ഒട്ടകത്തെ വിഴുങ്ങുന്നവർ

20 Dec 2023

''നാല് ഉറ്റ ചങ്ങാതിമാരുണ്ടായിരുന്നു,'' ഗുരു കഥ പറഞ്ഞു തുടങ്ങി. അവരുടെ വൈകല്യമായിരുന്നു അവരെ കുട്ടുകാരാക്കിത്തീർത്തത്. നാലുപേരും ജന്മനാ അന്ധരായിരുന്നു. അതിനാൽ, അവരുടെ താമസവും ഭക്ഷണവും യാത്രയുമൊക്കെ ഒരുമിച്ചായിരുന്നു. അവരുടെ സ്‌നേഹവും ഐക്യവും കണ്ട് അയൽപക്കത്തുള്ള ദമ്പതികൾ പോലും അസൂയപ്പെടുമായിരുന്നു. ഒരു ദിവസം അവർ യാത്ര ചെയ്ത് ഒരു ഗ്രാമത്തിൽ എത്തി. പതിവില്ലാത്തവിധം ആൾക്കൂട്ടത്തിന്റെ ആരവം കേട്ട് അവർ അടുത്തുചെന്ന് വിവരം അന്വേഷിച്ചു. ''ഞങ്ങളുടെ ഗ്രാമത്തിൽ ഇതുവരെ ഒരു ആനയില്ലായിരുന്നു,'' ഒരാൾ വിശദീകരിക്കാൻ തുടങ്ങി. ''അങ്ങനെയിരിക്കെ ഇന്ന് വെളിയിൽ നിന്ന് ഒരുവൻ ഒരു ആനയെ കൊണ്ടുവന്നിരിക്കുന്നു. അതിനെ കാണാൻ ഗ്രാമവാസികളെല്ലാം കൂടിയിരിക്കുന്നതാണ്. അതാണീ ബഹളം.'' അപ്പോൾ അന്ധന്മാർക്കും മോഹം, ആനയെ ഒന്ന് കാണണം. ആഗ്രഹം സാധിച്ചുകൊടുക്കാമെന്ന് ആനക്കാരൻ സമ്മതിച്ചു. അയാൾ നാലുപേരെയും ആനയുടെ അടുത്തേക്ക് ആനയിച്ചു. നാല് പേരും കൈനീട്ടി ആനയെ തൊട്ടു തടവി എങ്ങനെയാണ് ഒരു ആനയെന്ന് മനസ്സിലാക്കാൻ ശ്രമിച്ചു. അതിനുശേഷം, ജീവിതത്തിൽ ആദ്യമായി ആനയെ കണ്ടതിന്റെ ആഹ്ലാദത്തിൽ അവർ വീട്ടിലേക്ക് മടങ്ങി. വഴിയിൽവച്ച് ഓരോരുത്തരും അവനവൻ കണ്ട ആനയെ വിവരിക്കാൻ തുടങ്ങി. തുമ്പിക്കൈയ്യേൽ പിടിച്ചവൻ പറഞ്ഞു: ''താഴേക്ക് വരുംതോറും വണ്ണം കുറഞ്ഞു വരുന്ന വലിയൊരു തടിക്കഷണമാണ് ആന.'' ''അത് ശരിയല്ല. അതി ഭീമാകാരമായ മതിലാണ് ആന,'' ആനയുടെ വയറേൽ തൊട്ടവൻ എതിർത്തു പറഞ്ഞു. അപ്പോൾ ആനയുടെ കാലേൽ തൊട്ടവൻ പറഞ്ഞു: ''നിങ്ങൾ രണ്ടു പേർക്കും തെറ്റി. ശരിക്കു പറഞ്ഞാൽ, അസാധാരണ വലിപ്പമുള്ള തൂണാണ് ആന.'' മൂന്ന് പേരെയും തിരുത്തിക്കൊണ്ട് ആനയുടെ വാലിൽ പിടിച്ചവൻ: ''മണ്ടന്മാരെ നിങ്ങൾക്കെല്ലാം തെറ്റുപറ്റി. വലിയൊരു വടമല്ലാതെ മറ്റൊന്നുമല്ല ഈ ആനയെന്ന് പറയുന്ന മൃഗം.'' തർക്കം മൂത്തു. അവർ തമ്മിൽ കലഹമായി. അതോടെ, അതുവരെ ഒരുമയോടെ കഴിഞ്ഞിരുന്ന സുഹൃത്തുക്കൾ നാലുപേരും തല്ലിപ്പിരിഞ്ഞു. കഥ പറഞ്ഞവസാനിപ്പിച്ചിട്ട് ഗുരു കൂട്ടിച്ചേർത്തു: ഇത് ഒരു പഴയ കഥയാണ്. പക്ഷേ, ഇതിനൊരു പാഠഭേദമുണ്ട്. സത്യത്തിൽ അവരുടെ കൂട്ടത്തിൽ ഒരു അഞ്ചാമൻ ഉണ്ടായിരുന്നു. അവൻ ചെന്ന് തൊട്ടതോ, ആനയുടെ വാലിന്റെ അറ്റത്തുള്ള മുടിയിഴകളിലായിരുന്നു. ചെറിയൊരു കുറ്റിച്ചൂലു പോലെ യാണ് ആനയെന്നായിരുന്നു അവന്റെ കണ്ടുപിടുത്തം. കൂട്ടത്തിലെ തീക്ഷ്ണമതിയായിരുന്നതിനാൽ അവ നായിരുന്നു തർക്കത്തിന് തുടക്കമിട്ടതും തമ്മിൽത്തല്ലിലേക്ക് അതിനെ വളർത്തിയെടുത്തതും. കുർബാനയേയും അതിന്റെ ഒരു അനുഷ്ഠാനത്തെയും ചുറ്റിപ്പറ്റിയുള്ള നമ്മുടെ വഴക്കിന്റെ വിശദാംശങ്ങൾ കേട്ടപ്പോൾ ഒരു ഹിന്ദു സന്ന്യാസി പുനരാഖ്യാനം ചെയ്ത കഥയാണിത്. ക്രൈസ്തവപാരമ്പര്യത്തിൽ മാഹാരഹസ്യമായി കരുതിപ്പോരുന്ന കുർബാനയെക്കുറിച്ചുള്ള വ്യത്യസ്ഥ കാഴ്ചപ്പാടുകളാണ് ഈ ലക്കം കാരുണികന്റെ ഉള്ളടക്കം. ഒരു കാഴ്ചപ്പാടും അതിൽ തന്നെ പരിപൂർണമാണെന്നോ സമഗ്രമാണെന്നോ പറയാനാവില്ല. എന്നിരിക്കെ, ഓരോരുത്തരുടേതും ഭാഗിക വീക്ഷണങ്ങളോ തിമിരക്കാഴ്കളോ ആണെന്ന് അംഗീകരിക്കാൻ തയ്യാറാകുന്നിടത്താണ് സാഹോദര്യവും സഹവർത്തിത്തവും പുലരാൻ തുടങ്ങുന്നത്. യാത്രപറഞ്ഞപ്പോൾ നമ്മുടെ ഹിന്ദു സന്ന്യാസി നിർദ്ദേശിച്ചത്, യേശുവിലേക്ക് തിരിയാനാണ്. പ്രാധാന്യക്രമം തെറ്റുന്നതാണ് എക്കാലത്തും മതങ്ങൾക്ക് പറ്റുന്ന പിശകെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിട്ട് ചൂണ്ടിക്കാട്ടിയതോ, മത്തായി 23-ൽ അന്നത്തെ മതനേതൃത്വത്തിന് നേരെ യേശു ഉയർത്തിയ ക്രൂരമായ വിമർശനങ്ങളും: ''നിങ്ങൾ മനുഷ്യരുടെ മുമ്പിൽ സ്വർഗരാജ്യം അടച്ചുകളയുന്നു. നിങ്ങൾ അതിൽ പ്രവേശിക്കുന്നില്ല; പ്രവേശിക്കാൻ വരുന്നവരെ അനുവദിക്കുന്നുമില്ല... നിങ്ങൾ കർപ്പൂരതുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്കു ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു... കൊതുകിനെ അരിച്ചുനീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരാണു നിങ്ങൾ... നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങൾക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളിൽ മരിച്ചവരുടെ അസ്ഥികളും സർവവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു'' (മത്താ 23:13-14,23-24,27). ഇനി ക്രിസ്തുമതത്തിലേക്ക് വന്നാൽ, അവിടെ നിലനിൽക്കേണ്ട മുൻഗണനാ ക്രമത്തെക്കുറിച്ച് ഫ്രാൻസീസ് പാപ്പാ ഇങ്ങനെയാണ് എഴുതുന്നത്: ''സുവിശേഷത്തിന്റെ ഹൃദയവുമായി നേരിട്ട് ബന്ധമില്ലാത്ത ചില ആചാരങ്ങൾ - ചരിത്രപരമായി ആഴത്തിൽ വേരുകളുള്ള ചിലത് പോലും - ഇന്ന് വേണ്ടവിധം മനസ്സിലാക്കപ്പെടുകയോ വിലമതിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് സഭയ്ക്ക് തുടർച്ചയായ വിവേചനത്തിലൂടെ തിരിച്ചറിയാൻ കഴിയും. ഈ ആചാരങ്ങളിൽ ചിലത് മനോഹരമായിരിക്കാം. എന്നാൽ, അവ ഇന്ന് സുവിശേഷം അറിയിക്കുന്നതിനുള്ള മാധ്യമമായി വർത്തിക്കുന്നില്ല; അവയെ പുനഃപരിശോധിക്കാൻ നാം ഭയപ്പെടരുത്.'' ''അതേസമയം തന്നെ, സഭയ്ക്ക് നിയമങ്ങളും അനുശാസനങ്ങളും ഉണ്ട്. അവയെല്ലാം അവ ഉണ്ടായ കാലത്ത് തികച്ചും ഫലപ്രദങ്ങളായിരുന്നു താനും. എന്നാൽ, ജനങ്ങളുടെ ജീവിതത്തെ നയിക്കുന്നതിലും രൂപപ്പെടുത്തുന്നതിലും അന്നത്തേതുപോലുള്ള കാര്യക്ഷമത അവയ്ക്ക് ഇന്നില്ല. ക്രിസ്തുവും അപ്പസ്‌തോലന്മാരും ദൈവജനത്തിന് 'വളരെ കുറച്ച്' കല്പനകളേ നല്കിയിട്ടുള്ളുവെന്ന് തോമസ് അക്വീനാസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാൽ പില്ക്കാലത്ത് സഭ അതിനോട് കൂട്ടിച്ചേർത്ത നിയമങ്ങൾ നടപ്പിലാക്കുമ്പോൾ മിതത്വം പാലിക്കണമെന്ന് വിശുദ്ധ ആഗസ്തീനോസിനെ ഉദ്ധരിച്ചുകൊണ്ട് അക്വീനാസ് നിരീക്ഷിച്ചു. എങ്കിലേ വിശ്വാസികളുടെ ജീവിതത്തെ നമുക്ക് ഭാരപ്പെടുത്താതിരിക്കാനാവു; എങ്കിലേ നമ്മുടെ മതജീവിതം ഒരു തരം ദാസ്യവൃത്തിയായി പരിണമിക്കാതിരിക്കയുള്ളൂ. നേരെമറിച്ച്, ദൈവകാരുണ്യം ആഗ്രഹിക്കുന്നപോലെ നമ്മൾ സ്വതന്ത്രരായിത്തീരുകയുള്ളൂ. അനേക നൂറ്റാണ്ടുകൾക്ക് മുമ്പ് പുറപ്പെടുവിച്ച ഈ മുന്നറിയിപ്പ് ഇന്ന് ഏറ്റവും കൂടുതൽ പ്രസക്തമാണ്'' (സുവിശേഷത്തിന്റെ ആനന്ദം 43). അങ്ങനെ നോക്കിയാൽ, നമ്മുടെയിടയിലെ രണ്ട് ജ്ഞാനവൃദ്ധർ പുറത്തുവിട്ട നിർദ്ദേശങ്ങൾ ഏറ്റവും അനുയോജ്യമാണെന്ന് തോന്നുന്നു. അവയുടെ ചുരുക്കമിതാണ്. കുർബാനയെ ചുറ്റിപ്പറ്റിയുള്ള കലഹവും വഴക്കും എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക. അതിനുവേണ്ടി എന്ത് വിട്ടുവീഴ്ച ചെയ്യാനും നമ്മൾ മടിക്കരുത്. ഈ കാര്യത്തിൽ നേതൃസ്ഥാനത്തും പിതൃസ്ഥാനത്തും നില്ക്കുന്ന പിതാക്കന്മാരും സിനഡുമാണ് മാതൃക കാട്ടേണ്ടത്!