ഒരവസരം കൂടി...
08 Apr 2023
'ഒരവസരം കൂടി കൊടുക്കാം.' പറയുന്നത് ഒരു ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്. തന്റെ ഇൻസ്ട്രുമെൻറ് ബോക്‌സ് പൊട്ടിച്ച സഹപാഠിക്ക്, അധ്യാപകൻ മുൻപ് വാക്കു കൊടുത്തതുപോലെ, ടി.സി കൊടുത്ത് സ്്കൂളിൽ നിന്ന് പറഞ്ഞു വിടണമെന്നാവശ്യപ്പെട്ട് അധ്യാപകനെ സമീപിക്കുമ്പോൾ ടി.സി.കൊടുത്തയച്ചാൽ കുറ്റാരോപിതനായ സഹപാഠിക്ക് വിഷമമാകുമെന്ന തിരിച്ചറിവിൽ 'ഞാനൊന്ന് ആലോചിച്ചിട്ട് പറയാം' എന്ന് അറിയിക്കുകയും പിന്നീട് കൂട്ടുകാരന് ഒരവസരം കൂടി കൊടുക്കാമെന്ന് തീരുമാനിക്കുകയുമാണവൻ. കഴിഞ്ഞ മാസം ലക്ഷക്കണക്കിനാളുകൾ കണ്ടും കേട്ടും ആസ്വദിച്ച ഒരു വാർത്താ വിശേഷത്തിലെ കഥാനായകനായ ഈ കാസർകോഡുകാരൻ ബാലന്റെ നിഷ്‌കളങ്കത നിറഞ്ഞ വാക്കുകൾ കൊണ്ടുതന്നെയാണ് കാരുണികൻ ഈ ലക്കത്തിലെ വിഷയം തുറക്കുന്നത്. 'ഒരവസരം കൂടി കൊടുക്കാം.'
തെറ്റുകുറ്റങ്ങളുടെ മൊത്തവിതരണക്കാരെന്നപോലെ വാർത്താമുറികളിൽ ആരെയും എന്തും പറയാൻ നാവിനറപ്പുമുറപ്പുമില്ലാത്ത നാലഞ്ചുപേരെയുംകൂട്ടി വിദ്വേഷവും അസഹിഷ്ണുതയും വാരി വിളമ്പി കുറ്റവും ശിക്ഷയും വിധിക്കുന്ന ഒരു ജനാധിപത്യ നാലാം തൂണിന്റെ അപചയകാലത്ത് കുറ്റം ചെയ്തവന്റെയാണെങ്കിൽപോലും മനസ്സുവേദനിക്കുന്നതിൽ വിഷമിക്കുന്ന ഒരു മനോഭാവത്തെ കുട്ടികൾക്കിടയിലെങ്കിലും കണ്ടെത്താനായതിന്റെ സന്തോഷം അത്ര ചെറുതല്ല!
നവമാധ്യമങ്ങളുടെ ചുവരുകളിലൂടെ ഒന്നു കണ്ണോടിക്കൂ. ധർമ സംസ്ഥാപനത്തിന്റെ അപ്പസ്‌തോലന്മാർക്ക് ക്ഷാമമില്ല; അതങ്ങനെയാണ്. നിയമവും നിയമം മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാൻ വെമ്പൽ കൊള്ളുന്നവരും വർധിച്ചുകൊണ്ടേയിരിക്കും. എന്നാൽ പാലിക്കാൻ ബദ്ധശ്രദ്ധരാകുന്നവർ കുറവാണുതാനും. ഏറിയപങ്കിനും വിധികർത്താക്കളുടെ സിംഹാസനത്തിലിരിക്കാനാണിഷ്ടം. ഇരുളിൽ കുറ്റവാളിയുടെ വിഹാരരംഗത്തിലും.
ബൈബിളിലെ ഒരു രംഗമുണ്ട്. ഇപ്പോൾ തന്നെ കല്ലെറിഞ്ഞു കൊല്ലണമെന്നയാവശ്യവുമായി ഈശോയുടെ പക്കൽ ഒരു വ്യഭിചാരിണിയെ കൊണ്ടുവന്നുനിന്ന യഹൂദരിലെ ഒരുപറ്റം മനുഷ്യർ. ''നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'' എന്ന യേശു വാക്യം ''ഇന്ന് ആർക്ക്, ആരോടാണ് ചങ്കുറപ്പോടെ പറയാനാവുന്നത്? എല്ലാ വിധിയാളന്മാരും ഈ വാക്യത്തിന്റെ പൊരുളൊന്നറിഞ്ഞിരുന്നെങ്കിൽ!
തെറ്റുകാരെയും കുറ്റക്കാരെയും ന്യായീകരിക്കുകയല്ല; പക്ഷേ, എന്തിനും ഏതിനും യാതൊരു യുക്തിയുമില്ലാത്ത എണ്ണിയാലൊടുങ്ങാത്ത നിയമങ്ങൾ സൃഷ്ടിക്കുകയും നിയമലംഘനങ്ങൾക്ക് അതിക്രൂരശിക്ഷ നൽകുകയും ചെയ്യുന്ന ചില പ്രാകൃതരാഷ്ട്രനീതി നിയമസംവിധാനങ്ങളെ പുകഴ്ത്തുകയും അതിവിടെയും വന്നാൽ എല്ലാം സൂപ്പറാകും എന്ന് ദിവാസ്വപ്നം കാണുകയും ചെയ്യുന്ന രക്തദാഹികളുടെ എണ്ണം നവമാധ്യമങ്ങളിലെങ്കിലും പെരുകുകയും ചെയ്യുന്ന കാഴ്ചകൾക്കിടയിലാണ് നാം.
നിയമങ്ങളുടെ ബാഹുല്ല്യമല്ല; മനുഷ്യത്വവും സംസ്‌കാരവുമാണ് ഒരു ജനതയുടെ ജീവിതം ശോഭനമാക്കുന്നത് എന്ന് നമ്മളെന്നാണ് തിരിച്ചറിയുന്നത്. മനുഷ്യജീവിതം ദുസ്സഹമാക്കുന്ന നിയമങ്ങൾ ദിവസംതോറും സൃഷ്ടിക്കുകയും ആ നിയമങ്ങളുടെ ലംഘനം പെരുകിപെരുകി ആർക്കും നീതി യഥാസമയം ലഭിക്കാത്തവണ്ണം നീതിവൈകിപ്പോകലും ഗൗരവത്തിന്റെയും സാഹചര്യങ്ങളുടെയും മുൻഗണനകളുടെയും മാനദണ്ഡമില്ലാത്തവണ്ണം മനുഷ്യനീതിയെ താഴ്ത്തിക്കെട്ടുന്ന മൃഗനീതിയും ഇവിടെ നടമാടുമ്പോൾ ഈ മനുഷ്യർ ഇതെങ്ങോട്ടാണ് നീങ്ങുന്നതെന്ന് ചോദിക്കുകയല്ലേ ഒരു കൂട്ടർ! മറുവശത്ത് വേലികൾതന്നെ വിളവുതിന്നുന്ന കാലമായതിനാൽ മാതൃനിരമുതൽ കുറ്റകൃത്യങ്ങളുടെ ഒരു ഘോഷയാത്രയാണ് ഓരോ പൊതുവ്യക്തിയുടെയും പിന്നാമ്പുറത്ത്. കാമ-ക്രോധ-ലോഭ-മോഹ-മദ-മാത്സാര്യങ്ങളെന്നീ യജമാനന്മാരുടെ തടവറകളിലകപ്പെട്ടിരിക്കുന്നവരാണ് ഇന്ന് ഈ നാട്ടിലെ തടവറകളിലുള്ളിലുള്ളവരേക്കാളധികം.
അതുകൊണ്ടുതന്നെ 'ആത്മീയമായ തിന്മ'കളുടെ തടവറ ഭേദിക്കാതെ ഒരുവൻ എത്ര തടവറയിൽ കഴി ഞ്ഞാലും ഫലമുണ്ടാവില്ല. 'ശിക്ഷ' യുടെ തടവറ ഒരു കുറ്റവാളിയെ നന്മയുടെ ചിത്രശലഭമാകാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ ശിക്ഷകൊണ്ട് എന്ത് കാര്യമാണുള്ളത്?
കുറ്റവാളികളെയും കുഞ്ഞാടുകളാക്കുന്ന ദൈവകാരുണ്യം കൈമുതലാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന ഒരുകൂട്ടം മനുഷ്യർ നമുക്കുചുറ്റിലുമുണ്ട്. നീതിയും നിയമവും കുറ്റവും ശിക്ഷയും പ്രതിപാദ്യവിഷയമാകുന്നതോടൊപ്പം കാരുണികൻ ഈ ലക്കത്തിലൂടെ ക്ഷമിക്കുന്ന കരുണ കാട്ടുന്ന ക്രിസ്തുസ്‌നേഹത്തിന്റെ വാഹകരാകാൻ കൂടെ എല്ലാ മനുഷ്യരെയും പ്രത്യേകിച്ച് ക്രിസ്തുഅനുയായികളെയും ക്ഷണിക്കുകയാണ്.
ഒരു നീതിമാനെ ഒന്നു ചേർന്ന് കുറ്റം ചുമത്തി തുണിയുരിഞ്ഞ്, കുരിശിൽ തറച്ച്, പേരും വച്ച് ആഹ്ലാ ദിച്ചുപോയ ഒരു ജനക്കൂട്ടത്തിന്റെ വന്യസന്തോഷം , കുറ്റം ചെയ്തും ചെയ്യാതെയും കുറ്റവാളികളാക്ക പ്പെടുന്ന ഓരോരുത്തർക്കും നേർക്ക് ഇനിയുമുണ്ടാകാതിരിക്കട്ടെ. അന്ത്യവിധി ആദിയും അന്ത്യവുമായ വന്റേതാണല്ലൊ! മിഖാസ് കൂട്ടുങ്കൽ, ചീഫ് എഡിറ്റർ