മൃദുലദൈവം
03 Feb 2023
തിരുപ്പിറവിയുടെ നക്ഷത്ര വെളിച്ചത്തിൽ മൂന്നു പുൽക്കുടിലുകളിലെ ദൃശ്യങ്ങൾ മിന്നിത്തെളിയുകയാണ്.
ആദ്യത്തേത് ഡിസംബർ ഇരുപത്തഞ്ചിലെ 'കുട്ടികളുടെ ക്രിസ്തുമസ് അവതരണ' വേദിയാണ്. ഒന്നും രണ്ടും ക്ളാസ്സിലെ കുട്ടികളാണ് മുഖ്യകഥാപാത്രങ്ങൾ. യൗസേപ്പും മാതാവും വളരെ കഷ്ടപ്പെട്ട് ബേത് ലെഹെമിൽ ഒരു കാലിത്തൊഴുത്തു കണ്ടെത്തി അവിടെ ഈശോയുടെ ജനനം കഴിഞ്ഞ് ഉണ്ണീശോയെ പുൽത്തൊട്ടിലിൽ കിടത്തിയതേ ഉള്ളു. പെട്ടെന്നാണ് എവിടെ നിന്നോ പാഞ്ഞു വന്ന ഒരു കൊച്ചു പെൺകുട്ടി ഉണ്ണീശോയെ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് . മാതാവും യൗസേപ്പും ഇടയരും കിണഞ്ഞു പരിശ്രമിച്ചിട്ടും ഉണ്ണീശോയെ വിട്ടുകൊടുക്കാൻ ആ പെൺകുട്ടി തയ്യാറായില്ല. അത്ര മാത്രം അവൾക്കു പ്രിയപ്പെട്ട പാവക്കുട്ടിയെയായിരുന്നു 'ഉണ്ണി'യായ് അവളുടെ അമ്മ തിരഞ്ഞെടുത്തത്.
രണ്ടാമത്തെ പുൽക്കൂട്ടിൽ ഉണ്ണിയെ കാണ്മാനില്ല. അതിനു കാരണക്കാരൻ നഴ്സറി ക്ലാസ്സ് പ്രായമുള്ള ഒരു ആൺകുട്ടിയാണെന്ന് പിന്നീട് ദൈവാലയശുശ്രൂഷി കണ്ടെത്തുന്നു. തന്റെ അമ്മയും അച്ഛനും ഒരുമിച്ചു താമസിക്കാൻ തയ്യാറാവാതെ വേർപിരിഞ്ഞിടത്ത് 'ഉണ്ണിയീശോ മാത്രം അച്ഛനുമമ്മയ്ക്കുമൊപ്പം സന്തോഷമായിരിക്കേണ്ടതില്ല' എന്നതാണവന്റെ ന്യായവും അന്യായവും!
മൂന്നാമത്തെ പുൽക്കൂട്ടിൽ ഉണ്ണി നഷ്ടപ്പെടുന്നത് ശ്രദ്ധയിൽ പെടുത്തുന്നത് ആ വീട്ടിലെ കുഞ്ഞു പൈതലാണ്. വീട്ടിലെ കണ്ടൻ പൂച്ച കടിച്ചെടുത്തു കൊണ്ടുപോയ ഉണ്ണി രൂപം ജീവനില്ലാത്തതിനാൽ പുൽക്കൂടിന്റെ പുറത്തുള്ള പുൽമേട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി അമ്മ തിരിച്ചു നൽകി യപ്പോൾ മാത്രമാണ് കുട്ടിയുടെ കരച്ചിൽ നിന്നത്. ക്രിസ്തുമസിന് ഉണ്ണിക്കഥകളുടെ ഒരു പ്രദക്ഷി ണവലയമുണ്ടാവാം നമ്മുടെ ഓർമകൾക്ക് ചുറ്റും. ഉണ്ണികളോട് ഒരു സ്വർഗത്തിന്റെ കഥ പറയാൻ, ഉണ്ണിയായ് പിറന്ന കഥ പറയാൻ ക്രിസ്തുമസ് വീണ്ടും വന്നു ചേർന്നിരിക്കുകയാണ്.
കുഞ്ഞുമനസ്സുകളിൽ ദൈവം ചേക്കേറുന്ന ആദ്യ മുഹൂർത്തമായ് ക്രിസ്തുമസിനെ വിശേഷിപ്പിക്കാം എന്നു തോന്നുന്നു. കുട്ടികളും മുതിർന്നവരും ചേർന്നുള്ള കുഞ്ഞുന്നാളിലെ പുൽക്കൂടൊരുക്കലും പുൽക്കൂട് മത്സരവും ക്രിസ്തുമസ് കാരളും പാതിരാക്കുർബാനയും ക്രിസ്തുമസ് ട്രീയും അതിൽ തൂക്കിയിട്ടിരുന്ന അലങ്കാരങ്ങളും സമ്മാനപ്പൊതികളുമൊക്കെ മഞ്ഞുരുകാതെയിന്നും മനസ്സിലെവിടെയോ മയങ്ങിക്കിടക്കുന്നില്ലേ?
'സർവശക്തനായ ദൈവം' എന്ന കനമുള്ള വിശേഷണത്തിൽ നിന്നും 'ഉണ്ണിയീശോ' എന്ന മൃദുവായ വിശേഷണത്തിലേക്ക് ദൈവം സ്വയം പരിചയപ്പെടുത്തിയ അത്ഭുതമാണ് ക്രിസ്തുമസ്.
'ദൈവം തന്റെ സ്‌നേഹം മനുഷ്യന് ദൃശ്യവും അനുഭവവേദ്യവുമാക്കാൻവേണ്ടി കൈയും മെയ്യും ഹൃദയവുമുള്ള മനുഷ്യശരീരം സ്വീകരിച്ചു' എന്നാണ് നിരവധി ആത്മീയഗ്രന്ഥങ്ങളുടെ രചയിതാവായ ഫിൽ ബോസ്മാൻസ് (1922- 2012 ) പറയുന്നത് . അദ്ദേഹത്തിന്റെ വീക്ഷണത്തിൽ ദൈവം ശിശുവായ് പിറന്നതിനു കാരണം മറ്റൊന്നുമല്ല . 'ഒരു ശിശുവിനെ സ്‌നേഹിക്കാതിരിക്കാൻ ആർക്കാണ് സാധിക്കുക'?
ദൈവത്തിന്റെ മനുഷ്യത്വം ഓരോ വർഷവും പുൽക്കൂട്ടിലെ നിസ്സഹായതയിലൂടെയും നിഷ്‌കളങ്ക തയിലൂടെയും ഓർമിക്കപ്പെടുമ്പോൾ നമുക്ക് സന്തോഷിക്കാം. കാരണം ഓർമിക്കപ്പെടാൻ മാത്രം മഹനീയമായ ഒരു ജന്മമാണ് അത്.
നിസ്സാര മനുഷ്യനായി പിറന്ന ദൈവത്തെ പുൽക്കൂടിന്റെ നിഴലിൽ നിന്ന് നമ്മൾ വീണ്ടും വീണ്ടും ധ്യാനിക്കണം. ഉറങ്ങുന്ന ഉണ്ണിയേയും പുഞ്ചിരിക്കുന്ന ഉണ്ണിയേയും കൺകോണിൽ ലോകം പ്രതിബിംബിപ്പിക്കുന്ന ഉണ്ണിയേയുമൊക്കെ അവിടെ കാണാം. പുൽക്കൂട്ടിലെ ഓരോ രൂപത്തെയും ഒന്ന് ധ്യാനവിഷയമാക്കണം. ആ രൂപങ്ങളിൽ നിന്ന് പിന്നാമ്പുറക്കാഴ്ചകളിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കണം. അപ്പോൾ പുൽക്കുടിനു ചുറ്റും നമുക്ക് കണ്ടെത്താനാകും ഉറങ്ങുന്ന ഉണ്ണിയെ അലോസര പ്പെടുത്തുന്ന അസ്വസ്ഥതകൾ! തന്റെ അധികാരമേഖലയ്ക്കു ഭീഷണിയായേക്കാമെന്ന ഭയത്തിൽ, ആർക്കെ തിരെയും ചെറുവിരലനക്കാൻ ശേഷിയില്ലാത്ത ശിശുക്കൾക്കെതിരെപോലും വാളോങ്ങി നിഷ്‌കളങ്ക രക്തത്തിന്റെ കറ പറ്റിയ കസേരയിൽ അള്ളിപ്പിടിച്ചിരിപ്പുറപ്പിച്ച ഒരു ഭരണാധികാരി അവിടെ നിൽപ്പുണ്ട്. അങ്ങ് ദൂരെയെന്നോ കാലങ്ങൾക്കപ്പുറമെന്നോ തോന്നുന്നില്ല ഹേറോദേസിന്റെ സിംഹാസനം.
ജനാധിപത്യത്തിന്റെ കോണിപ്പടിയേറി വന്നിട്ട് ഏകാധിപത്യത്തിന്റെ ഭരണസംവിധാനത്തിലേക്ക് കസേര നീക്കിയിട്ട് നീണാൾ വാഴുന്നവർ, അധ്വാനവർഗത്തിന്റെ ഉന്നമനം, രാജ്യവികസനം ഇത്യാദി അജണ്ടകളുടെ ആകർഷകവാഗ്ദാനങ്ങൾക്കിടയിലൂടെ അണികളുടെ രാഷ്ട്രീയ അടിമത്വം ഉറപ്പുവരുത്തുന്ന ചില പഴഞ്ചൻ 'ഇസ'ങ്ങൾ. തരത്തിനു തരത്തിനു മതേതരത്വം വിളിച്ചുപറഞ്ഞിട്ട് മ തത്തിന്റെ അധികാര ദണ്ഡിനാൽ രാജ്യവിഭാവനം ആസൂത്രണം ചെയ്യുന്ന ചില തീവ്രമത രാഷ്ട്രീയ പാർട്ടികൾ. ഭരണകൂട മുതലാളിത്തത്തിന്റെ രാജ്യ വികസനവും ജനക്ഷേമവും മാത്രം വിളംബരം ചെയ്യാൻ അനുവദിക്കപ്പെട്ടിട്ടുള്ള മാധ്യമങ്ങൾ ആണ് പാവപ്പെട്ടവരുടെ പാർട്ടികൾ ഭരണയന്ത്രം തിരിക്കുന്ന ചില രാജ്യങ്ങളിൽ പോലും ഉള്ളത്. വാളെടുക്കൽ കാരണങ്ങൾ സമാനമാണ് - രാജ്യ സുരക്ഷ, സാമ്പത്തിക വികസനം, ദേശസ്‌നേഹം.
എല്ലായിടത്തും ഹേറോദോസുമാർ സിംഹാസനങ്ങൾ ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ്; തിരുകുടുംബങ്ങൾ പലായനം ചെയാനുള്ള വെപ്രാളത്തിലും.
ഉക്രൈൻ യുദ്ധമുഖത്തുനിന്ന് ജർമനിയിൽ അഭയാർഥികളായെത്തിയ ഏതാനും കുടുംബങ്ങളുടെ കണ്ണീർ വിവരണങ്ങൾ ഓർമയിലുണ്ട്. റഷ്യൻ സൈനികർ കീഴടക്കിയയിടങ്ങളിലെ ഉക്രൈൻ പൗരരെ തോക്കിൻ മുനയിൽ നിർത്തി റഷ്യൻ മഹത്ത്വം വിളിച്ചു പറയിച്ചു വീഡിയോ പകർത്തിയ കാര്യമൊക്കെ പേരും ഊരും ഒന്നും വെളിപ്പെടുത്താനാവാതെ പങ്കുവച്ചതും അതിൽ പെടും. യുദ്ധമുഖത്തു നിന്നും ഓടി രക്ഷപെട്ടവരെ സ്വീകരിക്കാൻ രക്ഷകവേഷം ധരിച്ചെത്തിയ ചില മനുഷ്യക്കടത്തു മാഫിയകളുടെ ക്രൂരതകളുടെ റിപ്പോർട്ടും മറക്കാനാവുന്നില്ല. അധികാരഗർവ് ഭരണാധിപർക്കും അനാഥത്വം സാധാരണ പൗരർക്കും! ക്രിസ്തുമസ് സംഭവങ്ങളിലെ ആളുകൾ മാത്രമേ മാറിയിട്ടുള്ളു; അവസ്ഥകൾ മാറിയിട്ടില്ല.അല്പം ആധുനികമായെന്നു മാത്രം. മതസംഹിതകളുടെ പേരിലുൾപ്പെടെ വീടുകളിലും സമൂഹങ്ങളിലും സ്ത്രീത്വത്തെ അപമാനിച്ചൊതുക്കാൻ കോപ്പുകൂട്ടുന്നവർ യൗസേപ്പിനെ കൺതുറന്നൊന്നു കാണണം .വിവാഹാലോചന കഴിഞ്ഞിരിക്കെ വിവാഹം ചെയ്യാനിരിക്കുന്നവൾ താനറിയാതെ ഗർഭവതിയായെന്നറിഞ്ഞൊരാളുടെ മാനസികാവസ്ഥയിൽ അവളെ അപമാനിതയാക്കാനി ഷ്ടപ്പെടാത്ത, അവളുടെ ജീവിതം മരണശിക്ഷയ്ക്കു വിട്ടുകൊടുക്കാത്ത ഒരു നീതിമാൻ. ഒരുപാട് ധ്യാനമണിക്കൂറുകൾ സമ്മാനിക്കുന്നുണ്ട് ഓരോ പുൽക്കൂടും!
മുതിർന്നവർക്കു മാത്രമല്ല. കളിപ്പാട്ടങ്ങൾക്കും കളിക്കൂട്ടുകാർക്കും പകരം കമ്പ്യൂട്ടർ ഫൈറ്റിങ് ഗെയിംസിലൂടെയും കളിത്തോക്കുകളിലൂടെയും നവമാധ്യമദുഷിപ്പുകളിലൂടെയും വിഷ വിചാരങ്ങളുമായി വാടി വിരിഞ്ഞു വരുന്ന സകല കുഞ്ഞുങ്ങൾക്കും കൂടിയുള്ള സ്വർഗത്തിന്റെ സന്ദേശമാണ് ഈ ക്രിസ്തുമസ്. മനുഷ്യക്കുഞ്ഞായ ദൈവത്തെ മനുഷ്യക്കുഞ്ഞുങ്ങളും സ്വന്തമാക്കണം. തുടക്കത്തിൽ പറഞ്ഞ കഥയിലെന്നവണ്ണം പാവക്കുട്ടിയെപ്പോലെ ചേർത്ത് പിടിക്കുന്ന ഒരു മൃദുല ദൈവം കുഞ്ഞു ന്നാളിൽ മുതൽ ഉള്ളിൽ കുടിയിരിക്കണമെങ്കിൽ തിരുപ്പിറവിയുടെ ഓർമ പുതുക്കൽ ഇനിയും നിലനിൽക്കണം. അതിനായ് പുൽക്കൂടുകൾ ഇനിയും ധ്യാനിക്കപ്പെടണം!
കച്ചവട ലോകം കാശു വാരാൻ കണ്ടെത്തുന്ന ക്രിസ്തു ജനനമോർമിപ്പിക്കാത്ത ക്രിസ്തുമസ് ആചാരങ്ങൾ കൊണ്ടും ഉണ്ണിമിശിഹായില്ലാത്ത 'സീസണൽ ഗ്രീറ്റിങ്‌സ്' കൊണ്ടും നമ്മുടെ ക്രിസ്തുമസ് നിർജീവമാകാതിരിക്കട്ടെ. മനസ്സിന് മുറിവേൽക്കാത്ത ബാല്യം നമ്മുടെ ക്രിസ്തുമസ് ആചാരങ്ങൾ ക്കുമപ്പുറം കുഞ്ഞുങ്ങൾക്ക് ഉറപ്പു വരുത്താനാകട്ടെ. ജീവനില്ലാത്ത ഉണ്ണി രൂപങ്ങളിൽനിന്നും ജീവനുള്ള യേശുരൂപങ്ങളിലേക്ക് -മനുഷ്യജീവിതങ്ങളിലേക്ക് മനസ്സ് എത്തിച്ചു ചേർക്കേണ്ട ചൈതന്യമാണ് ക്രിസ്തുമസ് എന്ന തിരിച്ചറിവോടെ ഓരോ ക്രിസ്തുമസും ആഘോഷിക്കപ്പെടട്ടെ.
എല്ലാ പ്രിയ വായനക്കാർക്കും എഴുത്തുകാർക്കും അഭ്യുദയകാംക്ഷികൾക്കും കാരുണികൻ കുടുംബത്തിന്റെ ക്രിസ്തുമസ് ആശംസകൾ സ്‌നേഹപൂർവം നേരുന്നു.
മിഖാസ് കൂട്ടുങ്കൽ
ചീഫ് എഡിറ്റർ