മണിപ്പൂർ കേരളസഭയുടെ പുറമ്പോക്ക്!

07 Sep 2023

മണിപ്പൂർ സംഘർഷം ശക്തിപ്പെട്ട സമയം. ഞായറാഴ്ച പ്രസംഗം പതിയെ മണിപ്പൂരിലേക്ക് തെന്നിമാറി. വായിച്ചറിഞ്ഞ് ഹൃദയത്തിൽ തട്ടിയ കെടുതികൾ വിവരിക്കുന്നതിനിടയിൽ ആവേശപൂർവ്വം ചോദിച്ചു: ''ഇതു വരെയായിട്ടും മോദിജി എന്ത്യേ മണിപ്പൂർ സന്ദർശിച്ചില്ല?'' ഇത് ചെറിയൊരു ആശ്രമമാണ്. അയൽപക്കത്തുള്ള കുറെ പ്രായമായവരാണ് കുർബ്ബാനയ്ക്ക് വരുന്നത്. കൂടിപ്പോയാൽ ഒരു അമ്പത് പേര് കാണും. അത്രമാത്രം. കുർബ്ബാന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഒരു വല്യമ്മച്ചി അടുത്തുവന്നു. പതിവ് സ്തുതി ചൊല്ലിയ ശേഷം ചോദിച്ചു: ''മോദിജി മണിപ്പൂരിൽ പോകാത്ത കാര്യം അച്ചൻ പറഞ്ഞല്ലോ. അച്ചൻ മോദിജിയെ വിട്ടുകള. അച്ചൻ എന്തുകൊണ്ടാണ് ഇതുവരെ മണിപ്പൂരിൽ പോകാഞ്ഞത്?'' ഒരാഴ്ചയ്ക്കു ശേഷം ജൂലൈ 23-ാ0 തീയ്യതിയിലെ പ്രസംഗത്തിൽ മണിപ്പൂരിലേക്ക് യാത്രയാകുകയാണെന്ന കാര്യം ഞാൻ അറിയിച്ചു. കുർബ്ബാന കഴിഞ്ഞ് സങ്കീർത്തിയിൽ നിന്ന് പുറത്തുവന്നതേ ഒരു ചേട്ടൻ ഓടിവന്നു. പേഴ്സ് തുറന്ന് ആരും കാണാതെ എന്റെ കൈയിൽ പിടിപ്പിച്ചിട്ട് പറഞ്ഞു: ''അച്ചോ, എന്റെ കൈയിൽ ഇപ്പോൾ ഇത്രയേ ഉള്ളൂ. അയ്യായിരം. അച്ചൻ മണിപ്പൂരിൽ പോകുമ്പോൾ കഷ്ടപ്പെടുന്നവർക്ക് കൊടുക്കണം.'' അതിനുശേഷം, മുറിയിൽ വന്ന് അല്പം കഴിഞ്ഞതേ, വാതിലേൽ ഒരു മുട്ട്. കതക് തുറന്ന് നോക്കിയപ്പോൾ അയൽപക്കത്ത് തന്നെയുള്ള ഒരു ചേച്ചിയാണ്. കുർബ്ബാന കഴിഞ്ഞ് വീട്ടിൽ പോയിട്ട് തിരികെ വന്നിരിക്കുന്നതാണ്. ഒരു കടലാസുപൊതി തന്നിട്ട് പറഞ്ഞു, ''പള്ളിയിൽ വന്നപ്പോൾ എന്റെ കൈയിൽ ഒന്നുമില്ലായിരുന്നു.'' അത് രണ്ടായിരം രൂപ ഉണ്ടായിരുന്നു. പത്തുവർഷം മുമ്പ്, 2013 മാർച്ച് 7-ാ0 തീയതി. ബുവെനോസ് ഐരേസിലെ കർദ്ദിനാൾ ഹോർഹെ ബെർഗോളിയോ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെടാൻ നിർണ്ണായകമായത് കർദ്ദിനാൾ സംഘത്തിൽ ആദ്ദേഹം നടത്തിയ മൂന്നര മിനിറ്റിന്റെ പ്രസംഗമായിരുന്നു. അദ്ദേഹം പറഞ്ഞു: ''സഭയുടെ നേതാക്കളെന്ന നിലയിൽ നമ്മൾ പലപ്പോഴും നമ്മിലേക്ക് തന്നെ പിൻവലിയുകയാണ് ചെയ്യുന്നത്.'' തുടർന്ന് അദ്ദേഹം വിശദീകരിച്ചു: ''ഇത് അപകടകരമാണ്. ഉള്ളിലേക്ക് പിൻവലിയുകയല്ല, മറിച്ച് സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്ക് നീങ്ങുകയാണ് സഭ ചെയ്യേണ്ടത്!'' പത്തുവർഷം മുമ്പ് കർദ്ദിനാൾ സംഘത്തോട് പറഞ്ഞ അതേ ആഹ്വാനം ഫ്രാൻസീസ് പാപ്പാ ഇന്നത്തെ സാഹചര്യത്തിൽ കേരളസഭയോട് തീർച്ചയായും ആവർത്തിക്കും: ''സഭയുടെ നേതാക്കളെന്ന നിലയിൽ ഉള്ളിലേക്ക് പിൻവലിയുകയല്ല നമ്മുടെ ധർമ്മം, മറിച്ച് പുറമ്പോക്കിലേക്ക് നീങ്ങുകയാണ്.'' ഏതാണ് ഇന്ന് കേരള സഭയുടെ പുറമ്പോക്ക്? ഒരു സംശയവും വേണ്ട, വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരാണ്. ആ പുറമ്പോക്കിൽ നിറയെ അഭയാർത്ഥികളും, ഭവനരഹിതരും, ദരിദ്രരും, പീഡിതരും, മുറിവേറ്റവരുമാണ്. അവരുടെയിടയിലേക്കാണ് കേരളസഭ നീങ്ങേണ്ടത്. എന്നാൽ, പുറമ്പോക്കിലേക്ക് പോകുന്നത് ഫോട്ടോഷുട്ടിനാകരുത്; അതിനുശേഷം മറുവശത്തുകൂടെ കടന്നുപോകുകയുമരുത് (ലൂക്കാ 10:31). മറിച്ച്, അടുത്തുചെല്ലാനും മനസ്സലിഞ്ഞ്, കൈയ്യിൽ സ്വന്തം ആവശ്യത്തിന് കരുതിവച്ചിരിക്കുന്ന എണ്ണയും വീഞ്ഞുമൊഴിച്ച് മുറിവേറ്റവരെ പരിചരിക്കാനും, സ്വന്തം കഴുതപ്പുറത്തു കയറ്റി സത്രത്തിൽ എത്തിക്കാനും അവസാനം കൈയ്യിൽ ആകെയുള്ള രണ്ടു ദനാറ അവർക്കായി വ്യയം ചെയ്യാനുമായിരിക്കണം. കൂടുതൽ ചിലവായാൽ അത് തരാൻ തിരികെ വരുമെന്ന് ഉറപ്പുകൊടുക്കാനുമാവണം. ഈ എളിയ ആഹ്വാനം കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ നേതൃത്വത്തിലിരിക്കുന്ന വൈദികരോടും വൈദിക ശ്രേഷ്ടരോടുമാണ്. യൂറോപ്പിലും അമേരിക്കയിലും പോയപ്പോൾ അവിടുത്തെ ക്രൈസ്തവകൂട്ടായ്മകളിൽ നിന്ന് ഒരു ഞായറാഴ്ചത്തെ 'കളക്ഷൻ' എങ്കിലും സ്വീകരിക്കാത്തവർ നമ്മുടെയിടയിൽ ആരെങ്കിലുമുണ്ടോ? എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ഹൃദയം അലിയാനും നമ്മുടെ സമ്പാദ്യങ്ങൾ പങ്കുവയ്ക്കാനും നമ്മൾ ഇത്രയും അമാന്തിക്കുന്നത്? കേരള സഭയിലെ എല്ലാ ഇടവകകളിലും ഒരു ഞായറാഴ്ചത്തെ 'സ്തോത്രക്കാഴ്ച' മണിപ്പൂരിനുവേണ്ടിയാണെന്ന് പറഞ്ഞാൽ നമ്മുടെ സഹോദരങ്ങൾ ഉദാരമായി സഹകരിക്കുമെന്ന കാര്യം ഉറപ്പാണ്. ബൈബിൾ കൺവെൻഷനുകളിൽ വമ്പിച്ച 'സ്തോത്രക്കാഴ്ച' വീഴ്ത്തിയിട്ടുള്ള ധ്യാനഗുരുക്കന്മാരും മുമ്പോട്ട് വരണം. അവരുടെയൊക്കെ സ്വകാര്യ പേഴ്‌സുകളും ബാങ്ക് അക്കൗണ്ടുകളും മണിപ്പൂരിലെ നിസ്വർക്കായി തുറക്കപ്പെടണം. സഭാപിതാവായ ബേസിലിന്റെ പ്രഖ്യാപനം നമുക്ക് വേണ്ടി കൂടിയുള്ളതാണെന്ന കാര്യം നമ്മൾ മറക്ക.: ''നിന്റെ മേശയിൽ നീ മിച്ചം സൂക്ഷിച്ചുവച്ചിരിക്കുന്ന പണം നിന്റെ സ്വന്തമല്ല, മറിച്ച്, നിന്റെ സമീപത്തുള്ള ദരിദ്രന്റേതാണ്. നീ നിന്റെ അടുക്കളയിൽ കരുതിവച്ചിരിക്കുന്ന ഭക്ഷണം നിന്റെ സ്വന്തമല്ല, വിശക്കുന്ന പാവപ്പെട്ടവന്റേതാണ്. നിന്റെ അലമാരയിൽ നീ അലക്കി തേച്ചുവച്ചിരിക്കുന്ന വസ്ത്രം നിന്റേതല്ല. പിന്നെയോ വസ്ത്രമില്ലാത്ത ദരിദ്രന്റേതാണ്.'' കൊടുക്കുന്നതുകൊണ്ടുള്ള മുന്തിയ ഗുണം കൊടുക്കുന്നവനുതന്നെയാണെന്ന് പഠിപ്പിച്ചത് യേശുവല്ലേ? ''നിത്യജീവൻ പ്രാപിക്കാൻ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക'' (മർക്കോ 10:21) എന്നല്ലേ അവൻ പഠിപ്പിച്ചത്. കൊടുക്കുമ്പോഴാണ് നിന്നിലെ ജീവൻ വർധിക്കുന്നതും വളരുന്നതും, അവസാനം അത് നിത്യതയിലേക്ക് നിലനിൽക്കുന്നതും. ഇസ്രായേലിലെ രണ്ടു തടാകങ്ങളെ മറക്കണ്ട: ഗലീലി കടലും ചാവുകടലും. യഹൂദർ അവയെ കടലുകൾ എന്നാണ് വിളിക്കുക. അത് അവരുടെ ഒരു സ്വഭാവരീതിയായി കണ്ടാൽ മതിയാകും. രണ്ടും വെറും തടാകങ്ങൾ മാത്രമാണ്. ഗലീലി കടലിനേക്കാൾ പതിന്മടങ്ങ് വലിപ്പമുള്ളതാണ് ചാവുകടൽ. രണ്ടിലും വന്നുചേരുന്നത് യോർദ്ദാൻ നദിയിലെ ജലം തന്നെയാണ്. എന്നിട്ടും, രണ്ടും വിരുദ്ധ സ്വഭാവങ്ങൾ കാണിക്കുന്നു. ഗലീലി കടലിൽ നിറയെ മത്സ്യങ്ങളും ചെടികളും ജീവജാലങ്ങളുമാണ്; ജീവൻ ത്രസിച്ചുനിൽക്കുന്ന തടാകമാണത്. എന്നാൽ ചാവുകടലോ? അത് വന്ധ്യവും നിർജീവവുമാണ്. എന്താണ് ഇതിന് കാരണം? ഗലീലി കടൽ ജോർദാൻ നദിയിൽ നിന്ന് വെള്ളം സ്വീകരിക്കുന്നു, തുടർന്ന് അതേപോലെ ആ ജലം യോർദ്ദാൻ നദിയുടെ തുടർ കൈവഴിയിലേക്ക് കൈമാറികൊടുക്കുന്നു. എന്നാൽ, ചാവുകടൽ വെള്ളം സ്വീകരിക്കുന്നതല്ലാതെ, എങ്ങോട്ടും കൊടുക്കുന്നില്ല. സ്വന്തം സമ്പത്തെല്ലാം പങ്കുവച്ചു കൊടുക്കുന്ന സക്കേവൂസിനോട് യേശു പറഞ്ഞത് മറക്കണ്ട, ''ഇന്ന് ഈ ഭവനം രക്ഷ പ്രാപിച്ചിരിക്കുന്നു'' (ലൂക്കാ 19:9) കൊടുക്കുമ്പോഴാണ് ജീവനും നിത്യജീവനും രക്ഷയും കൈവരുന്നത്. അങ്ങനെയെങ്കിൽ, എപ്പോഴാണ് ഒരു മതസമൂഹംപോലും മൃതമാകുന്നതെന്ന് വ്യക്തം. ഒന്നും പങ്കുവച്ചുകൊടുക്കാതെ സ്വീകരിച്ചുകൊണ്ടും സമാഹരിച്ചുകൊണ്ടു മിരുന്നാൽ അത് ജീവനറ്റുപോകുകയേ ഉള്ളു, മൃതമായിത്തീരുകയേ ഉള്ളൂ. നമ്മുടെ സമൂഹം കടന്നുപോകുന്ന മൃതാവസ്ഥയിൽ നിന്ന് ഉയർത്തെഴുന്നേൽക്കാനും ജീവന്റെ നിറവിലേക്ക് വളരാനുമുള്ള മാർഗം ഒന്നേയുള്ളൂ: നമുക്ക് പുറമ്പോക്കിലേക്ക് നീങ്ങാം! തുടക്കത്തിലെ വല്യമ്മച്ചിയുടെ ചോദ്യം നേതൃത്വത്തിലുള്ള എല്ലാവരോടും തന്നെയാണ്: ''മോദിജിയുടെ കാര്യം വിട്ടുകള, അച്ചൻ മണിപ്പുരിൽ പോയോ?'' പത്രാധിപർ