും പലസ്തീനിന്റെ സ്വാതന്ത്ര്യവും പ്രസംഗിക്കുന്നവർക്ക് അതറിയണമെന്നില്ല. എന്താണ് സമാധാനത്തിലേക്കുള്ള റോഡ് മാപ്പ്? ജനിച്ചുവളർന്ന ഭൂമിയിൽ ജീവിക്കുന്ന മാതൃരാജ്യത്തിനുവേണ്ടിയുള്ള പലസ്തീനികളുടെ അവകാശം അംഗീകരിക്കപ്പെടുകയും എത്രയും പെട്ടെന്ന് അത് യാഥാർഥ്യമാക്കപ്പെടുകയും വേണം. അതിനുള്ള ധാർമിക ഉത്തരവാദിത്തം ലോകരാഷ്ട്രങ്ങൾക്കുണ്ട്. പ്രത്യേകിച്ച് ലോകത്തിന്റെ നേതൃസ്ഥാനത്ത് നിൽക്കുന്ന രാജ്യങ്ങൾക്ക്. അതിലും പ്രത്യേകിച്ച് ഇരു ജനതകളുടെ അവസാനിക്കാത്ത കലഹത്തിന് ചരിത്രപരമായ കളമൊരുക്കിയിട്ട് ഇപ്പോൾ കൈകഴുകി നോക്കിനിൽക്കുന്ന ലോകരാജ്യങ്ങൾക്ക്. പലസ്തീനികൾക്ക് സുസ്ഥിരമായ ഒരു രാജ്യം നല്കപ്പെടുന്നതോടൊപ്പം സുസ്ഥിരതയോടെയും സുരക്ഷയോടെയും ജീവിക്കാനുള്ള യഹൂദ ജനതയുടെ അവകാശവും ഉറപ്പാക്കപ്പെടണം. ഇത്തരമൊരു ദ്വിമുഖ പരിഹാരത്തിന്റെ സാഹചര്യത്തിൽ മാത്രമേ ആത്മാർത്ഥമായ സംഭാഷണത്തിനു പോലും തുടക്കം കുറിക്കാനാവൂ. അതിനുമുമ്പ് ഉടനടി നടക്കേണ്ടത് ഇരുവശത്തുനിന്നുമുള്ള വെടിനിർത്തലാണ്. സമാധാനത്തിനുള്ള പരിഹാരം ഇസ്രായേലിലെയും പലസ്തീനായിലെയും ജനങ്ങളുടെ ഇഛാശക്തിയിൽ നിന്നുമാണ് ഉയർന്നു വരേണ്ടത്. സമാധാനത്തിന്റെ സാഹചര്യം നിലവിൽ വരാനും പരിഹാരങ്ങൾ കണ്ടെത്താനും സഹവർത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവരുടെ ഭാവി തലമുറയ്ക്ക് പാഠങ്ങൾ നല്കാനും താല്പര്യമുള്ള നേതാക്കാൾ നയിക്കുന്ന സർക്കാരുകൾ ഇരു രാജ്യങ്ങളിലും ഉണ്ടാകേണ്ടത് ആവശ്യമാണ്. പലസ്തീന്റെ വിധി ഹമാസിനെപ്പോലുള്ള തീവ്രവാദ സംഘടനകളുടെ കൈകളിൽ തുടരുകയും ഇസ്രായേലിൽ തീവ്രവാദികളായ രാഷ്ട്രീയ നേതാക്കളുടെ ഭരണം തുടരുകയും ചെയ്താൽ സമാധാനം ഈ പ്രദേശങ്ങൾക്ക് എന്നും അന്യമായി തുടരും. എഡിസൺ ചിന്തിച്ചതുപോലെ ഓരോ ഭരണാധികാരിയും അവന്റെ/അവളുടെ സംരക്ഷണത്തിനായി എല്പിക്കപ്പെട്ടിരിക്കുന്ന ജനങ്ങളുടെ ഹൃദയങ്ങളെയും ജീവിതത്തെയും തകർത്തു കളയുന്നവരാകാതെ കൂട്ടിയോജിപ്പിക്കുന്നവരാകട്ടെ. ആദിസഹോദരനോട് ദൈവം ഉന്നയിച്ച ചോദ്യം ഇന്നും മുഴങ്ങുന്നുണ്ട്: ''നിന്റെ സഹോദരൻ എവിടെ?'' (ഉത്പ 4:9). ഇത് മനഃസാക്ഷിയുടെ സ്വരമായി മാറാത്തിടത്താണ് അടുത്ത വാചകം ആവർത്തിക്കപ്പെടേണ്ടിവരിക: ''നിന്റെ സഹോദരന്റെ രക്തം മണ്ണിൽ നിന്ന് എന്നെ വിളിച്ചു കരയുന്നു'' (ഉത്പ 4:10). അതിനാൽ, കരണീയമായിട്ടുള്ളത് ഒന്നേയുള്ളൂ: ആദ്യം വെടിനിർത്തൽ പ്രഖ്യാപിക്കുക, മറ്റേതൊരു യുദ്ധത്തിലും ചെയ്യാറുള്ളതുപോലെ. അതിന് ഇസ്രായേലിനെയും ഹമാസിനെയും നിർബന്ധിക്കാൻ നേതൃസ്ഥാനത്ത് നില്ക്കുന്ന ലോകരാഷ്ട്രങ്ങൾ തയ്യാറാകണം. അതിനുശേഷമുള്ള അടുത്ത പടി സന്ധി സംഭാഷണമാണ്. പലസ്തീൻകാർക്ക് പല ആവർത്തി വാഗ്ദാനം ചെയ്ത പലസ്തീൻ രാഷ്ട്രം പ്രയോഗത്തിലാകാനുള്ള ഉടമ്പടി തുടങ്ങുന്നിടത്ത് മാത്രമേ ആത്മാർത്ഥമായ സംഭാഷണത്തിന് സാധ്യത ഉണ്ടാകുകയുള്ളൂ. ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാകുന്നിടത്തു മാത്രമേ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും റോഡ് മാപ്പിന് ആരംഭം കുറി ക്കാൻ പറ്റുള്ളൂ.