-മരണമെന്ന പിടികിട്ടാ പ്രതി-

03 Feb 2023

കുറച്ചുവർഷങ്ങൾക്കുമുമ്പാണ്. ശക്തമായ മഞ്ഞുവീഴ്ചയുള്ള യൂറോപ്യൻ രാജ്യത്തെ ഒരു ഡിസംബർ രാത്രി. മാസംതോറുമുള്ള വൈദികകൂട്ടായ്മയ്ക്കുശേഷമുള്ള മടക്കമാണ്. കാറിൽ പതിവുപോലെ യാത്രക്ക് കൂട്ടായി പാട്ടുമുണ്ട്. എക്സ്പ്രസ് ഹൈവേ കഴിഞ്ഞ് സാധാരണ റോഡിലേക്കിറങ്ങിയിനിയും പത്തമ്പത് കിലോമീറ്ററുകൾ പിന്നിടാനുണ്ട്. മഞ്ഞ് പെയ്തുകൊണ്ടിരിക്കുന്നതിനാൽ റോഡ് അത്ര വ്യക്തമല്ല. അതുകൊണ്ട് വേഗത വളരെ കുറച്ച് മുമ്പോട്ടുപോകവെ നീളം കുടുതലുള്ള ഒന്നു രണ്ടുലോറികൾ മുമ്പിൽ കണ്ടു. അവയെ കടന്നുപോകാൻ ആഗ്രഹമുണ്ടെങ്കിലും അനുകൂലമായ അവസരം കാത്ത് പിന്നാലെതന്നെ തുടരുകയാണ്. ഉടനെയെങ്ങും അത് സാധ്യമല്ലാത്തതിനാലാവാം പതിയെ പതിയെ ഓവർടേക്കു ചെയ്യണമെന്ന ആഗ്രഹംപോലും നഷ്ടമായി. അങ്ങനെ ഏതോ ഒരു നിമിഷം കണ്ണുകളും അവയുടെ ധർമ്മം മറന്നു. ആരോ തോളിൽ തട്ടിവിളിച്ചതുപോലെ പെട്ടെന്നൊരോർമ്മയിലേക്ക് തിരിച്ചെത്തുമ്പോൾ വാഹനം എതിർവശത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പാട്ടുപെട്ടിയിൽനിന്നും ഇങ്ങനെയൊരുഗാനം അപ്പോൾ കേൾക്കുന്നുണ്ടായിരുന്നു: ''ഒരു നിമിഷം കൂടിയെ എന്നായുസ്സുള്ളുവെങ്കിൽ ആ നിമിഷംപോലും നിൻ സ്തുതിപാടും.'' ഒരുനിമിഷത്തെ അറിയാതുള്ള കണ്ണടവിന്റെ തുടർച്ചയായി ഒരു നീണ്ടയുറക്കത്തിലേക്കുപോലും വീണുപോകാവുന്ന ജീവിതത്തിൽ കാവൽദൂതന്റേതുപോലൊരു സ്വരമറിഞ്ഞ ഈ നിമിഷങ്ങളെക്കുറിച്ചു എന്നെ ഓർമ്മിപ്പിച്ചത് ഈയിടെ ഞാനുമായി സംസാരിച്ച എന്റെ ഒരു ബന്ധുവിന്റെ ഉയിർപ്പാനുഭവങ്ങളാണ്. മൂന്നു തവണയാണ് അദ്ദേഹത്തെ മരണം തട്ടിയെടുക്കാൻ ശ്രമിച്ചത്. കൊച്ചുകുട്ടിയായിരുന്നപ്പോൾ തുലാമഴയുടെ വെള്ളപ്പാച്ചിലിൽ പെട്ട് തോട്ടിലെ കലുങ്കിനടിയിൽ മരണം വിഴുങ്ങിയപോലെ കഴിഞ്ഞ നേരം, ഇടിമിന്നലേറ്റ് കഴുത്തിൽ കിടന്ന മാല പോലും ഉരുകിയപ്പോഴും ജീവൻ തിരിച്ചു കിട്ടിയ സമയം , നോർത്തിന്ത്യൻ യാത്രക്കിടയിലെ ഒരു വാഹനാപകടത്തിൽ കൂടെയുള്ളവരെല്ലാം മരിച്ചപ്പോൾ ഔദാര്യമെന്ന പോലെ മാത്രം ജീവൻ തിരിച്ചു കിട്ടിയ സന്ദർഭം. കേട്ടപ്പോൾ ഒരു സിനിമയിലെന്ന പോലെയാണ് ദൃശ്യങ്ങൾ മനസ്സിനെ പിടിച്ചുലച്ചത്. ഇങ്ങനെ മരണത്തിൽ നിന്ന് താത്കാലികമായി ഒഴിവു ലഭിക്കുന്ന അനുഭവം നമ്മളിൽ ചിലർക്കൊക്കെയുണ്ടാകാമെങ്കിലും പത്ര വാർത്താ മാധ്യമങ്ങൾ തുറന്നാൽ അകാലത്തിൽ മരിക്കാൻവേണ്ടി മാത്രം ജനിച്ചുവീഴുന്നവരാണ് ഇന്നത്തെ മനുഷ്യരെന്നു തോന്നിപ്പോകും! അപകടം, രോഗം, ആത്മഹത്യാചിന്ത, കൊലപാതകം... തുടങ്ങി ഏതൊക്കെ രൂപത്തിലാണ് ഒരു മനുഷ്യന്റെ ജീവൻ തട്ടിയെടുക്കാൻ മരണം പതുങ്ങിയിരിക്കുന്നത്. ഇവയിൽ നിന്നെല്ലാം കുതറി മാറി ജീവിക്കാൻവേണ്ടി എത്ര നെട്ടോട്ടമോടിയാലും ഒരിക്കൽ എല്ലാവരും അവന്റെ പിടിയിലെത്തും. പ്രായമെന്ന പരിധിക്കപ്പുറം പാവപ്പെട്ടവനൊ പ്രമാണിയോ ആകട്ടെ ഒരുവനോടും അവിടെ ഔദാര്യമില്ല. ആയുസ്സെത്തിയാൽ മരണം ഉറപ്പ്. അത് ജനിച്ചുവീഴുന്നവർക്കെല്ലാമുള്ള തുല്യഅവകാശമാണ്. മരണത്തിന്റെ വക്കിൽനിന്ന് രക്ഷപെട്ടുവന്നവരോ മറ്റുള്ളവരുടെ മരണത്തിനു സാക്ഷികളായവരോ പ്രിയപ്പെട്ടവർ ആരെങ്കിലുമൊക്കെ മരിച്ചുപോയവരോ ആണ് നമ്മൾ. മരണം കള്ളനെപ്പോലെ എപ്പോൾ വേണമെങ്കിലുമെത്തിയേക്കാമെന്നറിവുണ്ടായിട്ടും മരണം ഉണ്ടെന്നോർത്ത് ജ്ഞാനികളായി ജീവിക്കുന്നവരെത്രയുണ്ട്? ജ്ഞാനിയാകേണ്ടതിന് ആയുസ്സിന്റെ ദിനങ്ങൾ എണ്ണാൻ പഠിപ്പിക്കണമേ എന്ന് പ്രാർഥിക്കുന്ന (സങ്കീ 90:12) സങ്കീർത്തക വചനം ശ്രദ്ധിക്കേണ്ടതാണ്. ഒന്നും ഇവിടേക്കു കൊണ്ടുവന്നിട്ടി ല്ലെന്നും ഒന്നും ഇവിടെനിന്ന് കൊണ്ടുപോകാനുമാവില്ലെന്നുമുള്ള സത്യം മനുഷ്യനുള്ള കാലംമുതൽ സന്ദേശമായ് കൈമാറിപ്പോന്നിട്ടുണ്ടാവണം. എത്രയെത്ര കവിതകളും കലാരൂപങ്ങളും ആ സത്യത്തെ ഓർമപ്പെടുത്താൻ പിറന്നിട്ടുണ്ടാവണം. എങ്കിലും മനുഷ്യരിലേറെപ്പേരും അത് മറന്നുപോകുന്നു . മരണം ഒരു നാൾ വരും എന്ന സത്യം ഓർമിപ്പിക്കുകയാണ് കാരുണികൻ ഈ ലക്കത്തിന്റെ ലക്ഷ്യം. ജാതി-മത-ഭാഷാ-ലിംഗ-രാജ്യ ഭേദമെന്യേ എല്ലാവരും മരണത്തെ അഭിമുഖീകരിക്കേണ്ടതായതിനാൽ മരണത്തെപ്പറ്റിയുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളവതരിപ്പിക്കാനാണ് പ്രധാനമായും ഇവിടെ ശ്രമിച്ചിരിക്കുന്നത്. വിവിധ മതങ്ങളിലെ, വിവിധ ഭൂഖണ്ഡങ്ങളിലെ, ബൈബിൾ പഴയ-പുതിയ നിയമങ്ങളിലെയൊക്കെ മരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ലളിതമായ് പ്രതിപാദിക്കപ്പെടുകയാണ് ഇവിടെ. കത്തോലിക്കാ സഭയിലെ മരണാനന്തര കർമങ്ങളുടെ അടിസ്ഥാനവും പ്രസക്തിയും പരിശോധിക്കപ്പെടുന്നതോടൊപ്പം മരണാനന്തര കർമങ്ങളുടെ നിർവഹണത്തിൽ വന്ന കാലാനുസൃതമായ ബാഹ്യവ്യതിയാനങ്ങളെ ചില അനുഭവങ്ങളുടെ വെളിച്ചത്തിൽ വിമർശനബുദ്ധ്യാ നിരീക്ഷിക്കുന്നുമുണ്ട് ഈ ലക്കം. മരിച്ചവർക്ക് ഒന്നും ചെയ്യാനാവാത്തതിനാൽ മരിക്കുന്നതിനുമുമ്പേ നാം ചെയ്യേണ്ടതായ ചില ഭൗതിക കാര്യങ്ങളെക്കുറിച്ചും ഓർമപ്പെടുത്തുന്നുണ്ട് ഒരു ലേഖനം . ''ഓരോ ശവസംസ്‌കാരത്തിനുശേഷവും ഞാൻ കൂടുതൽ ജാഗ്രതയുള്ളവനായി ജീവിക്കാൻ ശ്രമിക്കുന്നു.'' എന്ന് യൊവാക്കിം (ബ്ലാക്കി) ഫുക്സ് ബേർഗർ എന്ന ജർമ്മൻ നടൻ(1927 2014 ) ഒരിക്കൽ ഒരു ടോക്ഷോയിൽ പറഞ്ഞതുപോലെ ഓരോ മൃതസംസ്‌കാരത്തിനു ശേഷവും മാനസികമായും ആത്മീയമായും കൂടുതൽ തയ്യാറെടുപ്പുള്ളവരായിരിക്കാം നമുക്ക്. മനസ്സ് തയ്യാറായുള്ളവർക്ക് ശരീരം എപ്പോൾ വേണമെങ്കിലും അതിന് വിട്ടുകൊടുക്കാനും മടിയുണ്ടാവില്ല. ചീഫ് എഡിറ്റർ മിഖാസ് കൂട്ടുങ്കൽ www.michaskoottumkal.in